കൈയൊടിഞ്ഞതിനെത്തുടർന്ന് ശസ്ത്രക്രിയയ്ക്ക് വിധേയയായി ചെത്തിപ്പുഴ ആശുപത്രിയിൽ കഴിയുന്ന ആര്യോമോൾ തോമസ്.
രാമങ്കരി: എസി റോഡിന്റെ വീതിയില്ലായ്മ മൂലം ടൂവീലറുകൾ അപകടത്തിൽപ്പെടുന്നത് തുടർക്കഥയാകുന്നതിനൊപ്പം ഇടിക്കുന്ന വാഹനങ്ങൾ നിർത്താതെ പോകുന്നതും പതിവ് സംഭവമാകുന്നു. കഴിഞ്ഞദിവസം വൈകിട്ട് കിടങ്ങറ കോരവളവിന് സമീപം രാമങ്കരി വാണിയപ്പുരയ്ക്കൽ ആര്യമോൾ തോമസ് (43) അപകടത്തിൽപ്പെട്ടതാണ് അവസാന സംഭവം.
ചങ്ങനാശേരിയിലേക്കു പോകുകയായിരുന്ന ഇവരുടെ ടൂവീലറിൽ പിന്നാലെ സഞ്ചരിച്ചിരുന്ന മിനിലോറി (ദോസ്ത്) നിയന്ത്രണം വിട്ട് ഇടിക്കുകയായിരുന്നു. വലതുകൈ ഒടിയുകയും മാരകമായി പരിക്കേൽക്കുകയും ചെയ്ത ഇവരെ നാട്ടുകാരാണ് പിന്നീട് ചെത്തിപ്പുഴ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഈ സംഭവത്തിന് ഏതാനും മണിക്കൂറുകൾ മുന്പ് ആലപ്പുഴനിന്നും ചങ്ങനാശേരിയിലേക്ക് പോകുകയായിരുന്ന കാർ രാമങ്കരി ജംഗ്ഷനിൽ നിയന്ത്രണം വിട്ട് ഫുഡ്പാത്ത് ഡിവൈഡറിനോട് ചേർത്തു പാർക്ക് ചെയ്തിരുന്ന സ്കൂട്ടർ ഇടിച്ചു തെറിപ്പിക്കുകയും ഉണ്ടായി.
അപകടത്തിൽ സ്കൂട്ടർ പൂർണമായും തകർന്നു. സ്കൂട്ടറിനു സമീപം പാർക്ക് ചെയ്തിരുന്ന മറ്റൊരു സ്കൂട്ടറിനും കേടുപാടുകൾ സംഭവിക്കുകയുണ്ടായി. എസി റോഡിൽ ഒന്നിന് പുറകെ ഒന്നായി അപകടങ്ങൾ തുടർക്കഥയായി മാറിയിരിക്കുകയാണ്. ഓട്ടത്തിനിടയിൽ ഡ്രൈവർമാർക്ക് ചങ്ങനാശേരിയിൽനിന്നും കളർകോട് വരെ 24 കിലോമീറ്ററോളം വരുന്ന റോഡിൽ വാഹനങ്ങൾ എപ്പോഴെങ്കിലും നിർത്തേണ്ടി വന്നാൽ പാർക്ക് ചെയ്യാൻ ഒരു സ്ഥലമില്ലാത്തതിനാൽ ഡ്രൈവർമാർ വാഹനങ്ങൾ റോഡിൽ ഒതുക്കി നിർത്തുകയാണ് പതിവ്. ഈ സമയം എതിർദിശയിൽ നിന്നും വരുന്ന വാഹനങ്ങൾക്ക് പോകാൻ ഇടമില്ലാതെ വരുകയും ഏതെങ്കിലും വശങ്ങളിലേക്ക് വെട്ടിക്കുകയും ചെയ്യുന്നതോടെ ടൂവീലർ യാത്രക്കാർ അപകടത്തിൽപ്പെടുന്നു.
ചില സന്ദർഭങ്ങളിൽ ഇവരുടെ ജീവൻ പോലും പൊലിയുന്ന സംഭവങ്ങളും ഉണ്ടാകാറുണ്ട്. ശബരിമല സീസണ് തുടക്കം കുറിക്കുന്നതോടെ ഇതരസംസ്ഥാനങ്ങളിൽനിന്നുള്ള അയ്യപ്പന്മാരുടെ വാഹനങ്ങളും ഇതിലേ എത്തിത്തുടങ്ങും. ഇതോടെ തിരക്ക് ഇരട്ടിയാകും. ഈ സമയം അപകടങ്ങൾ വർധിക്കാനുള്ള സാധ്യതയും ഏറെയാണ്. അതിനാൽ അപകടങ്ങൾ നിയന്ത്രിക്കാനും ആളുകളുടെ ജീവൻ രക്ഷിക്കാനുമുള്ള നടപടികൾ സ്വീകരിക്കാൻ അധികൃതർ എത്രയും വേഗം തയാറാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Tags : NattuVishesham DistrictNews