Kerala
കൊച്ചി: റമ്പൂട്ടാന്‍ വിലയിടിവിനെ തുടര്‍ന്ന് കര്‍ഷകര്‍ കടുത്ത പ്രതിസന്ധിയില്‍. അടിയന്തരമായി സംസ്ഥാന സര്‍ക്കാര്‍ ഇടപെടണമെന്നാണ് ആവശ്യം. ഇക്കുറി വിപണിയില്‍ റമ്പൂട്ടാന്‍ കച്ചവടക്കാര്‍ കുറഞ്ഞതും കാലാവസ്ഥ പ്രശ്നവുമാണ് വിലയിടിവിന് കാരണമായത്.
റബറിന് ഉണ്ടായ വിലയിടിവും ടാപ്പിംഗ് തൊഴിലാളികളുടെ അഭാവത്തെയും തുടര്‍ന്ന് കര്‍ഷകര്‍ വ്യാപകമായി റബര്‍ വെട്ടിമാറ്റി റമ്പൂട്ടാന്‍ കൃഷി ചെയ്യുകയായിരുന്നു. സ്ഥല പരിമിതിയുള്ളവരും വീട്ടുമുറ്റത്ത് ഒന്നും രണ്ടും റമ്പൂട്ടാന്‍ കൃഷി ചെയ്തു. ഇതോടെ ആഭ്യന്തര വിപണിയില്‍ റമ്പൂട്ടാന്‍ പഴത്തിന്റെ ആവശ്യക്കാര്‍ തന്നെ കുറയുകയും മറ്റ് സംസ്ഥാനങ്ങളിലേക്കും രാജ്യങ്ങളിലേക്കും കയറ്റുമതി ചെയ്യാത്തതും ഡിമാൻഡ് കുറയാനിടയാക്കി.
പഴങ്ങള്‍ പറിച്ച് കഴിഞ്ഞ് കൂടുതല്‍ ദിവസം കളര്‍ മാറാതെയും കേടുകൂടാതെയും സൂക്ഷിക്കുവാനുള്ള സൗകര്യക്കുറവും പ്രതിസന്ധിക്ക് ആക്കം കൂട്ടി. മുന്‍കാലങ്ങളില്‍ റമ്പൂട്ടാന്‍ കായ്ച്ച് തുടങ്ങി സീസണ് ആരംഭിക്കുമ്പോള്‍ തന്നെ കച്ചവടക്കാര്‍ എത്തി വിലയുറപ്പിച്ച് അഡ്വാന്‍സ് നല്കി, ചെടികളില്‍ വലയിട്ട് സംരക്ഷിച്ച് യഥാസമയം പഴങ്ങള്‍ പറിച്ച് പോകുന്നത് പതിവായിരുന്നു. എന്നാല്‍ ഇക്കുറി അത്തരം കച്ചവടക്കാര്‍ കുറവാണ്.
സാഹചര്യം കണക്കിലെടുത്ത് കര്‍ഷകരെ സഹായിക്കാന്‍ ഹോര്‍ട്ടികോര്‍പ്, വിഎഫ്പിസികെ പോലുള്ള സര്‍ക്കാര്‍ ഏജന്‍സികള്‍ വഴി റമ്പൂട്ടാന്‍ സംഭരിക്കാന്‍ തയാറായാലേ പ്രതിസന്ധിക്ക് പരിഹാരമാകുകയുള്ളു എന്നാണ് കര്‍ഷകരുടെ ആവശ്യം. നിലവില്‍ വിപണിയില്‍ കിലോയ്ക്ക് ഏകദേശം 180 മുതല്‍ 350 രൂപ വരെയാണ് ചില്ലറ വില്‍പ്പന. എന്നാല്‍ കൃഷിക്കാര്‍ക്ക് 80-100 രൂപ മാത്രമെ കിട്ടുന്നുള്ളു.
