National
ഡെറാഡൂൺ: ഉത്തരാഖണ്ഡിലെ ഡെറാഡൂണിൽ ഗാർഹിക പീഡനത്തെ തുടർന്ന് അധ്യാപിക ജീവനൊടുക്കി. ഡെറാഡൂൺ സ്വദേശിനി സൃഷ്ടി ഭണ്ഡാരി (26) ആണ് മരിച്ചത്. സംഭവത്തിൽ സൃഷ്ടിയുടെ ഭർത്താവ് സൗരഭ്, ഭർതൃമാതാവ് പർവീണ, സൗരഭിന്റെ സഹോദരി ചാരു എന്നിവർക്കെതിരെ പോലീസ് കേസെടുത്തു.
ഭർതൃവീട്ടുകാർ തന്നെ മാനസികമായും ശാരീരികമായും നിരന്തരം ഉപദ്രവിച്ചിരുന്നുവെന്ന് ജീവനൊടുക്കുന്നതിന് മുൻപ് യുവതി ചിത്രീകരിച്ച വീഡിയോയിൽ വ്യക്തമാക്കുന്നുണ്ട്. കഴിഞ്ഞ നവംബറിലായിരുന്നു സൃഷ്ടിയുടെയും സൗരഭിന്റെയും വിവാഹം. വിവാഹ ശേഷം നടന്ന എല്ലാ കാര്യങ്ങൾക്കും തന്നെ കുറ്റപ്പെടുത്തുകയായിരുന്നുവെന്ന് സൃഷ്ടി വീഡിയോയിൽ പറയുന്നു. ദീർഘകാലമായി കിടപ്പിലായിരുന്ന സൗരഭിന്റെ പിതാവ് മരിക്കാൻ കാരണം സൃഷ്ടിയുടെ ശകുനപ്പിഴയാണെന്ന് ആരോപിച്ചു.
സംഭവത്തിൽ സൃഷ്ടിയുടെ അമ്മയുടെ പരാതിയുടെ അടിസ്ഥാനത്തിൽ ഭർതൃവീട്ടുകാർക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്. കൂടുതൽ അന്വേഷണം നടന്നുവരികയാണ്.
Kerala
തൃശൂർ:വരവൂരിൽ സർക്കാർ സ്കൂളിൽ ഒന്‍പതാംക്ലാസ് വിദ്യാർഥിക്ക് അധ്യാപകന്റെ ക്രൂരമർദനം.
വരവൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ സോഷ്യൽ സയൻസ് അധ്യാപകനായ മണികണ്ഠൻ ആണ് വിദ്യാർഥിയെ മർദിച്ചത്. സംഭവത്തിൽ ചെറുതുരുത്തി പോലീസ് അധ്യാപകനെതിരേ കേസെടുത്തു.
ക്ലാസിലെ മറ്റൊരു കുട്ടി മൊബൈൽഫോണിൽ പകർത്തിയ ദൃശ്യങ്ങൾ ബുധനാഴ്ച രാത്രി സോഷ്യൽ മീഡിയയിലൂടെ പ്രചരിക്കുകയായിരുന്നു.
മണികണ്ഠൻ കഴിഞ്ഞ 18 വർഷമായി ഇവിടെ പഠിപ്പിക്കുന്നുണ്ട്. പേനയുടെ മൂടി താഴെവീണത് എടുക്കാൻ നോക്കിയതിനാണു മകനെ ക്രൂരമായി മർദിച്ചതെന്നു വിദ്യാർഥിയുടെ പിതാവ് പറഞ്ഞു. തുടർന്ന് സ്കൂൾ പ്രധാന അധ്യാപകനും ചൈൽഡ് ഹെൽപ് ലൈനിലും ചെറുതുരുത്തി പോലീസ് സ്റ്റേഷനിലും പരാതി നൽകുകയായിരുന്നു.
ചെറുതുരുത്തി പോലീസ് ജുവനൈൽ ജസ്റ്റീസ് ആക്ട് പ്രകാരം അധ്യാപകനെതിരേ കേസെടുത്തു. ഈ അധ്യാപകൻ മറ്റു വിദ്യാർഥികളോടും ദേഷ്യത്തിലാണു പെരുമാറാറുള്ളതെന്നു പരാതിയുണ്ട്.
National
ഹൈദരാബാദ്: തെലുങ്കാനയിലെ ജോഗുലാംബ ഗഡ്വാളിൽ അധ്യാപികയുടെ മാനസികപീഡനത്തെയും അവഹേളനത്തെയും തുടർന്ന് 17 വയസുകാരൻ ജീവനൊടുക്കി. സർക്കാർ ജൂനിയർ കോളജിലെ പ്ലസ്ടു വിദ്യാർഥിയാണ് മരിച്ചത്.
ഒന്നാം വർഷ ഇന്റർമീഡിയറ്റ് പരീക്ഷയിൽ 440-ൽ 434 മാർക്ക് നേടി ഈ വിദ്യാർഥി ജില്ലയിൽ രണ്ടാം സ്ഥാനം നേടിയിരുന്നു. ഒരു മാർക്ക് കൂടുതൽ നേടിയ മറ്റൊരു വിദ്യാർഥിയുമായി ക്ലാസിൽ വച്ച് അധ്യാപിക ഈ കുട്ടിയെ താരതമ്യം ചെയ്തു. ഇതിനെ വിദ്യാർഥി ചോദ്യം ചെയ്തപ്പോൾ എല്ലാവരുടെയും മുന്നിൽ വച്ച് അപമാനിക്കുകയും കവിളത്തടിക്കുകയും ചെയ്തുവെന്നാണ് കുടുംബത്തിന്റെ പരാതി.
ഈ സംഭവത്തിന് ശേഷം രണ്ട് ദിവസത്തോളം കുട്ടി സ്കൂളിൽ പോയിരുന്നില്ല. തുടർന്ന് ചൊവ്വാഴ്ച വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. സംഭവസ്ഥലത്തുനിന്ന് ആത്മഹത്യാക്കുറിപ്പ് പോലീസ് കണ്ടെടുത്തു. അധ്യാപികയിൽ നിന്നുണ്ടായ അപമാനമാണ് തീരുമാനത്തിന് കാരണമെന്നും, വിദ്യാർഥികളെ അപമാനിക്കുന്നതിന് പകരം പ്രോത്സാഹിപ്പിക്കാൻ അധ്യാപകർ തയാറാകണമെന്നും കുറിപ്പിൽ പറയുന്നുണ്ട്. അധ്യാപികയ്ക്കെതിരെ ആത്മഹത്യാ പ്രേരണാക്കുറ്റത്തിന് പോലീസ് കേസെടുത്തു.
Kerala
ആലപ്പുഴ: മാരാരിക്കുളത്ത് ചിന്നമ്മ എന്ന് വിളിക്കുന്ന ഏലിയമ്മ ടീച്ചറെ അതിക്രൂരമായി കൊലപ്പെടുത്തിയ കേസിൽ അയൽവാസി കുറ്റക്കാരിയെന്ന് കോടതി. മാരാരിക്കുളം തെക്ക് പഞ്ചായത്ത് ഏഴാം വാർഡിൽ മാഞ്ഞാലിക്കാട് വീട്ടിൽ ഫ്രില്ലി ഫ്രാൻസിസിനെയാണ് (39) അഡീഷണൽ ജില്ലാ സെഷൻസ് കോടതി മൂന്ന് ജഡ്ജി എം. ഷുഹൈബ് കുറ്റക്കാരിയെന്ന് കണ്ടെത്തിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ ജില്ലാ ജയിലിലേക്ക് മാറ്റി. ശിക്ഷാവിധി കേൾക്കുന്നതിനായി 31 ന് പ്രതിയെ വീണ്ടും ഹാജരാക്കാൻ കോടതി നിര്‍ദേശിച്ചു.
2010 ഓഗസ്റ്റ് 12-നായിരുന്നു നാടിനെ നടുക്കിയ കൊലപാതകം. ടീച്ചറുടെ ഭർത്താവും നാല് മക്കളും വിദേശത്തായിരുന്നു. വീട്ടുജോലിക്കാരി പോയ സമയം നോക്കി ടീച്ചർ ധരിച്ചിരുന്ന സ്വർണാഭരണങ്ങൾ കവരാൻ ലക്ഷ്യമിട്ടായിരുന്നു കൊലപാതകം.
അടുക്കളത്തിണ്ണയിൽ ഇരിക്കുകയായിരുന്ന ടീച്ചറെ സ്നേഹപൂർവം വീടിനുള്ളിലേക്ക് കൂട്ടിക്കൊണ്ടുപോയി മുഖത്ത് മുളകുപൊടി വിതറി, പിന്നിൽ നിന്ന് തള്ളിയിടുകയായിരുന്നു. വീഴ്ചയിൽ വാരിയെല്ലുകൾ പൊട്ടിയ ടീച്ചറുടെ ഇരുകൈത്തണ്ടകളും മൂർച്ചയേറിയ കത്തി ഉപയോഗിച്ച് മുറിക്കുകയും കഴുത്തിൽ മുറിവുണ്ടാക്കി കൊലപ്പെടുത്തുകയുമായിരുന്നു. തുടർന്ന് സ്വർണവളകളും മാലയും കവർന്നു. ഈ ആഭരണങ്ങൾ പണയം വെച്ച് പ്രതി മോതിരവും വസ്ത്രങ്ങളും വാങ്ങി. തമിഴ് നാടോടികളാണ് കൊലപാതകത്തിന് പിന്നിലെന്ന് പറഞ്ഞ് പരത്തി പോലീസിനെ വഴിതെറ്റിക്കാനും പ്രതി ശ്രമിച്ചിരുന്നു.
വീട്ടുജോലിക്കാരിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ ആലപ്പുഴ നോർത്ത് പോലീസ് സബ് ഇൻസ്പെക്ടർ വി. കെ. കൃഷ്ണൻ നായർ ആണ് കേസിൽ എഫ്ഐആർ രജിസ്റ്റർ ചെയ്തത്. നോർത്ത് പോലീസ് ഇൻസ്പെക്ടർ കെ.എ. തോമസ് അന്വേഷണം നടത്തി. 2010 സെപ്റ്റംബർ ആറിന് പ്രതിയെ അറസ്റ്റ് ചെയ്യുകയും തൊണ്ടിമുതലുകൾ കണ്ടെത്തുകയും ചെയ്തു.
തുടർന്ന് സിബിസി ഐഡി ഇൻസ്പെക്ടർ എ. നസീർ ആണ് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്. കേസിൽ എഴുപതോളം സാക്ഷികളെയും നിരവധി ശാസ്ത്രീയ തെളിവുകളും പ്രോസിക്യൂഷൻ ഹാജരാക്കി. പ്രോസിക്യൂഷന് വേണ്ടി അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടർമാരായ പി.പി. ഗീത, എൻ.ബി. ഷാരി എന്നിവർ ഹാജരായി.
National
വാരാണസി: പാന്റിൽ മൂത്രമൊഴിച്ചതിന് അഞ്ചുവയസുകാരന്റെ സ്വകാര്യഭാഗത്ത് ചൂടാക്കിയ കത്തികൊണ്ട് പൊള്ളലേൽപ്പിച്ച അധ്യാപികക്കെതിരെ കേസെടുത്ത് പോലീസ്. വാരാണസിയിലെ പാണ്ഡെയ്പുരിലുള്ള സ്വകാര്യ സ്കൂളിലാണ് സംഭവം..
പ്രീതി കുശ്വാഹ എന്ന അധ്യാപികയ്ക്കെതിരെ പോലീസ് കേസെടുത്തു. നഴ്സറി വിദ്യാർഥിയായ കുട്ടി ശുചിമുറിയിൽ പോകാൻ അനുവാദം ചോദിച്ചിട്ടും അധ്യാപിക അനുവദിച്ചില്ലെന്ന് കുട്ടിയുടെ പിതാവ് പോലീസിനു നൽകിയ പരാതിയിൽ പറയുന്നു. തുടർന്ന് കുട്ടി പാന്റിലൂടെ മൂത്രമൊഴിച്ചു.
ഇതിനു പിന്നാലെ കുട്ടിയെ മറ്റൊരു മുറിയിലെത്തിച്ച അധ്യാപിക കത്തി ചൂടാക്കി സ്വകാര്യഭാഗത്ത് പൊള്ളലേൽപ്പിച്ചു എന്നാണ് പരാതി. കുട്ടിയെ അധ്യാപിക അടിച്ചെന്നും തെറ്റ് ആവർത്തിക്കരുതെന്ന് ഭീഷണിപ്പെടുത്തിയെന്നും പരാതിയിൽ പറയുന്നു.
കുഞ്ഞ് വീട്ടിലെത്തിയ ശേഷം സംഭവിച്ച കാര്യം അറിയിച്ചതോടെ വീട്ടുകാർ പോലീസിൽ പരാതി നൽകുകയായിരുന്നു. പരാതിയിൽ അധ്യാപികയ്ക്കും സ്കൂൾ പ്രിൻസിപ്പലിനും മാനേജ്മെന്റിനുമെതിരെ പോലീസ് കേസെടുത്തു.
Kerala
കൊച്ചി: 2004 മുതല്‍ തുടര്‍ച്ചയായി സേവനമനുഷ്ഠിക്കുന്ന കോളജ് അധ്യാപികയുടെ സര്‍വീസ് ക്രമപ്പെടുത്താന്‍ ഹൈക്കോടതി ഉത്തരവ്. കൊല്ലം എസ്എന്‍ കോളജിലെ കംപ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ് അധ്യാപികയായ സുകി പി. രാജിന്റെ 22 വര്‍ഷത്തെ സേവനം ക്രമപ്പെടുത്താനാണു ജസ്റ്റീസ് ഹരിശങ്കര്‍ വി. മേനോന്റെ ഉത്തരവ്. ക്രമപ്പെടുത്തല്‍ ആവശ്യം സര്‍ക്കാര്‍ തള്ളിയതിനെ തുടര്‍ന്ന് അധ്യാപിക നല്കിയ ഹര്‍ജിയാണ് കോടതി പരിഗണിച്ചത്.
പ്രീഡിഗ്രി വേര്പ്പെടുത്തിയതിനെത്തുടര്ന്ന് ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളജുകളില്‍ അധികം വന്ന അധ്യാപകരെ ഉള്‍പ്പെടുത്താന്‍ 1998ല്‍ 440 പുതിയ കോഴ്സുകള്‍ക്കു സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നു.
സര്‍ക്കാര്‍ സാമ്പത്തിക ബാധ്യത ഏറ്റെടുക്കില്ലെന്ന നിബന്ധനയോടെയായിരുന്നു ഇത്.
2010ല്‍ വിവിധ എയ്ഡഡ് കോളജുകളില്‍ സോപാധിക അനുമതിയോടെ പ്രവര്‍ത്തിക്കുന്ന കോഴ്സുകളില്‍ പഠിപ്പിക്കുന്നവരെ ഉള്‍പ്പെടെ ഉള്‍ക്കൊള്ളിക്കാന്‍ ആയിരത്തിലേറെ അധ്യാപക തസ്തികകളും അനുവദിച്ചു.
ഇക്കൂട്ടത്തില്‍ കംപ്യൂട്ടര്‍ സയന്‍സിന് പകരം ഫിസിക്സില്‍ ആണ് തസ്തിക അനുവദിച്ചത്. സര്‍ക്കാര്‍ പിന്നീട് അതു തിരുത്തിയിട്ടും ക്രമപ്പെടുത്താനുള്ള അപേക്ഷ തള്ളിയതിനെ തുടര്‍ന്നായിരുന്നു ഹര്‍ജി.
അധ്യാപികയെ നിയമിക്കുകയല്ല, നിയോഗിക്കുകയാണു ചെയ്തതെന്നും നെറ്റ് യോഗ്യത ഇല്ലെന്നുമായിരുന്നു മാനേജ്മെന്റിന്റെ വാദം.
National
ഡെറാഡൂൺ: ഉത്തരാഖണ്ഡിലെ എൻജിനിയറിംഗ് കോളജിൽ സെമസ്റ്റർ പരീക്ഷയുടെ ചോദ്യപേപ്പർ ചോർത്തിയെന്ന കേസിൽ പ്രതിപ്പട്ടികയിലുള്ള അധ്യാപകന് ആയുഷ്കാല വിലക്ക്.
