ഓഹരി സൂചിക
ആഭ്യന്തര ഫണ്ടുകൾ കനത്ത നിക്ഷേപകരായെങ്കിലും വിദേശ ഓപ്പറേറ്റർമാരുടെ വിൽപനയ്ക്കു മുന്നിൽ പിടിച്ചുനിൽക്കാൻ മൂന്നാം വാരവും വിപണിക്കായില്ല. അതേസമയം പ്രദേശിക നിക്ഷേപകർക്കു പ്രതീക്ഷ പകരാൻ തിരിച്ചുവരവിനു ശ്രമങ്ങൾ തെളിയുന്നു. വിദേശ പോർട്ട്ഫോളിയോ നിക്ഷേപകരുടെ താത്പര്യം രൂപയ്ക്ക് താങ്ങായ സാഹചര്യത്തിൽ ഓഹരി സൂചിക നേട്ടത്തിലേക്കു ചുവടുവയ്ക്കാം.
സെൻസെക്സ് 276 പോയിന്റും നിഫ്റ്റി 76 പോയിന്റും നഷ്ടത്തിലാണ്. ഒരു കൺസോളിഡേഷൻ അരങ്ങേറുന്നതായി അടിയോഴുക്കുകൾ വ്യക്തമാക്കുന്നു. വാരാന്ത്യം ടെക്നോളജി വിഭാഗം ഓഹരികളിലെ വാങ്ങൽ താത്പര്യം ദിശയിൽ മാറ്റങ്ങൾക്കുള്ള സൂചനയാവാം.
വിദേശ നിക്ഷേപകർ മൊത്തം 5338.06 കോടി രൂപയുടെ ഓഹരികൾ വിറ്റു. ഇതിനിടയിൽ 3277.82 കോടി രൂപയുടെ വാങ്ങലും നടത്തി. ആഭ്യന്തര മ്യൂച്വൽ ഫണ്ടുകൾ മൊത്തം 19,309.93 കോടി രൂപയുടെ ഓഹരികൾ ശേഖരിച്ചു. ഓഗസ്റ്റിൽ ആഭ്യന്തര ഫണ്ടുകൾ 53,680 കോടി രൂപയുടെ വാങ്ങൽ നടത്തി.
നിഫ്റ്റിക്ക് ഒരു നിശ്ചിത ടാർജിറ്റിൽനിന്ന് ഇനിയും പുറത്തുകടക്കാനായില്ല. മുൻവാരം വ്യക്തമാക്കിയ 24,399ലെ പ്രതിരോധത്തിലേക്ക് അടുക്കാനുള്ള ശ്രമം 24,373 പോയിന്റിൽ അവസാനിച്ചു. ഇതിനിടയിൽ വിപണി 24,082 പോയിന്റിലേക്ക് താഴ്ന്നു, ഈ അവസരത്തിൽ 24,064ൽ കഴിഞ്ഞവാരം സൂചിപ്പിച്ച സപ്പോർട്ട് നിഫ്റ്റി നിലനിർത്തി, വ്യാപാരാന്ത്യം 24,175ലാണ്.
നിഫ്റ്റിയുടെ ചലനങ്ങൾ വിലയിരുത്തിയാൽ 24,047ൽ ആദ്യ സപ്പോർട്ട്, ഇത് നഷ്ടപ്പെട്ടാൽ 23,919-23,628ലേക്കു തളരാം. മുന്നേറിയാൽ 24,338-24,501ൽ പ്രതിരോധമുണ്ട്. വിപണിയുടെ 20 ഡിഎംഎ ആയ 24,375നും 50 ഡിഎംഎ ആയ 24,208നും താഴെ ക്ലോസ് ചെയ്തത് ദുർബലാവസ്ഥയ്ക്ക് ഇടയാക്കാം.
നിഫ്റ്റി ഫ്യൂച്ചേഴ്സ് സെപ്റ്റംബർ 24,391ൽനിന്നു വൻ ചാഞ്ചാട്ടങ്ങൾക്കൊടുവിൽ വാരാന്ത്യം 24,342ലാണ്. വിപണിയിലെ ഓപ്പൺ ഇന്ററസ്റ്റ് 67 ലക്ഷം കരാറുകളിൽനിന്ന് ഏകദേശം ഇരട്ടിയോളമുയർന്ന് 155 ലക്ഷമായി. നിരക്ക് താഴുകയും ഓപ്പൺ ഇന്ററസ്റ്റ് ഉയരുകയും ചെയ്ത പശ്ചാതലത്തിൽ വിൽപനക്കാർ പിടിമുറുക്കിയെന്നു വിലയിരുത്താം. എന്നാൽ ഓഗസ്റ്റ് കരാറിൽനിന്ന് സെപ്റ്റംബറിലേക്കുള്ള റോൾ ഓവർ കണക്കിലെടുത്താൽ ഓപ്പൺ ഇന്ററസ്റ്റിലെ മുഴുവനും പുതിയ ഷോർട്ട് പൊസിഷനാവില്ല.
