ചാലക്കുടി സൗത്ത് ജംഗ്ഷനിലെ മേൽപാലത്തിന്റെ അടിഭാഗം. അനാഥമായി കിടക്കുന്ന വാഹനവും കാണാം.
ചാലക്കുടി: സൗത്ത് ജംഗ്ഷനിലെ മേൽപാലത്തിന്റെ അടിഭാഗം സൗന്ദര്യവത്കരിക്കാനുള്ള നഗരസഭയുടെ പദ്ധതി നടപ്പിലാക്കാനായില്ല.
കഴിഞ്ഞ കൗൺസിലിന്റെ കാലത്താണ് ഇതിനുള്ള പദ്ധതി ആവിഷ്കരിച്ചത്. നഗരത്തിലേക്കുള്ള പ്രവേശനകവാടത്തിലെ മേൽപാലത്തിന്റെ അടിഭാഗം വൃത്തിഹീനമായി കിടക്കുന്ന സാഹചര്യത്തിലാണ് സൗന്ദര്യവത്കരിക്കാൻ കൗൺസിൽ തീരുമാനിച്ചത്. അന്നത്തെ ചെയർമാൻ എബി ജോർജ് ഇതിനു വേണ്ടി ദേശീയപാത അഥോറിറ്റിയെ സമീപിച്ചിരുന്നു. ബെന്നി ബഹനാൻ എംപിയും സനീഷ്കുമാർ ജോസഫ് എംഎൽഎയും ഇതിനുവേണ്ടി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയെകണ്ട് നിവേദനംനൽകിയിരുന്നു. എന്നാൽ ദേശീയപാത അഥോറിറ്റിയുടെ ഉടമസ്ഥതയിലുള്ള ഈ സ്ഥലം വിട്ടുകൊടുക്കാനാകില്ലെന്ന നിലപാടാണ് സ്വീകരിച്ചത്. ഇതേതുടർന്നാണ് പദ്ധതി നടപ്പിലാക്കാനാകാതെ വന്നത്.
ഇപ്പോൾ നഗരത്തിലെ ഏറ്റവും വൃത്തികേടായി കിടക്കുന്ന സ്ഥലമാണിത്. വാഹനങ്ങളുടെ പാർക്കിംഗ് സ്ഥലമായി ഇവിടെ മാറിയിരിക്കുന്നു. പരസ്യമായ മദ്യപാനവും സാമൂഹികവിരുദ്ധ പ്രവർത്തനങ്ങളും ഇവിടെ പരസ്യമായി നടക്കുന്നു. മോഷ്ടിക്കുന്ന വാഹനങ്ങൾ ഒളിപ്പിക്കുന്ന ഇടംകൂടിയായി മാറി. മാസങ്ങളായി ഇവിടെ അനാഥമായി കിടക്കുന്ന വാഹനങ്ങൾ മോഷ്ടിച്ചുകൊണ്ടുവന്നതാണെന്ന് സംശയമുണ്ട്.
ഇവിടെനിന്നു ഇരുചക്ര വാഹനങ്ങൾ മോഷണംപോകുന്നതും പതിവാണ്.
Tags : NattuVishesham DistrictNews