ശിവാലിക് എൻജിനിയറിംഗ് കോളജ് അധ്യാപകൻ ആശിഷ് കുമാർ ഗുപ്തയെയാണ് വീർ മധോ സിംഗ് ഭണ്ഡാരി ഉത്തരാഖണ്ഡ് സാങ്കേതിക സർവകലാശാലാ (യുടിയു) അധ്യാപകവൃത്തിയിൽ വിലക്കിയത്. ഗുപ്തയെ സർവീസിൽ നിന്ന് പുറത്താക്കിയതായി കോളജ് അധികൃതരും പറഞ്ഞു.
ചോദ്യപേപ്പർ തയാറാക്കാൻ ചുമതലപ്പെടുത്തിയിരുന്ന ആശിഷ് കുമാർ ഗുപ്ത ഇവ വാട്സ്ആപ്പിലൂടെയും കോളജിലെ വിദ്യാർഥികൾക്കു മാത്രമായ പോർട്ടലിലൂടെയും ചോർത്തി നൽകുകയായിരുന്നു.
സംഭവം ശ്രദ്ധയിൽപ്പെട്ടയുടൻ കർക്കശ നടപടി സ്വീകരിക്കുകയായിരുന്നുവെന്നും കുറ്റക്കാർക്കെതിരേ മുഖംനോക്കാതെ നടപടി സ്വീകരിക്കുമെന്നും ഉന്നത വിദ്യാഭ്യാസമന്ത്രി ധൻ സിംഗ് റാവത് വ്യക്തമാക്കി.
Kerala
കോഴിക്കോട്: വടകരയില്‍ ലഹരി വില്‍പ്പനയുമായി ബന്ധപ്പെട്ട് സാമ്പത്തിക ഇടപാട് നടത്തിയ അധ്യാപിക അറസ്റ്റില്‍. കൂരാച്ചുണ്ട് സ്വദേശി കാവ്യയാണ് പിടിയിലായത്.
ലക്ഷക്കണക്കിന് രൂപയാണ് കാവ്യയുടെ ബാങ്ക് അക്കൗണ്ടില്‍ എത്തിയതെന്നാണ് പോലീസ് പറയുന്നത്. ഓപ്പറേഷന് തൂഫാന്റെ ഭാഗമായി നടത്തിയ പരിശോധനയില്‍ വടകരയില്‍ കഴിഞ്ഞ ദിവസം മറ്റൊരു അധ്യാപികയും പിടിയിലായിരുന്നു. കീര്‍ത്തന എന്ന അധ്യാപികയാണ് പിടിയിലായിരുന്നത്.
ഇവരെ ചോദ്യം ചെയ്തപ്പോഴാണ് സഹപ്രവര്‍ത്തകയായ കാവ്യയുടെ പങ്കും പുറത്തുവരുന്നത്. ലഹരി ഇടപാടില്‍ ഇവര്‍ നേരിട്ട് ബന്ധപ്പെട്ടിട്ടില്ല പകരം അക്കൗണ്ട് ഉപയോഗിച്ച് പണമിടപാടുകള്‍ നടത്തിയെന്നാണ് കണ്ടെത്തിയിരിക്കുന്നത്.
കാവ്യയുടേയും കീര്‍ത്തനയുടേയും അക്കൗണ്ടുകളിലേക്ക് ലഹരി ഇടപാടിലൂടെ ലക്ഷക്കണക്കിന് രൂപയാണ് എത്തിയിരിക്കുന്നത്. കാവ്യയെ പോലീസ് കൂടുതല്‍ ചോദ്യം ചെയ്ത് വരികയാണ്.
Kerala
കോഴിക്കോട്: അധ്യാപികമാരെ ഇടനിലക്കാരാക്കി നടത്തിയ ലഹരിക്കടത്തുമായി ബന്ധപ്പെട്ട് ഓപ്പറേഷൻ തൂഫാൻ പരിശോധനയിൽ മറ്റൊരു അധ്യാപിക കൂടി അറസ്റ്റിലായി. പേരാമ്പ്ര ബിആർസിയിലെ അധ്യാപികയും കൂരാച്ചുണ്ട് ചെറുകാട് സ്വദേശിനിയുമായ കാവ്യയാണ് പിടിയിലായത്.
മയക്കുമരുന്ന് വാങ്ങിയവരിൽ നിന്ന് പണം എത്തിയത് കാവ്യയുടെ ബാങ്ക് അക്കൗണ്ടിലേക്കാണെന്ന് പോലീസിന്റെ അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. ഈ കേസിൽ മരുതോങ്കര സ്വദേശിനിയായ മറ്റൊരു ബിആർസിയിലെ അധ്യാപികയായ കെ.സി. കീർത്തനയെ പോലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.
Kerala
തൃശൂർ: പ്രായപൂർത്തിയാകാത്ത മൂന്ന് വിദ്യാർഥികളോട് ലൈംഗിക അതിക്രമം കാണിച്ച കേസിൽ ട്യൂഷൻ അധ്യാപകൻ അറസ്റ്റിലായി. ചൂണ്ടൽ നാലകത്തു വീട്ടിൽ നൗഷാദ് (52) ആണ് കുന്നംകുളം പോലീസിന്റെ പിടിയിലായത്. ഇയാൾക്കെതിരെ പോക്സോ വകുപ്പുകൾ അടക്കം ചുമത്തിയാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
വീട്ടിൽ ട്യൂഷനെത്തിയിരുന്ന കുട്ടികൾക്ക് നേരെയാണ് നൗഷാദ് അതിക്രമം നടത്തിയത്. കഴിഞ്ഞ കുറച്ചുദിവസങ്ങളായി കുട്ടികളുടെ പെരുമാറ്റത്തിൽ അസ്വാഭാവികത ശ്രദ്ധയിൽപ്പെട്ട വീട്ടുകാർ കാര്യങ്ങൾ ചോദിച്ചറിഞ്ഞപ്പോഴാണ് പീഡനവിവരം പുറത്തുവരുന്നത്.
തുടർന്ന് രക്ഷിതാക്കൾ കുന്നംകുളം പോലീസ് സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ പ്രാഥമിക അന്വേഷണം പൂർത്തിയാക്കിയ പോലീസ് പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.
National
ചണ്ഡീഗഢ്: ഹരിയാനയിലെ സിർസയിൽ ഗവൺമെന്റ് സീനിയർ സെക്കൻഡറി സ്കൂളിൽ അധ്യാപകന് പത്താം ക്ലാസ് വിദ്യാർഥിയുടെ കുത്തേറ്റു. സുനിൽ ബിരാത്ത് എന്ന അധ്യാപകനെയാണ് പത്താം ക്ലാസുകാരൻ സ്ക്രൂഡ്രൈവർ ഉപയോഗിച്ച് കഴുത്തിൽ പലതവണ കുത്തിയത്. ആക്രമണത്തിന് ശേഷം വിദ്യാർഥി സംഭവസ്ഥലത്തുനിന്ന് ഓടി രക്ഷപ്പെട്ടു.
ക്ലാസ് മുറിയിൽ ഹോംവർക്ക് പരിശോധിച്ചുകൊണ്ടിരുന്ന സുനിലിനെ വിദ്യാർഥി പിന്നിൽ നിന്ന് ആക്രമിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ അധ്യാപകൻ ആശുപത്രിയിൽ ചികിത്സയിലാണ്. പോലീസ് സ്കൂളിലെത്തി പരിശോധന നടത്തുകയും തെളിവുകൾ ശേഖരിക്കുകയും ചെയ്തിട്ടുണ്ട്.
സ്കൂളിൽ മൊബൈൽ ഫോൺ കൊണ്ടുവരുന്നതിന് വിലക്കേർപ്പെടുത്തിയതിലുള്ള മുൻവൈരാഗ്യമാണ് ആക്രമണത്തിന് കാരണമെന്നാണ് പ്രാഥമിക അന്വേഷണത്തിൽ നിന്ന് പോലീസ് കണ്ടെത്തിയത്. സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നുവരികയാണ്.
National
ലക്നോ: ഉത്തർപ്രദേശിലെ സ്കൂളിൽ പ്രധാനാധ്യാപകൻ കത്തിയുമായി എത്തി. സംഭവത്തിന്റെ ദൃശ്യങ്ങളും ചിത്രങ്ങളും സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതോടെയാണ് വിവരം പുറത്തറിഞ്ഞത്.
തെരുവുനായ്ക്കളിൽ നിന്ന് വിദ്യാർഥികളെ സംരക്ഷിക്കാനാണ് ആയുധങ്ങൾ കരുതിയതെന്നാണ് അധ്യാപികയുടെ വിശദീകരണം. പ്രദേശത്തെ തെരുവുനായ ശല്യത്തെക്കുറിച്ച് നിരവധി തവണ പരാതിപ്പെട്ടിട്ടും പരിഹാരമുണ്ടായില്ലെന്ന് അധ്യാപിക ആരോപിക്കുന്നു. ആക്രമിക്കാൻ വരുന്ന നായ്ക്കളെ തുരത്താൻ മാത്രമാണ് കത്തി കൊണ്ടുവന്നതെന്നും, ആരെയും ഉപദ്രവിക്കാനല്ല ഇതെന്നും അവർ വ്യക്തമാക്കി.
സംഭവത്തെക്കുറിച്ച് വിദ്യാഭ്യാസ വകുപ്പ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മാനദണ്ഡങ്ങൾ ലംഘിച്ചോ എന്ന് പരിശോധിക്കുന്നതിനൊപ്പം, സ്കൂളുകളിലെ തെരുവുനായ ശല്യം പരിഹരിക്കാൻ മറ്റ് മാർഗങ്ങൾ കണ്ടെത്താനുള്ള ശ്രമത്തിലാണ് അധികൃതർ.
District News
കണ്ണൂര്‍: അധ്യയന വർഷം ആരംഭിച്ചിട്ട് ഒന്നരമാസമാകാനിരിക്കുന്പോഴും ജില്ലയിലെ സർക്കാർ വിദ്യാലയങ്ങളിലെ 200 അധ്യാപക തസ്തികൾ ഒഴിഞ്ഞു കിടക്കുന്നു. എല്‍പി, യുപി, ഹൈസ്ക്കൂള് വിഭാഗങ്ങളിലായാണ് അധ്യാപക തസ്തികകൾ ഒഴിഞ്ഞു കിടക്കുന്നത്. എല്‍പി വിഭാഗത്തില്‍ 27ഉം യുപി വിഭാഗത്തില്‍ 35ഉം ഹൈസ്ക്കൂള് വിഭാഗത്തില്‍ 138 അധ്യാപകരുടെയും ഒഴിവുകളാണ് നികത്താതെ കിടക്കുന്നത്. ഒഴിവുകള്‍ പിഎസിക്ക് റിപ്പോർട്ടു ചെയ്തിട്ടുണ്ടെന്നാണ് വിദ്യാഭ്യാസ വകുപ്പധികൃതർ പറയുന്നത്. ഒഴിവുകൾ നികത്താനുള്ള നടപടികളില്ലാത്തത് അക്കാദമിക് പ്രവർത്തനങ്ങളെ ബാധിക്കുന്നുണ്ട്. അതേസമയം 2026-27 വര്‍ഷത്തെ തസ്തികനിര്‍ണയ നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം തസ്തിക നഷ്ടപ്പെട്ട അധ്യാപകരെ മറ്റിടങ്ങളിൽ പുനക്രമീകരിച്ച ശേഷമേ ഒഴിവുകൾ നികത്താനുള്ള നടപടികൾ പിഎസ്സി ആരംഭിക്കുകയുള്ളൂ. അപ്പോഴേക്കും അധ്യയന ദിവസങ്ങൾ ഏറെ കഴിയുകയും ചെയ്യും.
ഇതിനിടെ സെൻസസ് ഡ്യൂട്ടിക്ക് അധ്യാപകരെ നിയമിച്ചത് സ്കൂൾ മേഖലയിലാകെ പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്. നിലവില്‍ സ്കൂളുകളിലെ 70 ശതമാനം അധ്യാപകരെയും സെന്‍സസ് ഡ്യൂട്ടിക്ക് നിയോഗിച്ചിട്ടുണ്ട്. ജില്ലയില്‍ 1290 പൊതുവിദ്യാലയങ്ങളില്‍ 17000 അധ്യാപകരുണ്ടെന്നാണ് കണക്ക്. ജില്ലയിലാകെ 560 സര്‍ക്കാര്‍ വിദ്യാലയങ്ങളും 730 എയ്ഡഡ് വിദ്യാലയങ്ങളുമുണ്ട്. ഇവരില്‍ താത്കാലികക്കാരെയും അംഗീകാരം ലഭിക്കാത്തവരെയും മാറ്റി നിര്‍ത്തിയാല്‍ 4000 പേര് സെന്‍സസ് ഡ്യൂട്ടിക്കായി നിയോഗിക്കപ്പെട്ടിട്ടുണ്ട്. മിക്ക വിദ്യാലയത്തില്‍ നിന്നും ശരാശരി അഞ്ച് അധ്യാപകരെയെങ്കിലും എന്യൂമറേറ്റർമാരായി നിയോഗിച്ചിട്ടുണ്ട്. സ്കൂൾ സമയം കഴിഞ്ഞ് സെന്‍സസ് ഡ്യൂട്ടി നിര്‍വഹിച്ചാല്‍ മതിയെന്നാണ് സര്‍ക്കാര്‍ നിർദേശം.
എന്നാൽ അത്തരത്തിൽ സെൻസ് ജോലി ചെയ്താൽ നിശ്ചിത സമയത്തിനുള്ളിൽ ഇത് പൂർത്തിയാക്കാനാവില്ലെന്ന് പറഞ്ഞ് പലരും അവധിയെടുത്താണ് സെൻസസ് ജോലി ചെയ്യുന്നത്. ഓണപ്പരീക്ഷയ്ക്ക് കൂടുതല്‍ സമയമില്ലെന്നിരിക്കെ പാഠഭാഗങ്ങൾ തീർക്കാനാവാത്ത അവസ്ഥയാണ് അക്കാദമിക് രംഗം നേരിടുന്നത്. അധ്യാപക ക്ഷാമം കാരണം എൽപി, യുപി വിഭാഗങ്ങളിൽ ഒരധ്യാപകൻ തന്നെ വിവിധ വിഷയങ്ങൾ പഠിപ്പിക്കുകയാണ്. ഒരു ദിവസം തന്നെ ആറ് പിരിയഡുകൾ വരെ ഇത്തരത്തിൽ പഠിപ്പിക്കേണ്ടി വരുന്നതായി അധ്യാപകർ പറയുന്നു.
Kerala
മലപ്പുറം: അധ്യാപകന്റെ അടിയേറ്റ് വിദ്യാഥിനിയുടെ കൈ ഒടിഞ്ഞ സംഭവത്തിൽ അധ്യാപകനെ സസ്പെൻഡ് ചെയ്തു. കുട്ടിയുടെ രക്ഷിതാക്കൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് സ്കൂളിന്റെ നടപടി. കല്ലിങ്ങൽ എംഎസ്എംഎച്ച്എസ്എസ് സ്കൂളിലെ അധ്യാപകൻ ബൽരാജിനെതിരെയാണ് നടപടി.
വടകര സ്വദേശി ബൽരാജിനെ കഴിഞ്ഞ ദിവസം പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇയാൾക്കെതിരെ ജുവനൈൽ ആക്ട് പ്രകാരം കേസെടുത്തിരുന്നു. കുട്ടിയുടെ മൊഴി അടക്കം രേഖപ്പെടുത്തിയ ശേഷം അധ്യാപകനെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. പിന്നാലെയാണ് അറസ്റ്റ്.
വെള്ളിയാഴ്ച ക്ലാസിലെ ബെഞ്ചിലിരുന്ന് നോട്ടുബുക്കിൽ എഴുതുമ്പോഴാണ് പിന്നിലൂടെ വന്ന അധ്യാപകൻ കുട്ടിയെ ചൂരലുകൊണ്ട് അടിച്ചത്. തുടർന്ന് അടിയേറ്റ കൈകൊണ്ട് തന്നെ കുട്ടിയെ ബോർഡിൽ എഴുതിപ്പിച്ചു.