സര്‍ക്കാര്‍ തലത്തില്‍ റംമ്പൂട്ടാന് സംഭരണം നടത്തിയാല്‍ വിലയിടിവ് ഒരു പരിധി വരെ പരിഹരിക്കാന്‍ കഴിയും. വിളവെടുപ്പ് സീസണ് ആരംഭിച്ചിട്ടും വ്യാപാരികള്‍ എത്താത്തതും മറ്റു സംസ്ഥാനങ്ങളിലെ വിപണി തകര്‍ച്ചയും മഴയും കര്‍ഷകര്‍ക്ക് കനത്ത നഷ്ടമുണ്ടാക്കുന്നു. ഹോര്‍ട്ടികോര്‍പ്, വിഎഫ്പിസികെ പോലുള്ള സര്‍ക്കാര്‍ ഏജന്‍സികള്‍ ഇടപെടുകയും നേരിട്ട് സംഭരിക്കുകയും ചെയ്താല്‍ കര്‍ഷകര്‍ക്ക് ന്യായവില ഉറപ്പാക്കാം.
മൂല്യവര്‍ധിത ഉത്പന്നങ്ങള്‍ ഉല്പ്പാദിപ്പിക്കുവാന് കൃഷിക്കാര്‍ക്ക് ആവശ്യമായ സാമ്പത്തിക സഹായവും ആവശ്യമായ പരിശീലനവും നല്‍കണം. പഴങ്ങള്‍ കേടുകൂടാതെ സൂക്ഷിക്കാന്‍ നൂതന സാങ്കേതികവിദ്യകള്‍ സര്‍ക്കാര്‍ തലത്തില്‍ ലഭ്യമാക്കുന്നതും കര്‍ഷകര്‍ക്ക് സഹായകമാകും.
District News
കോട്ടയം: ഇതര സംസ്ഥാനക്കാരായ തൊഴിലാളികള്‍ കൂലി കൂട്ടി ചോദിച്ചതോടെ ഹോട്ടല്‍ മേഖല വീണ്ടും പ്രതിസന്ധിയില്‍. പശ്ചിമേഷ്യന്‍ സംഘത്തെത്തുടര്ന്ന് പാചക വാതക പ്രതിസന്ധിയുണ്ടായതോടെയാണ് ഹോട്ടല്‍ മേഖലയ്ക്കു തിരിച്ചടികള്‍ ആരംഭിച്ചത്.
ഇതിനിടയില്‍ തെരഞ്ഞെടുപ്പില്‍ വോട്ടു ചെയ്യുന്നതിനായി ഇതര സംസ്ഥാനക്കാര്‍ നാട്ടിലേക്കു മടങ്ങി. ഇതോടെ ഹോട്ടലുകളില്‍ തൊഴിലാളി ക്ഷാമം രൂക്ഷമായി. കഴിഞ്ഞ ആഴ്ചയോടെ തിരിച്ചെത്തിയ തൊഴിലാളികള്‍ കൂലി കൂട്ടിചോദിച്ചതോടെയാണ് മേഖലയില്‍ പുതിയ പ്രതിസന്ധി ഉടലെടുത്തിരിക്കുന്നത്. ഒട്ടുമിക്ക ഹോട്ടലുകളിലും കുക്ക്, സപ്ലൈയര്‍, ക്ലീനിംഗ് ഉള്‍പ്പെടെയുള്ള ഭൂരിഭാഗം ജോലികളും ചെയ്യുന്നത് ഇതര സംസ്ഥാനക്കാരാണ്. 1000 രൂപയ്ക്കു മുകളിലാണ് ഇവര്‍ ദിവസക്കൂലിയായി ചോദിക്കുന്നത്.
ഇതാണ് നിരവധി പ്രശ്നങ്ങളില്‍ കരകയറി വരുന്ന ഹോട്ടലുടമകളെ വീണ്ടും ബുദ്ധിമുട്ടിലാക്കിയിരിക്കുന്നത്. ഒട്ടുമിക്ക ഹോട്ടലുടമകളും ഇതര സംസ്ഥാന തൊഴിലാളികള്‍ക്കു താമസവും ഭക്ഷണവും നൽകിയാണ് ജോലിക്കു നിര്‍ത്തിയിരിക്കുന്നത്. തിരക്കുള്ള ഒരു ഹോട്ടലില്‍ കുറഞ്ഞത് അഞ്ച് ഇതര സംസ്ഥാന തൊഴിലാളികളെങ്കിലും ജോലി ചെയ്യുന്നുണ്ട്.
