ഇരിട്ടി: വനത്തോട് ചേർന്നുള്ള ജനവാസ മേഖല ഉൾപ്പെടുന്ന പ്രദേശങ്ങളെ പരിസ്ഥിതി ലോല മേഖലയായി കണക്കാക്കി കാലാവസ്ഥ വ്യതിയാന വകുപ്പ് തയാറാക്കിയ കരട് റിപ്പോർട്ടിനെതിരേ പ്രതിഷേധം ശക്തം. ആറളം വില്ലേജിലെ പരിസ്ഥിതി ലോല മേഖല സംബന്ധിച്ച കാലാവസ്ഥ വ്യതിയാന വകുപ്പിന്റെ കരട് റിപ്പോർട്ട് ചർച്ച ചെയ്യാൻ ഇന്നലെ ആറളം പഞ്ചായത്ത് ഓഫീസിൽ ചേർന്ന യോഗത്തിൽ വില്ലേജിൽപ്പെടുന്ന പരിസ്ഥിതി ലോല പ്രദേശങ്ങൾ ഏതെന്ന് വ്യക്തത വരുത്താൻ വനം വകുപ്പ് അധികൃതർക്കും കഴിഞ്ഞില്ല. ഇതോടെ റിപ്പോർട്ടിൽ വ്യക്തത വേണമെന്നും നേരത്തെ ഉമ്മൻ വി. ഉമ്മൻ കമ്മീഷൻ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സമർപ്പിച്ച റിപ്പോർട്ടിൽ തിരുത്തലുകൾ വരുത്തിയിട്ടുണ്ടെങ്കിൽ കണ്ടെത്തണമെന്നും ജനകീയ കർമസമിതി അംഗങ്ങളും പഞ്ചായത്ത് ജനപ്രതിനിധികളും ആവശ്യപ്പെട്ടു.
കാലാവസ്ഥാ വ്യതിയാന വകുപ്പിന്റെ കരട് റിപ്പോർട്ട് പ്രകാരം ആറളം വില്ലേജിൽ 43.93 സ്ക്വയർ കിലോമീറ്ററാണ് പരിസ്ഥിതി ലോല മേഖലയായി കണക്കാക്കിയിരിക്കുന്നത്. ഇത് നേരത്തെ ഉമ്മൻ വി. ഉമ്മൻ കമ്മീഷന്റെ റിപ്പോർട്ടിന് വിരുദ്ധമാണെന്നും രണ്ടായിരത്തോളം ഏക്കർ പ്രദേശം പുതുതായി പരിസ്ഥിതി ലോല മേഖലയായി ഉൾപ്പെട്ടിട്ടുണ്ടെന്നും ജനകീയ കർമസമിതി ആരോപിച്ചു. വനമേഖലയോട് ചേർന്നുള്ള ഒരു കിലോമീറ്റർ ജനവാസ മേഖല ബഫർസോണായി കണക്കാക്കിയ തീരുമാനം മാറ്റാത്തത് ആശങ്കയായി നിലനിൽക്കുന്പോഴാണ് ഇടിത്തീപോലെ പുതിയ കരട് റിപ്പോർട്ടും പുറത്തിറങ്ങിയത്. നിലവിലെ വനാതിർത്തി തന്നെ ബഫർസോണായി കണക്കാക്കണമെന്നാണ് ജനങ്ങളുടെയും പ്രാദേശിക ഭരണകൂടങ്ങളുടെയും ആവശ്യം.
വനാതിർത്തി തന്നെ
കണക്കാക്കണം
ആറളം വന്യജീവി സങ്കേതത്തിന് ചുറ്റുമായി മൊത്തം 10.136 ചതുരശ്ര കിലോമീറ്ററാണ് പരിസ്ഥിതി ലോല മേഖലയാക്കിയിരിക്കുന്നത്. ഇത് ആറളം, കേളകം, കൊട്ടിയൂർ പഞ്ചായത്തുകളിലെ ജനവാസ മേഖലയാണ്. ആറളം വന്യജീവി സങ്കേതത്തിന്റെ തെക്ക് വളയംചാൽ മുതൽ രാമച്ചി വരെ 12.1 കിലോമീറ്ററും തെക്ക് -പടിഞ്ഞാറ് ചീങ്കണ്ണിപ്പുഴയ്ക്കപ്പുറവും ആറളം ഫാമിനും പുനരധിവാസ മേഖലയ്ക്കും അതിരിലായി 11 കിലോമീറ്റർ നീളത്തിലും 100 മീറ്റർ വീതിയിലുമായാണ് പരിസ്ഥിതി ലോല മേഖലയിൽപ്പെടുത്തിയിരുന്നത്.