കൈയ്ക്ക് വേദനയുണ്ടെന്ന് കുട്ടി പറഞ്ഞെങ്കിലും ആശുപത്രിയിൽ കൊണ്ടുപോകാൻ അധ്യാപകൻ തയ്യാറായില്ല. സംഭവം വലിയ പ്രശ്നമായെന്ന് മനസ്സിലാക്കിയതോടെ അധ്യാപകർ കുട്ടിയെ വീട്ടിൽ എത്തിച്ചു. രക്ഷിതാക്കൾ ആണ് കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
Kerala
ചവറ: മലയാള നാടകരംഗത്തെ ശ്രദ്ധേയനായ നടനും സംവിധായകനും ഗാനരചയിതാവും നിര്‍മാതാവുമായ ചവറ തേവലക്കര തൂലികയില്‍ ടി. കെ. ഗോപിനാഥക്കുറുപ്പ് എന്ന ബേബി കുട്ടന് തൂലിക(80) അന്തരിച്ചു.
സംസ്കാരം ഇന്ന് മൂന്നിന് തേവലക്കരയിലെ വീട്ടുവളപ്പില്‍. തൂലിക എന്ന നാമത്തില്‍ നാടക ഗ്രൂപ്പ് ഉണ്ടായിരുന്ന ബേബികുട്ടൻ വിദേശ രാജ്യങ്ങളിലും നാടകം അവതരിപ്പിച്ചിട്ടുണ്ട്.
തകഴി ശിവശങ്കരപ്പിള്ളയുടെ "ചെമ്മീന്‍' നോവല്‍ നേരിട്ട് കൈപ്പറ്റി, അദ്ദേഹത്തിന്റെ സാന്നിധ്യത്തില്‍ നാടകമാക്കി ആദ്യമായി അവതരിപ്പിച്ചത് ശ്രദ്ധേയമായിരുന്നു. വ്യത്യസ്ത നാടകസമിതികള്ക്കായി എഴുപതിലധികം നാടകങ്ങള്‍ രചിച്ച് സംവിധാനം ചെയ്തിട്ടുണ്ട്.
കേരള സംഗീത നാടക അക്കാദമി പുരസ്കാരം, കേരള സംസ്ഥാന പ്രൊഫഷണല്‍ നാടക അവാര്‍ഡ്, ഗാന്ധിഭവന് കലാപുരസ്കാരം തുടങ്ങി നിരവധി പുരസ്കാരങ്ങള്‍ നേടിയിട്ടുണ്ട്. ഭാര്യ: രമാദേവി. മക്കള്‍: രാജേഷ് ജി, രഞ്ജിഷ് ടി. ജി, ശ്രീലക്ഷ്മി. മരുമക്കള്‍ : മധുശ്രീ, അഞ്ജു, ശ്രീഹരി.
Kerala
മലപ്പുറം: കൽപ്പകഞ്ചേരിയിൽ അഞ്ചാം ക്ലാസുകാരിയുടെ കൈ തല്ലിയൊടിച്ചെന്ന പരാതിയിൽ അധ്യാപകനെതിരേ കേസെടുത്തു. വടകര സ്വദേശി ബൽരാജിനെതിരെ കേസെടുത്തു.
ജുവനൈൽ ആക്ട് പ്രകാരമാണ് കേസ്. ക്ലാസിൽ വച്ച് അധ്യാപകന്റെ അടിയേറ്റ് അഞ്ചാം ക്ലാസുകാരിയുടെ കൈയുടെ എല്ല് പൊട്ടിയെന്നാണ് പരാതി. അഞ്ചാം ക്ലാസുകാരിയെ അടിച്ചു പരിക്കേൽപ്പിച്ച മലപ്പുറം കല്പകഞ്ചേരി എംഎസ്എംഎച്ച്എസ്എസ് സ്കൂളിലെ അധ്യാപകനെതിരെ കൂടുതൽ പരാതി പുറത്തുവരുന്നുണ്ട്.
അടി കിട്ടിയ വിദ്യാർഥിയുടെ സഹപാഠിക്കും നേരത്തെ ഇതേ അധ്യാപകനിൽ നിന്ന് അടിയേറ്റിരുന്നെന്നാണ് വിവരം.
National
ബംഗളൂരു: കർണാടകയിലെ അനേകലിൽ സ്കൂളിൽനിന്ന് 30 രൂപ മോഷ്ടിച്ചെന്ന അധ്യാപകരുടെ ആരോപണത്തിൽ മനംനൊന്ത് എട്ടാം ക്ലാസ് വിദ്യാർഥിനി ജീവനൊടുക്കി. പെൺകുട്ടി എഴുതിയതെന്ന് കരുതുന്ന ആത്മഹത്യാക്കുറിപ്പ് വീട്ടിൽനിന്ന് കണ്ടെടുത്തിട്ടുണ്ട്.
മോഷണത്തിൽ തനിക്കെതിരേ തെറ്റായ ആരോപണമുന്നയിച്ചതും അധ്യാപകർ അപമാനിച്ചതുമാണ് ആത്മഹത്യയ്ക്ക് കാരണമെന്നാണ് കുറിപ്പിൽ പറയുന്നത്. സ്കൂളിൽനിന്ന് ഒരിക്കൽ 20 രൂപയും 10 രൂപയും മോഷണംപോയ സംഭവമുണ്ടായി. ഇതിൽ അധ്യാപകർ തനിക്കെതിരേയാണ് ആരോപണമുന്നയിച്ചത്. അധ്യാപകർ തന്നെ വഴക്ക് പറഞ്ഞു. അധ്യാപകരുടെ അപമാനം താങ്ങാനാകാതെയാണ് താൻ ജീവനൊടുക്കുന്നതെന്നും പെൺകുട്ടിയുടെ കുറിപ്പിലുണ്ട്.
തനിക്ക് ഇനി ജീവിക്കാൻ അർഹതയില്ല. അമ്മയും സഹോദരങ്ങളും ക്ഷമിക്കണം. തന്റെ മരണത്തിൽ അമ്മയെ ആരും ഉത്തരവാദിയാക്കരുത്. ഇത് തന്റെ സ്വന്തം തീരുമാനമാണെന്നും വിദ്യാർഥിനി എഴുതിയതെന്ന് കരുതുന്ന കുറിപ്പിൽ പറയുന്നു. സംഭവത്തിൽ കേസെടുത്ത പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
National
ലക്നോ: ഉത്തർപ്രദേശിലെ സോൻഭദ്ര ജില്ലയിൽ പ്രായപൂർത്തിയാകാത്ത രണ്ട് പെൺകുട്ടികളെ പീഡിപ്പിച്ച സർക്കാർ സ്കൂൾ അധ്യാപകനെതിരെ കേസ്. സംഭവത്തിൽ പ്രൈമറി സ്കൂൾ അധ്യാപകനെ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തു. ഒന്നാം ക്ലാസിലും മൂന്നാം ക്ലാസിലും പഠിക്കുന്ന കുട്ടികളാണ് പീഡനത്തിന് ഇരയായത്.
കുട്ടികളോട് മോശമായി പെരുമാറിയെന്ന് ചൂണ്ടിക്കാണിച്ച് ഗ്രാമവാസികൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടിയെന്ന് അധികൃതർ അറിയിച്ചു. പീഡനത്തിന് ഇരയായ പെൺകുട്ടികളുടെയും മറ്റു വിദ്യാർഥികളുടെയും മൊഴികൾ രേഖപ്പെടുത്തി. പ്രതിയായ അധ്യാപകനെതിരെ കേസെടത്ത് തുടർ നിയമനടപടികൾ സ്വീകരിച്ചുവരികയാണെന്ന് പോലീസ് പറഞ്ഞു.
Kerala
കൊച്ചി: ഒമ്പതുവയസുകാരനെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ കേസിലെ പ്രതിയായ മദ്രസ അധ്യാപകന്റെ 20 വര്‍ഷത്തെ തടവുശിക്ഷ ഹൈക്കോടതി ശരിവച്ചു. കുന്നംകുളം പോക്സോ കോടതിയുടെ ശിക്ഷാവിധിക്കെതിരേ പ്രതി റഷീദ് നല്കിയ അപ്പീല്‍ തള്ളിയാണു ജസ്റ്റീസ് എ. ബദറുദ്ദീന്റെ ഉത്തരവ്.
ഹര്‍ജിക്കാരനെതിരേ തെളിവുകളുണ്ടെന്നും ഇരയുടെ മൊഴി വിശ്വസനീയമാണെന്നും വിലയിരുത്തിയാണ് പോക്സോ കോടതിയുടെ ശിക്ഷാവിധി സിംഗിള്‍ ബെഞ്ച് ശരിവച്ചത്. 2020 ഓഗസ്റ്റ് 25ന് പ്രതിയുടെ താമസസ്ഥലത്ത് ഓണ്‍ലൈന്‍ ക്ലാസുമായി ബന്ധപ്പെട്ട സംശയം ചോദിക്കാനെത്തിയ കുട്ടിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ പാവറട്ടി പോലീസാണ് അന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ചത്.
Kerala
കോട്ടയം: അധ്യാപന ജീവിത കാലഘട്ടത്തിലെ തന്റെ ഏറ്റവും പ്രിയപ്പെട്ട വിദ്യാർഥികളോടൊപ്പം ഒരേ പ്രസ്ഥാനത്തിന്റെ ഭാഗമായി സാമാജികരായി കേരള നിയമസഭയിലെത്താൻ കഴിഞ്ഞതിൽ വലിയ സന്തോഷമുണ്ടെന്ന് റോണി കെ. ബേബി എംഎൽഎ.
അദ്ദേഹം അധ്യാപകനായി ആദ്യം ജോലി ചെയ്ത തലയോലപ്പറമ്പ് ദേവസ്വം ബോർഡ് കോളജിലെ ബിഎ പൊളിറ്റിക്കൽ സയൻസ് വിദ്യാർഥിയായിരുന്നു ഇന്നത്തെ പാലക്കാട് എംഎൽഎ രമേഷ് പിഷാരടി. അന്നേ കലയുടെ ലോകത്തായിരുന്ന പിഷാരടിയെ ക്ലാസിൽ കാണുന്നത് അപൂർവമായിരുന്നെന്ന് എംഎൽഎ പറയുന്നു. എങ്കിലും ക്ലാസിലിരിക്കുമ്പോൾ രാഷ്ട്രതന്ത്ര ശാസ്ത്ര വിഷയത്തിൽ അദ്ദേഹം പുലർത്തിയ ശ്രദ്ധ, പുതിയ കാര്യങ്ങൾ അറിയാനുള്ള ആഗ്രഹം തന്നെ അദ്ഭുതപ്പെടുത്തിയിരുന്നു.
കലാകാരന്റെ ഉള്ളിലെ രാഷ്ട്രീയ ബോധത്തെ അന്നുതന്നെ തിരിച്ചറിഞ്ഞിരുന്നു. ഗുരുവിന്റെ രാഷ്ട്രീയ വഴിയെ പ്രിയപ്പെട്ട ശിഷ്യനും നിയമസഭയിൽ എത്തിയതിൽ അഭിമാനം, സന്തോഷം.
ഡിബി കോളജിലെ താത്കാലിക ജോലിക്കു ശേഷം നിയമനം ലഭിച്ചതു വൈക്കം കൊതവറ സെന്റ് സേവ്യേഴ്സ് കോളേജിലായിരുന്നു. അവിടെ പ്രിയപ്പെട്ട വിദ്യാർഥിയായിരുന്നു ബിഎ ഇക്കണോമിക്സ് ഡിപ്പാർട്ട്മെന്റിലുണ്ടായിരുന്ന ഇന്നത്തെ വൈക്കം എംഎൽഎ കെ. ബിനിമോൻ. ഇക്കണോമിക്സ് വിഷയത്തിന്റെ സബ്സിഡിയറിയായിരുന്നു ഞാൻ പഠിപ്പിച്ച പൊളിറ്റിക്കൽ സയൻസ്.
കോളജിലെ കെഎസ്യു നേതാവായിരുന്നു ബിനിമോൻ. മികച്ച സംഘാടകൻ, തികഞ്ഞ പോരാളി. എതിർപക്ഷത്തിന്റെ കോട്ടയിൽനിന്നു യൂണിവേഴ്സിറ്റി യൂണിയൻ കൗൺസിലറായി ജയിച്ചത് ഇന്നും ഓർക്കുന്നു. അതേ അദ്ഭുത വിജയം ഇത്തവണയും ബിനിമോൻ ആവർത്തിച്ചിരിക്കുന്നു
അന്നൊരിക്കൽ കെഎസ്യു സമരകാലത്തു സമരം നയിച്ച് ക്ലാസിൽ എത്തിയ ബിനിമോനെ ക്ലാസിൽ നിന്ന് ഇറക്കിവിട്ടതിന്റെ പേരിൽ ഇന്നും ബിനിമോൻ തന്നോടു പരിഭവം പറയാറുണ്ടെന്നും റോണി കെ. ബേബി ഫേസ്ബുക്കിൽ കുറിച്ചു.
Leader Page
കുട്ടികളെ നല്ല രീതിയിൽ വളർത്തുന്നതിന് ലോകത്താകമാനം രണ്ടു രീതികളാണ് പിന്തുടരുന്നത്. രക്ഷിതാക്കൾ അല്ലെങ്കിൽ അധ്യാപകരിലൂടെയുള്ള നന്നാക്കൽ. ‘Teachers are first’ എന്നു രക്ഷിതാക്കളും ‘Parents are first’ എന്ന് അധ്യാപകരും പറഞ്ഞുകൊണ്ടിരിക്കുന്നു. എന്നാൽ, അതു ശരിയല്ല എന്നാണ് എന്റെ അനുമാനം. കേരളത്തിലെ സ്ഥിതിയെടുത്തുനോക്കിയാൽ രക്ഷിതാക്കൾ ചെയ്യേണ്ട കാര്യങ്ങൾ ചെയ്യുന്നില്ല എന്നതിനു പുറമേ ടീച്ചർമാർ ചെയ്യേണ്ട കാര്യങ്ങൾക്കു പലതിനും അവർ തടസം നില്‍ക്കുന്നതായും കാണാം.
അതുകൊണ്ട്, പുതിയ അധ്യയനവർഷത്തിന്റെ ആരംഭത്തിൽ താഴെ പറയുന്ന കാര്യങ്ങൾ രക്ഷിതാക്കൾ ശ്രദ്ധിക്കണം:
1. മൊബൈൽ ഉപയോഗം: കുട്ടികളുടെ അമിതമായ മൊബൈൽ ഫോൺ ഉപയോഗത്തിന്റെ ഒരു കാരണം അക്കാര്യത്തിലെ മാതാപിതാക്കളുടെ ശ്രദ്ധക്കുറവാണ്. ജെൻസി കുട്ടികളേക്കാൾ അവരുടെ മാതാപിതാക്കളാണ് മൊബൈൽ ഫോൺ കൂടുതലായി ഉപയോഗിക്കുന്നതെന്ന് അടുത്തിടെ ഒരു സർവേയിൽ വെളിപ്പെടുകയുണ്ടായി. സ്വന്തം ഉപയോഗം നിറുത്തിയ ശേഷമാവണം കുട്ടികൾ ഒന്നര, രണ്ടു മണിക്കൂർ ഗെയിം കളിക്കുന്നതും റീൽസ് കാണുന്നതും വിലക്കേണ്ടത്. കേട്ടല്ല, കണ്ടാണ് കുട്ടികൾ പലതും പഠിക്കുന്നത്, പ്രത്യേകിച്ചും മാതാപിതാക്കളിൽനിന്ന്.
2. ലഹരിവസ്തുക്കളുടെ ഉപയോഗം: കുട്ടി ഇത്തരം കാര്യങ്ങൾ ചെയ്യുന്നുണ്ടോ, ഓൺലൈൻ വഴി വാങ്ങുന്നുണ്ടോ, സുഹൃത്തുക്കൾ, അയൽവാസികൾ വഴി കുട്ടി അതിലേക്ക് എത്തിപ്പെടുന്നുണ്ടോ, ഇത്തരം സാധനങ്ങൾ വില്‍ക്കുന്നവരുമായി കുട്ടിക്കു ബന്ധമുണ്ടോ, തങ്ങളറിയാതെ കുട്ടിയുടെ കൈയിൽ പണം വരുന്നുണ്ടോ എന്നതൊക്കെ നിർബന്ധമായും രക്ഷിതാവ് അറിയണം. സ്കൂളിന്റെ പരിസരത്തുള്ള കടകളിൽ ലഹരിവസ്തുക്കളുടെ വില്പന നടക്കുന്ന വിവരം കുട്ടികൾ അധ്യാപകരോടോ പിടിഎയോടോ പറയുന്നുണ്ടോ തുടങ്ങിയ കാര്യങ്ങൾകൂടി ശ്രദ്ധിച്ചാൽ കുട്ടികളെ രക്ഷപ്പെടുത്താനാകും.
