ചവറ: മഹാഗുരു ചട്ടമ്പിസ്വാമി സമാധി ശതാബ്ദി ആചരണത്തിന്റെ ഭാഗമായുള്ള മഹാഗുരുജ്യോതി പ്രയാണത്തിനു മരുത്വാമലയിൽ നിന്ന് തുടക്കമായി. മരുത്വാമലയിലെ പൊത്തയടി ഗ്രാമത്തിലെ പഴമക്കാർ ചട്ടമ്പിസ്വാമിയെ വിളിച്ചിരുന്നത് യോഗീശ്വരസ്വാമി എന്നായിരുന്നു. പുണ്യസങ്കേതമായ മരുത്വാമലയിലേയ്ക്ക് ചട്ടമ്പിസ്വാമിയുടെ ഭക്തർമാർ മഹാഗുരുജ്യോതിയ്ക്ക് തുടക്കമിടാൻ എത്തിയപ്പോൾ അവിടുത്തെ സന്യാസിമാർ ഹൃദയപൂർവം വരവേറ്റു. സ്വാമി കൃഷ്ണമയാനന്ദ തീർഥപാദർ മഹാഗുരുജ്യോതി ഏറ്റുവാങ്ങി.
അതിനുശേഷം ശ്രീനാരായണ ആശ്രമത്തിൽ സ്വീകരണവും ആരതിപൂജയും നടന്നു. പന്മന ആശ്രമം ജനറൽ സെക്രട്ടറി എ.ആർ ഗിരീഷ്കുമാർ, സ്വാമി നിത്യസ്വരൂപാനന്ദ, സജിത് സ്വാമികൾ, തളിയിൽ രാജശേഖരൻ പിള്ള, ശശികുമാർ, ജയകുമാർ രാജാറാം, കെ.ജി ശ്രീകുമാർ, അശ്വനികുമാർ എന്നിവർ നേതൃത്വം നൽകി. അതിനു ശേഷം അയ്യാ വൈകുണ്ഠസ്വാമിയുടെ സമാധി സ്ഥാനമായ സ്വാമിതോപ്പിൽ സ്വാമി ബാല പ്രജാപതി അടികളാർ ജ്യോതിപ്രയാണത്തിന് ആശീർവാദം പകർന്നു.
നാഗർകോവിൽ വെള്ളിമല വിവേകാനന്ദ ആശ്രമത്തിൽ സ്വാമി ചൈതന്യാനന്ദ ജ്യോതിപ്രയാണത്തിന് സ്വീകരണം നൽകി. തുടർന്ന് ബാലഭട്ടാര വിദ്യാധിരാജ ചട്ടമ്പിസ്വാമി സ്മാരകമായ അഭേദാശ്രമത്തിൽ എത്തിചേർന്നു. ഇന്ന് രാവിലെ ആറിന് ചട്ടമ്പിസ്വാമിയുടെ പ്രതിമയും ജ്യോതിയും വഹിച്ചുള്ള ജ്യോതി പ്രയാണം അഭേദാശ്രമത്തിൽ നിന്നും പുറപ്പെട്ട് സ്വാമികളുടെ ജന്മസ്ഥലമായ കണ്ണമ്മൂലയിലെ ജന്മ സ്ഥാനക്ഷേത്രത്തിലെ സ്വീകരണത്തിന് ശേഷം കഴക്കൂട്ടം, പോത്തൻകോട്, വെഞ്ഞാറമൂട്, കൊട്ടാരക്കര, ഭരണിക്കാവ്, ശാസ്താംകോട്ട, മൈനാഗപ്പള്ളി, ഇടക്കുളങ്ങര, ചിറ്റുമൂല, പുതിയകാവ് വഴി നീലകണ്ഠ തീർഥപാദാശ്രമത്തിലെത്തി കരുനാഗപ്പള്ളി ഇടപ്പള്ളിക്കോട്ട വഴി കണ്ണൻകുളങ്ങര ക്ഷേത്രം വഴി വൈകുന്നേരത്തോടെ പന്മന ആശ്രമത്തിൽ എത്തിച്ചേരും. സ്വാമി നിത്യസ്വരൂപാനന്ദ ദീപം ഏറ്റ് വാങ്ങി പന്മന ആശ്രമത്തിലെ കെടാവിളക്കിലേക്ക് പകരും.
നാളെ പന്മന ആശ്രമതീർഥാടനത്തിന് തുടക്കമാകും. നാളെ രാവിലെ 10.30 ന് സമാധി ശതാബ്ദി ആചരണ സമാരംഭ സഭ കേന്ദ്ര ഐ ടി വകുപ്പ് സഹമന്ത്രി രാജീവ് ചന്ദ്രശേഖർ ഉദ്ഘാടനം ചെയ്യും. സമാധിശതാബ്ദി വാർഷിക ദിനമായ എട്ടിന് മഹാഗുരു ബ്രഹ്മം - സമാധി ശതാബ്ദി സഭ മുംബൈ രാമഗിരി ശ്രീരാമദാസാശ്രമം മഠാധിപതി സ്വാമി കൃഷ്ണാനന്ദ സരസ്വതി മഹാരാജ് ഉദ്ഘാടനം ചെയ്യും. സ്വാമി ചിദാനന്ദപുരി സമാധി ശതാബ്ദി സന്ദേശം നൽകും. ഒൻപത് ദിവസങ്ങളിലായി പന്മന ആശ്രമത്തിൽ നടക്കുന്ന ചട്ടമ്പിസ്വാമി മഹാസമാധി ശതാബ്ദി ആചരണ പരിപാടിയായ മഹാഗുരുവർഷം 2024 ൽ വിവിധ സമ്മേളനങ്ങളും കലാവിരുന്നുകളും നടക്കുമെന്ന് പന്മന ആശ്രമം ഭാരാവാഹികൾ അറിയിച്ചു.