Responses
കെ-റെയിൽ പദ്ധതിയെ എന്തുകൊണ്ട് എതിർക്കണം?
കെ-റെയിൽ പദ്ധതിയെ  എന്തുകൊണ്ട് എതിർക്കണം?
Wednesday, December 29, 2021 1:06 AM IST
കെറെയിൽ പദ്ധതിയുടെ വിശദമായ പദ്ധതി രേഖ (ഡിപിആർ) പരസ്യപ്പെടുത്താൻ ഇതുവരെ സർക്കാർ തയാറായിട്ടില്ല. നിയമസഭയിൽ പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടിട്ടും മുഖ്യമന്ത്രി അതിനു തയാറാകാത്തതു ദുരൂഹമാണ്. വിവരാവകാശ നിയമപ്രകാരം ആവശ്യപ്പെട്ടപ്പോൾ വാണിജ്യരേഖയായതിനാൽ തരാനാവില്ല എന്നാണു മറുപടി. സർക്കാരിന് എന്തൊക്കെയോ മറയ്ക്കാനുണ്ട് എന്നതാണ് ഇത് സൂചിപ്പിക്കുന്നത്.

67000 കോടി രൂപ ചെലവഴിച്ച് അഞ്ച് വർഷംകൊണ്ട് ഈ പദ്ധതി പൂർത്തീകരിക്കുമെന്നാണ് സർക്കാർ അവകാശപ്പെടുന്നത്. എന്നാൽ നീതി ആയോഗ് പറയുന്നത് അഞ്ച് വർഷം കൊണ്ട് പൂർത്തിയാവില്ലെന്നും കുറഞ്ഞത് 1012 വർഷമെങ്കിലും വേണ്ടിവരുമെന്നും അപ്പോഴേക്കും ചെലവ് ഏകദേശം 2.1 ലക്ഷം കോടി രൂപ ആകുമെന്നാണ്.

കംപ്ട്രോളർ ആൻഡ് ഓഡിറ്റർ ജനറലിന്‍റെ കണക്കുപ്രകാരം ഇപ്പോൾ 3.2 ലക്ഷം കോടിയാണ് കേരളത്തിന്‍റെ കടം. പെൻഷൻപോലും കൊടുക്കാൻ കഴിയാതെ നട്ടംതിരിയുന്ന സർക്കാരിന് എങ്ങനെയാണ് 2.1 ലക്ഷം കോടിയുടെകൂടി കടബാധ്യത ഏറ്റെടുക്കാനാകുന്നത്? എങ്ങിനെയാണ് നമുക്ക് ഇത്രയും ഭീമമായ തുക കണ്ടെത്താനാകുന്നത്?

കേരളത്തെ സാമ്പത്തികമായി തകർക്കുന്നതാണീ പദ്ധതി. പതിറ്റാണ്ടുകൾ പിന്നിട്ടിട്ടും കോട്ടയം വഴിയും ആലപ്പുഴ വഴിയുമുള്ള പാത ഇരട്ടിപ്പിക്കൽ ജോലികൾ പൂർത്തീകരിക്കാൻ വേണ്ട സ്ഥലമേറ്റെടുക്കൽ നടപടികൾ പൂർത്തീകരിക്കാൻ സാധിക്കാത്ത സർക്കാരാണ് അഞ്ച് വർഷം കൊണ്ട് സിൽവർ ലൈൻ പൂർത്തീകരിക്കുമെന്ന് വീമ്പിളക്കുന്നത്.