3. അധ്യാപകരുടെയും പിടിഎയുടെയും സ്വാതന്ത്ര്യം: വിദ്യാലയങ്ങളിൽ അധ്യാപകർക്കും പിടിഎയ്ക്കും മുമ്പുണ്ടായിരുന്ന സ്വാതന്ത്ര്യം അനുവദിച്ചു കൊടുക്കണം. അധ്യാപകർ നല്കുന്ന കൃത്യമായ അച്ചടക്കത്തിലൂടെ കുട്ടികളുടെ ലഹരി ഉപയോഗ നിയന്ത്രണം സാധ്യമാണ്. ക്ലാസ് മുറികളിലോ ടോയ്ലെറ്റിലോ കുട്ടികൾ ലഹരിവസ്തുക്കൾ ഉപയോഗിക്കുന്നതു കണ്ടാൽ കുട്ടികളെ ചെറിയ രീതിയിൽ ശിക്ഷിക്കുകയോ ശാസിക്കുകയോ നടപടിയെടുക്കുകയോ ചെയ്യുന്നതിന് അധ്യാപകർക്ക് സ്വാതന്ത്ര്യം നല്‍കണം. മക്കളെ ഒന്നും ചെയ്യരുത്, അവർ ഒരു കുറ്റവും ചെയ്യാത്തവരാണ് എന്നൊക്കെ മാതാപിതാക്കൾ ധരിക്കരുത്. പിടിഎ അതിനെ പിന്തുണയ്ക്കുകയും ചെയ്യരുത്. ഇക്കാര്യത്തിൽ അധ്യാപകർ മാനസിക പീഡനം നേരിടുന്നത് സാധാരണ കാഴ്ചയായിരിക്കുന്നു. സർക്കാർതന്നെ പറയുന്നത് സ്കൂളിൽ നിർബന്ധമായും അച്ചടക്കം വേണമെന്നും അതിനായി അധ്യാപകരും പിടിഎയും മുൻകൈ എടുക്കണമെന്നുമാണ്.
4. കുട്ടികളുടെ ശാരീരിക, മാനസിക ആരോഗ്യം: കേരളത്തിലെ ധാരാളം കുട്ടികൾ ഒന്നുകിൽ ഭാരം വളരെ കൂടിയവരോ അല്ലെങ്കിൽ തീരെ കുറഞ്ഞവരോ ആണ്. അതിന്റെ പ്രധാന കാരണം അവർക്ക് കളികളില്ല എന്നതുതന്നെ. സ്കൂളുകളിലെ കായികമായ കാര്യങ്ങളിൽ ഏർപ്പെടാൻ രക്ഷിതാക്കൾ കുട്ടികളെ നിർബന്ധിക്കണം. വീട്ടിലെത്തുന്ന കുട്ടികൾക്ക് അവരുടെ താത്പര്യമനുസരിച്ചുള്ള കളികളിൽ - ക്രിക്കറ്റോ ഫുട്ബോളോ സൈക്ലിംഗോ എന്തോ ആയിക്കോട്ടെ - പങ്കെടുക്കുന്നതിനും ഒന്നോ രണ്ടോ മണിക്കൂർ സൗകര്യമുണ്ടാക്കിക്കൊടുക്കണം. കുട്ടിയുടെ മാനസിക സമ്മർദം കുറയുന്നതിനും ഡോപമിന്റെ അളവ് വർധിച്ച് നല്ല ഉന്മേഷം ലഭിക്കുന്നതിനും അതു കാരണമാവും. ഡോപമിന്റെ അളവ് ക്രമപ്പെടുന്നത് നിർണായകമാണ്. അളവു കുറയുന്ന സാഹചര്യത്തിൽ കുട്ടികൾ മയക്കുമരുന്ന് ഉപയോഗത്തിലേക്കു പോകുന്നതായി കണ്ടെത്തിയിട്ടുണ്ട്. മറ്റൊരു പ്രധാനപ്പെട്ട കാര്യം പറയാനുള്ളത്, പഠനവും കളിയും സ്പോർട്സുമൊക്കെ കുട്ടികൾക്കായി തെരഞ്ഞെടുക്കുമ്പോൾ അവരുടെ താത്പര്യങ്ങൾക്കാണ് പ്രാധാന്യം കൊടുക്കേണ്ടത്. നമ്മുടെ ഇഷ്ടത്തിനല്ല എന്ന് മനസിലാക്കണം. മാത്രമല്ല, എ പ്ലസ് പോലെയുള്ള താത്കാലിക സന്തോഷങ്ങൾക്കുവേണ്ടി കുട്ടികളിൽ സമ്മർദം കൂട്ടിയാൽ അവർ ലഹരിവസ്തുക്കളിലേക്കോ മൊബൈലിലേക്കോ ചേക്കേറാനോ അല്ലെങ്കിൽ നാടുവിട്ടുപോകാനോ, ആത്മഹത്യ ചെയ്യാനോ സാധ്യതയുണ്ട് എന്നുകൂടി മനസിലാക്കണം.
5. കുട്ടികളുമായുള്ള സംവാദവും സംഭാഷണവും: സ്കൂളിൽനിന്ന് എത്തിച്ചേരുന്ന കുട്ടിയോട് സമാധാനപരമായും സന്തോഷത്തോടെയും സംസാരിക്കണം. അവർക്ക് എന്തെങ്കിലും പ്രശ്നങ്ങളുണ്ടെങ്കിൽ അതു മനസിലാക്കുന്നതിന് ഇത്തരം ഡൈനിംഗ് ടേബിൾ സംസാരങ്ങൾ ഉപകരിക്കും. വീടുകളിൽ ഇത്തരം സംഭാഷണങ്ങൾ തീരെയുണ്ടാവുന്നില്ല എന്ന് രക്ഷിതാക്കൾ തന്നെ സമ്മതിക്കുന്നു. 24 മണിക്കൂറിൽ ആകെ സംസാരിക്കുന്നത് ഒരു മണിക്കൂർ മാത്രം! അത് രണ്ടു കൂട്ടർക്കും നല്ലതല്ല. പരസ്പരമുള്ള വർത്തമാനം രക്ഷിതാക്കളുടെയും കുട്ടികളുടെയും സ്ട്രസ് ലെവൽ കുറയ്ക്കുമെന്നാണ് പറയുന്നത്. മാത്രമല്ല, പെൺകുട്ടികൾക്കും ആൺകുട്ടികൾക്കും നേരേയുണ്ടാകുന്ന അതിക്രമങ്ങളും ബോഡി ഷെയിമിംഗും ജാത്യധിക്ഷേപങ്ങളും അതിൽനിന്നുണ്ടാകുന്ന സമ്മർദവുമൊക്കെ തുറന്നുപറയാൻ അവർക്ക് അവസരവും വേണ്ടേ?
6. ലൈംഗിക വിദ്യാഭ്യാസം: അമേരിക്കയിൽ മൂന്നു വയസ് മുതൽ ജെൻഡർ എഡ്യുക്കേഷൻ നല്കിത്തുടങ്ങുകയും ‘ഗുഡ് ടച്ച്, ബാഡ് ടച്ച്’ തുടങ്ങിയവ എന്തെന്നു മനസിലാക്കിക്കൊടുക്കുകയും ചെയ്യുന്നുണ്ട്. നമ്മുടെ രാജ്യത്ത് പ്ലസ് ടുവിന് പോലും ഇതൊക്കെയുണ്ടോ എന്നു സംശയം. പ്രായപൂർത്തിയായ ആൺകുട്ടികളോടും പെൺകുട്ടികളോടും അവരുടെ ശാരീരിക വളർച്ചയെപ്പറ്റിയും മാറ്റങ്ങളെപ്പറ്റിയും അതത് അധ്യാപകർ പറഞ്ഞു മനസിലാക്കണം. ഇപ്പോൾ ചില സ്കൂളുകളിൽ മാത്രമേ ഇതൊക്കെ നടക്കുന്നുള്ളൂ. ലൈംഗിക വിദ്യാഭ്യാസത്തിന്റെ അഭാവത്തിൽ കൗതുകങ്ങളുണ്ടാവുകയും അത് കുറ്റകൃതൃത്തിന് വഴിവയ്ക്കുകയും ചെയ്യും.
മുതിർന്നവർ ഇപ്പോൾ സ്വന്തം ലോകത്തു മാത്രം സഞ്ചരിക്കുന്നവരായി മാറി. കുഞ്ഞുങ്ങളെ ശ്രദ്ധിക്കാൻ സമയമില്ലാതായിരിക്കുന്നു. നമ്മുടെ കുട്ടികളെ നേർവഴിയിലേക്കു കൊണ്ടുവരാൻ നമ്മൾ തന്നെയാണ് മുൻകൈയെടുക്കേണ്ടത്. അല്ലാതെ മറ്റൊരാളെ ഏല്പിക്കലല്ല. അതുകൊണ്ട് കുട്ടികൾക്കുവേണ്ടി നമ്മൾ കൂടുതൽ സമയം കണ്ടെത്തിയേ മതിയാവൂ.
Kerala
കോല്‍ക്കത്ത: പശ്ചിമേഷ്യൻ സംഘർഷത്തെത്തുടർന്ന് അവശ്യമരുന്നുകളുടെ ക്ഷാമം രൂക്ഷമാണെന്ന് പശ്ചിമബംഗാൾ ആരോഗ്യവകുപ്പ്. ഒട്ടേറെ മരുന്നുകൾ ലഭ്യമല്ലാത്ത അവസ്ഥയിലാണ്.
പാരസെറ്റാമോൾ ഗുളിക, 100 എംഎൽ സലൈൻ വാട്ടർ, ഒആർഎസ് ലായനി, ഡിസ്പോസിബിൾ സിറിഞ്ചുകൾ തുടങ്ങിയവ ലഭ്യമല്ലാത്ത അവസ്ഥയാണ്.
മരുന്നുകളിൽ ഉപയോഗിക്കുന്ന അസംസ്കൃത വസ്തുക്കൾ ലഭ്യമല്ലാത്തതാണ് ക്ഷാമത്തിനു കാരണമെന്നു പറയപ്പെടുന്നു. പാക്കിംഗ് വസ്തുക്കളുടെ ക്ഷാമവും പ്രതിസന്ധി സൃഷ്ടിക്കുകയാണ്.
ഇന്ധനനിരക്ക് വർധനയെത്തുടർന്ന് വിമാനക്കൂലി വർധിച്ചതും പ്രശ്നമാണ്. സർക്കാർ സംവിധാനത്തിലൂടെ അല്ലാതെ അവശ്യമരുന്നുകൾ സംഭരിക്കാൻ അധികൃതർ ആശുപത്രികൾക്കു നിർദേശം നൽകിയിരിക്കുകയാണ്.
University News
തേഞ്ഞിപ്പലം: മലപ്പുറം പടിഞ്ഞാറ്റുമുറിയിലുള്ള കാലിക്കട്ട് സർവകലാശാലാ സെന്റർ ഫോർ കമ്പ്യൂട്ടർ സയൻസ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജിയിൽ (സിസിഎസ്ഐടി) ബിസിഎ, ബിഎസ്സി - എഐ പ്രോഗ്രാമുകളിലായി മലയാളം, മാത്തമാറ്റിക്സ്, കോമേഴ്സ്, ഇംഗ്ലീഷ് എന്നീ വിഷയങ്ങൾക്ക് മണിക്കൂറടിസ്ഥാനത്തിലുള്ള ഗസ്റ്റ് അധ്യാപ ഒഴിവുണ്ട്. യോഗ്യരായവർ മേയ് 25ന് രാവിലെ 10.30 ന് അസൽ സർട്ടിഫിക്കറ്റുകൾ സഹിതം സെന്ററിൽ നേരിട്ട് ഹാജരാകണം. ഫോൺ: 9995450927, 9539682200.
പുനർമൂല്യനിർണയഫലം
ഒന്നാം സെമസ്റ്റർ എംബിഎ ( ഐഎഫ്, എച്ച്സിഎം) ജനുവരി 2026 പരീക്ഷകളുടെ പുനർമൂല്യനിർണയഫലം പ്രസിദ്ധീകരിച്ചു.
National
ന്യൂഡൽഹി: നീറ്റ് യുജി ബയോളജി ചോദ്യ പേപ്പർ ചോർച്ച കേസിൽ പൂന സ്വദേശിയായ ബോട്ടണി അധ്യാപികയെ സിബിഐ അറസ്റ്റ് ചെയ്തു. ഇതോടെ കേസിൽ അറസ്റ്റിലായ ആകെ പ്രതികളുടെ എണ്ണം ഒമ്പതായി.
ചോദ്യം ചെയ്തതിന് പിന്നാലെ ഡൽഹിയിൽ വച്ച് മനീഷ ഗുരുനാഥ് മന്ധാരെയുടെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. നാഷണൽ ടെസ്റ്റിംഗ് ഏജൻസി (NTA) നീറ്റ് പരീക്ഷയ്ക്കായി നിയോഗിച്ച ഒരു വിദഗ്ദ്ധയായിരുന്നു ഇവർ.
ഏപ്രിലിൽ, നേരത്തെ അറസ്റ്റിലായ പൂനയിൽ നിന്നുള്ള മറ്റൊരു പ്രതിയായ മനീഷ വാഗ്മറെ വഴി അവർ നീറ്റ് ഉദ്യോഗാർഥികളുമായി ബന്ധപ്പെടുകയും തന്റെ വീട്ടിൽ വച്ച് വിദ്യാർഥികൾക്ക് പരിശീലന ക്ലാസുകൾ നൽകുകയും ചെയ്തു.
സസ്യശാസ്ത്രം, സുവോളജി എന്നീ വിഷയങ്ങളിൽ നിന്നുള്ള പ്രധാന ചോദ്യങ്ങൾ ഇവർ ഉദ്യോഗാർഥികൾക്ക് പറഞ്ഞു നൽകിയതായി സിബിഐ പറഞ്ഞു. മേയ് മൂന്നിന് നടന്ന നീറ്റ്-യുജി പരീക്ഷയുടെ യഥാർഥ ചോദ്യങ്ങളുമായി മിക്ക ചോദ്യങ്ങളും ഒത്തുനോക്കിയതായി അന്വേഷണ ഏജൻസി പറഞ്ഞു.
സിബിഐ, രാജ്യത്തുടനീളമുള്ള ആറ് സ്ഥലങ്ങളിൽ റെയ്ഡ് നടത്തി കുറ്റകൃത്യത്തിന് ഉപയോഗിച്ച ലാപ്ടോപ്പുകൾ, ബാങ്ക് സ്റ്റേറ്റ്മെന്റുകൾ, മൊബൈൽ ഫോണുകൾ എന്നിവ പിടിച്ചെടുത്തു.
കേസിൽ ഇതുവരെ അറസ്റ്റിലായ ഒമ്പത് പ്രതികൾ ഡൽഹി, ജയ്പൂർ, ഗുരുഗ്രാം, നാസിക്, പൂനെ, അഹ്ലിയാനഗർ എന്നിവിടങ്ങളിൽ നിന്നുള്ളവരാണ്. ഇവരിൽ അഞ്ച് പേരെ ഏഴ് ദിവസത്തേക്ക് പോലീസ് കസ്റ്റഡിയിൽ വിട്ടിട്ടുണ്ട്. പൂനെയിൽ നിന്ന് അറസ്റ്റിലായ രണ്ട് പേരെ ഡൽഹിയിലേക്ക് കൊണ്ടുവരുന്നു. ബാക്കിയുള്ളവരെ ചോദ്യം ചെയ്തുവരികയാണ്.
