കൊഴിഞ്ഞാമ്പാറ: ഇരട്ടക്കുളം മുതൽ ഗോപാലപുരംവരേയുള്ള 12 കിലോമീറ്റർ റോഡ് നവീകരിക്കുന്നതിനായി പൊതുമരാമത്ത് വകുപ്പ് റോഡ്സ് വിഭാഗം പുതിയ ടെൻഡർ ക്ഷണിച്ചു വിജ്ഞാപനമിറക്കി.
കിഫ്ബി ഫണ്ടിൽനിന്നും 9.2 കോടി വകയിരുത്തിയാണ് നവീകരണം നടത്തുന്നത്. സ്ഥലം എംഎൽഎ കൂടിയായി മന്ത്രി കെ.കൃഷ്ണൻകുട്ടി പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസുമായി നടത്തിയ അടിയന്തര ചർച്ചയിലാണ് ടെൻഡർ നടപടികൾക്കു തീരുമാനമായത്.
വാഹനാപകടങ്ങളും മരണങ്ങളും പതിവായതോടെ നവീകരണത്തിനായി ജനകീയ പ്രതിഷേധം വ്യാപിച്ചതിനാൽ 3.5 കോടി ചെലവിൽ നവീകരണത്തിന് രണ്ടവർഷംമുൻപ് കരാർ നൽകിയിരുന്നു.
എന്നാൽ കരാറുകാരൻ പ്രവൃത്തി നടത്താൻ വീഴ്ച വരുത്തിയതിനാൽ കരാർ റദ്ദാക്കുകയാണുണ്ടായത്. കഴിഞ്ഞ സർക്കാർ ഭരണകാലത്ത് പാലക്കാട് കൂട്ടുപാത മുതൽ ഗോപാലപുരം വരെ പൊതുമരാമത്ത് പ്രത്യേക പദ്ധതിയിൽ ഉൾപ്പെടുത്തി കിഫ്ബിയിലൂടെ 25 കിലോമീറ്റർ നാലുവരിപ്പാത നിർമാണത്തിന് തീരുമാനിച്ചെങ്കിലും നടപ്പിലായില്ല .
ഇരട്ടക്കുളം മുതൽ ഗോപാലപുരം വരെ റോഡിന്റെ ശോചനീയാവസ്ഥ കാരണം വിവിധ അപകടങ്ങളിൽ എട്ടുവയസുകാരി സ്കൂൾ വിദ്യാർഥിനി ഉൾപ്പെടെ 11 പേരാണ് മരിച്ചത്. നിരവധിപേർക്ക് പരിക്കും പറ്റിയിട്ടുണ്ട്.
Tags : nattu vishesham road renovation