ഈ പദ്ധതി നടപ്പിലാക്കുന്നതുമൂലം കേരളം കിഴക്കുപടിഞ്ഞാറായി വിഭജിക്കപ്പെടും എന്നാണു വിവരാവകാശ നിയമപ്രകാരം ലഭ്യമായ വിശദാംശങ്ങൾ സൂചിപ്പിക്കുന്നത്. 2540 മീറ്റർ വീതിയിൽ നിർമിക്കപ്പെടുന്ന ഈ പാതയുടെ ഇരുവശത്തും 810 മീറ്റർ ഉയരത്തിൽ മതിൽ നിർമിക്കും. കൂടാതെ ഇരുവശത്തും 50 മീറ്റർ വീതിയിൽ യാതൊരുവിധ നിർമാണപ്രവർത്തനങ്ങളും ഭാവിയിൽ അനുവദിക്കുകയുമില്ല.
543 കി.മീ. ദൂരത്തിൽ നിർമിക്കുന്ന റെയിൽപ്പാതയുടെ നിർമാണത്തിനു വേണ്ടിവരുന്ന പാറയും മണ്ണും ലഭിക്കാൻ നമ്മുടെ പശ്ചിമഘട്ട മലനിര വൻതോതിൽ ഇടിച്ചുനിരത്തേണ്ടിവരും. ഈ പാത കേരളത്തിന്‍റെ പരിസ്ഥിതിയെ നശിപ്പിക്കുന്ന ഒന്നാണ്. കാലാവസ്ഥാ വ്യതിയാനം മൂലമുള്ള അതിതീവ്ര മഴയും മേഘവിസ്ഫോടനങ്ങളും തുടർക്കഥയായ ഇക്കാലത്ത് നമ്മുടെ പുഞ്ചപ്പാടങ്ങളും ചതുപ്പുനിലങ്ങളും നികത്തി പാത നിർമിച്ചാൽ ഉണ്ടാകുന്ന പരിസ്ഥിതി ആഘാതം എത്രയോ വലുതായിരിക്കും! കിഴക്കുനിന്ന് ഒഴുകിയെത്തുന്ന മഴവെള്ളത്തെ തടഞ്ഞുനിർത്തുന്ന ഒരു ഡാമായി ഭാവിയിൽ ഈ പാത മാറും. കൂട്ടിക്കലും കൊക്കയാറും പുത്തുമലയും പെട്ടിമുടിയും ഒന്നും നമുക്ക് മറക്കാറായിട്ടില്ല.

നാലു മണിക്കൂർ കൊണ്ട് തിരുവനന്തപുരത്തുനിന്നു കാസർഗോഡ് എത്തണമെന്ന് ആർക്കാണ് വാശി?

നിലവിലെ റെയിൽപ്പാതയുടെ ഇരട്ടിപ്പിക്കൽ പൂർത്തീകരിക്കുകയും ആധുനിക ഇലക്‌ട്രോണിക് സിഗ്നലിംഗ് സംവിധാനം ഏർപ്പെടുത്തുകയും ചെയ്താൽതന്നെ ഇപ്പോഴത്തെ യാത്രാസമയം വളരെയേറെ കുറയ്ക്കാൻ സാധിക്കും. സമാന്തരമായി മൂന്നാമത്തെയും നാലാമത്തെയും പാത നിർമിക്കുകയും നിലവിലെ പാതയിലെ വളവുകൾ നിവർത്തുകയും ചെയ്താൽ അതിവേഗ ട്രെയിനുകൾ ഓടിക്കാൻ സാധിക്കുമെന്ന് ഇന്ത്യൻ റെയിൽവേ റിട്ട. ചീഫ് എൻജിനിയർ അലോക് വർമ പറയുന്നു. ഇതിനെല്ലാം വേണ്ടിവരുന്ന തുക 25,000 കോടി രൂപ മാത്രം.

റെയിൽവേ ബോർഡിന്‍റെ സാങ്കേതികാനുമതിയും കേന്ദ്രസർക്കാരിന്‍റെ അനുമതിയും ഈ പദ്ധതിക്ക് ലഭിച്ചിട്ടില്ല. മാത്രമല്ല അലൈൻമെന്‍റ് ഇതുവരെ ഭൂമിയിൽ രേഖപ്പെടുത്തിയിട്ടുമില്ല. ഇതൊന്നുമില്ലാതെ ജനങ്ങളെ ഭീഷണിപ്പെടുത്തി സ്ഥലമേറ്റെടുക്കൽ നടപടിയുമായി സർക്കാർ മുന്നോട്ടു പോവുകയാണ്.

