ഇടുക്കി: ജില്ലയിൽ വേനൽച്ചൂട് വർധിച്ചുവരുന്ന സാഹചര്യത്തിൽ സൂര്യാതപം കൊണ്ടുള്ള ആരോഗ്യപ്രശ്നങ്ങൾ വർധിച്ചുവരികയാണ്. വേനൽച്ചൂടിൽ ഉരുകി ജനം വലയുകയാണ്. കൂടുതൽ സമയം വെയിലത്ത് ജോലി ചെയ്യുന്നവർക്കു നേരിട്ട് വെയിൽ ഏൽക്കുന്ന ശരീരഭാഗങ്ങൾ സൂര്യാതപമേറ്റ് ചുവന്നു തുടുത്ത് വേദനയും പൊള്ളലുകളും സംഭവിക്കുന്നു.
അന്തരീക്ഷത്തിൽ ചൂട് കൂടുന്പോൾ ശരീരം കൂടുതലായി വിയർക്കുകയും ജലവും ലവണങ്ങളും നഷ്ടപ്പെട്ട് പേശീ വലിവ് അനുഭവപ്പെടുകയും ചെയ്യുന്നു. സൂര്യാതപത്തോടെ ജനത്തിനു ആരോഗ്യപ്രശ്നങ്ങളും ഉടലെടുത്തിരിക്കുന്നു. ഇതിൽനിന്നും പരിഹാരമാർഗങ്ങളുമായി ആരോഗ്യവകുപ്പ് രംഗത്തുണ്ട്.
ജില്ലയിൽ വേനൽച്ചൂട് വർധിച്ചുവരുന്ന സാഹചര്യത്തിൽ സൂര്യാതപം കൊണ്ടുള്ള ആരോഗ്യ പ്രശ്നങ്ങളും പ്രതിരോധ മാർഗങ്ങളും സംബന്ധിച്ച് പൊതുജനങ്ങൾ ആരോഗ്യ വകുപ്പിന്റെ നിർദേശങ്ങൾ പാലിക്കണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. എൽ. മനോജ് അറിയിച്ചു.
ആരോഗ്യവകുപ്പ് നിർദേശം
അന്തരീക്ഷതാപം ഒരു പരിധിക്കപ്പുറം ഉയർന്നാൽ മനുഷ്യ ശരീരത്തിലെ താപനില നിയന്ത്രണ സംവിധാനങ്ങൾ തകരാറിലാവുകയും വിയർപ്പ്, ശ്വാസം എന്നിവയിലൂടെ ശരീരതാപം കുറയ്ക്കുന്നതിനു സാധിക്കാതിരിക്കുകയും ചെയ്യുന്ന അവസ്ഥയാണ് സൂര്യാതപം.
സൂര്യാതപം സംഭവിച്ച ഒരാളുടെ ശരീരത്തിന്റെ താപനില 41 ഡിഗ്രി സെൽഷസിന് മുകളിൽ ഉയരുകയും താപ നിയന്ത്രണം നഷ്ടപ്പെടുകയും തലച്ചോർ, ഹൃദയം, രക്തധമനികൾ, കിഡ്നി മുതലായ അവയങ്ങൾ തകരാറിലാവുകയും ചെയ്യും. സൂര്യാതപം സംഭവിച്ചയാളെ എത്രയും വേഗം ആശുപത്രിയിൽ എത്തിച്ചില്ലെങ്കിൽ മരണം സംഭവിക്കാനുള്ള സാധ്യത കൂടുതലാണ്.
ലക്ഷണങ്ങൾ
ഉയർന്ന ശരീര താപനില, വറ്റിവരണ്ട് ചുവന്നു ചൂടായ ശരീരം, മാനസികാവസ്ഥയിലുള്ള മാറ്റങ്ങൾ, പിച്ചും പേയും പറയൽ, ശക്തമായ തലവേദന, തലകറക്കം, മന്ദഗതിയിലുള്ള നാഡിമിടിപ്പ്, അബോധാവസ്ഥ, സൂര്യാതപത്തെക്കാൾ കാഠിന്യം കുറഞ്ഞ അവസ്ഥയാണ് താപശരീര ശോഷണം, കനത്ത ചൂടിനെത്തുടർന്ന് ശരീരത്തിൽനിന്ന് ധാരാളം ജലവും ലവണവും വിയർപ്പിലൂടെ നഷ്ടപ്പെട്ടതിനെ തുടർന്നുണ്ടാകുന്ന അവസ്ഥയാണിത്.
ക്ഷീണം, തലകറക്കം, തലവേദന, പേശിവലിവ്, ഓക്കാനവും ഛർദ്ദിയും, അസാധാരണമായ വിയർപ്പ്, കഠിനമായ ദാഹം എന്നിവയാണ് ലക്ഷണങ്ങൾ. ശരിയായ ചികിത്സ ലഭിച്ചില്ലെങ്കിൽ താപശരീര ശോഷണം സൂര്യാതപത്തിന്റെ അവസ്ഥയിലേക്ക് മാറിയേക്കാം.
