മാത്തുക്കുട്ടി ടി. കൂട്ടുമ്മേൽ
ആലപ്പുഴ: കാലാവസ്ഥ വ്യതിയാനം മൂലമുള്ള കാർഷിക പ്രതിസന്ധി മറികടക്കാൻ കഴിഞ്ഞ പത്തു വർഷത്തെ പഠനത്തിനു ശേഷം രൂപംനൽകിയ കാർഷിക കലണ്ടർ നോക്കുകുത്തി. വിവിധ വകുപ്പുകളുടെ ഏകോപനമില്ലായ്മ മൂലം ഇതു നടപ്പാക്കാനാകാതെ കൃഷിവകുപ്പ് ഇരുട്ടിൽ തപ്പുകയാണ്.
വിതയ്ക്കേണ്ട വിത്തും വിളവിറക്ക് സമയവും വിളവെടുപ്പും ഉൾപ്പെടെ നിലവിലുള്ള കൃഷിസമയത്തിൽ മാറ്റം വരുത്തിയ കാർഷിക കലണ്ടറാണ് ചുവപ്പ് നാടയിൽ കുരുങ്ങിയത്.
മുഖ്യമന്ത്രി പ്രഖ്യാപിച്ചു, പക്ഷേ
കൃഷിപ്പണികൾ ഏകീകരിച്ചു കാർഷിക മേഖലയിലെ നഷ്ടം കുറയ്ക്കുന്നതിനൊപ്പം മികച്ച വിളവ് ഉറപ്പാക്കാനാണ് കലണ്ടർ തയാറാക്കിയത്. കൃഷി, വൈദ്യുതി, റവന്യു, സീഡ് അഥോറിട്ടി, ജലസേചനം വകുപ്പുകളുടെ ഏകോപനമാണ് ഇതിൽ വേണ്ടത്. 2020 സെപ്റ്റംബർ മൂന്നിനു കാർഷിക കലണ്ടർ അംഗീകരിച്ചു മുഖ്യമന്ത്രി പ്രഖ്യാപനമിറക്കിയെങ്കിലും വകുപ്പുകളുടെ ഏകോപനം എങ്ങുമെത്തിയില്ല. കുട്ടനാടിന്റെ കാർഷിക കലണ്ടർ പ്രഖ്യാപനം പുത്തൻ ഉണർവ് നൽകുമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ അന്നു പറഞ്ഞത്. കുട്ടനാട്ടിലെ കാർഷിക -പാരിസ്ഥിതിക മേഖലകളിൽ സൃഷ്ടിക്കുന്ന പ്രത്യാഘാതങ്ങൾക്കു കാർഷിക കലണ്ടർ നടപ്പിലാക്കുന്നതിലൂടെ പരിഹാരം കാണുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് അന്നത്തെ കൃഷിമന്ത്രി വി.എസ്. സുനിൽ കുമാറും പറഞ്ഞു. പ്രഖ്യാപനങ്ങളുണ്ടായെങ്കിലും ഒന്നും നടപ്പിലായില്ല.
ആറു സോണുകൾ
ആലപ്പുഴ, പത്തനംതിട്ട, കോട്ടയം ജില്ലകളിലായി വ്യാപിച്ചു കിടക്കുന്ന കുട്ടനാട്, അപ്പർ കുട്ടനാട് മേഖലകളിലെ 1,200 നെൽപ്പാടങ്ങളെ ആറു സോണുകളായി തിരിച്ചാണ് കാർഷിക കലണ്ടർ തയാറാക്കിയത്. ഓരോ സോണിലെയും കാലാവസ്ഥ, ഭൂമിയുടെ ഘടന, വെള്ളപ്പൊക്കം, വേലിയേറ്റം, മണ്ണിന്റെ ഘടന, വരൾച്ച എന്നിവ കലണ്ടറിൽ രേഖപ്പെടുത്തി. ഇരിപ്പൂ കൃഷി നടപ്പാക്കലും കർഷകർക്കു കൂടുതൽ ഗുണകരമാകും വിധം വിള ഇറക്കുകയുമാണ് കലണ്ടർകൊണ്ട് ലക്ഷ്യമിടുന്നത്. ഒരു കൃഷിക്ക് 125 ദിവസം വിളവുള്ള നെൽ വിത്ത് ഉപയോഗിച്ചാൽ അതേപാടത്ത് അടുത്ത കൃഷിക്ക് 100 ദിവസത്തിൽ തഴെ വിളവുള്ള വിത്ത് ഉപയോഗിക്കണമെന്നു കലണ്ടറിൽ പറയുന്നു.
നഷ്ടം
വിതയ്ക്കുന്നു
ഏകദേശം 30 വർഷം മുന്പ് ഇരിപ്പൂ കൃഷിയിൽ100 മുതൽ 120 ദിവസം വിളവുള്ള വിത്തിനങ്ങളാണ് ഉപയോഗിച്ചിരുന്നത്. കർഷകർതന്നെ ശേഖരിച്ചിരുന്ന വിത്താണ് ഉപയോഗിച്ചിരുന്നത്. ഏപ്രിൽ, മേയ് മാസങ്ങളിൽ രണ്ടാം കൃഷിക്കുള്ള വിത പൂർത്തീകരിച്ച് ഓഗസ്റ്റിൽ വിളവെടുക്കും. ഒന്നാം കൃഷി സെപ്റ്റംബർ, ഒക്ടോബർ മാസങ്ങളിൽ വിതച്ചു ഫെബ്രുവരി-മാർച്ച് മാസങ്ങളിൽ വിളവെടുക്കും.
നിലവിൽ കൂടുതൽ വിളവ് ലഭിക്കാനായി 120 ദിവസം വിളവുള്ള ഉമ, ജയ, കാഞ്ചന, ജ്യോതി വിത്തുകളാണ് രണ്ട് കൃഷിക്കും ഉപയോഗിക്കുന്നത്. അതിനാൽ രണ്ടു കൃഷിയുടെയും വിളവെടുക്കാൻ എട്ടുമാസം വേണ്ടിവരും. പാടം ഒരുങ്ങാൻ നാലും മാസം മാത്രമേ കിട്ടുന്നുള്ളു.
2000നുശേഷം അധികവിളവ് ലഭിക്കുന്നതും പ്രതിരോധശേഷി കൂടിയതുമായ വിത്തിനങ്ങൾ യഥാർഥത്തിൽ കണ്ടുപിടിക്കപ്പെട്ടിട്ടില്ല. ഉമ വിത്തിൽനിന്ന് ഇതുവരെ കുട്ടനാടൻ കർഷകർ കരകയറിയിട്ടില്ല. ആദ്യകാലങ്ങളിൽ ഉമയുടെ പ്രതിരോധ ശക്തി മെച്ചമായിരുന്നു. കീടനാശിനി പ്രയോഗവും വളരെ കുറവ്. എന്നാൽ, ഇപ്പോൾ പ്രതിരോധശേഷി കുറഞ്ഞു.