ഹോട്ടലുകളില്‍ ഭക്ഷണ സാധനങ്ങളുടെ വില വര്‍ധിപ്പിച്ചപ്പോള്‍ തങ്ങള്‍ക്കും കൂലി വര്‍ധന വേണമെന്ന ആവശ്യമാണ് തൊഴിലാളികള്‍ ഉന്നയിക്കുന്നത്. തൊഴിലാളി ക്ഷാമം, വിലക്കയറ്റം എന്നിവ രൂക്ഷമായ സാഹചര്യത്തില്‍ താങ്ങാനാവാത്ത കൂലി കൂടി ചോദിക്കുമ്പോള്‍ പ്രതിസന്ധിയുടെ ആഴം വര്‍ധിക്കുകയാണെന്ന് ഹോട്ടലുടമകള്‍ പറയുന്നു. കൂലി കൂട്ടി കൊടുത്തില്ലെങ്കില്‍ തൊഴിലാളികള്‍ വേറെയിടത്തേക്ക് പോകുകയും ചെയ്യും. ഹോട്ടലുകളില്‍ ജോലി ചെയ്യുന്നതു കൂടുതലും ബംഗാള്‍, ഒഡീഷ, അസം തൊഴിലാളികളാണ്.
മാസങ്ങള്‍ക്കു മുമ്പുണ്ടായ സിലിണ്ടര്‍ പ്രതിസന്ധിയില്‍നിന്നു പൂര്‍ണമായി കരകയരാന്‍ ഹോട്ടല്‍ മേഖലയ്ക്കു കഴിഞ്ഞില്ലെങ്കിലും ബദല്‍ സംവിധാനങ്ങള്‍ ഒരുക്കി പിടിച്ചുനിൽക്കാന് കഴിഞ്ഞു. പല ഹോട്ടലുടമകളും വിറകടുപ്പിലേക്കും ഇന്‍ഡക്ഷന്‍ സംവിധാനത്തിലേക്കും പാചകം മാറ്റുകയാണ് ചെയ്തത്.
ഇതിനുപുറമെയാണ് 19കിലോഗ്രാം വാണിജ്യ സിലിണ്ടര്‍ വില 3000രൂപ കടന്നത്. ഇതോടെ പല ഹോട്ടലുമടകളും സിലിണ്ടർ അത്യാവശ്യത്തിനു മാത്രമാക്കി. ഇതോടൊപ്പം നിത്യോപയോഗ സാധനങ്ങള്‍ക്കും വിലക്കയറ്റമുണ്ടായി. മത്സ്യം, മാംസം എന്നിവയുടെ വിലയും റോക്കറ്റ് പോലെ കുതിച്ചു കയറുകയാണ്. ഇതോടെ ഹോട്ടലുകളില്‍ എല്ലാ ഭക്ഷണ സാധനങ്ങള്‍ക്കും വില വര്‍ധിപ്പിച്ചാണ് പിടിച്ചു നിൽക്കുന്നത്.
ഹോട്ടലിനു പുറമെ നിര്‍മാണ മേഖലയിലും ഇതര സംസ്ഥാന തൊഴിലാളികള്‍ വന്‍ കൂലിവര്‍ധനയാണ് ആവശ്യപ്പെട്ടിരിക്കുന്നത്.
ജില്ലയില്‍ ഇതര സംസ്ഥാന മേസ്തിരിക്ക് 1000 രൂപയും സഹായിക്ക് 900 രൂപയുമായിരുന്നു കൂലി.
നാട്ടില്‍ പോയി തിരിച്ചെത്തിയവര്‍ മേസ്തിരിക്ക് 1500 രൂപയും സഹായിക്ക് 1300 രൂപയും വേണമെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ്. ഇതോടെ നിര്‍മാണ മേഖലയിലെ കരാറുകാര്‍ പുതിയ ഇതര സംസ്ഥാനക്കാരായ തൊഴിലാളികളെ തേടുകയാണ്.
