തൊടുപുഴ: കാലാവസ്ഥാവ്യതിയാനം കാർഷിക മേഖലയ്ക്ക് കനത്ത ആഘാതം സൃഷ്ടിച്ചതോടെ വിപണിയിൽ കാർഷികോത്പന്നങ്ങളുടെയും വിവിധ വിത്തുകളുടെയും വിലയിൽ ഗണ്യമായ വർധന. സമീപനാളിലെങ്ങും ഉണ്ടാകാത്ത വിലയാണ് ഇപ്പോൾ വിവിധയിനം വിത്തുകൾക്ക് ലഭിക്കുന്നത്.
എന്നാൽ ഇപ്പോഴത്തെ വിലക്കയറ്റത്തിൽ കർഷകർക്ക് കാര്യമായ നേട്ടമില്ലാത്ത സാഹചര്യമാണ്. കൂടിയ വില നൽകിയാലും വിത്തുകൾ പലതും ലഭിക്കാത്ത സ്ഥിതിയാണ്.
വേനൽമഴ ലഭിച്ചുതുടങ്ങിയതോടെ തന്നാണ്ടുവിളകൾ കൃഷിചെയ്യാനുള്ള ഒരുക്കത്തിലാണ് കർഷകർ. ഇഞ്ചി, മഞ്ഞൾ, കച്ചോലം, മരച്ചീനി, ചേന, ചേന്പ്, കാച്ചിൽ തുടങ്ങിയവ നടുന്ന സമയമാണിത്. നേരത്തേ ഇവയുടെ വിത്ത് കരുതിവച്ചിട്ടുള്ളവർക്ക് കുഴപ്പമില്ലെങ്കിലും വിപണിയിൽനിന്നു വാങ്ങണമെങ്കിൽ പോക്കറ്റ് കാലിയാകുന്ന സ്ഥിതിയാണ്.
ചേനവിത്തിന് കിലോയ്ക്ക് നൂറിലെത്തിയിട്ട് നാളുകളായി. കച്ചോലം -180-200, ഇഞ്ചി-250-275, ചേന്പ്-50-60, കാച്ചിൽ-60, ചെറുകിഴങ്ങ്-100, കസ്തൂരി മഞ്ഞൾ-80, മഞ്ഞൾ-50, അടതാപ്പ്-100, ഇഞ്ചിമാങ്ങ-40, ചേന്പ്തട-25, നന കിഴങ്ങ്-90 എന്നിങ്ങനെയാണ് നിലവിലെ വിപണിവില.
ചേനയ്ക്ക് ഇത്തവണ സീസണിൽ നല്ല വില ലഭിച്ചതിനാൽ കൂടുതൽ കർഷകരും വിളവെടുത്ത ഉടൻതന്നെ വിറ്റഴിക്കുകയായിരുന്നു.
ഇഞ്ചി, മഞ്ഞൾ, കച്ചോലം തുടങ്ങിയ കൃഷികൾ കുറഞ്ഞതിനാൽ വിപണിയിൽ വിത്തുകൾ ചെറിയ തോതിൽ മാത്രമേ എത്തുന്നുള്ളൂ.
ഉത്പാദന ചെലവും ഉത്പന്നത്തിനു ലഭിക്കുന്ന വിലയും തട്ടിച്ചുനോക്കുന്പോൾ കർഷകർക്ക് നഷ്ടം മാത്രമാണ് പലപ്പോഴും ഉണ്ടാകുന്നത്. ഇതു കൃഷി കുറയാൻ കാരണമായി.
അതേ സമയം ഉത്പന്നങ്ങളുടെ വില ഉയർന്നതോടെ അടുത്ത സീസണിൽ നേട്ടമാകുമെന്ന വിശ്വാസത്തിൽ നിരവധിപ്പേരാണ് കാർഷിക വിപണികളിൽ വിത്തന്വേഷിച്ച് എത്തുന്നത്.