കൊല്ലം : കലാശക്കൊട്ടിലെ സംഘർഷത്തിനിടെ സി.ആർ മഹേഷ് എംഎൽഎയ്ക്കെതിരെ സിപിഎം നടത്തിയ ആക്രമണത്തിൽ ജുഡീഷ്യൽ അന്വേഷണം നടത്തണമെന്ന് കെപിസിസി സെക്രട്ടറി അഡ്വ. പി ജർമിയാസ് ആവശ്യപ്പെട്ടു.
അൺ ഓർഗനൈസ്ഡ് വർക്കേഴ്സ് ആൻഡ് എംപ്ലോയീസ് കോൺഗ്രസ് കൊല്ലം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കളക്ടറേറ്റ് പടിക്കൽ നടത്തിയ പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു ജർമിയാസ്.
കലാശക്കൊട്ടിലെ സംഘർഷത്തിനിടെ കല്ലേറിൽ പരിക്കേറ്റ് ചികിത്സയിലുള്ള സി.ആർ മഹേഷ് എംഎൽഎയെ ഒന്നാം പ്രതിയാക്കി വധ ശ്രമത്തിന് കേസെടുത്ത പോലീസ് സിപിഎം ആജ്ഞാനുസരണം വാദിയെ പ്രതിയാക്കുന്ന നടപടിയാണ് സ്വീകരിച്ചത്. മഹേഷ് എംഎൽഎ ഉൾപ്പെടെ നിരവധി യുഡിഎഫ് പ്രവർത്തകർക്ക് സിപിഎം ആക്രമണത്തിൽ പരിക്കേൽക്കുകയും യുഡിഎഫിന്റെ പ്രചരണ വാഹനങ്ങൾ തല്ലിത്തകർത്ത് ലക്ഷങ്ങളുടെ നാശനഷ്ടം വരുത്തുകയും ചെയ്തത് ആസൂത്രിതമായ ഗൂഢാലോചനയുടെ ഭാഗമാണ്. കലാശക്കൊട്ടിന്റെ തലേദിവസം സി.ആർ മഹേഷ് എംഎൽഎയുടെ നേതൃത്വത്തിൽ ആയിരങ്ങളെ പങ്കെടുപ്പിച്ചുകൊണ്ട് കരുനാഗപ്പള്ളി അസംബ്ലി നിയോജകമണ്ഡലത്തിൽ ഉടനീളം നടത്തിയ റോഡ് ഷോ സിപിഎമ്മിനെ വിളറി പിടിപ്പിച്ചിട്ടുണ്ടായിരുന്നു എന്നും ജർമിയാസ് ചൂണ്ടിക്കാട്ടി.
അൺ ഓർഗനൈസ്ഡ് വർക്കേഴ്സ് ആൻഡ് എംപ്ലോയിസ് കോൺഗ്രസ് കൊല്ലം ജില്ലാ കമ്മിറ്റി പ്രസിഡന്റ് ബാബുജി പട്ടത്താനം അധ്യക്ഷത വഹിച്ച സമരത്തിൽ സംസ്ഥാന ജനറൽ സെക്രട്ടറിമാരായ ബോബൻ ജി നാഥ്, അഡ്വ. എം ജി ജയ കൃഷ്ണൻ, കെ ബി ഷഹാൽ, ജില്ലാ നേതാക്കളായ ചവറ ഗോപകുമാർ, ചിത്രാലയം രാമചന്ദ്രൻ, മോഹൻദാസ്, ഇബ്രാഹിംകുട്ടി, ജയദേവ്, എസ്എഫ് യേശുദാസ്, ശിവശങ്കര കുരുക്കൾ, ജഗന്നാഥൻ മൂദാക്കര, പത്മകുമാർ, സക്കീർ ഹുസൈൻ, ശശിധരൻ പിള്ള, കൃഷ്ണപിള്ള, ദീപ ആൽബർട്ട്, മോളി, അനില എന്നിവർ പ്രസംഗിച്ചു.