തൊടുപുഴ: കനത്ത വേനൽച്ചൂടുമൂലം ജില്ലയിൽ തകർന്നടിഞ്ഞത് 40.60 കോടിയുടെ കാർഷിക വിളകൾ. 12,078 കർഷകരുടെ 2092.28 ഹെക്ടർ സ്ഥലത്തെ കൃഷിയാണ് നശിച്ചത്. കഴിഞ്ഞ ഫെബ്രുവരി ഒന്നു മുതൽ ഇന്നലെവരെ ഉുണ്ടായ കൃഷിനാശത്തിന്റെ കണക്കാണിത്. കുരുമുളക് , ഏലം കൃഷിക്കാണ് വൻ തോതിൽ നാശ നഷ്ടം നേരിട്ടത്. ഏലം മേഖലയിൽ പലർക്കും ലക്ഷങ്ങളുടെ നഷ്ടമാണ് സംഭവിച്ചിരിക്കുന്നത്. ഇനി കൃഷി പുതുതായി ആരംഭിക്കണമെങ്കിലും ലക്ഷങ്ങൾ മുടക്കേണ്ടി വരും. ഭൂമി പാട്ടത്തിനെടുത്തു കൃഷി ചെയ്തവർക്കും വൻ നഷ്ടമാണ് നേരിട്ടത്. വേനൽ നീണ്ടു നിന്നാൽ പല കർഷകരും കടക്കെണിയിലുമാകും.
ഏലം കൃഷി കൂടുതലായുള്ള നെടുങ്കണ്ടം ബ്ലോക്കിലാണ് ഏറ്റവും കൂടുതൽ വിളനാശമുണ്ടായത്. 3708 കർഷകർക്കായി 13.06 കോടിയുടെ നഷ്ടമാണുണ്ടായത്. 784 ഹെക്ടർ സ്ഥലത്ത് കൃഷി നാശമുണ്ടായി. പീരുമേട് ബ്ലോക്കിൽ 11.36 കോടിയുടെ കൃഷി നാശമുണ്ടായി. 2087 കർഷകരുടെ 313 ഹെക്ടർ സ്ഥലത്തെ കൃഷി നശിച്ചു. ദേവികുളം ബ്ലോക്കിൽ 353 കർഷകർക്കായി 4.94 കോടി, ഇളംദേശത്ത് 110 കർഷകർക്കായി 28.93 ലക്ഷം, ഇടുക്കിയിൽ 1,220 കർഷകരുടേതായി 129 ഹെക്ടർ സ്ഥലത്ത് 1.90 കോടി, കട്ടപ്പനയിൽ 1467 കർഷകർക്കായി 4.68 കോടി, തൊടുപുഴയിൽ 15 കർഷകർക്കായി 5.27 ലക്ഷം എന്നിങ്ങനെയാണ് മറ്റ് ബ്ലോക്കുകളിലെ കൃഷി നാശത്തിന്റെ കണക്ക്.
കടുത്ത വേനലിൽ കായ്ഫലമുള്ള കുരുമുളകുചെടികൾ 1,98,204 എണ്ണമാണ് നശിച്ചത്. 2,835 കർഷകർക്കായി 14.86 കോടിയുടെ നഷ്ടമുണ്ടായി. കായ്ക്കാത്ത കുരുമുളക് ചെടികൾ 41,312 എണ്ണവും നശിച്ചു. 371 കർഷകർക്കായി 2.06 കോടിയുടെ നഷ്ടമുണ്ടായി. 1693.58 ഹെക്ടർ സ്ഥലത്തെ ഏലം കൃഷിയാണ് നശിച്ചത്. 6200 കർഷകർക്കാണ് വേനൽ മൂലം 11.85 കോടിയുടെ നഷ്ടം നേരിട്ടത്. കുലയ്ക്കാത്ത 45,475 വാഴകളാണ് ജലദൗർലഭ്യം മൂലം നശിച്ചത്. 719 കർഷകർക്ക് 1.81 കോടിയുടെ നഷ്ടമുണ്ടായി. കുലച്ച വാഴകൾ 90,040 എണ്ണവും നശിച്ചു. 5.40 കോടിയുടെ നഷ്ടമാണ് കണക്കാക്കുന്നത്.
കാപ്പി 32325 എണ്ണമാണ് നശിച്ചത്. 1.29 കോടിയുടെ നഷ്ടമാണ് കണക്കാക്കുന്നത്, ജാതി കായ്ക്കുന്നത് 1882 എണ്ണവും കായ്ക്കാത്തത് 6760 എണ്ണവും ഉണങ്ങി നശിച്ചു. 2.46 കോടിയാണ് നഷ്ടം. 2424 കൊക്കോച്ചെടികൾ ഉണങ്ങിയതോടെ 8.48 ലക്ഷത്തിന്റെ നഷ്ടമുണ്ടായി. 18 ഹെക്ടർ സ്ഥലത്തെ പച്ചക്കറി കൃഷിയും നശിച്ചിട്ടുണ്ട്.
ടാപ്പ് ചെയ്യാത്ത 48 റബർ മരങ്ങളും ടാപ്പു ചെയ്യുന്ന ആറ് മരങ്ങളും 30 തെങ്ങുകളും ഉണങ്ങി നശിച്ചു. കായ്ക്കുന്ന 1371 കമുകും കായ്ക്കാത്ത 1350 കമുകും ഉണങ്ങി നശിച്ചു.
കർഷകർക്ക് ലക്ഷങ്ങളുടെ കൃഷി നാശം സംഭവിക്കുന്പോഴും ഇതിന്റെ നഷ്ടപരിഹാരം ലഭിക്കാൻ വരുന്ന കാലതാമസം ഇവരെ ദുരിതത്തിലാക്കുന്നുണ്ട്. പലപ്പോഴും വിള നാശത്തിനുള്ള അപേക്ഷ നൽകി വർഷങ്ങൾ കഴിയുന്പോഴാണ് തുച്ഛമായ നഷ്ടപരിഹാരം ലഭിക്കുക.