മിന്നിത്തിളങ്ങി "നിശബ്ദ വസന്തം'
Monday, April 29, 2024 1:14 AM IST
എം.വി. വസന്ത്

പാലക്കാട്: കൊടുംകാട്ടിനുള്ളിലെ കൂരിരുട്ടില്‍ സീരിയല്‍ ബള്‍ബ് തെളിയിച്ചാല്‍ എങ്ങനെയുണ്ടാകും? അതിനു വനംവകുപ്പിന്‍റെ അനുമതി വാങ്ങേണ്ടിവരില്ലേയെന്നു ചോദിക്കാന്‍ വരട്ടെ.. പ്രകൃതിയൊരുക്കുന്ന ഈ അത്യപൂര്‍വ കാഴ്ച കാണാം നെല്ലിയാമ്പതിയിലെ ഉള്‍ക്കാടുകളിൽ.

മിന്നാമിനുങ്ങുകളുടെ പ്രജനന പ്രണയ കുസൃതികൾ എന്നതിനുമപ്പുറം ലോകത്ത് ചിലയിടത്തുമാത്രം കണ്ടുവരുന്ന പ്രതിഭാസത്തിനാണ് നെല്ലിയാമ്പതി വീണ്ടും സാക്ഷ്യം വഹിക്കുന്നത്.
മിന്നിത്തിളങ്ങുകയാണ് നെല്ലിയാമ്പതി പാടഗിരിയിൽനിന്നു കാരപ്പാറ- വിക്ടോറിയ റൂട്ടിലെ മരങ്ങളും പൊന്തക്കാടുകളുമെല്ലാം. അകമ്പടിക്കു രാത്രിയുടെ നിഗൂഢമായ കറുപ്പും തണുപ്പും കൂടിയാകുമ്പോൾ കാഴ്ച അത്യപൂർവതയെന്ന അതിർവരമ്പും കടക്കുന്നു. പതിനായിരക്കണത്തിനു മിന്നാമിനുങ്ങുകളാണ് കിലോമീറ്ററുകൾ നീളുന്ന ഇത്തരമൊരു കാഴ്ച സമ്മാനിക്കുന്നത്.

വർഷംതോറും നെല്ലിയാമ്പതിയിൽ മാർച്ച് മുതൽ മേയ് പകുതിവരെ രണ്ടര മാസക്കാലത്തോളം ദൃശ്യമാകുന്ന പ്രതിഭാസമാണിത്. ലക്ഷക്കണക്കിനു വരുന്ന മിന്നാമിനുങ്ങുകൾ ഇരുട്ടു തുടങ്ങിയ ശേഷം സൂര്യനുദിക്കുംവരെ കാട്ടിനുള്ളിൽ പ്രകാശിച്ചു നിൽക്കുന്ന കാഴ്ച ലോകത്ത് ചിലയിടങ്ങളിൽ മാത്രമാണ് കാണാനാവുക.

പ്രകൃതിയൊരുക്കുന്ന നിശബ്ദ വസന്തമെന്നാണ് മിന്നാമിനുങ്ങുകളുടെ മിന്നിത്തിളങ്ങിയുള്ള ഈ പ്രജനനത്തെ വിശേഷിപ്പിക്കാറുള്ളത്. മുപ്പതു വര്‍ഷം മുമ്പ് ഇപ്പോള്‍ കാണുന്നതിനേക്കാള്‍ കൂടുതല്‍ മിന്നാമിനുങ്ങുകള്‍ ദൃശ്യമായിരുന്നെന്നു ഓര്‍ത്തെടുക്കുന്നവരുണ്ട്. എല്ലാവര്‍ഷവും മുടങ്ങാതെയുള്ള പ്രകൃതിയുടെ ഈ മതിവരാക്കാഴ്ച ചില കണക്കുകൂട്ടലുകള്‍ക്കു നിദാനമായിരുന്നെന്നും പഴമക്കാര്‍ പറയുന്നു.

മിന്നാമിനുങ്ങുകളുടെ ഇവിടത്തേക്കുള്ള വരവുംപോക്കും ഗണിച്ചു നോക്കി ആ വർഷത്തെ മഴയളവ് കണക്കാക്കുന്ന രീതി പഴമക്കാർക്കുണ്ടായിരുന്നത്രെ. കേരളത്തിലെ മഴയുടെ ശാസ്ത്രീയ അളവുകോലുകൾ താളംതെറ്റുന്ന ഈ കാലഘട്ടത്തിലും മിന്നാമിന്നി കണക്കുകൂട്ടലുകൾ ഇന്നു വിസ്മൃതിയിലാണ്. നമ്മുടെ ശാസ്ത്രകാരന്മാരും പ്രകൃതിയുടെ നുറുങ്ങുകളെ മറന്നമട്ടാണ്.