Leader Page
കേരളത്തിൽ ആർട്സ് ആൻഡ് സയൻസ് വിദ്യാഭ്യാസ മേഖല നിരവധി വെല്ലുവിളികൾ നേരിട്ടുകൊണ്ടിരിക്കുകയാണ്. വിദ്യാർഥികളുടെ എണ്ണത്തിൽ ഉണ്ടാകുന്ന കുറവ്, വിദേശ രാജ്യങ്ങളിലേക്കും മറ്റ് സംസ്ഥാനങ്ങളിലേക്കുമുള്ള കുടിയേറ്റം, പരമ്പരാഗത വിഷയങ്ങളോടുള്ള താത്പര്യക്കുറവ്, വേണ്ടത്ര നൈപുണ്യം നൽകാൻ അപര്യാപ്തമായ പാഠ്യപദ്ധതി, തൊഴിൽസാധ്യതകളെക്കുറിച്ചുള്ള ആശങ്കകൾ, ഗവേഷണ നവീകരണ പ്രവർത്തനങ്ങളുടെ അപര്യാപ്തത, വ്യവസായ-വിദ്യാഭ്യാസ ബന്ധത്തിന്റെ ദൗർബല്യം തുടങ്ങിയ ഘടകങ്ങൾ ഈ മേഖലയെ പ്രതിസന്ധിയിലാക്കുന്നു. ഇവയ്ക്കെല്ലാം ഒരു പരിഹാരമെന്നോണം, നമ്മുടെ സംസ്ഥാനത്തു വർഷങ്ങളായി നടപ്പാക്കിയ പദ്ധതികളൊന്നും വേണ്ടരീതിയിൽ ലക്ഷ്യം കണ്ടില്ലെന്നു മാത്രമല്ല, ഇവ കുട്ടികളെ പരമ്പരാഗത ബിരുദ വിദ്യാഭ്യാസത്തിൽനിന്ന് അകറ്റുകയാണുണ്ടായത്. ഈ വിഷയത്തിൽ പുതുതായി ചുമതലയേറ്റ സർക്കാരിലെ ഉന്നതവിദ്യാഭ്യാസമന്ത്രിയുടെ ശ്രദ്ധ അടിയന്തരമായി പതിയേണ്ടതുണ്ട്.
മാറേണ്ട വിദ്യാഭ്യാസരീതി
ഓരോ വർഷം മുന്നോട്ടു പോകുന്തോറും ആർട്സ് ആൻഡ് സയൻസ് പഠനത്തിനെത്തുന്ന വിദ്യാർഥികളുടെ എണ്ണത്തിൽ ഗണ്യമായ കുറവാണു നമ്മുടെ സംസ്ഥാനത്തുണ്ടായിക്കൊണ്ടിരിക്കുന്നത്, പ്രത്യേകിച്ച് സയൻസ് വിഷയങ്ങളിൽ. ഈ അവസ്ഥ മാറിയേ തീരൂ. പരമ്പരാഗത ബിരുദ വിദ്യാഭ്യാസം ഒരു ജോലി നേടാനുള്ള മാർഗം മാത്രമല്ല; ഒരു വ്യക്തിയുടെ ചിന്താശേഷി, ആശയവിനിമയ കഴിവ്, സാമൂഹിക ബോധം, പ്രശ്നപരിഹാര ശേഷി, ശാസ്ത്രീയ സമീപനം എന്നിവ വികസിപ്പിക്കുന്ന അടിസ്ഥാന ഘടകമാണ്. എന്നാൽ സെമസ്റ്റർ സമ്പ്രദായത്തിൽ പ്രത്യേകിച്ച്, അധ്യയന ദിവസങ്ങളുടെ കുറവും പരീക്ഷകളുടെയും മൂല്യനിർണയങ്ങളുടെയും ബാഹുല്യവും കൂടിയാകുമ്പോൾ വിദ്യാർഥികളുമായി, അവർ ആഗ്രഹിക്കുന്ന രീതിയിൽ സംവദിക്കാൻപോലും അധ്യാപകർക്കു സാധിക്കുന്നില്ല എന്നതാണ് വസ്തുത. ഓട്ടപ്രദക്ഷണത്തിലാണ് എല്ലാവരും.
