പ്രതീകാത്മക ചിത്രം
ഇടുക്കി: കട്ടപ്പനയിൽ ഹോട്ടലിലെ മാലിന്യക്കുഴിയില്‍ കുടുങ്ങി മരിച്ച മൂന്നു തൊഴിലാളികളുടെ കുടുംബങ്ങള്‍ക്ക് നഷ്ടപരിഹാരം അനുവദിച്ചില്ലെങ്കില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍നിന്ന് പരമാവധി നഷ്ടപരിഹാരം അനുവദിക്കുന്നതിന് ചീഫ് സെക്രട്ടറി അടിയന്തരമായി നടപടിയെടുക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന് ചെയര്‍പേഴ്സണ്‍ ജസ്റ്റീസ് അലക്സാണ്ടര്‍ തോമസ് ഉത്തരവിട്ടു.
എംപ്ലോയീസ് കോമ്പന്‍സേഷന്‍ നിയമത്തിന്റെ അടിസ്ഥാനത്തില്‍ നഷ്ടപരിഹാരം അനുവദിക്കേണ്ട ഉദ്യോഗസ്ഥര്‍ ആരാണെന്ന് ജില്ലാ ലേബര്‍ ഓഫീസര്‍ മുഖാന്തിരം ജില്ലാ കളക്ടര്‍ കണ്ടെത്തണം. ബന്ധപ്പെട്ട അധികാരിയില്‍നിന്നു നഷ്ടപരിഹാരം അനുവദിപ്പിക്കാനുള്ള നിയമസഹായം മരിച്ചവരുടെ അവകാശികള്‍ക്ക് ജില്ലാ കളക്ടര്‍ നല്‍കണമെന്നും ഉത്തരവില്‍ പറയുന്നു.
കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ ഒന്നിനാണ് അപകടമുണ്ടായത്. തമിഴ്നാട് സ്വദേശികളായ ജയരാമന്, മൈക്കിള്‍, സുന്ദരപാണ്ഡ്യന്‍ എന്നിവരാണ് മരിച്ചത്. സംഭവത്തില്‍ കട്ടപ്പന പൊലിസ് കേസെടുത്തിരുന്നു. മരിച്ച മൂന്നുപേരും നിര്‍ധന കുടുംബാംഗങ്ങളാണെന്നും ഇവര്‍ക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍നിന്നു നഷ്ടപരിഹാരം അനുവദിക്കാന്‍ സര്‍ക്കാരിന് ശിപാര്‍ശ നല്‍കിയിട്ടുണ്ടെന്നും ജില്ലാ കളക്ടര്‍ കമ്മീഷനെ അറിയിച്ചു.
ന്യൂഡല്‍ഹി സഫായ് കര്‍മചാരി, മധുരശ്രേഷ്ഠ എന്നിവരാണ് നഷ്ടപരിഹാരം ആവശ്യപ്പെട്ട് കമ്മീഷനില്‍ പരാതി നല്‍കിയത്. പരാതി പരിഗണിച്ച വേളയില്‍ പരാതിക്കാര്‍ ഹാജരാകുകയോ മറുപടി സമര്‍പ്പിക്കുകയോ ചെയ്തില്ല. മാത്രമല്ല ക്രൈം കേസ് കോടതിയുടെ പരിഗണനയിലുമാണ്. പരാതിക്കാര്‍ മരിച്ചവരുടെ ആശ്രിതരുമല്ല.
ഈ സാഹചര്യത്തില്‍ പരാതി പരിഗണിക്കാന്‍ കഴിയുന്നതല്ലെങ്കിലും പൊതുതാത്പര്യത്തിന്റെ അടിസ്ഥാനത്തില്‍ പരിഗണിച്ചതാണെന്ന് ജസ്റ്റീസ് അലക്സാണ്ടര്‍ തോമസ് ഉത്തരവില്‍ പറയുന്നു. മരിച്ചവരുടെ ആശ്രിതര്‍ക്ക് പരമാവധി തുക നഷ്ടപരിഹാരം അനുവദിക്കണമെന്നും കമ്മീഷന് ജില്ലാ കളക്ടര്‍ക്ക് നിർദേശം നല്കി.
Tags : Local News Nattuvishesham Death waste tank Compensation