Kerala
കാസർഗോഡ്: കടന്നൽ കുത്തേറ്റ് അധ്യാപകൻ മരിച്ചു. ബളാന്തോട് ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ അധ്യാപകൻ ചാമുണ്ടിക്കുന്നിലെ വിജയൻ മാസ്റ്റർ (56) ആണ് മരിച്ചത്.
ഇന്ന് രാവിലെ തുമ്പോടിയിലെ പറമ്പിൽ നിന്നാണ് കടന്നൽ കുത്തേറ്റത്. പണിക്കാരോടൊപ്പം കാട് വെട്ടിത്തെളിക്കുമ്പോഴാണ് കടന്നൽ കുത്തേറ്റത്. മൺപുറ്റിൽ കൂട് കൂട്ടിയ കടന്നലുകളാണ് കുത്തിയതെന്ന് ദൃക്സാക്ഷികൾ പറഞ്ഞു.
ഉടൻ തന്നെ ബന്തടുക്കയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
വിജയൻ മാസ്റ്റർ ഈ വർഷം സർവീസിൽ നിന്ന് വിരമിക്കാനിരിക്കെയാണ് മരണം. കൂടെയുണ്ടായിരുന്ന നാലോളം തൊഴിലാളികൾക്കും കടന്നൽ കുത്തേറ്റിട്ടുണ്ട്. അവർ ബന്തടുക്കയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. അവരുടെ ആരുടെയും പരിക്ക് ഗുരുതരമല്ല.
Kerala
വയനാട്: പിക്ക്അപ്പ് ജീപ്പിടിച്ച് അധ്യാപിക മരിച്ചു. കോളിയാടി സ്വദേശി ജിലി വിൽസൺ(49) ആണ് മരിച്ചത്. രാവിലെ 8.30ഓടെയാണ് സംഭവം.
പള്ളിയിലേക്ക് പോകുവാനായി കാർ വീട്ടിൽനിന്നും പ്രധാനറോഡിലേക്ക് ഇറക്കുന്നതിനിടെ ബത്തേരി ഭാഗത്ത് നിന്നും വന്ന പിക്ക്അപ്പ് ജീപ്പ് കാറിന് സമീപത്ത് നിൽക്കുകയായിരുന്ന ജിലിയെ ഇടിക്കുകയായിരുന്നു.
ഗുരുതര പരിക്കേറ്റ ജിലി സംഭവസ്ഥലത്ത് വച്ചുതന്നെ മരിച്ചു. മൃതദേഹം ആശുപത്രിയിൽ. കോളിയാടി യുപി സ്കൂൾ അധ്യാപികയാണ് ജിലി.
Kerala
തിരുവനന്തപുരം: സമൂഹത്തെ ചിന്തിക്കാൻ പഠിപ്പിച്ച അധ്യാപകനെയാണ് നാരായണ ഗുരുകുലം അധ്യക്ഷൻ മുനിനാരായണ പ്രസാദിന്റെ വിയോഗത്തിലൂടെ നഷ്ടപ്പെട്ടതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചന സന്ദേശത്തിൽ പറഞ്ഞു.
ശ്രീനാരായണ ഗുരു സന്ദേശങ്ങളുടെ പ്രചാരണം, ഗുരുവിന്റെ സാഹിത്യ കൃതികളുടെ അപഗ്രഥനം, ഹൃദ്യമായ പ്രഭാഷണങ്ങൾ എന്നിവയിലൂടെ ശ്രദ്ധേയനായിരുന്നു അദ്ദേഹം.
ലളിതമായ ഭാഷയിൽ ഗഹനമായ തത്ത്വചിന്തകൾ പങ്കുവയ്ക്കാൻ അദ്ദേഹത്തിനു കഴിഞ്ഞു. വാക്കിലും പ്രവൃത്തിയിലും മനുഷ്യസ്നേഹവും സമത്വബോധവും നിറച്ച അദ്ദേഹം, അനേകം മനുഷ്യരുടെ ചിന്തകളെ സ്വാധീനിച്ചതായും മുഖ്യമന്ത്രി പറഞ്ഞു.
Kerala
നാദാപുരം: വളയം ചെറുമോത്ത് അങ്കണവാടി അധ്യാപികയ്ക്ക് സൂര്യാതപമേറ്റു. വളയം മഞ്ചാന്തറയിലെ പൊയിലുപറമ്പത്ത് എൻ.പി. അനില (40) യ്ക്കാണ് പൊള്ളലേറ്റത്. തൂണേരി ബ്ലോക്കിന് കീഴിൽ 157-ാം നമ്പർ അങ്കണവാടി അധ്യാപികയാണ് ഇവർ. വീട്ടിൽനിന്ന് അങ്കണവാടിയിൽ എത്തിയ ഉടൻ കഠിനമായ ക്ഷീണവും ശരീരമാസകലം നീറ്റലും അനുഭവപ്പെടുകയും വലത് കൈയിലെ ചർമം പൊള്ളലേറ്റ് കറുത്ത പാട് രൂപപ്പെടുകയും ചെയ്തു.
ക്ഷീണം കനത്തതോടെ അധ്യാപിക വളയം ഗവ. ആശുപത്രിയിൽ ചികിത്സ
തേടി. രണ്ട് ദിവസം മുമ്പ് തൂണേരിഅങ്കണവാടി ഹെൽപ്പർക്ക് കഴുത്തിന്
പിൻവശത്തും കൈയിലും സാരമായി സൂര്യാതപമേറ്റിരുന്നു.
Kerala
പാങ്ങ്: ജന്മനാ കാഴ്ചപരിമിതിയുള്ള മജീദ് മാസ്റ്റർക്കൊപ്പം യാത്രകളിലെല്ലാം ഭാര്യ റുഖിയയുമുണ്ടായിരുന്നു. ഒടുവിൽ ഇരുവരുടെയും അന്ത്യയാത്രയും ഒരുമിച്ചായി. പാങ്ങ് പള്ളിപ്പറന്പ് ജിഎൽപി സ്കൂളിൽ ദീർഘകാലമായി അധ്യാപകനാണ് കാരാരിത്തൊടി അബ്ദുൾ മജീദ്.
യാത്രകളും സൗഹൃദങ്ങളും ഇഷ്ടപ്പെടുന്ന മജീദ് മാസ്റ്റർക്ക് കാഴ്പപരിമിതി ഒന്നിനും തടസമായിരുന്നില്ല. യാത്രകളിൽ അദ്ദേഹത്തെ കൈപിടിച്ചു നടത്തിയിരുന്നത് ഭാര്യ റുഖിയയായിരുന്നു.
എങ്ങോട്ടുപോകുന്പോഴും സഹായിയായി ഭാര്യയെ മാസ്റ്റർ കൂടെ കൂട്ടുമായിരുന്നു. കഴിഞ്ഞ അവധിക്കും സ്കൂളിലെ അധ്യാപകർ ഒരുമിച്ച് യാത്ര പോയിരുന്നു. നന്നായി ക്ലാസെടുക്കുന്ന മജീദ് മാസ്റ്റർ പാട്ടു പഠിപ്പിച്ചും കഥകൾ പറഞ്ഞുകൊടുത്തും കുട്ടികളുടെ പ്രിയങ്കരനായിരുന്നു.
കലോത്സവങ്ങൾക്ക് കുട്ടികളെ ഒരുക്കിയിരുന്നതും ഇദ്ദേഹമായിരുന്നു. കാഴ്ചപരിമിതി അധ്യാപനത്തിന് തടസമേ ആയിരുന്നില്ല. ലാപ്ടോപ്പ് ഉപയോഗിച്ചാണ് കുട്ടികൾക്ക് അദ്ദേഹം ക്ലാസെടുത്തിരുന്നത്.
ഏതാനും മാസം മുന്‍പാണ് മജീദ് മാസ്റ്ററും ഭാര്യയും മില്ലുംപടിയിൽ പുതിയ വീടുവച്ച് താമസം തുടങ്ങിയത്. ഇവർക്ക് മക്കളില്ല. പാങ്ങ് ജിയുപിഎസ് അധ്യാപികയായ മാസ്റ്ററുടെ സഹോദരിക്കും ജന്മനാ കാഴ്ചപരിമിതയുണ്ട്.
Kerala
ചെങ്ങന്നൂർ: മാലദ്വീപിൽ വിദ്യാർഥിയുടെ ക്രൂരമായ മർദനത്തിനിരയായ അധ്യാപിക സ്മിത എൻ. പിള്ളയെ വിദഗ്ധ ചികിത്സയ്ക്കായി ഉടൻ നാട്ടിലെത്തിക്കും. ഇതുമായി ബന്ധപ്പെട്ട ഔദ്യോഗിക നടപടികൾ പൂർത്തിയായി വരികയാണെന്നും അടുത്ത ആഴ്ച ആദ്യത്തോടെ സ്മിതയെ നാട്ടിലെത്തിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഭർത്താവ് ദീപക് ശശി പറഞ്ഞു.
നിലവിൽ മാലദ്വീപിൽ വേദന സംഹാരികൾ മാത്രമാണ് നൽകുന്നത്. മൂക്കിന്റെ എല്ലിന് ഗുരുതരമായി പൊട്ടലേറ്റ സ്മിതയുടെ ശസ്ത്രക്രിയ നാട്ടിലെത്തിയ ശേഷം നടത്താനാണ് കുടുംബത്തിന്റെ തീരുമാനം.
സംഭവം നടന്നിട്ടും സ്കൂൾ അധികൃതർ വിവരം കുടുംബത്തെ ഔദ്യോഗികമായി അറിയിക്കാത്തതിൽ ഗുരുതരമായ വീഴ്ചയുണ്ടായതായി കുടുംബം ആരോപിച്ചു. കഴിഞ്ഞ ദിവസം സ്കൂൾ പ്രിൻസിപ്പലുമായി സംസാരിച്ചപ്പോഴാണ് വിവരങ്ങൾ വ്യക്തമായത്. അതേസമയം, ഇന്ത്യൻ ഹൈക്കമ്മീഷണറുടെ ഇടപെടലിനെത്തുടർന്ന് മാലദ്വീപ് വിദ്യാഭ്യാസ മന്ത്രാലയം വിഷയത്തിൽ ഇടപെട്ടിട്ടുണ്ട്. ചികിത്സയ്ക്ക് ആവശ്യമായ എല്ലാ സഹായങ്ങളും നിലവിൽ ഉറപ്പാക്കിയിട്ടുണ്ടെന്നും തുടർ നടപടികൾ ഹൈക്കമ്മീഷണറുടെ മേൽനോട്ടത്തിൽ നടക്കുമെന്നും ഉറപ്പ് ലഭിച്ചിട്ടുണ്ട്.
മാലദ്വീപിലെ ഗാഫ് ധാൽ അറ്റോൾ സ്കൂളിലെ ലാബിലിരുന്ന് വിദ്യാർഥി സ്ഥിരമായി മൊബൈൽ ഗെയിം കളിക്കുന്നത് വിലക്കിയതാണ് അക്രമത്തിന് കാരണം. വീഡിയോ എടുത്ത് പ്രിൻസിപ്പലിനെ അറിയിക്കുമെന്ന് പറഞ്ഞതോടെ പ്രകോപിതനായ വിദ്യാർഥി സ്മിതയുടെ ഫോൺ തട്ടിപ്പറിച്ചെറിയുകയും മുഖത്ത് പലതവണ ഇടിക്കുകയുമായിരുന്നു. തലയുടെ പിൻഭാഗത്തും മർദനമേറ്റു. മറ്റ് അധ്യാപകർ ഓടിയെത്തിയാണ് വിദ്യാർഥിയുടെ കൈയിൽ നിന്നും സ്മിതയെ രക്ഷപ്പെടുത്തിയത്.
ഈ മാസം 30-ന് ജോലി രാജിവെച്ച് നാട്ടിലേക്ക് മടങ്ങാൻ ഇരിക്കെയാണ് ഈ ദുരനുഭവം ഉണ്ടായത്. ചെങ്ങന്നൂർ തിട്ടമേൽ കല്ലൂർ വീട്ടിൽ ദീപക് ശശിയുടെ ഭാര്യയാണ് സ്മിത എൻ. പിള്ള.
National
ഹൈദരാബാദ്: തെലുങ്കാനയിലെ സംഗറെഡിയിൽ അങ്കണവാടി അധ്യാപികയെ അഞ്ച് പേർ ചേർന്ന് മരത്തിൽ കെട്ടിയിട്ട് മർദിച്ചു. ഭർത്താവ് വാങ്ങിയ പണം തിരികെ നൽകിയില്ലെന്നാരോപിച്ച് വസന്തകുമാരിയെയാണ് ഔട്ടി ബന്ദപ്പ, കോത്തഗിരി രാമുലു, ഭൂതല വൈദ്യനാഥ്, ഔട്ടെ സായവ്വ, ചക്കാലി ബാലാമണി എന്നിവർ ചേർന്ന് കെട്ടിയിട്ട് മർദിച്ചത്.
അങ്കണവാടിയിലായിരുന്ന വസന്തകുമാരിയെ അഞ്ച് പേരും ചേർന്ന് വലിച്ചിഴച്ചുകൊണ്ടുപോയി മരത്തിൽ കെട്ടിയിട്ട് മർദിക്കുകയായിരുന്നു. വസന്തകുമാരിയുടെ ഭർത്താവ് പ്രഭാകർ അയൽവാസികളിൽ നിന്ന് പണം വാങ്ങിയെന്നും എന്നാൽ അത് തിരികെ നൽകിയില്ലെന്നുമാരോപിച്ചാണ് മർദിച്ചത്.
പ്രഭാകരിനെ കണ്ടെത്താൻ കഴിയാതെ വന്നതോടെയാണ് വസന്തകുമാരിയെ മർദിച്ചത്. വിവരം അറിഞ്ഞ വസന്തകുമാരിയുടെ കുടുംബം സ്ഥലത്തെത്തിയപ്പോഴാണ് ഇവരെ മോചിപ്പിച്ചത്.
സംഭവത്തിൽ പോലീസ് കേസെടുത്തിട്ടുണ്ട്. പ്രതികൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും പ്രഭാകരിന്റെ സാമ്പത്തിക തട്ടിപ്പിനെ കുറിച്ച് അന്വേഷിക്കുമെന്നും പോലീസ് പറഞ്ഞു.
National
ബംഗളൂരു: വിദ്യാർഥിയെ തീവ്രവാദിയെന്നു വിളിച്ച് അധിക്ഷേപിക്കുകയും ക്ലാസിൽ അപമാനകരമായ പരാമർശങ്ങൾ നടത്തുകയും ചെയ്തതിന് ബംഗളൂരുവിലെ ഒരു സ്വകാര്യ സർവകലാശാലയിലെ പ്രഫസർക്കെതിരേ കേസെടുത്തു.
അധ്യാപകൻ വിദ്യാർഥിയെ തീവ്രവാദിയെന്ന് വിളിക്കുന്നതിന്റെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. എന്നാ ൽ, വിദ്യാർഥിയുടെ ഭാഗത്തുനിന്ന് പരാതികളൊന്നും ലഭിച്ചിട്ടില്ലെന്ന് പോലീസ് പറഞ്ഞു.
National
ബംഗളൂരു: ബംഗളൂരു നെലമംഗലയിൽ മോശമായി പെരുമാറിയ അധ്യാപകനെ വിദ്യാർഥിനി ചെരുപ്പുകൊണ്ടടിച്ചു. കർണാടക ആഭ്യന്തര മന്ത്രി ജി. പരമേശ്വരയുടെ ഉടമസ്ഥയിലുള്ള സിദ്ധാർഥ മെഡിക്കൽ കോളജിലാണ് സംഭവം.
ക്ലാസിൽ വച്ച് വിദ്യാർഥിനിക്ക് ചോക്ലറ്റുകൾ നൽകി കടന്നുപിടിക്കാൻ ശ്രമിക്കുകയായിരുന്നു. ഇത് എതിർത്ത വിദ്യാർഥിനി പീന്നിട് ചോദ്യം ചെയ്തപ്പോൾ ഇത്തരമൊരു സംഭവം ഉണ്ടായിട്ടില്ലെന്ന് അധ്യാപകൻ പറയുകയും ചെയ്തു.
