സിപിഎം ശ്രീനാരായണപുരം ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ പ്രതിഷേധയോഗം ഏരിയ സെക്രട്ടറി മുസ്താക് അലി ഉദ്ഘാടനംചെയ്യുന്നു.
ശ്രീനാരായണപുരം: എൻഎച്ച് കരാർ കമ്പനി മാന്തുരുത്തി കടവ് റോഡ് പുനർനിർമിക്കാത്തതിൽ പ്രതിഷേധം ശക്തം.
ശ്രീനാരായണപുരം ഗ്രാമപഞ്ചായത്തിൽ കോതപറമ്പ് മാന്തുരുത്തി കടവ് റോഡിലൂടെ നാഷണൽ ഹൈവേ നിർമാണ പ്രവർത്തനങ്ങൾക്ക് ആവശ്യമായ മണൽ കൊണ്ടുപോകുന്നതിനെ തുടർന്ന് തകർന്ന റോഡ് പുനർനിർമിക്കാത്തതി നാ ലാ ണ് പ്രതിഷേധം ശക്തമാകുന്നത്. എൻഎച്ച് കരാർ കമ്പനിയായ ശിവാലയ കൺസ്ട്രക്ഷൻ കമ്പനിയും ഗ്രാമപഞ്ചായത്തും തമ്മിൽ ഉണ്ടാക്കിയ കരാർ പ്രകാരം 185 മീറ്റർ ടൈൽ വിരിച്ച റോഡും 700 മീറ്റർ ടാറിംഗ് റോഡും പുനർ നിർമിക്കാമെന്ന് സമ്മതിച്ചിരുന്നു.
ഇതിനെ തുടർന്ന് തകർന്ന റോഡ് പുനർനിർമിക്കാൻ ആവശ്യമായ പണം ഗ്രാമപഞ്ചായത്തിൽ കെട്ടിവയ്ക്കാമെന്ന ധാരണയും നടപ്പാക്കാൻ കമ്പനി തയാറായില്ല. റോഡ് പുനർനിർമിക്കാൻ തയാറാകാതെ ഡ്രഡ്ജിംഗ് സാധനസാമഗ്രികൾ അർധരാത്രി കടത്തികൊണ്ടുപോകാൻ ശ്രമിച്ചപ്പോൾ ഗ്രാമപഞ്ചയത്ത് പ്രസിഡന്റ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്, നാട്ടുകാർ എന്നിവരുടെ നേതൃത്വത്തിൽ തടഞ്ഞുവച്ചു.
എന്നാൽ ഏതാനുംദിവസങ്ങൾക്കുശേഷം അർധരാത്രിയിൽ അടച്ചുപൂട്ടിയ ഗേറ്റ് തകർത്ത് ലോറി കടത്തിക്കൊണ്ടു പോയി.
കമ്പനി വാക്കുപാലിക്കത്തതിൽ പ്രതിഷേധിച്ച് കോതപറമ്പ് സെന്ററിൽ സിപിഎം പ്രതിഷേധയോഗം നടത്തി. ഏരിയ സെക്രട്ടറി മുസ്താക് അലി ഉദ്ഘാടനം ചെയ്തു. സിപിഎം ശ്രീനാരായണപുരം ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ യോഗത്തിൽ മതിലകം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.കെ. രമേഷ് ബാബു അധ്യക്ഷതവഹിച്ചു.
യോഗത്തിൽ ലോക്കൽ കമ്മിറ്റി സെക്രട്ടറി എം.എസ്. മോഹനൻ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മിനി ഷാജി, എ.പി. ജയൻ, ഇ.ഐ. അഭിലാഷ്, കെ. രഘുനാഥ്, എം.എസ്. നാരായണൻ, രമ്യ പ്രദീപ്, എം.എ. അനിൽകുമാർ തുടങ്ങിയവർ പ്രസംഗിച്ചു.
Tags : NattuVishesham DistrictNews