സിജോ പൈനാടത്ത്
2023 ജൂണ്‍ 8 - പാതാളം റഗുലേറ്റര്‍ കം ബ്രിഡ്ജിന്റെ സമീപത്തു നിന്നു ഫെറി വരെയുള്ള അഞ്ചു കിലോമീറ്ററോളം പെരിയാര്‍ തീരത്തു നൂറുകണക്കിനു മത്സ്യങ്ങള്‍ ചത്തുപൊങ്ങി. കൊഞ്ച്, കരിമീന്‍, ചെമ്മീന്‍, കൂരി, കോലാന്‍, കൊഴുവ എന്നിവയ്ക്കു പുറമേ ചെറു മത്സ്യങ്ങള്‍ വേറെയും. ലക്ഷക്കണക്കിനു രൂപ വിലവരുന്ന മത്സ്യസമ്പത്താണ് അന്നു മാത്രം ചത്തുപൊങ്ങിയതെന്നു നാട്ടുകാര്‍ പറഞ്ഞു. രാത്രികാലങ്ങളില്‍ പ്രദേശത്തെ വ്യവസായശാലകളില്‍ നിന്ന് മാലിന്യം തള്ളിയതാണ് മത്സ്യക്കുരുതിയ്ക്കു കാരണമെന്നും അവര്‍ ചൂണ്ടിക്കാട്ടി.
ഏലൂര്‍ വ്യവസായ മേഖലയോടു ചേര്‍ന്നു മത്സ്യങ്ങള്‍ ചത്തു പൊങ്ങുന്നതും വെള്ളത്തിന്റെ നിറം മാറിയൊഴുകുന്നതും അന്നത് ആദ്യത്തേതോ അവസാനത്തേതോ അല്ലായിരുന്നു. അതിനു മുമ്പും ശേഷവും പലവട്ടം ഇവിടെ മത്സ്യക്കുരുതി കണ്ടവരാണു തങ്ങളെന്നു പെരിയാര്‍ തീരത്തെ ജനങ്ങള്‍ പറയുന്നു.
പുഴയിലേക്കൊഴുക്കുന്നതു ദുരന്തം
244 കിലോമീറ്റര്‍ ഒഴുകുന്ന പെരിയാര്‍ ഏറ്റവുമധികം മലിനമാകുന്ന ഭാഗങ്ങളുടെ പട്ടികയിലാണ് ഏലൂര്‍, എടയാര്‍, പാതാളം പ്രദേശങ്ങള്‍. വലുതും ചെറുതുമായ നൂറുകണക്കിനു ഫാക്ടറികളില്‍ നിന്നുള്ള രാസമാലിന്യങ്ങള്‍ ഉള്‍പ്പടെ അവശിഷ്ടങ്ങള്‍ പെരിയാറിലേക്കു പുറന്തള്ളുന്നതു തന്നെയാണ് കാരണമെന്ന് ഭരണാധികാരികള്‍ക്കും അറിയാം; പരിഹാരം മാത്രം അകലെയാണ്.
മൂന്നു പതിറ്റാണ്ടിലധികമായി ഇവിടെ പെരിയാറിന്റെ നിറംമാറ്റവും മലിനീകരണവും ചര്‍ച്ചയാകുന്നുണ്ടെങ്കിലും, മലിനീകരണ നിയന്ത്രണബോര്‍ഡും മറ്റ് അധികാരികളും അതു പരിഹരിക്കാനുള്ള ശക്തമായ നടപടികള്‍ക്കു മടിക്കുകയാണ്.
പെരിയാറില്‍ 19 ഇനങ്ങളില്‍പ്പെട്ട മത്സ്യങ്ങള്‍ വംശനാശഭീഷണി നേരിടുന്നതു സംബന്ധിച്ച പഠനവും പുറത്തുവന്നിട്ടുണ്ട്.
രാസമാലിന്യം കണ്ടെത്തി; എന്നിട്ടും!
മലിനീകരണ നിയന്ത്രണ ബോര്‍ഡ്, 2015 മേയിലും 2016 സെപ്റ്റംബറിലും പാതാളം ബണ്ടിനു മുകളില്‍ പെരിയാറിലെ കുടിവെള്ള സംഭരണ മേഖലയില്‍ വ്യവസായശാലകള്‍ അനധികൃതമായി രാസമാലിന്യം പുഴയിലേക്കൊഴുക്കുന്നുണ്ടെന്നു കണ്ടെത്തിയിരുന്നു.
ഇതു സംബന്ധിച്ച വിശദമായ പഠനറിപ്പോര്‍ട്ട് പിസിബിയിലും വിവിധ സര്‍ക്കാര്‍ ഓഫീസുകളിലും ഇപ്പോഴും പൊടിപിടിച്ചിരിപ്പുണ്ട്. ചില വന്‍കിട വ്യവസായശാലകള്‍ ഭൂമിയ്ക്കടയിലൂടെ പൈപ്പുകള്‍ പെരിയാറിലേക്കു സ്ഥാപിച്ചാണ് മാലിന്യമൊഴുക്കുന്നതെന്നു നേരത്തെ കണ്ടെത്തിയിരുന്നു. പിസിബി ഉദ്യോഗസ്ഥരുടെ നാമമാത്ര പരിശോധനകളില്‍ ഇതു കണ്ടെത്തുകയുമില്ല.