സൂര്യാതപം: പ്രശ്നങ്ങൾ
കൂടുതൽ സമയം വെയിലത്ത് ജോലി ചെയ്യുന്നവർക്ക് നേരിട്ട് വെയിൽ ഏൽക്കുന്ന ശരീരഭാഗങ്ങൾ സൂര്യാതപമേറ്റ് ചുവന്നു തുടുത്ത് വേദനയും പൊള്ളലുകളും സംഭവിക്കാം. അന്തരീക്ഷത്തിൽ ചൂട് കൂടുന്പോൾ ശരീരം കൂടുതലായി വിയർക്കുകയും ജലവും ലവണങ്ങളും നഷ്ടപ്പെട്ട് പേശി വലിവ് അനുഭവപ്പെടുകയും ചെയ്യും.
ഇത്തരം സാഹചര്യങ്ങളിൽ ഉപ്പിട്ട നാരങ്ങാവെള്ളം, കഞ്ഞിവെള്ളം, കരിക്കിൻ വെള്ളം തുടങ്ങിയവ കുടിച്ച് വിശ്രമിക്കുക. ചൂടുകാലത്ത് കൂടുതലായി ഉണ്ടാകുന്ന വിയർപ്പു മൂലം ശരീരം ചൊറിഞ്ഞ് തിണർക്കുന്ന അവസ്ഥയാണ് ഹീറ്റ് റാഷ്. ഇത് തടയുന്നതിന് തിണർപ്പ് ബാധിച്ച ശരീരഭാഗങ്ങൾ എപ്പോഴും ഈർപ്പരഹിതമായി സൂക്ഷിക്കുക. ആരോഗ്യ സ്ഥിതി മെച്ചപ്പെട്ടില്ലെങ്കിൽ ഡോക്ടറെ കണ്ട് ചികിത്സ തേടണം. ഓയിൽമെന്റ്, ലോഷൻ, ക്രീം, പൗഡർ എന്നിവ ഉപയോഗിക്കരുത്.
പ്രതിവിധി
സൂര്യാതപമേറ്റതായി സംശയം തോന്നിയാൽ തണുത്ത സ്ഥലത്തേക്ക് മാറ്റുക, തണുത്ത വെള്ളം ശരീരത്തിൽ ഒഴിക്കുക , ഫാൻ, എസി എന്നിവയുടെ സഹായത്താൽ ശരീരം തണുപ്പിക്കുക, എത്രയും പെട്ടെന്ന് അടുത്തുള്ള ആശുപത്രിയിൽ എത്തിച്ച് ചികിത്സ നൽകുക.
മുതിർന്ന പൗരന്മാർ, നാലു വയസിൽ താഴെയുള്ള കുഞ്ഞുങ്ങൾ, പ്രമേഹം, വൃക്ക രോഗങ്ങൾ, ഹൃദ്രോഗം പോലുള്ള രോഗമുള്ളവർ, വെയിലത്ത് ജോലി ചെയ്യുന്നവർ, പോഷകാഹാര കുറവുള്ളവർ, തെരുവുകളിലും തുറസായ സ്ഥലങ്ങളിലും താത്കാലിക പാർപ്പിടങ്ങളിലും താമസിക്കുന്നവർ, കൂടുതൽ സമയവും പുറത്ത് ജോലി ചെയ്യുന്ന ഇതരസംസ്ഥാന തൊഴിലാളികൾ എന്നിവർ കൂടുതൽ ശ്രദ്ധിക്കണം.
പ്രതിരോധം
ദാഹം തോന്നിയില്ലെങ്കിലും ധാരാളം വെള്ളം കുടിക്കുക, വെയിലത്ത് ജോലി ചെയ്യുന്നവർ ഉച്ചയ്ക്ക് 11 മുതൽ മൂന്നു വരെയുള്ള സമയം വിശ്രമവേളയായി പരിഗണിച്ച് ജോലി സമയം ക്രമീകരിക്കുക, കുട്ടികളെ വെയിലത്ത് കളിക്കാൻ അനുവദിക്കരുത്, വീടിന്റെ വാതിലുകളും ജനലുകളും തുറന്നിട്ട് കാറ്റ് കടക്കാൻ അനുവദിക്കുക, കട്ടി കുറഞ്ഞതും വെളുത്തതോ ഇളം നിറത്തിലുള്ളതുമായ വസ്ത്രങ്ങൾ ധരിക്കുക.
വെയിലത്ത് പാർക്ക് ചെയ്യുന്ന വാഹനങ്ങളിൽ കുട്ടികളെ ഇരുത്തി പോകരുത്, വിയർപ്പിലൂടെ ജലവും ലവണങ്ങളും നഷ്ടപ്പെടാൻ സാധ്യതയുള്ളതിനാൽ ഒആർഎസ് ലായനി, കരിക്കിൻ വെള്ളം, ഉപ്പിട്ട കഞ്ഞിവെള്ളം, പഞ്ചസാര, ഉപ്പ് ചേർത്ത പാനീയങ്ങൾ എന്നിവ കുടിക്കുക, സൂര്യാതപം മൂലം കുഴഞ്ഞു വീണാൽ അടിയന്തര ചികിത്സ നൽകുക.