പിറവം: വേനൽ രൂക്ഷമായതോടെ വാട്ടർ അഥോറിറ്റിയുടെ കുടിവെള്ളം കിട്ടാക്കനി. പിറവം നഗരസഭയുടെ താഴ്ന്ന പ്രദേശങ്ങളിൽ പോലും കുടിവെള്ളം ലഭിക്കാത്ത അവസ്ഥയാണ്. പിറവം പുഴയിയിൽ നിന്നും സമീപ പഞ്ചായത്തുകളിലേക്ക് വെള്ളമെത്തിക്കുന്നുണ്ടെങ്കിലും, പിറവം ടൗൺ പ്രദേശത്തു പോലും കുടിവെള്ളം കിട്ടാത്ത സ്ഥിതിയാണ്.
മുളക്കുളം കാരമല കണ്ണീറ്റുമല തുടങ്ങിയ പ്രദേശങ്ങളിൽ ഒരു മാസമായി വെള്ളം ലഭിക്കുന്നില്ല. കരാറുകാർ കുടിശിക കിട്ടാത്തതുമൂലം സമരത്തിലായതിനാൽ പൊട്ടിയ പൈപ്പുകൾ നന്നാക്കുന്നുമില്ല. ലിറ്റർ കണക്കിന് വെള്ളമാണ് പാഴാകുന്നത്. കക്കാട് പമ്പ് ഹൗസിൽ മോട്ടോർ തകരാറിലായതു മൂലം ആവശ്യത്തിന് വെള്ളം പമ്പു ചെയ്യാനുമാകുന്നില്ല. കേടായ മോട്ടർ നന്നാക്കാൻ കൂട്ടാക്കുന്നില്ലെന്നും ആക്ഷേപമുണ്ട്..
പിറവത്ത് വാട്ടർ അഥോറിറ്റി അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനിയറുടെ ഓഫിസ് നഗരസഭ കൗൺസിലർമാരും യുഡിഎഫ് ഭാരവാഹികളും ചേർന്ന് ഉപരോധിച്ചു.
നഗരസഭ പ്രതിപക്ഷനേതാവ് തോമസ് മല്ലിപ്പുറം, യുഡിഎഫ് ജില്ലാ സെക്രട്ടറി രാജു പാണാലിക്കൽ, ഡിസിസി സെക്രട്ടറി കെ.ആർ. പ്രദീപ് കുമാർ, ഷാജു ഇലഞ്ഞിമറ്റം, ഡോമി ചിറപ്പുറം, തോമസ് തേക്കുംമൂട്ടിൽ, അന്നമ്മ ഡോമി, പ്രശാന്ത് മമ്പുറത്ത്, പ്രശാന്ത് ആർ, ജോജി മോൻ ചാരുപ്ലാവിൽ, രമവിജയൻ, സിനി ജോയി, മോളി ബന്നി, എന്നിവർ പങ്കെടുത്തു. അടിയന്തരമായി പ്രശ്നത്തിന് പരിഹാരമുണ്ടാക്കാമെന്നുള്ള ഉറപ്പിൽ സമരം താത്കാലികമായി അവസാനിപ്പിച്ചു.