വെള്ളത്തിലെ ലോഹസാന്നിധ്യം
വ്യവസായ മേഖലയിലുള്ള എടയാര്‍ ചാല് തുടങ്ങിയ പാടശേഖരങ്ങളില്‍ ഘനലോഹങ്ങളുടെ സാന്നിധ്യമുള്ളതായി സുപ്രീംകോടതി മോണിട്ടറിംഗ് കമ്മിറ്റി കണ്ടെത്തിയിരുന്നു. അനുവദനീയമായതിനേക്കാള്‍ നൂറിരട്ടിയോളമാണു പാടശേഖരങ്ങളില്‍ ലെഡ്, കാഡ്മിയം, അയേണ്‍ തുടങ്ങിയ ഘനലോഹങ്ങളുടെ സാന്നിധ്യം.
ഇത്തരം ലോഹസാന്നിധ്യം കൃഷിക്കു ദോഷമാകുമെന്നു മാത്രമല്ല, സമീപത്തെ വീടുകളിലെ കിണറുകള്‍ക്കും ആപത്തുണ്ടാക്കുന്നതാണ്. നദി ഗുരുതരമായി മലിനീകരിക്കപ്പെട്ട പ്രദേശങ്ങളുടെ സമീപത്തെ പാടശേഖരങ്ങളും കിണറുകളും മലിനീകരിക്കപ്പെടുന്നതായി കേരള വെറ്റിനറി സര്‍വകലാശാലയിലെ ഗവേഷകര്‍ ഏലൂര്‍ -എടയാര്‍ വ്യവസായ മേഖലയിലെ വെള്ളത്തിന്റെ സാമ്പിളുകളില്‍ നടത്തിയ പഠനത്തില്‍ വ്യക്തമായിരുന്നു.
ഈ പ്രദേശങ്ങളില്‍ കിണര്‍വെള്ളത്തില്‍ ലെഡ്, കാഡ്മിയം, അയേണ്‍ എന്നി ഘനലോഹങ്ങള്‍ ഉള്ളതായും ഇതു കുടിക്കുന്നത് ആരോഗ്യത്തിനു ദോഷകരമാണെന്നും വിദഗ്ധര്‍ ചൂണ്ടിക്കാട്ടി. വ്യവസായ ശാലകളില്‍ നിന്നു പുറന്തള്ളുന്ന രാസമാലിന്യങ്ങളില്‍ നിന്നാണു പുഴ അത്രമേല്‍ മലിനമാകുന്നത്.
പെരിയാര്‍ മലിനീകരണത്തിനെതിരേ എത്രയോ സമരങ്ങള്‍ കണ്ടതാണ് ഏലൂര്‍ -എടയാര്‍ വ്യവസായ മേഖല...! അധികാരികളുടെ കണ്ണുതുറപ്പിക്കാന്‍ അത്തരം സമരങ്ങള്‍ പര്യാപ്തവുമായിരുന്നു. പുഴ മലിനമാകുന്നതിന്റെ ഉറവിടങ്ങളറിഞ്ഞിട്ടും, പലപ്പോഴും അതില്‍ നിന്നെല്ലാം കണ്ണടയ്ക്കുന്നതാണ് അധികാരകേന്ദ്രങ്ങളുടെ ചരിത്രവും വര്‍ത്തമാനവും.
നമ്മുടെ പുഴയും കൈവഴികളും എന്നും മലിനമാകാന്‍ വിട്ടുകൊടുക്കേണ്ടതാണോ? നാടിന്റെ അനുഗ്രഹമായ പുഴയെ നാളെകളിലേക്കും കരുതിവയ്ക്കണ്ടേ? ഇനി വരുന്നൊരു തലമുറയ്ക്ക്.... അതേക്കുറിച്ചു നാളെ.
(തുടരും)
നിറം മാറുന്ന പുഴ
2015-ല്‍ 46 തവണയാണ് ഏലൂര്‍ -എടയാര്‍ വ്യവസായ മേഖലയില്‍ പെരിയാര്‍ ചുവപ്പ്, ബ്രൗണ്‍, കറുപ്പ് നിറങ്ങളില്‍ ഒഴുകിയതെന്നു മലിനീകരണ നിയന്ത്രണ ബോര്‍ഡ് (പിസിബി) ശേഖരിച്ച കണക്കുകളിലുണ്ട്. രാസമാലിന്യത്തിന്റെ സാന്നിധ്യമാണ് വെള്ളത്തിന്റെ നിറംമാറ്റത്തിനു കാരണമെന്നും വിലയിരുത്തപ്പെട്ടു.
ആ വര്‍ഷം 24 തവണ വലിയ തോതില്‍ പ്രദേശത്തു മത്സ്യങ്ങള്‍ ചത്തുപൊങ്ങി. 2016-ല്‍ പുഴ നിറം മാറി ഒഴുകിയത് 29 തവണ. രാസമാലിന്യ സാന്നിധ്യമുള്ള വെള്ളത്തിലെ മത്സ്യക്കുരുതിയുണ്ടായ പ്രദേശത്ത് കുടിവെള്ള സംഭരണ കേന്ദ്രങ്ങളും ഉണ്ടെന്നത് വിഷയത്തിന്റെ ഗൗരവം വർധിപ്പിക്കുന്നു.