ഇതിന് പിന്നാലെ ക്ലാസിൽ നിന്നിറങ്ങിയ അധ്യാപകനെ വിദ്യാർഥിനി ചെരുപ്പുരി അടിച്ചു. അടിയേറ്റ അധ്യാപകൻ കാറിൽ കയറി രക്ഷപ്പെട്ടു. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Kerala
മാനന്തവാടി: വയനാട്ടിൽ ബൈക്കും ട്രാവലറും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന അധ്യാപിക മരിച്ചു. കല്ലോടി പടക്കൂട്ടിൽ വിനീതിന്റെ ഭാര്യ സ്റ്റെഫി (33) ആണ് മരിച്ചത്.
കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കെ ഇന്ന് പുലർച്ചെയാണ് മരിച്ചത്. കഴിഞ്ഞ ചൊവ്വാഴ്ച രാവിലെ ഇവർ സഞ്ചരിച്ച ബൈക്കും ട്രാവലറും കല്ലോടിക്ക് സമീപം അയിലമൂല മെതിയറയിൽ വച്ച് കൂട്ടിയിടിക്കുകയായിരുന്നു.
വെള്ളമുണ്ട സെന്റ് ആൻസ് ഇംഗ്ലീഷ് മീഡിയം സ്കൂളിലെ അധ്യാപികയാണ്. അയിലമൂല കളരിക്കൽ അപ്പച്ചന്റെയും മേഴ്സിയുടെയും മൂത്ത മകളാണ്. അപകടത്തിൽ സ്റ്റെഫിയുടെ ഭർത്താവ് വിനീതിനും മകൻ ഇയാനും പരിക്കേറ്റിരുന്നു.
National
മുംബൈ: ബൈക്കിന്റെ നമ്പർ പ്ലേറ്റിന് കേടുപാട് വരുത്തിയെന്ന കാരണത്താൽ വിദ്യാർഥികളെയും സഹപ്രവർത്തകരെയും ക്രൂരമായി മർദിച്ച അധ്യാപകൻ അറസ്റ്റിൽ. മഹാരാഷ്ട്രയിലെ ലാത്തൂരിലെ അഹമ്മദ്പുരിന് സമീപമുള്ള ക്രൈസ്റ്റ് ഇന്റർനാഷണൽ സ്കൂളിലാണ് സംഭവം.
അധ്യാപകന്റെ ആക്രമണത്തിൽ 30ഓളം വിദ്യാർഥികൾക്ക് പരിക്കേറ്റു. അധ്യാപകൻ ഉജ്വൽ സോണി ആണ് അറസ്റ്റിലായത്.
ആക്രമണത്തിന് പിന്നാലെ ഇയാളെ സ്കൂൾ പ്രിൻസിപ്പൽ സെബ നാദർ ജോലിയിൽ നിന്നും സസ്പെൻഡ് ചെയ്യുകയും പോലീസിനു കൈമാറുകയും ചെയ്തു. സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നുവരികയാണെന്ന് പോലീസ് പറഞ്ഞു.
Kerala
കോട്ടയം: മാറിമാറി വരുന്ന സര്‍ക്കാരുകള്‍ ന്യൂനപക്ഷാവകാശങ്ങള്‍ പടിപടിയായി
അപഹരിച്ചെടുക്കുമ്പോള്‍ കൈകെട്ടി നോക്കി നില്‍ക്കാനാവില്ലെന്ന് മാര്‍ തോമസ് തറയില്‍. സഭയെപ്പോഴും അധ്യാപകര്‍ക്കൊപ്പമാണ്. ഭിന്നശേഷി നിയമനത്തിന്റെ പേരില്‍ തടസപ്പെട്ടുകിടക്കുന്നത് 22,000 അധ്യാപക നിയമനങ്ങളാണ്. ഇതില്‍ പതിനായിരത്തോളം കത്തോലിക്കാ സ്ഥാപനങ്ങളിലേതാണെന്നും മാര്‍ തോമസ് തറയില്‍ പറഞ്ഞു.
ഈ വിഷയത്തില്‍ പല വാഗ്ദാനങ്ങളും നല്‍കിയെങ്കിലും ഇത് പാലിക്കാതിരിക്കാന്‍ പല ഊരാക്കുടുക്കുകളിലേക്കും സര്‍ക്കാര്‍ തള്ളിവിടുന്നു എന്ന ദൗര്‍ഭാഗ്യകരമായ സാഹചര്യം നിലനില്ക്കുന്നു. അടുത്തിടെയില്‍ സുപ്രീംകോടതിയില്‍ സര്‍ക്കാര്‍ നല്കിയ സത്യവാംഗ്മൂലവും ഒരാവശ്യവുമില്ലാതെ കക്ഷി ചേര്‍ന്നതും ഇനി സുപ്രീംകോടതി പറയാതെ ഒന്നും ചെയ്യാനാവില്ലെന്നു പറയുന്നതും തടസവാദങ്ങളാണ്.
സര്‍ക്കാര്‍ ഇപ്പോഴെങ്കിലും ഇച്ഛാശക്തികാട്ടിയാല്‍ ഭിന്നശേഷി വിഷയത്തില്‍ പരിഹാരം കാണാനാവുമെന്ന പ്രതീക്ഷ കത്തോലിക്കാ മാനേജ്മെന്റുകള്‍ക്കുണ്ട്. സര്‍ക്കാര്‍ ഒരു തീരുമാനമെടുത്താല്‍ 22,000ത്തോളം വരുന്ന അധ്യാപകരുടേയും അവര്‍ ജോലി ചെയ്യുന്ന വിദ്യാലയങ്ങളുടേയും പ്രശ്നങ്ങള്‍ പരിഹരിക്കാനാകും. എയ്ഡഡ് സ്കൂളുകള്‍ പാവപ്പെട്ട അനേകായിരം വിദ്യാര്‍ഥികള്‍ക്ക് വിദ്യാഭ്യാസം പകരുന്ന സ്ഥാപനങ്ങളാണ്.
പതിനേഴാമത്തെ വയസില്‍ സെമിനാരിയില്‍ ചേര്‍ന്നപ്പോള്‍ ഒരിക്കലും സെക്രട്ടറിയേറ്റ് നടയില്‍ സമരമിരിക്കേണ്ടി വരുമെന്നു കരുതിയില്ല. ഞാനും ബിഷപ് പോള്‍ ആന്റണി പിതാവും 2020ല്‍ ഒരുദിവസം സെക്രട്ടറിയേറ്റ് നടയില്‍ സമരമിരുന്നത് അധ്യാപകര്‍ക്കുവേണ്ടിയായിരുന്നു.
ചരിത്രത്തില്‍പോലും ബിഷപുമാര്‍ സെക്രട്ടറിയേറ്റ് നടയില്‍ സമരം ചെയ്ത ചരിത്രമില്ല. അധ്യാപകരുടെ തൊഴില്‍ പ്രശ്നം പരിഹരിക്കുന്നതിനപ്പുറം സഭയുടെ അതിപ്രധാനപ്പെട്ട വിദ്യാഭ്യാസ ശുശ്രൂഷ തളരാരെ മുന്നോട്ടു പോകണമെന്നതുകൊണ്ടാണ്. ഈ വലിയ കരുതല്‍ സഭയുടെ ഹൃദയത്തിലുണ്ട്. പഠിപ്പിക്കുക എന്നത് സഭയുടെ പ്രധാന ദൗത്യമാണ്. കത്തോലിക്കാ സഭയുടെ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നവര്‍ അഭിമാനത്തോടെയും ദൈവവിളിയായും ശുശ്രൂഷ ചെയ്യണം.
വിദ്യാലയങ്ങളിലെ ആത്മീയ അന്തരീക്ഷം പ്രധാനപ്പെട്ടതാണ്. ഇത് പൊതുസമൂഹം അംഗീകരിച്ചതുകൊണ്ടാണ് ന്യൂനപക്ഷാവകാശങ്ങള്‍ അനുവദിച്ചു കിട്ടിയിരിക്കുന്നത്. ന്യൂനപക്ഷാവകാശങ്ങള്‍ എന്നത് സ്ഥാപനങ്ങള്‍ സ്ഥാപിക്കാനും സംരക്ഷിക്കാനും നടത്തിക്കൊണ്ടുപോകാനുമുള്ള ജാഗ്രത ഇന്നു കുറഞ്ഞുവരുന്നു. ന്യൂനപക്ഷാവകാശങ്ങള്‍ സംരക്ഷിക്കാന്‍ നമുക്കു കഴിയണമെന്നും മാര്‍ തോമസ് തറയില്‍ പറഞ്ഞു.
Kerala
കൊല്ലം: കൊട്ടാരക്കരയിൽ ചുരിദാർ ധരിച്ചെത്തിയ പ്രധാനാധ്യാപികയെ സ്കൂളിൽ തടഞ്ഞ സംഭവത്തിൽ കേസെടുത്ത് പോലീസ്.
നെടുവത്തൂർ ഈശ്വരവിലാസം ഹയർ സെക്കൻഡറി സ്കൂളിലെ സെക്യൂരിറ്റി ജീവനക്കാരൻ ശങ്കരനെതിരെയാണ് കൊട്ടാരക്കര പോലീസ് കേസെടുത്തത്. അന്യായമായി തടഞ്ഞു വച്ചതിനാണ് കേസ്.
പരാതിക്കാരിയെ അകത്തേക്ക് പ്രവേശിക്കാൻ കഴിയാത്ത വിധം സ്കൂൾ കോമ്പൗണ്ടിന്റെ ഗേറ്റിന് സമീപം അന്യായമായി തടഞ്ഞുവച്ചുവെന്നും ഇത് സ്കൂൾ കുട്ടികളുടെയും അധ്യാപകരുടെയും മുന്നിൽ പരാതിക്കാരിയുടെ അന്തസിന്ഹാനി വരുത്തിയതായും എഫ്ഐആറിൽ പറയുന്നു.
ബുധനാഴ്ച രാവിലെ ഒമ്പതിനായിരുന്നു കേസിനാസ്പദമായ സംഭവം. ചുരിദാർ ധരിച്ചെത്തിയ പ്രധാനാധ്യാപികയായ സിന്ധു എസ്. നായരെ സ്കൂളിൽ പ്രവേശിപ്പിക്കാതെ സെക്യൂരിറ്റി ജീവനക്കാരൻ തടയുകയായിരുന്നു.
തുടർന്ന് പോലീസ് ഇടപെട്ടാണ് അധ്യാപികയെ സ്കൂളിൽ പ്രവേശിപ്പിച്ചത്. സ്കൂൾ മാനേജർ കെ. സുരേഷ് കുമാറിന്റെ നിർദേശ പ്രകാരമാണ് അധ്യാപികയെ തടഞ്ഞതെന്നായിരുന്നു ആരോപണം. എന്നാൽ അധ്യാപികയെ തടഞ്ഞിട്ടില്ലെന്നായിരുന്നു സ്കൂൾ മാനേജരുടെ വിശദീകരണം.
വിദ്യാഭ്യാസ വകുപ്പിന്റെ നിയമം അനുസരിച്ച് അധ്യാപികമാർ ചുരിദാർ ധരിക്കുന്നതിന് വിലക്കില്ല. ഈ സാഹചര്യം നിലനിൽക്കെയാണ് അധ്യാപികയെ തടഞ്ഞത്. പിന്നാലെ സ്കൂൾ ഗേറ്റിന് മുന്നിൽ ഇവർ കുത്തിയിരുന്ന് പ്രതിഷേധിച്ചിരുന്നു.
National
ഗാന്ധിനഗർ (ഗുജറാത്ത്): ഹോംവർക്ക് ചെയ്യാത്തതിന് ഒന്‍പതാം ക്ലാസ് വിദ്യാർഥിനിയുടെ കരണത്തടിച്ച് കർണപുടം തകരാറിലാക്കിയ അധ്യാപികയ്ക്ക് മൂന്നുവർഷം കഠിന തടവ്.
അധ്യാപിക പരുൾബെൻ പട്ടേലിനെയാണ് അഡീഷണൽ ചീഫ് ജുഡീഷൽ മജിസ്ട്രേറ്റ് മൂന്നു വർഷം തടവിനു ശിക്ഷിച്ചത്. സംഭവം നടന്ന് നാലര വർഷമായിട്ടും കുട്ടി ചികിത്സയിലാണ്.
ഗാന്ധിനഗറിലെ ബാ ശ്രീ വസന്തകുവർബ സ്വകാര്യ സ്കൂളിൽ 2020 ജനുവരി ഒന്നിനാണ് കേസിനാസ്പദമായ സംഭവം. മൂന്നു തവണയാണ് അധ്യാപിക കുട്ടിയുടെ കരണത്തടിച്ചത്.
പെൺകുട്ടിയുടെ മാതാപിതാക്കളുടെ പരാതിയിൽ സെക്ടര്‍ 21 പോലീസാണ് കേസെടുത്തത്. അധ്യാപികയ്ക്ക് അർബുദമാണെന്നും ചികിത്സയിലാണെന്നുമുള്ള പ്രതിഭാഗം അഭിഭാഷകന്റെ വാദം കോടതി തള്ളി.
Kerala
കൊല്ലം: ചുരിദാർ ധരിച്ചെത്തിയ പ്രധാന അധ്യാപികയെ സ്കൂളിൽ പ്രവേശിപ്പിച്ചില്ലെന്ന് പരാതി. കൊട്ടാരക്കര നെടുവത്തൂർ ഈശ്വരവിലാസം ഹയർ സെക്കൻഡറി സ്കൂളിലാണ് സംഭവം.
സ്കൂൾ മാനേജരുടെ നിർദേശപ്രകാരമാണ് അധ്യാപികയെ തടഞ്ഞതെന്നാണ് സെക്യൂരിറ്റി പറയുന്നത്. പിന്നാലെ പ്രധാന അധ്യാപിക ഗേറ്റിന് മുന്നിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു.
പോലീസ് എത്തിയാണ് അധ്യാപികയെ സ്കൂളിൽ പ്രവേശിപ്പിച്ചത്. അതേസമയം, എന്ത് വസ്ത്രം ധരിച്ചും സ്കൂളില്‍ വരാമെന്നും തടയാൻ പറഞ്ഞിട്ടില്ലെന്നുമാണ് സ്കൂൾ മാനേജരുടെ വിശദീകരണം.
Kerala
തിരുവനന്തപുരം: ഓട്ടിസം ബാധിതനായ പത്തു വയസുകാരനെ പീഡിപ്പിച്ച കേസിൽ പ്രതിയായ തിരുവനന്തപുരം പൗഡിക്കോണം സ്വദേശിയും കുട്ടിയുടെ അധ്യാപകനുമായ സന്തോഷ് കുമാറിനെ (56) 161 വർഷം കഠിനതടവിനും 87,000 രൂപ പിഴയ്ക്കും തിരുവനന്തപുരം അതിവേഗ പ്രത്യേക കോടതി ജഡ്ജി അഞ്ജു മീര ബിർള ശിക്ഷിച്ചു. പിഴ ഒടുക്കിയില്ലെങ്കിൽ എട്ടര വർഷം കൂടുതലായി ശിക്ഷ അനുഭവിക്കണം.
വിവിധ വകുപ്പുകളിലായിട്ടാണു ശിക്ഷ. 20 വർഷം അനുഭവിച്ചാൽ മതിയാകും. പിഴത്തുകയ്ക്കു പുറമെ ലീഗൽ സർവീസസ് അഥോറിറ്റി ഇരയായ ബാലനു നഷ്ടപരിഹാരവും നൽകണം. 2019 ജൂലൈയിലാണു കേസിനാസ്പദമായ സംഭവം നടന്നത്.
Kerala
കോഴിക്കോട്: താമരശേരിയിൽ പെൺകുട്ടികൾക്ക് നേരെ അധ്യാപകന്റെ ലൈംഗീകാതിക്രമമെന്ന് പരാതി. സംഭവത്തിൽ താമരശേരി ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ അധ്യാപകൻ ഇസ്മയിലിനെതിരെ പോലീസ് കേസെടുത്തു.
എൻഎസ്എസ് ക്യാമ്പിൽ വച്ച് വിദ്യാർഥികളോട് മോശമായി പെരുമാറിയെന്നും നിരന്തരം കുട്ടികളുടെ സ്വകാര്യ ഭാഗങ്ങളിൽ സ്പർശിച്ചിരുന്നെന്നും പരാതിയിൽ പറയുന്നു. പരാതിക്ക് പിന്നാലെ ഇസ്മയിൽ ഒളിവിൽ പോയി. ഇയാളെ പിടികൂടാനുള്ള നീക്കത്തിലാണ് താമരശേരി പോലീസ്.
