Editorial Audio
മാർച്ച് ആദ്യം പാചകവാതകക്ഷാമം ഉണ്ടായിരിക്കുന്നു എന്ന വാർത്ത വരുവോളം യുദ്ധം നമുക്ക് ഒരു ഓൺലൈൻ ഗെയിമായിരുന്നു. പെട്ടെന്നു ചിരി മങ്ങി. പുതിയ സിലിണ്ടർ പറഞ്ഞ സമയത്ത് കിട്ടിയില്ല. ആരും പറയാതെതന്നെ പാചകവാതകം കരുതലോടെ ഉപയോഗിക്കാൻ നാം തയാറായി. ഇതാ ഏപ്രിലിൽ പുതിയൊരു വാർത്ത. വൈദ്യുതിക്ഷാമം രൂക്ഷം. പക്ഷേ, യുദ്ധമില്ലല്ലോ; ആവശ്യമില്ലാത്ത ലൈറ്റുകളും തെളിച്ചിട്ടുകൊണ്ട് ലോഡ് ഷെഡിംഗിനെ പഴിക്കുന്ന മറ്റൊരു ഗെയിമിലാണ് നാമിപ്പോൾ. 10 മിനിറ്റ് വൈദ്യുതി മുടങ്ങുന്പോൾ വിയർത്തൊലിക്കുന്ന നാം തിരുത്തലുകൾക്കു തയാറാകേണ്ടിയിരിക്കുന്നു. ആ ലൈറ്റൊന്നു കെടുത്തിയിട്ട് ഈ വൈദ്യുതിക്ഷാമത്തെക്കുറിച്ചു ചിലതു പറയാം.
ഏപ്രിൽ 18ന് സംസ്ഥാനത്തെ വൈദ്യുതി ഉപയോഗം സർവകാല റിക്കാർഡായ 117.16 ദശലക്ഷം യൂണിറ്റിലെത്തി. കഴിഞ്ഞ ദിവസങ്ങളിലെല്ലാം ഇത് 115 ദശലക്ഷത്തിനു മുകളിലാണ്. ആവശ്യമില്ലാത്തൊരു ബൾബ് അണയ്ക്കാൻപോലും പലരും തയാറായില്ല. എന്നാൽ, അപ്രഖ്യാപിത ലോഡ് ഷെഡിംഗ് ഉണ്ടെന്നു നമ്മൾ കണ്ടുപിടിച്ചു. തീരുമാനമായി. ലോഡ് ഷെഡിംഗ് ഉണ്ടാകില്ലെന്ന് ഇന്നലെ വൈദ്യുതി മന്ത്രി പറഞ്ഞു. കാരണം, അധികനിരക്കിൽ 250 മെഗാവാട്ട് വൈദ്യുതി വാങ്ങാൻ റെഗുലേറ്ററി കമ്മീഷൻ സംസ്ഥാനത്തെ അനുവദിച്ചു. വൈദ്യുതിബിൽ കൂടുമോയെന്ന കാര്യം ഇപ്പോൾ പറയാനാകില്ലെന്നുകൂടി മന്ത്രി പറഞ്ഞിട്ടുണ്ട്.
സാരമില്ല, അതു പിന്നെ പറഞ്ഞുകൊള്ളും. ഉപയോഗത്തിൽ നിയന്ത്രണമില്ലാത്തതാണ് ഇപ്പോഴത്തെ വിഷയം. കെഎസ്ഇബിയുടെ കെടുകാര്യസ്ഥതയെക്കുറിച്ച് നാം ഏറെ പറഞ്ഞിട്ടുണ്ട്. പക്ഷേ, ഉപയോക്താക്കളുടെ കെടുകാര്യസ്ഥതയും ചർച്ച ചെയ്യേണ്ട കാര്യമാണെന്ന് നമുക്കിതുവരെ മനസിലായിട്ടില്ല. ആവശ്യമില്ലാത്ത ലൈറ്റുകൾ കെടുത്തിയാൽ, ആളില്ലാത്തിടത്തെ ടിവിയും എസിയും ഓഫാക്കിയാൽ... ഒരിത്തിരി ഉത്തരവാദിത്വം കാണിച്ചാൽ സ്ഥിതി ഇത്ര ഗുരുതരമാകില്ലായിരുന്നു. പെട്രോളിയം ഉത്പന്നങ്ങളും വൈദ്യുതിയുമൊക്കെ മുട്ടില്ലാതെ കിട്ടിക്കൊണ്ടിരിക്കുമെന്ന് ഒരുറപ്പുമില്ലെന്നും ഇതൊക്കെ താത്കാലികമായി മുടങ്ങിയാൽപോലും പകച്ചുപോകുമെന്നു മാത്രമല്ല, ജീവിതത്തിന്റെ താളം തെറ്റുമെന്നും തിരിച്ചറിയാൻ ഇതാണു സമയം.
