ഗാന്ധിനഗര്‍: മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന രോഗികള്‍ക്ക് ആശ്വാസവുമായി നവജീവന്‍ ട്രസ്റ്റ്. ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്ന രോഗികളെ തറയില്‍ കിടക്കാന്‍ അനുവദിക്കരുതെന്നും ബദല്‍ സംവിധാനം ഒരുക്കണമെന്നുമുള്ള ആരോഗ്യ മന്ത്രിയുടെ നിര്‍ദേശം കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നവജീവന്റെ സഹായത്താല്‍ യാഥാര്‍ഥ്യമായി.
നവജീവന്‍ ട്രസ്റ്റിന്റെ നേതൃത്വത്തില്‍ കോട്ടയം അതിരൂപതയുടെയും പഴയ കല്ലറ ടൗണ്‍ ക്ലബിന്റെയും സഹായത്താല്‍ 300 കിടക്കകള്‍, സ്ട്രെച്ചറുകള്‍, വീല്‍ചെയര്‍, ബെഡ് ഷീറ്റ്, സ്ക്രീനുകള്‍ എന്നിവ മെഡിക്കല്‍ കോളജ് അധികൃതര്‍ക്ക് കൈമാറി. ഇതോടനുബന്ധിച്ച് നടന്ന ചടങ്ങില്‍ ആശുപത്രി സൂപ്രണ്ട് ഡോ. ടിജി തോമസ് ജേക്കബ് അധ്യക്ഷത വഹിച്ചു.
കോട്ടയം അതിരൂപത സഹായമെത്രാന്‍ ബിഷപ് മാര്‍ ജോസഫ് പണ്ടാരശേരിൽ അനുഗ്രഹ പ്രഭാഷണം നടത്തി. നല്ല സമരിയക്കാരനെ പോലെയാണ് നവജീവന്‍ തോമസ് ചേട്ടന്റെ പ്രവര്‍ത്തനമെന്നും മറ്റുള്ളവരുടെ സഹായങ്ങൾ ഏറ്റുവാങ്ങി ജനങ്ങള്‍ക്ക് പങ്കു വയ്ക്കുന്നതില്‍ തോമസ് ചേട്ടന്റെ പ്രവര്‍ത്തനം മാതൃകാപരമാണെന്നും മാര്‍ ജോസഫ് പണ്ടാരശേരില്‍ പറഞ്ഞു.
നാട്ടകം സുരേഷ് എംഎല്‍എ, രാഷ്ട്രദീപിക ലിമിറ്റഡ് മാനേജിംഗ് ഡയറക്ടര്‍ ഫാ. മൈക്കിള്‍ വെട്ടിക്കാട്ട്, കാരിത്താസ് ആശുപത്രി ഡയറക്ടര്‍ ഫാ.ഡോ. ബിനു കുന്നത്ത്, ഫാ. ജോര്‍ജ് മംഗലത്തില്‍, ജില്ലാ പഞ്ചായത്തംഗം ജിം അലക്സ്, പഞ്ചായത്ത് പ്രസിഡന്റ് ആനന്ദ് പഞ്ഞിക്കാരന്‍, മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ ഡോ. വര്‍ഗീസ് പി. പുന്നൂസ്, ആര്‍എംഒ ഡോ. സാം ക്രിസ്റ്റി മാമ്മന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
വിവിധ വാര്‍ഡുകളില്‍ രോഗികളുടെ എണ്ണം വലിയ തോതില്‍ വര്‍ധിച്ചതോടെ തറയില്‍ കിടക്കേണ്ടി വരുന്ന രോഗികള്‍ക്കായാണ് നവജീവന്‍ സഹായഹസ്തം നല്‍കിയത്. കോട്ടയം അതിരൂപതയില്‍പ്പെട്ട വിവിധ പള്ളികളില്നിന്നുമാണ് കിടക്കകൾ, സ്ട്രക്ചറുകൾ തുടങ്ങിയവ സമാഹരിച്ചത്.
Tags : nattu vishesham Navajeevan Trust hands over beds