കുരുമുളക് വിലയിൽ
കൊച്ചി: കാർഷിക കേരളം ഉത്സവ ലഹരിയിൽ അമർന്നത് ഉത്പന്ന നീക്കം കുറയാനിടയാക്കി. വ്യവസായികൾ നാടൻ കുരുമുളകിനായി പരക്കംപാഞ്ഞു. നാളികേരോത്പന്നങ്ങളുടെ വിലയിൽ മാറ്റമില്ല. രാജ്യാന്തര റബർ വിപണി ബുള്ളിഷ് ട്രെൻഡ് നിലനിർത്തി.
കുരുമുളക് വിലയിൽ മുന്നേറ്റം
ഓണലഹരിയിൽ കാർഷിക മേഖല അമർന്നതിനാൽ ടെർമിനൽ മാർക്കറ്റിലേക്കുള്ള മുഖ്യ ഉത്പന്നങ്ങളുടെ വരവ് ഗണ്യമായി ചുരുങ്ങി. വടക്കേ ഇന്ത്യൻ വ്യവസായികൾ സുഗന്ധവ്യഞ്ജനങ്ങൾക്കായി കാത്തുനിൽപ്പ് തുടരുന്നതിനിടയിൽ കുരുമുളക് വില കയറി. ഉത്പാദകരും സ്റ്റോക്കിസ്റ്റുകളും വിൽപനയിൽനിന്നു വിട്ടുനിന്നത് അന്തർസംസ്ഥാന വാങ്ങലുകാരെ പ്രതിസന്ധിലാക്കി.
ഉത്തരേന്ത്യൻ വ്യവസായികൾക്കൊപ്പം ചില ഇറക്കുമതിക്കാരും അവരുടെ പ്രതിനിധികളെ ശ്രീങ്കയിലേക്കയച്ച് പുതിയ കച്ചവടങ്ങൾക്കു നീക്കം നടത്തുന്നതായാണ് പുതിയ പ്രചരണം. പ്രതികൂല വാർത്തകൾ പരത്തി കാർഷിക മേഖലയിലും വിപണികളിലും ആശയക്കുഴപ്പം സൃഷ്ടിച്ച് കുറഞ്ഞ വിലയ്ക്ക് മുളക് കൈക്കലാനുള്ള നീക്കങ്ങൾ അരങ്ങേറുന്നുണ്ട്.
എന്തുകൊണ്ട് വ്യവസായികൾ കൊളംബോയിക്കു തിരിഞ്ഞു? നാടൻ മുളക് ഇവിടെനിന്ന് ആവശ്യാനുസരണം കണ്ടെത്താനാകാത്തതിനാൽ. അപ്പോൾ ചരക്കുക്ഷാമം രൂക്ഷമെന്ന കാര്യം വ്യക്തം. കുരുമുളക് വില 740ലേക്ക് ഉയരുമെന്ന പ്രതീക്ഷ കാർഷിക മേഖലയും സ്റ്റോക്കിസ്റ്റുകളും നിലനിർത്തുകയാണ്.
കൊച്ചിയിൽ അൺഗാർബിൾഡ് കുരുമുളക് 69,500 രൂപയിൽനിന്നും 70,000 രൂപയായി. ഗാർബിൾഡ് 71,500 രൂപയിൽനിന്ന് 72,000ലേക്കു കയറി. അന്താരാഷ്ട്ര വിപണിയിൽ ഇന്ത്യൻ വില ടണ്ണിന് 7650 ഡോളറാണ്. വിയറ്റ്നാം 6400 ഡോളറും ഇന്തോനേഷ്യ 6700 ഡോളറും ബ്രസീൽ 6000 ഡോളറും മലേഷ്യ 9300 ഡോളറും മുളകിനു രേഖപ്പെടുത്തി.
നടപ്പ് വർഷം ആദ്യ പകുതിയിൽ അമേരിക്ക ഇറക്കുമതി നടത്തിയത് മൊത്തം 47,600 ടൺ കുരുമുളകാണ്. ഇതിൽ വിയറ്റ്നാമിൽനിന്നുള്ള ചരക്കാണ് 80 ശതമാനവും. യുഎസിലേക്കുള്ള വിയറ്റ്നാമിന്റെ കയറ്റുമതി 38,200 ടണ്ണാണ്.
