ബ്രിട്ടീഷ്-ഇന്ത്യൻ സാഹിത്യകാരൻ റുഷ്ദിയെ കുത്തിയ ഹാദിക്ക് 25 വർഷം തടവ്
Saturday, May 17, 2025 2:06 AM IST
ന്യൂയോർക്ക്: വിഖ്യാത ബ്രിട്ടീഷ്-ഇന്ത്യൻ സാഹിത്യകാരൻ സൽമാൻ റുഷ്ദിയെ കുത്തിപ്പരിക്കേൽപ്പിച്ച ലബനീസ് വംശജനായ അമേരിക്കൻ പൗരൻ ഹാദി മതാറിന് (27) അമേരിക്കൻ കോടതി 25 വർഷം തടവുശിക്ഷ വിധിച്ചു.
വധശ്രമം അടക്കമുള്ള കേസുകളാണ് ഇയാൾക്കെതിരേ തെളിഞ്ഞത്. സൽമാർ റുഷ്ദി 2022 ഓഗസ്റ്റിൽ ന്യൂയോർക്കിലെ വേദിയിൽ പ്രഭാഷണം നടത്തുന്നതിനിടെയാണ് ആക്രമണം നേരിട്ടത്.
റുഷ്ദിയുടെ കണ്ണ്, കവിൾ, കഴുത്ത്, നെഞ്ച്, കാൽ എന്നിവിടങ്ങളിലായി 15 കുത്തേറ്റു. ഇതേത്തുടർന്ന് റുഷ്ദിയുടെ ഒരു കണ്ണിന്റെ കാഴ്ച നഷ്ടമായി. ഞരന്പുകൾക്കേറ്റ പരിക്കുമൂലം കൈ തളർന്നുപോയി. കരളിനും തകരാറുണ്ടായി.
റുഷ്ദിക്കൊപ്പം വേദിയിലുണ്ടായിരുന്ന അവതാരകൻ ഹെൻറി റീസിനും കുത്തേറ്റെങ്കിലും പരിക്കു ഗുരുതരമല്ലായിരുന്നു.