ലോഡ് ഷെഡിംഗ് ഇല്ലെന്ന് മന്ത്രി പറഞ്ഞെങ്കിലും, സംസ്ഥാനത്തെ വർധിച്ച വൈദ്യുതി ഉപയോഗം നേരിടാൻ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുമെന്നാണ് കെഎസ്ഇബി അറിയിപ്പ്. നിയന്ത്രണങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ ഉപയോക്താക്കളെ എസ്എംഎസ് വഴി മുൻകൂട്ടി അറിയിക്കുമെന്നും പറഞ്ഞിട്ടുണ്ട്. അത്രയും ആശ്വാസം. സംസ്ഥാനത്ത് ഏകദേശം 1.40 കോടിയിലധികം വൈദ്യുതി ഉപയോക്താക്കളാണുള്ളത്. ഇതിൽ 91 ലക്ഷത്തിലധികം, അതായത് 51 ശതമാനത്തിലധികം ഗാർഹിക മേഖലയിലാണ്. ഒന്നര കോടിയോടടുത്തുള്ള ഉപയോക്താക്കൾ ഒരു ബൾബിന്റെ ഉപയോഗമെങ്കിലും കുറച്ചാൽ നമുക്കീ പ്രതിസന്ധിയെ അതിജീവിക്കാനാകും.
പല വീടുകളിലും സ്ഥാപനങ്ങളിലും സർക്കാർ ഓഫീസുകളിലും ആളില്ലാത്ത മുറികളിൽപോലും ലൈറ്റുകൾ തെളിഞ്ഞുകിടക്കുന്നതും ഫാൻ കറങ്ങുന്നതും എസി പ്രവർത്തിക്കുന്നതുമൊക്കെ ആളുകൾ ഗൗരവത്തിലെടുത്തിട്ടില്ല. ഞാനൊരാൾ ഒരു ലൈറ്റ് ഓഫാക്കിയിട്ടെന്താ എന്ന ചിന്ത സാമൂഹ്യദ്രോഹത്തിന്റെ ഭാഗംതന്നെയാണ്. അമിതമായി വൈദ്യുതി ഉപയോഗിക്കുന്ന വാഷിംഗ് മെഷീൻ, ഇലക്ട്രിക് അവൻ, പമ്പ് സെറ്റുകൾ, ഇലക്ട്രിക് അയൺ തുടങ്ങിയ ഉപകരണങ്ങൾ വൈകുന്നേരം ആറു മുതൽ രാത്രി 11 വരെ പ്രവർത്തിപ്പിക്കരുത്. വീടുകളിലും സ്ഥാപനങ്ങളിലും ആളുകൾ ഇത്തരം കാര്യങ്ങൾ പരസ്പരം ഓർമിപ്പിക്കേണ്ടതാണ്.
ഇൻവെർട്ടറുകളും സൗരോർജ ബാറ്ററികളുമുള്ളവർക്ക് ലോഡ് ഷെഡിംഗ് ഉള്ളപ്പോഴും വൈദ്യുതി മുടങ്ങുന്നില്ല. പക്ഷേ, ആ സമയത്തും അവർ വകതിരിവില്ലാതെ വൈദ്യുതി ഉപയോഗിക്കുന്നതിന്റെ അനന്തരഫലം അനുഭവിക്കുന്നത് ഇത്തരം സൗകര്യങ്ങളില്ലാത്ത ലക്ഷക്കണക്കിനാളുകളാണ്. കെഎസ്ഇബിയും അതു തിരിച്ചറിഞ്ഞ് ലോഡ് ഷെഡിംഗ് ഒഴിവാക്കേണ്ടതാണ്. കാരണം, വേനൽച്ചൂട് ഇൻവെർട്ടർ ഉള്ളവരെ മാത്രം ബാധിക്കുന്ന കാര്യമല്ല. ജനം സഹകരിച്ചാൽ അമിതവിലയ്ക്കു വൈദ്യുതി വാങ്ങി ബിൽത്തുക വർധിപ്പിക്കുന്നത് ഒഴിവാക്കുകയും ചെയ്യാം.
വൈദ്യുതി കണ്ടുപിടിച്ചപ്പോൾ അതു പിശാചിന്റെ കളിയാണെന്നു പറഞ്ഞവരുണ്ട്. പക്ഷേ, ഇന്ന് ആ ‘പിശാച്’ ഇല്ലാതെ പത്ത് മിനിറ്റ് പോലും ജീവിക്കാനാകില്ല. പുരോഗതിയുടെയും മെച്ചപ്പെട്ട ജീവിതത്തിന്റെയും അടിസ്ഥാനമായ സംവിധാനങ്ങൾ ദുരുപയോഗിക്കരുത്. ഇന്നലെ പാചകവാതകം, ഇന്ന് വൈദ്യുതി, നാളെ വെള്ളം... ഭൂമി ഒന്നിന്റെയും അക്ഷയഖനിയല്ല. ചുറ്റിനുമൊന്നു നോക്കൂ. ശ്രമിച്ചാൽ ഒരു സ്വിച്ചുകൂടി ഓഫാക്കിക്കൂടേ?
Tags : DEEPIKA EDITORIAL POWER CRISIS SWITCH