വിയറ്റ്നാം, ഇന്തോനേഷ്യ, ഇന്ത്യ എന്നിവിടങ്ങളിൽ കാലാവസ്ഥാ വ്യതിയാനം മൂലം ഉത്പാദനക്ഷമതയിൽ ഇടിവു സംഭവിക്കുമെന്നാണ് അവരുടെ വിലയിരുത്തൽ. അതുകൊണ്ടുതന്നെ ക്രിസ്മസ്-ന്യൂ ഇയർ ഡിമാൻഡിൽ ആഭ്യന്തര വില കുതിച്ചുകയറാൻതന്നെയാണു സാധ്യതയെന്നാണ് വിയറ്റ്നാമിലെ വൻകിടക്കാരുടെ കണക്കുകൂട്ടൽ.
ആവശ്യക്കാരില്ലാതെ കാങ്കയവും കൊച്ചിയും
ദക്ഷിണേന്ത്യൻ വിപണികളിൽ നാളികേരോത്പന്നങ്ങളുടെ വിലയിൽ മാറ്റമില്ല. കേരളത്തിൽനിന്നുള്ള ആവശ്യക്കാരുടെ അഭാവം മൂലം കാങ്കയം മാർക്കറ്റിൽ വെളിച്ചെണ്ണ 22,850 രൂപയിൽ സ്റ്റെഡി, കൊച്ചിയിൽ പിന്നിട്ട മൂന്നാഴ്ചയായി എണ്ണ വില 25,500 രൂപയിലാണ് വ്യാപാരം നടക്കുന്നത്.
ലേലത്തിൽ പിടിമുറുക്കി കയറ്റുമതിക്കാർ
ഏലക്ക ലേലത്തിനെത്തിയതിൽ വലിയ പങ്കും ശേഖരിക്കാൻ ഉത്തരേന്ത്യൻ ആവശ്യക്കാർക്കൊപ്പം കയറ്റുമതിക്കാരും മത്സരിച്ചു. വിവിധ മേഖലയിൽനിന്ന് ഏലത്തിന് എത്തിയ അന്വഷണങ്ങളുടെ മികവിൽ ശരാശരി ഇനങ്ങൾ കിലോ 3060 രൂപയിലും വലിപ്പം കൂടിയ ഇനങ്ങൾ 4100 രൂപയിലും വാരാവസാനം കൈമാറി.
വില്ലനായി വീണ്ടും മഴ
കാർഷിക മേഖല ഓണലഹരിയിൽ അമർന്നതിനാൽ ഉത്പാദന കേന്ദ്രങ്ങളിൽനിന്നുള്ള ചരക്കു നീക്കം ഗണ്യമായി കുറഞ്ഞു. ഇതിനിടയിൽ സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും മഴ അനുഭവപ്പെട്ടത് ഒരു വിഭാഗം കർഷകരെ റബർ ടാപ്പിംഗിൽനിന്നും പിൻതിരിപ്പിച്ചു. അതേസമയം, ടയർ വ്യവസായികളിൽനിന്നുള്ള അന്വേഷണങ്ങളുടെ അഭാവത്തിൽ കൊച്ചി, കോട്ടയം വിപണികളിൽ ഷീറ്റ് വിലയിൽ കാര്യമായ മാറ്റമില്ല, നാലാം ഗ്രേഡ് കിലോ 276 രൂപയിലും ലാറ്റക്സ് 194 രൂപയിലും നിലകൊണ്ടു.
ബാങ്കോക്കിൽ റബർ കിലോ 266 രൂപയിൽ കൈമാറി. അവധി വ്യാപാര കേന്ദ്രങ്ങളിൽ നിക്ഷേപകർ താത്പര്യം കാണിച്ചു. ജപ്പാൻ ഒസാക്കയിൽ റബർ 439 യെന്നിൽനിന്ന് 445ലെ നിർണായക പ്രതിരോധം തകർന്ന് 446 യെൻ വരെ കയറി. റബറിന് 452 യെന്നിലെ പ്രതിരോധം മുന്നിൽക്കണ്ട് ലാഭമെടുപ്പിനു നീക്കം നടത്താം. സാങ്കേതികമായി വീക്ഷിച്ചാൽ ഓവർ ബോട്ടായി മാറാനുള്ള സാധ്യതകളും നിക്ഷേപകരെ ലാഭമെടുപ്പിനു പ്രേരിപ്പിക്കാം.
Tags : Business Entrepreneur Startup Market Arrivals drop amidst Onam festivities