തൊടുപുഴ: കാർഷികവിളകൾക്കു വരൾച്ചയെ പ്രതിരോധിക്കാനുള്ള മാർഗങ്ങളുമായി കാർഷിക സർവകലാശാല. ഏലം ഉൾപ്പെടെയുള്ള വിളകളെ വരൾച്ച ബാധിച്ച സാഹചര്യത്തിലാണ് കാർഷിക സർവകലാശാലയുടെ നിർദേശം.
ജില്ലയിൽ കോടികളുടെ വിളനാശമാണ് ഇത്തവണ വേനൽച്ചൂട് മൂലം ഉണ്ടായത്. സംസ്ഥാനത്തൊട്ടാകെയുണ്ടായ 100 കോടിയുടെ കൃഷി നാശത്തിൽ പകുതിയോളം ബാധിച്ചതും ജില്ലയിലാണ്. ഏലത്തിനു പുറമേ, പച്ചക്കറി, കൊക്കോ, കിഴങ്ങു വർഗ വിളകൾ എന്നിവയ്ക്ക് ആവശ്യമായ പ്രതിരോധ മാർഗങ്ങളാണ് കാർഷിക സർവകലാശാല മുന്നോട്ടു വയ്ക്കുന്നത്.
ഏലം
തണൽ കുറവുള്ള തോട്ടങ്ങളിൽ പച്ചനിറത്തിലുള്ള 50 ശതമാനത്തിൽ കുറയാത്ത കാർഷികവൃത്തിക്ക് അനുയോജ്യമായ തണൽ വലകൾ ഉപയോഗിക്കുക. മഴയെ ആശ്രയിച്ച് കൃഷി ചെയ്യുന്ന തോട്ടങ്ങളിൽ വേനൽക്കാലത്ത് 60 ശതമാനം തണൽ ക്രമീകരിക്കണം. ജലസേചനം സാധ്യമാകുന്നിടത്തെല്ലാം ഹോസ് ഉപയോഗിച്ച് ചെടിയുടെ ചുവട് നനയ്ക്കുക. ചെടിയുടെ വലിപ്പമനുസരിച്ച് ജലസേചനം ക്രമീകരിക്കണം.
മണ്ണിന്റെ താപനില ക്രമീകരിക്കുന്നതിനും മണ്ണിലെ ബാഷ്പീകരണ നഷ്ടം കുറയ്ക്കുന്നതിനും ഈർപ്പം സംരക്ഷിക്കുന്നതിനുമായി കവാത്തെടുത്ത അവശിഷ്ടങ്ങൾ, ഉണങ്ങിയ ഇലകൾ, കളച്ചെടികൾ എന്നിവ ഉപയോഗിച്ച് ചെടിയുടെ ചുവട്ടിൽ ജൈവരീതിയിലിട്ടുള്ള പുതയിടണം. മഴ ആശ്രയിച്ചു കൃഷി ചെയ്യുന്ന തോട്ടങ്ങളിൽ രാസ കീടരോഗ നിയന്ത്രണ മാർഗങ്ങൾ വേനൽ സമയത്ത് ഒഴിവാക്കുന്നതാണ് നല്ലത്.
കൊക്കോ
കൊക്കോച്ചെടികളെ നിലനിർത്തുന്നതിന് ആഴ്ചയിൽ ഒരു നനയെങ്കിലും ആവശ്യമാണ്. മൈക്രോ സ്പ്രിംഗ്ലർ, കണിക ജലസേചനം തുടങ്ങിയവ ഉപയോഗിക്കുന്നതു വഴി ജലത്തിന്റെ അളവു കുറയ്ക്കാൻ സാധിക്കും. വരൾച്ച കാരണം പൂക്കളിൽ പരാഗണം നടക്കാൻ പ്രയാസമാണ്.
40 ഡിഗ്രി സെൽഷ്യസ് ചൂടിൽ പരാഗരേണുക്കൾ ഉണങ്ങി പോകാൻ സാധ്യതയുണ്ട്. ഒന്നുമുതൽ രണ്ടുവർഷം പ്രായമുള്ള ചെറു തൈകൾ തെങ്ങിന്റെ ഓലയോ ഷേഡ് നെറ്റോ ഉപയോഗിച്ച് വച്ചു കെട്ടണം. കൊക്കോത്തോട്ടങ്ങൾ സാധാരണയായി ഇല മൂടിയ അവസ്ഥയിലാണുള്ളത്.
ഇല കൊണ്ടുള്ള പുത തടത്തിൽ ഉണ്ടെന്ന് ഉറപ്പുവരുത്തണം.
രാസവളപ്രയോഗം ഈ സമയത്ത് നടത്താൻ പാടില്ല. ജൈവവളം നൽകുന്നത് ചെടിയുടെ പ്രതിരോധശേഷി വർധിപ്പിക്കും. പുതുതായി തൈകൾ നടാൻ ഉദ്ദേശിക്കുന്നവർ കാലവർഷം തുടങ്ങിയതിനുശേഷം മാത്രം നടുക.
പച്ചക്കറി
മറ്റു വിളകളെപ്പോലെ പച്ചക്കറികൾക്കു വരൾച്ചയെ ചെറുക്കാൻ കഴിയാറില്ല. സ്ഥലമില്ലാത്തവർക്കും വെള്ളക്ഷാമം കാരണം കൃഷി ചെയ്യാനാവാത്തവർക്കും തിരി നന തെരഞ്ഞെടുക്കാം. പിവിസി പൈപ്പുകൾ വഴി ചെടി നട്ട ഗ്രോബാഗിലേക്കു വെള്ളം കിനിഞ്ഞിറങ്ങുന്ന സന്പ്രദായത്തിൽ നനയ്ക്കായി പ്രത്യേക സമയം മാറ്റിവയ്ക്കേണ്ടതില്ല.
ഇതിലൂടെ നൽകുന്ന വളങ്ങൾ ഒരു തരത്തിലും നഷ്ടപ്പെടാതെ പൂർണമായും ചെടിക്കു തന്നെ ലഭിക്കുന്നു. ഒരാഴ്ച നനച്ചില്ലെങ്കിലും ചെടിക്ക് ഈ സംവിധാനത്തിലൂടെ ആവശ്യത്തിനു വെള്ളം ലഭിക്കും.
മണ്ണിൽ ധാരാളം ജൈവ വളം ചേർക്കുക.നടീൽ സമയവും അകലവും ക്രമീകരിക്കുക. ജീവാണു വളങ്ങളുടെ ഉപയോഗം വഴി വിളകളുടെ വളർച്ച മെച്ചപ്പെടുത്തുകപ്രോട്രേയിൽ വിത്ത് മുളപ്പിച്ച് ചെടി പാകമായശേഷം മണ്ണിലേക്ക് മാറ്റി നടുക. ഹൈബ്രിഡ് ഇനങ്ങൾക്ക് കൂടുതൽ ജലസേചനം നൽകണം.
ചുവട്ടിലും ഇടയകലങ്ങളിലും പുതയിടുക. സംരക്ഷിത കൃഷിരീതിക്കു പ്രാധാന്യം നൽകുക. ചെടിക്കാവശ്യമുള്ള പോഷക മൂലകങ്ങൾ പത്രപോഷണത്തിലൂടെ നൽകുന്നത് പെട്ടെന്നു മൂലകങ്ങൾ വലിച്ചെടുക്കുന്നതിനു സഹായിക്കും. പൊട്ടാസ്യം, കാത്സ്യം എന്നീ മൂലകങ്ങൾ ഇലകളിൽ തളിക്കുക.
വിത്തിനു പകരം തൈകൾ നടീൽ വസ്തുവായി ഉപയോഗിക്കുന്നത് വെള്ളത്തിന്റെ ഉപയോഗം കുറയ്ക്കും. നടീൽ രാവിലെയോ വൈകുന്നേരമോ മാത്രം ചെയ്യുക.
പുതയിടുക, തുള്ളിനന ജലസേചനം, തുറസായ കൃത്യതാ കൃഷി എന്നിവ അവലംബിക്കുന്നത് വെള്ളത്തിന്റെ ഉപയോഗം കുറച്ച് കാര്യക്ഷമത വർധിപ്പിക്കാൻ സഹായിക്കും.
കിഴങ്ങു വർഗ വിളകൾ
പൊതുവേ കാലാവസ്ഥാ വ്യതിയാനവും വരൾച്ചയും ചെറുക്കുന്ന വിളകളാണ് കിഴങ്ങുവർഗ വിളകൾ. മരച്ചീനിയിൽ വേനൽ സമയത്ത് ഇലകൾ കൊഴിക്കുന്നതു ചെടികളിൽനിന്നുളള ജലനഷ്ടം കുറച്ച് വരണ്ട കാലാവസ്ഥയെ അതിജീവിക്കാനുള്ള തനതായ പൊരുത്തപ്പെടൽ ആണ്. മരച്ചീനി, കാച്ചിൽ എന്നിവ വരൾച്ചയെ അതിജീവിക്കുന്ന ഇനങ്ങളാണ്.
പയർ വർഗങ്ങൾ, പച്ചിലവർഗ വിളകൾ എന്നിവ ഇടവിളയായി കൃഷി ചെയ്യുക. തടങ്ങളിൽ മണ്ണു കയറ്റി കൊടുക്കുക, അവശ്യനന, നന്നായി പുതയിടുക. വള പ്രയോഗത്തിൽ ജൈവ വളങ്ങൾക്ക് ഉൗന്നൽ നൽകുക.
പൊട്ടാഷ് വളങ്ങളും വളമിശ്രിതങ്ങൾ ഉൾപ്പെടെ ഇലകൾ വഴി നൽകുക. മഴവെള്ളം മണ്ണിലേക്ക് ഇറങ്ങാൻ അനുവദിക്കുന്ന സുഷിരങ്ങളോടു കൂടിയ കറുത്ത ഷീറ്റ് വിരിക്കുന്നതിനോടൊപ്പം തുള്ളി നന ക്രമീകരിക്കുന്നത് ചേന, മരച്ചീനി, ചേന്പ് എന്നീ വിളകളിൽ ജലഉപയോഗം കുറയ്ക്കുന്നതിന് സഹായിക്കും.