നിലവിൽ വനാതിർത്തികളായി കണക്കാക്കിയിട്ടുള്ള പ്രദേശങ്ങളെ മാത്രം പരിസ്ഥിതി ലോല മേഖലയായി പരിഗണിക്കണമെന്നായിരുന്നു പ്രദേശവാസികളുടേയും രാഷ്ട്രീയ നേതൃത്വത്തിന്റെയും ആവശ്യം. ആറളം വന്യജീവി സങ്കേതത്തിന്റെ ഭാഗമായി വരുന്ന ആറളം പഞ്ചായത്തുമായി അതിർത്തി പങ്കിടുന്ന പ്രദേശങ്ങളിൽ ആനമതിലും പുഴയും ജണ്ടയും അതിരുകളായി കണക്കാക്കി ജനവാസ മേഖല സംരക്ഷിക്കണമെന്നായിരുന്നു ജനകീയ കർമസമിതിയും പഞ്ചായത്തും നിരന്തരമായി ആവശ്യപ്പെട്ടിരുന്നത്.
ആറളം വന്യജീവി സങ്കേതവും ചതിരൂർ, നീലായി പോലുള്ള നിക്ഷിപ്ത വനമേഖലയും കൂടാതെ കരട് റിപ്പോർട്ടിൽ 2000 ഏക്കർ പ്രദേശം കൂടി പുതുതായി പരിസ്ഥിതി ലോല മേഖലയിൽ ഉൾപ്പെട്ടിട്ടുണ്ട്. ഇത് ആറളം പുനരധിവാസ മേഖലയോ ചതിരൂർ, നീലായി നിക്ഷിപ്ത വനമേഖലയോട് ചേർന്നുള്ള ജനവാസ മേഖലയോ ആണ്.
ഇക്കാര്യത്തിൽ വ്യക്തത വരുത്താൻ വനം വകുപ്പിനും കഴിഞ്ഞിട്ടില്ല. നേരത്തെ സംസ്ഥാന സർക്കാർ കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന് സമർപ്പിച്ച ഇഎസ്ഐ മേഖലയേക്കാൾ 55.41 ചതുരശ്ര കിലോമീറ്റർ സ്ഥലം പുതുതായി ബഫർസോൺ പരിധിയിൽ വരുമെന്നാണ് കാലാവസ്ഥ വ്യതിയാന വകുപ്പ് കണ്ടെത്തിയിരിക്കുന്നത്.വനമേഖലയോട് ചേർന്നുള്ള ഒരു കിലോമീറ്റർ ജനവാസമേഖല ബഫർസോണായി കണക്കാക്കാനുള്ള തീരുമാനത്തിൽ മാറ്റം ഉണ്ടാകാതിരിക്കെ പുതിയ മേഖല കൂടി ബഫർസോണായി കണക്കാക്കിക്കൊണ്ടുള്ള റിപ്പോർട്ട് സംസ്ഥാന സർക്കാരിനും തിരിച്ചടിയാണ്. ഇപ്പോഴത്തെ വനാതിർത്തി തന്നെ പരിസ്ഥിതിലോല (ഇഎസ്ഐ) മേഖലയായി കണക്കാക്കണമെന്നാവശ്യം ശക്തമാകുകയാണ്.
ആറളം പഞ്ചായത്ത് ഓഫീസിൽ നടന്ന യോഗത്തിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.പി. രാജേഷ് അധ്യക്ഷത വഹിച്ചു. ആറളം വൈൽഡ് ലൈഫ് വാർഡൻ ജി. പ്രദീപ്, കൊട്ടിയൂർ റേഞ്ചർ സുധീർ നാരോത്ത്, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ജെസി വാഴപ്പള്ളിൽ, അംഗങ്ങളായ ജോർജ് ആലാംപള്ളി, ജോസഫ് അന്ത്യാംകുളം, മേരിക്കുട്ടി, ബിജു കൂറ്റിക്കാട്ടിൽ, ജനകീയ കർമസമിതി അംഗങ്ങളായ കെ.ടി.ജോസ്, ജിമ്മി അന്തിനാട്ട്, അസിസ്റ്റന്റ് സെക്രട്ടറി പ്രിയ, അജയൻ പായം എന്നിവർ പ്രസംഗിച്ചു.