ചൂട് കൂടിയതിനെതുടർന്ന് തൈകൾക്ക് വാട്ടം അനുഭവപ്പെടുന്ന സർക്കാർഫാമിലെ ഓറഞ്ച് കൃഷിയിടം.
നെല്ലിയാമ്പതി: മഴയുടെ അളവ് ഗണ്യമായി കുറഞ്ഞതോടെ നെല്ലിയാമ്പതിയിലെ തേയില, കാപ്പി കൃഷികൾ പ്രതിസന്ധിയിൽ.
പതിവായി മഴയും മൂടൽമഞ്ഞും തണുപ്പും അനുഭവപ്പെടുന്ന ഓഗസ്റ്റ്- സെപ്റ്റംബർ മാസങ്ങളിൽ ചൂട് കൂടിയതോടെ തേയിലച്ചെടികളിൽ കൊളുന്തിന്റെ വളർച്ച കുറഞ്ഞതാണ് ഉത്പാദനത്തെ ബാധിക്കുന്നത്.
കാപ്പി കൃഷിയിലും സമാനമായ സ്ഥിതിയാണ്. തേയിലത്തോട്ടങ്ങളിൽനിന്ന് ആവശ്യത്തിന് കൊളുന്ത് ലഭിക്കാത്തത് തേയില ഫാക്ടറികളുടെ പ്രവർത്തനത്തെയും ബാധിക്കുന്നുണ്ട്.
ഇതിനുപുറമെ, ഫാക്ടറികളുടെ പ്രവർത്തനത്തിന് ആവശ്യമായ വിറക് ലഭിക്കുന്നതിന് ഉയർന്നവില നൽകേണ്ടിവരുന്നതും ഉത്പാദനച്ചെലവ് വർധിപ്പിക്കുന്നുണ്ട്.
ഹൈറേഞ്ച് മേഖലയിലെ മറ്റു കൃഷികളുടെയും സ്ഥിതി ആശ്വാസകരമല്ല. മഴയെ ആശ്രയിച്ച് വളരുന്ന വിളകൾക്ക് ആവശ്യമായ ഈർപ്പം മണ്ണിൽ ലഭിക്കാത്തതിനാൽ പല കൃഷിയിടങ്ങളിലും ജലസേചനം ആവശ്യമായി വന്നിട്ടുണ്ട്.
പതിവിൽനിന്ന് വ്യത്യസ്തമായി നെല്ലിയാമ്പതി സർക്കാർ ഓറഞ്ച് ഫാമിലും കൃഷിയിടങ്ങളിൽ നനയ്ക്കൽ നടത്തേണ്ട സാഹചര്യമുണ്ടായി.
ഓറഞ്ച് തൈകൾ ഉണങ്ങിപ്പോകാതിരിക്കാൻ കടുത്ത പരിശ്രമമാണ് ഇവിടെ വേണ്ടിവരുന്നത്. മഴക്കുറവിന്റെ പ്രതിഫലനം നെല്ലിയാമ്പതിയുടെ ജലസ്രോതസുകളിലും പ്രകടമാണ്.
മേഖലയിലെ പ്രധാന ചോലകളിൽ പലതും വറ്റിത്തുടങ്ങി. ഓഗസ്റ്റ്- സെപ്റ്റംബർ മാസങ്ങളിൽ സാധാരണയായി സജീവമാകുന്ന വെള്ളച്ചാട്ടങ്ങളിലും ചെറിയ നീരൊഴുക്ക് മാത്രമാണുള്ളത്.
Tags : NattuVishesham DistrictNews