കഴിഞ്ഞ ദിവസം നടന്ന കൗൺസിലിങ്ങിനിടെയാണ് എൻഎസ്എസ് ക്യാമ്പിൽ വച്ച് തങ്ങൾക്ക് നേരെയുണ്ടായ അതിക്രമത്തെക്കുറിച്ച് പെൺകുട്ടികൾ തുറന്നുപറഞ്ഞത്. കഴിഞ്ഞ വർഷമാണ് താമരശേരി പൂക്കോട് സ്വദേശി ഇസ്മയിൽ സ്കൂളിൽ നിയമിതനായത്.
Kerala
കാസര്‍ഗോഡ്: മൂന്നു പതിറ്റാണ്ടായി വീട്ടമ്മയെ നിരന്തരം ലൈംഗികചൂഷണത്തിനിരയാക്കിയെന്ന പരാതിയില്‍ സിപിഎം നേതാവിനെതിരേ കേസെടുത്തു.
എന്മകജെ പഞ്ചായത്ത് മെംബറും അധ്യാപകനുമായ പെര്‍ള കാട്ടുകുക്കെ സ്വദേശി എസ്. സുധാകരക്കെതിരേയാണ് (55) കാസര്‍ഗോഡ് വനിതാ പോലീസ് കേസെടുത്തത്. ഐപിസി 376 (2) (എന്‍), 506 വകുപ്പുകള്‍ പ്രകാരമാണ് നാൽപ്പത്തിയെട്ടുകാരിയായ വീട്ടമ്മയുടെ പരാതിയിൽ കേസെടുത്തിരിക്കുന്നത്.
അധ്യാപകന് പഠിപ്പിച്ചിരുന്ന സ്കൂളിനു സമീപം പരാതിക്കാരിയുടെ അമ്മ പച്ചക്കറിക്കട നടത്തുന്നുണ്ടായിരുന്നു. ഇവിടെ സഹായിയായി പോകുമ്പോഴാണു പരാതിക്കാരി അധ്യാപകനുമായി പരിചയപ്പെടുന്നത്. തുടര്‍ന്ന് അധ്യാപകന് വിവാഹവാഗ്ദാനം നല്കി പലവട്ടം പീഡിപ്പിച്ചതായും താന്‍ വിവാഹിതയായശേഷവും ഇതു തുടര്‍ന്നതായും പരാതിക്കാരി പറയുന്നു.
വഴങ്ങാതിരുന്നപ്പോള്‍ നഗ്നവീഡിയോ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണി മുഴക്കി. കൂടാതെ സ്വന്തം നഗ്നവീഡിയോ അയച്ചുകൊടുത്തു. വീട്ടമ്മ ഡിജിപിക്ക് പരാതി നല്കി ഒരാഴ്ചയ്ക്കുശേഷമാണ് കേസെടുത്തിരിക്കുന്നത്.
സുധാകരയെ പാര്‍ട്ടിയില്‍നിന്നു സസ്പെന്‍ഡ് ചെയ്യുകയും അന്വേഷണത്തിനായി മൂന്നംഗ കമ്മീഷനെ നിയോഗിക്കുകയും ചെയ്തിരുന്നു. യൂത്ത് കോണ്‍ഗ്രസ് നേതാവായ അബ്ദുള്‍ ജബ്ബാറിനെ കൊലപ്പെടുത്തിയ കേസില്‍ പ്രതിയായ സുധാകരയെ സിബിഐ പ്രത്യേക കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചിരുന്നെങ്കിലും ഹൈക്കോടതി കുറ്റവിമുക്തനാക്കിയിരുന്നു.
Kerala
കണ്ണൂർ: നീങ്ങിത്തുടങ്ങിയ ട്രെയിനിൽ കയറുന്നതിനിടെ വീണ് ഗുജറാത്ത് സ്വദേശിയായ അധ്യാപികയ്ക്കു ഗുരുതരമായി പരിക്കേറ്റു.
യാത്രയ്ക്കിടെ കുടിവെള്ളം വാങ്ങാൻ കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ ഇറങ്ങിയ ഗുജറാത്തിലെ സൂററ്റ് സ്വദേശിനി രോഹിണി (30)ക്കാണു പരിക്കേറ്റത്.
നട്ടെല്ലിനു പരിക്കേറ്റ ഇവരെ നഗരത്തിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഞായറാഴ്ച രാത്രിയായിരുന്നു സംഭവം.
വിദ്യാർഥികൾക്കൊപ്പം എറണാകുളത്തേക്ക് വിനോദയാത്ര പോകുകയായിരുന്നു. പരിക്കേറ്റ അധ്യാപികയെ റെയിൽവേ പോലീസാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. റെയിൽവേ പോലീസ് കേസെടുത്തു.
National
ലക്നോ: ഉത്തർപ്രദേശിലെ കാൺപൂരിൽ കൗമാരക്കാരിയെ പീഡിപ്പിച്ച കോച്ചിംഗ് സെന്ററിലെ അധ്യാപകൻ അറസ്റ്റിൽ. 15കാരിക്ക് നേരെയാണ് അതിക്രമമുണ്ടായത്.
സംഭവത്തിൽ ദേവേന്ദ്ര പട്ടേൽ (27) എന്നയാളെ പോലീസ് പിടികൂടി. കഴിഞ്ഞ ഒരു മാസത്തിലധികമായി കോച്ചിംഗ് സെന്ററിൽ വച്ച് ഇയാൾ പെൺകുട്ടിയെ ലൈംഗീകമായി പീഡിപ്പിച്ചുവെന്ന് പോലീസ് പറഞ്ഞു.
പെൺകുട്ടി കോച്ചിംഗ് സെന്ററിൽ പോകാൻ വിസമ്മതിച്ചതോടെ വീട്ടുകാർ കാരണമന്വേഷിച്ചു. ഇതോടെയാണ് സംഭവം പുറത്തറിഞ്ഞത്.
കിദ്വായ് നഗറിൽ പത്താം ക്ലാസ് വിദ്യാർഥിയായ പെൺകുട്ടിയെ ദേവേന്ദ്ര സ്കൂളിലും പഠിപ്പിക്കുന്നുണ്ട്.
മാതാപിതാക്കളെയും സഹോദരനെയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി ഇയാൾ പലതവണ ലൈംഗീകമായി പീഡിപ്പിച്ചുവെന്നാണ് ദേവേന്ദ്രക്കെതിരെയുള്ള പരാതി.
ബിഎൻഎസ്, പോക്സോ വകുപ്പുകൾ പ്രകാരം ദേവേന്ദ്രയ്ക്കെതിരെ പോലീസ് കേസെടുത്തുണ്ടെന്നും പെൺകുട്ടിയെ വൈദ്യപരിശോധനയ്ക്ക് അയച്ചിട്ടുണ്ടെന്നും പോലീസ് പറഞ്ഞു.
Kerala
പാലക്കാട്: മലമ്പുഴയിൽ മദ്യം നൽകി വിദ്യാർഥിയെ പീഡിപ്പിച്ച കേസിൽ അറസ്റ്റിലായ അധ്യാപകന്റെ ഫോണിൽ അശ്ലീല ദൃശ്യങ്ങളുടെ ശേഖരം. കുട്ടികളുടേതടക്കം നഗ്നദൃശ്യങ്ങളും ഇതിൽ ഉണ്ട്.
അതേസമയം, അധ്യാപകനെതിരെ പരാതിയുമായി കൂടുതൽ കുട്ടികൾ രംഗത്തെത്തി. അഞ്ച് കുട്ടികൾ കൂടിയാണ് അധ്യാപകനെതിരെ പരാതി നൽകിയത്.
കല്ലേപ്പുള്ളി പിഎഎംഎം യുപി സ്കൂൾ സംസ്കൃത അധ്യാപകൻ അനിലാണ് മദ്യം നൽകി വിദ്യാർഥിയെ പീഡിപ്പിച്ച കേസിൽ കഴിഞ്ഞ ദിവസം പിടിയിലായത്. ഇയാളെ വിദ്യാഭ്യാസ വകുപ്പ് സർവിസിൽനിന്ന് സസ്പെൻഡ് ചെയ്തിരുന്നു. നിലവിൽ ഇയാൾ റിമാൻഡിലാണ്.
Kerala
തിരുവനന്തപുരം: കിളിമാനൂരിൽ പോക്സോ കേസിൽ അധ്യാപകൻ അറസ്റ്റിൽ. ബയോളജി അധ്യാപകനായ എൻ. ശാലുവാണ് പിടിയിലായത്.
എട്ടാം ക്ലാസ്സ് വിദ്യാർഥിനിക്ക് മുന്നിൽ വീഡിയോ കോളിലൂടെ നഗ്നത പ്രദർശിപ്പിച്ച കേസിലാണ് അറസ്റ്റ്. പരീക്ഷയുടെ തലേന്ന് ഫോണിൽ വിളിച്ചാണ് നഗ്നത പ്രദർശിപ്പിച്ചത്.
പെൺകുട്ടിയോടും ഇയാൾ നഗ്നത പ്രദർശിപ്പിക്കാൻ ആവശ്യപ്പെടുകയായിരുന്നു. മാനസിക ബുദ്ധിമുട്ടിലായ കുട്ടിയെ കൗൺസിലിംഗിന് എത്തിച്ചപ്പോഴാണ് കാര്യം വെളിപ്പെടുത്തിയത്.
കുടുംബം സ്കൂളിൽ പരാതി നൽകിയെങ്കിലും സ്കൂൾ അധികൃതർ അധ്യാപകനെ സംരക്ഷിക്കാൻ ശ്രമിച്ചെന്നാണ് മാതാവിന്റെ ആരോപണം. തുടർന്ന് വിദ്യാഭ്യാസ മന്ത്രിക്കും സിഡബ്ല്യുസിക്കും പരാതി നൽകുകയാണ് ഉണ്ടായത്. സിഡബ്ല്യുസി നിർദേശപ്രകാരം കിളിമാനൂർ പോലീസാണ് അധ്യാപകനെ അറസ്റ്റ് ചെയ്തത്.
Kerala
കൊച്ചി: റിട്ട. അധ്യാപികയെ ദേഹമാകെ മുറിവുകളുമായി രക്തംവാര്‍ന്നു വീടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവം ജീവനൊടുക്കിയതെന്നു സംശയം. ഇടപ്പള്ളി കാമ്പിയന്‍ സ്കൂളിനു സമീപം പ്രതീക്ഷാനഗര്‍ റസിഡന്‍സ് അസോസിയേഷന് (പിആര്‍എ) 16ല്‍ സപ്തസ്വരവീട്ടില് വനജ (70) യെയാണ് വെള്ളിയാഴ്ച രാത്രി കിടപ്പുമുറിയില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്.
മൃതദേഹത്തിനു സമീപത്തുനിന്ന് ഒരു കത്തിയും കണ്ടെടുത്തിയിരുന്നു. എളമക്കര പോലീസും ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്ധരും വെള്ളിയാഴ്ച തന്നെ സ്ഥലത്തെത്തിയിരുന്നു. ഇന്‍ക്വസ്റ്റ് നടപടികള്‍ക്കു ശേഷം പോസ്റ്റുമോര്‍ട്ടം ഇന്നു നടക്കും.
ഇവരുടെ ഇടതുകൈത്തണ്ടയില്‍ ആഴത്തിലുള്ള മുറിവുണ്ട്. ഭര്‍ത്താവ് മരിച്ച വനജ പലപ്പോഴും ജീവനൊടുക്കുമെന്നു പറയുമായിരുന്നുവെന്ന് ബന്ധുക്കള്‍ അറിയിച്ചതായി എളമക്കര പോലീസ് പറഞ്ഞു. സംഭവം നടക്കുമ്പോള്‍ വനജ മാത്രമായിരുന്നു വീട്ടിലുണ്ടായിരുന്നത്. വനജയുടെ അനിയത്തിയുടെ മകളും ഭര്‍ത്താവുമാണ് ഒപ്പം താമസിച്ചിരുന്നത്.
ഇരുവരും ജോലികഴിഞ്ഞു രാത്രി വീട്ടില്‍ തിരിച്ചെത്തിയപ്പോഴാണ് മൃതദേഹം കണ്ടത്. ബന്ധുക്കള്‍ വാതില്‍ തുറന്നപ്പോള്‍ തളംകെട്ടിക്കിടക്കുന്ന രക്തത്തില്‍ മൃതദേഹം കിടക്കുന്നതാണ് കണ്ടത്. കത്തിയും മൃതദേഹത്തിനരികില്‍ കിടപ്പുണ്ടായിരുന്നു. വീട്ടില്‍ വളര്‍ത്തുന്ന പട്ടിയും ഈ മുറിയില്‍ തന്നെയുണ്ടായിരുന്നു. വീടിന്റെ ഗേറ്റ് മാത്രമേ പൂട്ടിയിടാറുള്ളു.
വനജയ്ക്ക് നടക്കാന്‍ ബുദ്ധിമുട്ടായതിനാല്‍ മുന്‍വശത്തെ വാതില്‍ പൂട്ടാറില്ല. സംഗീതാധ്യാപികയായിരുന്ന വനജ ശാരീരിക അവശതകള്‍ കാരണം വീടിനു പുറത്തേക്ക് ഇറങ്ങാറുണ്ടായിരുന്നില്ല.
Kerala
കോട്ടയം: ഈരാറ്റുപേട്ടയിൽ അഞ്ചാം ക്ലാസുകാരനെ മർദിച്ച സംഭവത്തിൽ അധ്യാപകനെ സസ്പെൻഡ് ചെയ്യും. സന്തോഷ് എം. ജോസ് എന്ന അധ്യാപകനെതിരെയാണ് നടപടിയെടുക്കുന്നത്.
വിദ്യാർഥിയുടെ രക്ഷിതാക്കളുടെ പരാതിയിൽ ആണ് നടപടി എടുക്കാൻ തീരുമാനിച്ചിരിക്കുന്നത്. മാനേജ്മെന്റിന്റെ പ്രാഥമിക അന്വേഷണത്തിൽ അധ്യാപകന്റെ ഭാഗത്തുണ്ടായത് ഗുരുതരവീഴ്ച എന്ന് കണ്ടെത്തിയിട്ടുണ്ട്. ഇന്ന് ചേർന്ന സ്കൂളിലെ പിടിഎ യോഗത്തിലും അധ്യാപകനെതിരെ കടുത്ത നടപടി എടുക്കണമെന്ന് ആവശ്യമുയർന്നിരുന്നു.
അധ്യാപകന്റെ മർദനത്തിൽ അഞ്ചാം ക്ലാസുകാരന്റെ തോളിന് പരിക്കേറ്റിരുന്നു. കാരയ്ക്കാട് എംഎംഎം യുപി സ്കൂളിലെ അധ്യാപകനാണ് സന്തോഷ് എം. ജോസ്. അധ്യാപകൻ പരീക്ഷയ്ക്ക് ചോദ്യം ചോദിച്ചത് കേട്ടില്ലെന്ന് പറഞ്ഞതിനാണ് തോളിൽ ഇടിച്ചതെന്ന് മർദനമേറ്റ വിദ്യാർത്ഥി പറഞ്ഞു. സന്തോഷ് എം. ജോസിനെതിരെ കടുത്ത നടപടിയെടുക്കുമെന്ന് പിടിഎയും സ്കൂൾ മാനേജ്മെന്റും അറിയിച്ചിരുന്നു.
ക്ലാസ്മുറിക്കുള്ളിൽ വച്ച് പരീക്ഷ നടക്കുമ്പോഴാണ് സന്തോഷ് എം. ജോസ് അഞ്ചാം ക്ലാസുകരാനെ ഇടിച്ചത്. വിദ്യാർഥിയുടെ വലത് തോളിന് ക്ഷതമേറ്റു. ഇടത് കൈപ്പത്തിയിൽ പിച്ചി തൊലിയെടുത്ത പാടുണ്ട്.
Kerala
കോട്ടയം: അധ്യാപകൻ ക്രൂരമായി മർദിച്ചെന്ന പരാതിയിൽ വിദ്യാർഥിയുടെ മൊഴി പോലീസ് രേഖപ്പെടുത്തി. കോട്ടയം ഈരാറ്റുപേട്ടയിൽ നടന്ന സംഭവത്തിൽ അധ്യാപകൻ സന്തോഷിനെതിരെ പോലീസ് അന്വേഷണം ആരംഭിച്ചു.