സെൻസെക്സ് 77,540 പോയിന്റിൽനിന്ന് 77,966ലേക്കു മുന്നേറിയ ഘട്ടത്തിലെ വിൽപന സമ്മർദത്തിൽ 76,931ലേക്ക് ഇടിഞ്ഞു. കഴിഞ്ഞവാരം സൂചിപ്പിച്ച 76,892 പോയിന്റിലെ താങ്ങ് നിലനിർത്തി വ്യാപാരാന്ത്യം സെൻസെക്സ് 77,264 പോയിന്റിലാണ്. ഈ വാരം 77,843ലെ പ്രതിരോധ മേഖലയിലേക്കു ചുവടുവയ്ക്കാനായാൽ 78,422നെ തുടർന്നുള്ള ദിവസങ്ങളിൽ കൈപ്പിടിയിലൊതുക്കാം. മുൻനിര ഓഹരികളിലെ വിൽപന സമ്മർദം തുടർന്നാൽ 76,808-76,3524ലേക്കു തിരുത്തൽ സാധ്യത.
പ്രത്യേക വിദേശനാണയ നിക്ഷേപ പദ്ധതിയുടെ കാലാവധി അവസാനിക്കും മുമ്പ് ഡോളർ ലഭ്യത വർധിച്ചത് രൂപയ്ക്കു നേട്ടമായി. രൂപയുടെ മൂല്യം 95.68ൽനിന്നു 95.74ലേക്കു ദുർബലമായ ശേഷമുള്ള തിരിച്ചുവരവിൽ 95.33ലേക്കു ശക്തിപ്രാപിച്ചു, ക്ലോസിംഗിൽ 95.36ലാണ്.
റിസർവ് ബാങ്കിന്റെ പ്രത്യേക നിക്ഷേപ ജാലകം ഇന്നവസാനിക്കും. പ്രതീക്ഷിച്ചതിലും മികച്ച പ്രതികരണം ലഭിച്ചതിനാൽ സെപ്റ്റംബർ 30ന് അവസാനിക്കേണ്ട പദ്ധതി ഓഗസ്റ്റ് 31 ആക്കി. ഓഗസ്റ്റ് മധ്യം വരെ നിക്ഷേപങ്ങൾ വഴി 52.30 ബില്യൺ ഡോളറെത്തി. മറ്റു വിദേശ നാണയ വായ്പകൾ ഉൾപ്പെടെ പദ്ധതിയിൽ മൊത്തം വരവ് 56.85 ബില്യൺ ഡോളറാണ്. ഈ ശക്തമായ വരവ് ഇന്ത്യയുടെ വിദേശനാണയ ശേഖരം ഉയർത്തി. തൊട്ട് മുൻ വാരം വിദേശനാണയ കരുതൽശേഖരം 12.422 ബില്യൺ ഡോളർ ഉയർന്ന് 729.328 ബില്യൺ ഡോളറായി. ആർബിഐയുടെ പദ്ധതി അവസാനിക്കുന്നതോടെ രൂപ 95-97 റേഞ്ചിൽ വരും മാസങ്ങളിൽ സഞ്ചരിക്കാം.
ആഗോള ക്രെഡിറ്റ് റേറ്റിംഗ് ഏജൻസിയായ എസ് ആൻഡ് പി ഇന്ത്യയുടെ സോവറിന് റേറ്റിംഗ് ബിബിബിയിൽ നിലനിർത്തി. എസ് ആൻഡ് പി ഗ്ലോബൽ പതിനഞ്ചു വർഷത്തെ ഇടവേളയ്ക്ക് ശേഷം 2025 ഓഗസ്റ്റിലാണ് നമ്മുടെ ഔട്ട്ലുക്ക് ‘സ്റ്റേബിൾ’ ആയി പ്രഖ്യാപിച്ചത്. ഒരു വർഷത്തിനു ശേഷം വീണ്ടും അതേ റേറ്റിംഗിൽ നിലനിർത്തി. വരും വർഷങ്ങളിൽ സാമ്പത്തിക വളർച്ച ശരാശരി ഏകദേശം ഏഴു ശതമാനത്തിൽ തുടരാം. എൽ നിനോ പ്രതിഭാസത്തിൽ കാർഷിക മേഖലയ്ക്ക് തിരിച്ചടി നേരിട്ടാൽ സാമ്പത്തിക വളർച്ചയിൽ ചെറിയ വിള്ളലിന് ഇടയുണ്ട്.
അന്താരാഷ്ട്ര തലത്തിൽ സ്വർണത്തിന് 4700 ഡോളറിലേക്ക് ഉയരാനായില്ല. ഔൺസിന് 4602 ഡോളറിൽ ഇടപാടുകൾ തുടങ്ങിയ സ്വർണം 4696 ഡോളർ വരെ ഉയർന്ന വേളയിൽ അമേരിക്ക നാണയപ്പെരുപ്പ ഭീഷണിയിലെന്ന വിവരം നിക്ഷേപകരെ ലാഭമെടുപ്പിനു പ്രേരിപ്പിച്ചു.
ഇതിനിടയിൽ പലിശ നിരക്കിൽ കടുത്ത നടപടികൾ ആവശ്യമെന്ന സൂചന ഫെഡ് ചെയർമാനിൽനിന്നും പുറത്തുവന്നത് വിൽപന സമ്മർദത്തിന് ഇടയാക്കി. ന്യൂയോർക്കിൽ ട്രോയ് ഔൺസിന് 4446 ഡോളറിലേക്ക് ഇടിഞ്ഞ ശേഷം വാരാന്ത്യം 4453 ഡോളറിലാണ്. 4356 ഡോളറിലെ സപ്പോർട്ട് നിലനിൽക്കുവോളം മഞ്ഞലോഹം ബുള്ളിഷായി നിലകൊള്ളും.
Tags : Business Entrepreneur Startup Market Money Market struggles with foreign sell-off