ഏകദേശം 20,000 കുടുംബങ്ങളെയെങ്കിലും കുടിയൊഴിപ്പിക്കേണ്ടിവരും. ഏറ്റെടുക്കുന്ന സ്ഥലത്തിന് മൂന്ന് ഇരട്ടി വരെ നഷ്ടപരിഹാരം ലഭിക്കുമെന്ന് ആശ്വസിക്കുന്നവർ മൂലമ്പള്ളിയിൽനിന്നു കുടിയൊഴിപ്പിക്കപ്പെട്ട് വഴിയാധാരമായ കുടുംബങ്ങളുടെയും കൂട്ടിക്കലിൽ പ്രളയത്തിൽ കിടപ്പാടം നഷ്ടപ്പെട്ട് സമരപ്പന്തലിൽ അന്തിയുറങ്ങുവാൻ വിധിക്കപ്പെട്ടവരുടെയും അനുഭവം ഓർമിക്കുന്നത് നല്ലതാണ്.
അംഗീകൃത ഏജൻസിയെക്കൊണ്ട് വിശദമായ സാമൂഹികാഘാത പഠനം നടത്താതെയാണ് ബലം പ്രയോഗിച്ച് ഭൂമി ഏറ്റെടുക്കാൻ സർക്കാർ ശ്രമിക്കുന്നത്. ഏതു പദ്ധതി നടപ്പിലാക്കിയാലും അത് ജനങ്ങളെ വിശ്വാസത്തിലെടുത്തുകൊണ്ടു വേണം. ഈ പദ്ധതിയെ സംബന്ധിച്ച് യാതൊരുവിധ ചർച്ചയ്ക്കും നിയമസഭയ്ക്ക് അകത്തും പുറത്തും മുഖ്യമന്ത്രി തയാറായിട്ടില്ല. സിൽവർ ലൈൻ പദ്ധതി കേരളത്തിന് ആപത്താണ് എന്ന് ശാസ്ത്രസാഹിത്യ പരിഷത്തും മെട്രോമാൻ ഇ. ശ്രീധരനും ഒരുപോലെ പറഞ്ഞിട്ടുള്ളതാണ്. കേരളത്തിലെ പരിസ്ഥിതി പ്രവർത്തകരും പദ്ധതിക്കെതിരാണ്.

പദ്ധതിയെ എതിർക്കുന്നവരെയെല്ലാം "വികസന വിരോധികൾ'എന്ന പഴഞ്ചൻ പ്രയോഗവുമായി എതിർക്കാൻ വെമ്പൽ കൊള്ളുന്ന മുഖ്യമന്ത്രിയുടെ യഥാർഥ താത്പര്യം എന്താണെന്നു സാധാരണക്കാരന് സംശയം തോന്നിയാൽ അവരെ കുറ്റപ്പെടുത്താനാവില്ല. എക്സ്പ്രസ് ഹൈവേ കേരളത്തെ രണ്ടായി പിളർത്തുമെന്നു പറഞ്ഞ് സമരം ചെയ്യാൻ നേതൃത്വം നൽകിയത് ഇപ്പോഴത്തെ മുഖ്യമന്ത്രിയാണ് എന്നതു നമുക്കു മറക്കാതിരിക്കാം.

സിൽവർ ലൈൻ പദ്ധതി കേരളത്തെ രണ്ടായി വിഭജിക്കുന്നതും പാരിസ്ഥിതികമായും സാമ്പത്തികമായും തകർക്കുന്നതുമാണ്. അതുകൊണ്ട് ഈ പദ്ധതിക്കെതിരേയുള്ള സമരം കിടപ്പാടം നഷ്ടപ്പെടുന്നവരുടേതു മാത്രമല്ല, നമ്മുടെ നാടിന്‍റെ അതിജീവനത്തിനും ഭാവി തലമുറയ്ക്കും വേണ്ടിയുള്ളതാണ്. അതിജീവനത്തിനുവേണ്ടിയുള്ളതാണീ പോരാട്ടം. ഈ പോരാട്ടത്തിൽ എല്ലാവരും അണിചേരണം.

ജയിംസ് മാളിയേക്കൽ ചെറുവാണ്ടൂർ.