ചോദ്യം ചോദിച്ചത് കേട്ടില്ലെന്ന് പറഞ്ഞ് അധ്യാപകൻ ഇടിക്കുകയും കൈയിൽ പിടിച്ചു തിരിക്കുകയും ചെയ്തെന്നാണ് പരാതി. പരിക്കേറ്റ അഞ്ചാം ക്ലാസ് വിദ്യാർഥി ഈരാറ്റുപേട്ടയിലെ ആശുപത്രിയിൽ ചികിത്സയിലാണ്.
ഇടിച്ചതിനു ശേഷം ക്ലാസിന് പുറത്ത് പോകാൻ അധ്യാപകൻ സമ്മതിച്ചില്ലെന്നും കുട്ടി പോലീസിൽ മൊഴി നൽകി. അധ്യാപകൻ കുട്ടിയെ മർദിച്ചെന്നും നിയമപരമായി എടുക്കേണ്ട എല്ലാ നടപടികളും സ്വീകരിക്കുമെന്നും സ്കൂൾ മാനേജ്മെന്റ് അറിയിച്ചു.
Kerala
കൊല്ലം: ഹോംവർക്ക് ചെയ്യാത്തതിന് മൂന്നാം ക്ലാസുകാരനെ അധ്യാപകൻ ക്രൂരമായി മർദിച്ചു. കൊല്ലം ചാത്തനാംകുളം എംഎസ്എം ഹയർ സെക്കൻഡറി സ്കൂളിലാണ് സംഭവം.
ഡിസംബർ 11 ന് ഉച്ചയോടു കൂടിയായിരുന്നു സംഭവം. കുട്ടി ശാരീരിക ബുദ്ധിമുട്ട് പ്രകടിപ്പിച്ചതിനെ തുടർന്ന് മാതാപിതാക്കൾ അന്വേഷിച്ചപ്പോഴാണ് മർദന വിവരം പുറത്ത് അറിയുന്നത്.
ഡെസ്കിന്റെ മുകളില്‍ കൈവച്ചിട്ട് നിരവധി തവണ അടിച്ചെന്ന് മകന് പറഞ്ഞതായി പിതാവ് പറഞ്ഞു. സംഭവം ഒതുക്കി തീര്‍ക്കാനാണ് സ്കൂള്‍ അധികൃതര്‍ ശ്രമിക്കുന്നതെന്ന് പിതാവ് പറഞ്ഞു.
പോലീസോ ചൈൽഡ് ലൈനോ വിഷയത്തിൽ യാതൊരു നടപടിയും സ്വീകരിച്ചില്ലെന്നും പിതാവ് ആരോപിച്ചു.
അതേസമയം, സ്കൂളിനെതിരെ പ്രതിഷേധവുമായി വിദ്യാര്‍ഥി സംഘടനകള്‍ രംഗത്തെത്തി. അധ്യാപകനെതിരെ നടപടി സ്വീകരിക്കണമെന്നാണ് സംഘടനകള്‍ ആവശ്യം. പരാതിയുടെ അടിസ്ഥാനത്തില്‍ നടപടികള്‍ സ്വീകരിക്കാമെന്ന് സ്കൂള്‍ അധികൃതര്‍ അറിയിച്ചു.
National
ചണ്ഡീഗഡ്: കനത്ത മൂടല്‍മഞ്ഞില്‍ കാഴ്ച മറഞ്ഞതോടെ കാര്‍ നിയന്ത്രണംവിട്ട് കനാലിലേക്ക് മറിഞ്ഞ് അധ്യാപക ദമ്പതികൾക്ക് ദാരുണാന്ത്യം. പഞ്ചാബിലെ മോഗ ജില്ലയിലാണ് സംഭവം.
ജാസ് കരണ്‍ സിംഗ്, കമല്‍ജീത് കൗര്‍ എന്നിവരാണ് മരിച്ചത്. മോഗ ജില്ലയിലെ സര്‍ക്കാര്‍ സ്കൂള്‍ അധ്യാപകരായിരുന്നു ഇരുവരും.
ഞായറാഴ്ച പുലര്‍ച്ചെയാണ് സംഭവം. കമല്‍ജീത് കൗറിനെ പഞ്ചാബ് ജില്ലാ പരിഷത്തിന്റെ തെരഞ്ഞെടുപ്പ് ജോലികള്‍ക്കായി നിയോഗിച്ചിരുന്നു. സംഗത്പുരയിലായിരുന്നു തെരഞ്ഞെടുപ്പ് ഡ്യൂട്ടി.
ജോലിയുടെ ഭാഗമായുള്ള യാത്രയ്ക്കിടെയാണ് അപകടമുണ്ടായത്. ജാസ് കരണ്‍ സിംഗാണ് കാര്‍ ഓടിച്ചിരുന്നത്. കനത്ത മൂടല്‍മഞ്ഞിനെ തുടര്‍ന്ന് കാഴ്ച മറിയുകയും കാര്‍ നിയന്ത്രണം വിട്ട് കനാലിലേയ്ക്ക് മറിയുകയുമായിരുന്നു.
ജാസ് കരണും കമല്‍ജീതും സംഭവ സ്ഥലത്തുതന്നെ മരിച്ചു. മാന്‍സ സ്വദേശികളാണ് ജാസ് കരണും കമല്‍ജീതും. ജാസ് കരണ്‍ ഇംഗ്ലീഷ് അധ്യാപകനാണ്.
Kerala
കോട്ടയം: പൂവത്തുംമൂട്ടിൽ സ്കൂളിൽ കയറി അധ്യാപികയെ ആക്രമിച്ച സംഭവത്തിൽ പ്രതി അറസ്റ്റിൽ. കുഞ്ഞുമോൻ എന്നയാളെയാണ് പാമ്പാടിയിൽ നിന്ന് പോലീസ് പിടികൂടിയത്.
ഇന്ന് രാവിലെ പത്തരയോടെയാണ് പേരൂർ ഗവ. എൽപി സ്കൂളിൽ സംഭവം നടന്നത്. ഡോണിയ എന്ന അധ്യാപികയെ ഭർത്താവ് കൊച്ചുമോൻ കുത്തി പരിക്കേൽപ്പിക്കുകയായിരുന്നു.
ക്ലാസിൽ നിന്നും അധ്യാപികയെ വിളിച്ചിറക്കി ഓഫീസിന്റെ അടുത്തേക്ക് കൊണ്ടുപോയാണ് കുത്തിയത്. കഴുത്തിൽ കുത്തേറ്റ അധ്യാപിക ക്ലാസിലേക്ക് നിലവിളിച്ചു കൊണ്ട് ഓടി കയറി. തുടർന്ന് പ്രധാന അധ്യാപികയും മറ്റു സ്റ്റാഫും ചേർന്ന് പ്രതിയെ പിടിച്ച് മാറ്റുകയായിരുന്നു.
Kerala
മലപ്പുറം: കുരുവമ്പലം സ്കൂളിനു മുന്നില്‍ സ്കൂട്ടറില്‍ ടിപ്പര്‍ ലോറിയിടിച്ച് അധ്യാപിക മരിച്ചു. കൊളത്തൂര്‍ നാഷനല്‍ എല്‍പി സ്കൂളിലെ അറബി അധ്യാപിക നഫീസ ആണ് മരിച്ചത്. സ്കൂളില്‍ നിന്ന് വിരമിക്കാന്‍ മാസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെയാണ് മരണം.
ചൊവ്വാഴ്ച വൈകുന്നേരം നാലരയോടെ സ്കൂള്‍ വിട്ട് സ്കൂട്ടിയില്‍ വീട്ടിലേക്ക് മടങ്ങുമ്പോഴാണ് അപകടം സംഭവിച്ചത്. വീട്ടിലേക്ക് മടങ്ങവെ ഇതേ ദിശയില്‍ സഞ്ചരിക്കുകയായിരുന്ന നഫീസയുടെ വാഹനത്തെ മറികടക്കാന്‍ ടിപ്പര്‍ ലോറി ശ്രമിക്കുന്നതിനിടെയാണ് അപകടമുണ്ടായത്.
ലോറിയുടെ മുന്‍ഭാഗം വാഹനത്തില്‍ തട്ടി. ഈ സമയം ഇരുചക്ര വാഹനത്തില്‍ നിന്നും നഫീസ ടീച്ചര്‍ ലോറിക്കടിയിലേക്കു തെറിച്ചു വീഴുകയായിരുന്നു.
Kerala
കൊച്ചി: മൂവാറ്റുപുഴയിൽ അധ്യാപകന്റെ കൈവെട്ടിയ കേസിൽ കൂടുതൽ അന്വേഷണത്തിന് എൻഐഎ. പ്രതി സവാദിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കൂടുതൽ അന്വേഷണം നടത്തുന്നത്.
കേസിൽ 14 വർഷം ഒളിവിൽ കഴിഞ്ഞ സവാദിനെ 2024 ലാണ് പിടികൂടിയത്. 14 വർഷം ഒളിവിൽ തുടരാൻ നിരോധിത സംഘടനയായ പോപ്പുലർ ഫ്രണ്ടിന്റെ സഹായം കിട്ടിയെന്നാണ് സവാദിന്റെ മൊഴിയിലുള്ളത്.
ദിണ്ഡിഗലിന് അടുത്തുള്ള പന്തിരുമലയിലും കണ്ണൂരിലും സവാദിന് ഒളിവിൽ കഴിയാൻ സഹായം കിട്ടി. ഇക്കാര്യത്തിൽ കൂടുതൽ അന്വേഷണം നടത്തേണ്ടതുണ്ടെന്ന് എൻഐഎ കോടതിയെ അറിയിച്ചു.
സവാദിന്റെ വിചാരണ വൈകിപ്പിക്കാനുള്ള ദേശീയ അന്വേഷണ ഏജൻസിയുടെ മനപ്പൂർവമായ നീക്കമാണിതെന്ന് പ്രതിഭാഗം അഭിഭാഷകനും കോടതിയിൽ നിലപാട് എടുത്തു.
കേസിലെ 19 പ്രതികളെ കോടതി നേരത്തെ ശിക്ഷിച്ചിരുന്നു. 2010 ജൂലൈ നാലിനാണ് പ്രഫസർ ടി.ജെ. ജോസഫ് ആക്രമിക്കപ്പെട്ടത്.
Kerala
തൃശൂർ: പോഴങ്കാവിൽ സ്കൂളിൽ കയറി അധ്യാപകനെ മർദിച്ച കേസിൽ രക്ഷിതാവ് അറസ്റ്റിൽ. ശ്രീനാരായണപുരം പോഴങ്കാവ് സ്വദേശി ചെന്നറ വീട്ടിൽ ധനേഷ് (40) ആണ് അറസ്റ്റിലായത്.
പോഴങ്കാവ് സെന്റ് ജോർജ് മിക്സഡ് എൽപി സ്കൂളിലെ അധ്യാപകൻ ആല സ്വദേശി തയ്യിൽ ഭരത് കൃഷ്ണയെയാണ് (25) ധനേഷ് മർദിച്ചത്. തിങ്കളാഴ്ച്ച വൈകുന്നേരം മൂന്നരയോടെ ആയിരുന്നു സംഭവം. ധനേഷിന്റെ മകൻ നാലാം ക്ലാസ് വിദ്യാർഥിയാണ്.
തിങ്കളാഴ്ച്ച സ്കൂളിൽ എത്തിയ കുട്ടി അധ്യാപകരോട് പറയാതെ വീട്ടിലേക്ക് മടങ്ങിപ്പോയിരുന്നു. സ്കൂൾ വിടും മുൻപ് പോയ വിദ്യാർഥിയെ അധ്യാപകനായ ഭരത് കൃഷ്ണ വീട്ടിൽ ചെന്ന് സ്കൂളിലേക്ക് തിരിച്ചു കൊണ്ടുവന്നു. ഇതാണ് ആക്രമണത്തിനു കാരണമെന്നു പോലീസ് പറഞ്ഞു.
വൈകുന്നേരം സ്കൂളിൽ എത്തിയ ധനേഷ് ഓഫിസിലേക്ക് അതിക്രമിച്ച് കയറി അധ്യാപകന്റെ മുഖത്തടിക്കുകയും തള്ളിയിടുകയും ചെയ്തു. കൊലക്കേസ് ഉൾപ്പെടെ നാല് ക്രിമിനൽ കേസുകളിൽ പ്രതിയാണ് ധനേഷെന്ന് പോലീസ് വ്യക്തമാക്കി.
അധ്യാപകനെ ആക്രമിച്ചതിന് ശേഷം മുങ്ങിയ ധനേഷിനെ നെടുമ്പാശേരിയിൽ നിന്നാണ് അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
National
ചെന്നൈ: വിദ്യാർഥിനികളെ പീഡിപ്പിച്ച അധ്യാപകനെയും സംഭവം മറച്ചുവച്ച പ്രധാനാധ്യാപികയെയും പോക്സോ നിയമപ്രകാരം അറസ്റ്റ് ചെയ്തു. തഞ്ചാവൂർ പട്ടുക്കോട്ടയിലാണ് സംഭവം.
എട്ടുപുലിക്കാട് ഗവ. മിഡിൽ സ്കൂൾ അധ്യാപകൻ ഭാസ്കർ, പ്രധാനാധ്യാപിക വിജയ എന്നിവരാണ് അറസ്റ്റിലായത്. അധ്യാപകനിൽ നിന്നുള്ള മോശം അനുഭവം വിദ്യാർഥിനി വീട്ടിൽ അറിയിച്ചതിനെ തുടർന്നു മാതാപിതാക്കൾ പ്രധാനാധ്യാപികയോടു പരാതിപ്പെട്ടെങ്കിലും ഇവർ പരാതി അവഗണിച്ചു.
ഇതേത്തടുർന്നു മാതാപിതാക്കളുടെ നേതൃത്വത്തിൽ നാട്ടുകാർ സ്കൂൾ ഉപരോധിക്കുകയും പോലീസിൽ പരാതി നൽകുകയുമായിരുന്നു. ഭാസ്കറിനെ ചോദ്യം ചെയ്തതിൽനിന്ന് ഇയാൾ മറ്റു നിരവധി കുട്ടികളെയും ഇത്തരത്തിൽ പീഡിപ്പിച്ചതായി തെളിഞ്ഞെന്നു പോലീസ് പറഞ്ഞു.
NRI
അൽവാരാഡോ( ടെക്സസ്): അൽവാരാഡോ ഹൈസ്കൂളിലെ ബയോളജി, കെമിസ്ട്രി അധ്യാപിക ചെൽസി സ്പില്ലേഴ്സ് (33)യെ കൊലപ്പെടുത്തിയ കേസിൽ ഭർത്താവ് ബ്രാൻഡൻ ആഷ്ലിയെ പോലീസ് അറസ്റ്റ് ചെയ്തു. ഒക്ടോബർ 18ന് സ്പില്ലേഴ്സ് അവരുടെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയതിനെത്തുടർന്ന്, അന്വേഷണത്തിൽ ഭർത്താവിന്റെ മർദനമൂലാമാണ് ഇവർ കൊല്ലപ്പെട്ടതെന്ന് കണ്ടെത്തിയത്.
ആഷ്ലിയെ ഒക്ടോബർ 20ന് ഗ്രൈംസ് കൗണ്ടിയിലെ ബെഡിയാസിൽ പോലീസ് പിടികൂടി. ഇയാളുടെ കൈയിൽ ഒരു തോക്കും കണ്ടെത്തിയിട്ടുണ്ട്.
ചെൽസി സ്പില്ലേഴ്സ് അധ്യാപികയായിരുന്നു. വിദ്യാർഥികൾക്കും അധ്യാപകർക്കും കൗൺസലിംഗ് സൗകര്യം സ്കൂൾ അധികൃതർ ഏർപ്പെടുത്തിയിട്ടുണ്ട്.
പോലീസ് അന്വേഷണത്തിൽ തുടരുകയാണെന്നും, ആഷ്ലിയെ ജോൺസൺ കൗണ്ടിയിലേക്ക് മാറ്റുമെന്ന് അധികൃതർ അറിയിച്ചു.