പത്തനംതിട്ട: പുലിപ്പേടിയിലായ കലഞ്ഞൂരിലെ ജനങ്ങൾക്ക് ആശ്വാസമേകാൻ നടപടികൾ ശക്തമാക്കാൻ തീരുമാനം. പുലി ഇറങ്ങിയ സ്ഥലങ്ങളില്‍ ഉടന്‍ ഡ്രോണ്‍ പരിശോധന നടത്തുമെന്നു സ്ഥലം സന്ദർശിച്ച കെ.യു. ജനീഷ് കുമാര്‍ എംഎല്‍എ പറഞ്ഞു.
പുലി ഭീഷണി നേരിടുന്നതിനു സ്വീകരിച്ച നടപടികള്‍ വിലയിരുത്താൻ കലഞ്ഞൂര്‍ ഗ്രാമപഞ്ചായത്ത് ഹാളില്‍ വനം, റവന്യു, പഞ്ചായത്ത് അധികൃതരുടെ സംയുക്തയോഗവും എംഎൽഎ വിളിച്ചു.
ഏറ്റവും അടുത്ത ദിവസംതന്നെ ഡിഎഫ്ഒയുടെ നേതൃത്വത്തില്‍ ഡ്രോണ്‍ പരിശോധന നടത്തും. വിവിധ ഫോറസ്റ്റ് സ്റ്റേഷനുകളില്‍നിന്നു കൂടുതല്‍ സേനയെ വിന്യസിച്ചു ക്യാമ്പ് ചെയ്തു പട്രോളിംഗ് ശക്തിപ്പെടുത്തും. പുലിയിറങ്ങിയ സ്ഥലങ്ങളില്‍ കൂടുതല്‍ കൂടുകള്‍ സ്ഥാപിക്കും.
ആറു കാമറകൾ
വനം വകുപ്പ് ആറ് കാമറകള്‍ സ്ഥാപിച്ചിട്ടുണ്ട്. ഉദ്യോഗസ്ഥർ രാപകൽ പട്രോളിംഗ് നടത്തി വരികയാണ്.
രണ്ടാഴ്ചയ്ക്കിടെ ഏഴു തവണ പുലിയെ കണ്ടതോടെ ഭീതിയിലായ പ്രദേശത്തു കൂട് വയ്ക്കാൻ ബുധനാഴ്ചയാണ് തീരുമാനിച്ചത്. രാത്രിതന്നെ പാക്കണ്ടത്തു കൂട് സ്ഥാപിക്കുകയും ചെയ്തു. ഇതിനു സമീപത്ത് ഉദ്യോഗസ്ഥർ ഡ്യൂട്ടിയിലുമുണ്ട്. എന്നാൽ, രണ്ടു ദിവസമായി പുലി ഈ ഭാഗത്തേക്ക് എത്തിയിട്ടില്ലെന്നാണ് പറയുന്നത്. വനംവകുപ്പ് സ്ഥാപിച്ചിട്ടുള്ള നിരീക്ഷണ കാമറകളിലും പുലിയുടെ ദൃശ്യങ്ങൾ ഈ ദിവസങ്ങളിൽ പതിഞ്ഞിട്ടില്ല.
കൂട് സ്ഥാപിച്ച പാക്കണ്ടത്ത് എംഎല്‍എയും സംഘവും പരിശോധന നടത്തി. ജനങ്ങളുടെ ആവലാതികളും അദ്ദേഹം കേട്ടു.
കോന്നി ഡിഎഫ്ഒ ആയുഷ് കുമാര്‍ ഘോരി, ബ്ലോക്ക് പഞ്ചായത്ത് അംഗം പി.വി. ജയകുമാര്‍, ഡെപ്യൂട്ടി കളക്ടര്‍ ബി. ജ്യോതി, അടൂര്‍ ആര്‍ഡിഒ എ. തുളസീധരന്‍ പിള്ള, കോന്നി തഹസില്‍ദാര്‍ അച്ചന്‍കുഞ്ഞ്, കലഞ്ഞൂര്‍ പഞ്ചായത്ത് സെക്രട്ടറി മൈക്കിള്‍, ഗ്രാമപഞ്ചായത്ത് അംഗങ്ങള്‍ തുടങ്ങിയവര്‍ എംഎൽഎയ്ക്കൊപ്പം ഉണ്ടായിരുന്നു.
പുലിപ്പേടിയിൽ
കലഞ്ഞൂർ
കലഞ്ഞൂരിലെ വിവിധ മേഖലകൾ ഇപ്പോഴും പുലി ഭീതിയിലാണ്. പാക്കണ്ടത്ത് കൂട് സ്ഥാപിച്ചെങ്കിലും പുലി പിന്നീട് ഈ ഭാഗത്തു വന്നിട്ടില്ല. എന്നാൽ, തിരികെ കാടു കയറാനുള്ള സാധ്യത വനപാലകരും തള്ളിക്കളയുകയാണ്. നവംബര്‍ 27 മുതലാണ് കലഞ്ഞൂരിലെ ജനവാസ കേന്ദ്രങ്ങളില്‍ പുലി ഇറങ്ങിയത്.
പഞ്ചായത്തിലെ മൂന്ന്, നാല്, അഞ്ച്, 10, 11 വാർഡുകളിൽപെട്ട മുറിഞ്ഞകൽ, അതിരുങ്കൽ, ഇഞ്ചപ്പാറ, കാരക്കാംകുഴി, പുന്നമൂട്, പാങ്ങോട്, പത്തേക്കർ പ്രദേശങ്ങളിൽ പുലിയുടെ സാന്നിധ്യം ഉണ്ടായി.
ടാപ്പിംഗ് തൊഴിലാളികൾ, തൊഴിലുറപ്പ് തൊഴിലാളികൾ ഇവരുടെയൊക്കെ കൺമുന്പിൽ പുലി എത്തി. വളർത്തു മൃഗങ്ങളെ ആക്രമിച്ചു കൊന്നു.
വനംവകുപ്പ് കാമറയിൽ പുലിയുടെ ദൃശ്യങ്ങൾ ഒന്നിലേറെ തവണ കണ്ടു. കഴിഞ്ഞ മേയ് മുതൽ ഈ ഭാഗങ്ങളിൽ പുലിയുടെ സാന്നിധ്യം ഉണ്ടെന്നു നാട്ടുകാർ പറയുന്നു. റബർ തോട്ടങ്ങൾ ടാപ്പിംഗ് നിലച്ചതോടെ പലേടത്തും കാടു കയറിക്കിടക്കുകയാണ്.
കാട്ടുപന്നിശല്യം കാരണം കൃഷിയിടങ്ങളും തരിശിട്ടിരിക്കുകയാണ്. ഇത്തരം സ്ഥലങ്ങൾ പുലിയുടെ താവളമായി മാറിയിട്ടുണ്ട്. പ്രദേശത്തെ പാറയിടുക്കുകളും പുലിക്കു ഒളിയിടമാണ്.