കുട്ടികളുടെ ഭാവനകൾ ഉണർത്തുന്ന രീതിയിലല്ല നമ്മുടെ പാഠ്യപദ്ധതി എന്നത് അടിസ്ഥാന പ്രശ്നമായി അവശേഷിക്കുന്നു. ക്ലാസ് മുറികളിൽ ചിന്തകൾ ഉണരുന്നില്ല, ചർച്ചകൾ നടക്കുന്നില്ല. “ഇത് കൊള്ളാമല്ലോ” എന്ന് വിദ്യാർഥികൾക്കു തോന്നുന്ന എത്ര കാര്യങ്ങൾ നമ്മുടെ പാഠ്യപദ്ധതിയിലുണ്ട് എന്ന് അധ്യാപകർ സ്വയം ചോദിക്കുന്നതു നന്നാകും. പിന്നെങ്ങനെ നാം വിദ്യാർഥികളുടെ "അറ്റൻഡൻസ് സ്പാൻ'നെ കുറ്റം പറയും.
സാധാരണ കുടുംബങ്ങളിൽനിന്നുള്ള ആയിരക്കണക്കിന് വിദ്യാർഥികൾക്ക് ഉന്നത വിദ്യാഭ്യാസത്തിലേക്കു പ്രവേശനം ലഭിക്കുന്ന പ്രധാന വേദികളാണ് പരമ്പരാഗത ബിരുദ വിദ്യാഭ്യാസ സ്ഥാപനങ്ങൾ. സംസ്ഥാനത്തെ സാഹചര്യങ്ങൾ പരിഗണിക്കുമ്പോൾ നമ്മുടെ ഭാവി വിജ്ഞാനസമ്പദ്വ്യവസ്ഥയെ ശക്തിപ്പെടുത്തണമെങ്കിൽ ബിരുദതല ആർട്സ് ആൻഡ് സയൻസ് വിദ്യാഭ്യാസത്തെ കൂടുതൽ പ്രസക്തവും ആകർഷകവും തൊഴിൽകേന്ദ്രീകൃതവുമാക്കി മാറ്റേണ്ടത് അനിവാര്യമാണ്. ആർട്സ് ആൻഡ് സയൻസ് കോളജുകളിൽ ലഭിക്കുന്ന വിദ്യാഭ്യാസം കൂടുതൽ ശക്തിപ്പെടുത്തുകയും ആധുനിക കാലഘട്ടത്തിന് അനുയോജ്യമാക്കുകയും ചെയ്യേണ്ടത് അത്യാവശ്യമാണ്.
പതിവാകുന്ന നിർദേശങ്ങൾ
നമ്മുടെ ആർട്സ് ആൻഡ് സയൻസ് വിദ്യാഭ്യാസ രംഗം മെച്ചപ്പെടുത്താനുള്ള നിർദ്ദേശങ്ങളൊന്നും പുതിയതല്ല. ആധുനികവും തൊഴിൽകേന്ദ്രീകൃതവുമായ പാഠ്യപദ്ധതികൾ നടപ്പാക്കുക, നൈപുണ്യ വികസനത്തിനു പ്രത്യേക പ്രാധാന്യം നൽകുക, വ്യവസായ-വിദ്യാഭ്യാസ ബന്ധം ശക്തിപ്പെടുത്തുക, ഗവേഷണ സംസ്കാരം ബിരുദതലത്തിൽതന്നെ വളർത്തുക, ശാസ്ത്ര വിഷയങ്ങളോടുള്ള താത്പര്യം വർധിപ്പിക്കുക, കലാ-മാനവിക വിഷയങ്ങളുടെ പ്രാധാന്യം ഉയർത്തിക്കാട്ടുക, ക്ലാസ് മുറികളിലെ ഡിജിറ്റൽ അടിസ്ഥാനസൗകര്യം മെച്ചപ്പെടുത്തുക, അധ്യാപക ശക്തീകരണം ഊർജിതമാക്കുക, ദേശീയ, അന്താരാഷ്ട്ര സഹകരണം വർധിപ്പിക്കുക, സംരംഭകത്വ വികസനം സാധ്യമാക്കുക, കരിയർ ഗൈഡൻസ് അഭിരുചിക്കനുസൃതമാക്കുക, പരിസ്ഥിതി ബോധവും സാമൂഹിക ഉത്തരവാദിത്വവും വർധിപ്പിക്കുക എന്നിങ്ങനെ മേഖലകൾ അനവധി. എന്നാൽ ഇവയൊക്കെ നടപ്പാക്കിയതിലുള്ള പാളിച്ചകൾ അഥവാ ഇച്ഛാശക്തിയില്ലായ്മയാണ് ഈ ദുരവസ്ഥക്കു കാരണം. സമൂലമായ പാഠ്യപദ്ധതി പരിഷ്കരണത്തിന് ആർട്സ് ആൻഡ് സയൻസ് വിദ്യാഭ്യാസസമൂഹം തയാറാകണം. മേൽ സൂചിപ്പിച്ചവയെല്ലാം നമ്മുടെ പാഠ്യപദ്ധതിയിലൂടെ സാധ്യമാകണം.
നമ്മുടെ ചിന്താഗതികളിൽ മാറ്റമുണ്ടാകണം. സമ്പൂർണമായ മാറ്റത്തിനു നാം തയാറാകണം. വിട്ടുവീഴ്ചകൾ നിർബന്ധമായി വരും. അല്ലാതെ പേരിനു മാത്രമായി ഇവയെല്ലാം കാട്ടിക്കൂട്ടിയാൽ പരീക്ഷണത്തിനായി എക്കാലത്തും കുട്ടികളെ കിട്ടില്ലെന്ന യാഥാർഥ്യം നാം തിരിച്ചറിയണം.
ബോധവത്കരണം
ആർട്സ് ആൻഡ് സയൻസ് ബിരുദ വിദ്യാഭ്യാസത്തിന്റെ സാമൂഹികവും സാമ്പത്തികവുമായ പ്രാധാന്യം പൊതുസമൂഹത്തിൽ പ്രചരിപ്പിക്കുന്നതിന് സർക്കാർ പ്രത്യേക ബോധവത്കരണ പരിപാടികൾ നടപ്പാക്കുന്നത് നന്നായിരിക്കും. പല വിഷയങ്ങളുടെയും പാഠ്യപദ്ധതികൾ ഇന്നത്തെ തൊഴിൽ വിപണിയുടെ ആവശ്യങ്ങളുമായി ഒട്ടുംതന്നെ പൊരുത്തപ്പെടുന്നില്ല. ഉന്നതവിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിനായി അധ്യാപക പരിശീലനത്തിനു കൂടുതൽ പ്രാധാന്യം നൽകണം. ആശയവിനിമയം, ഇംഗ്ലീഷ് ഭാഷാ പ്രാവീണ്യം, കംപ്യൂട്ടർ പരിജ്ഞാനം, ടീം വർക്ക്, പ്രശ്നപരിഹാര കഴിവ്, നേതൃത്വശേഷി തുടങ്ങിയ മേഖലകളിൽ പരിശീലനം നൽകുന്ന ക്രെഡിറ്റ് അധിഷ്ഠിത കോഴ്സുകൾ പാഠ്യപദ്ധതിയുടെ ഭാഗമാക്കണം.
Kerala
ആലപ്പുഴ: കുട്ടനാട്ടിൽ രണ്ടാം കൃഷിക്കായി നിലങ്ങൾ ഒരുക്കി കർഷകർ കാത്തിരിക്കുകയാണെങ്കിലും വിതയ്ക്കാനുള്ള വിത്തു മാത്രം എത്തിയില്ല. ഏക്കറിന് 40 കിലോ എന്ന കണക്കിൽ പഞ്ചായത്തും സർക്കാരും ചേർന്ന് സൗജന്യമായാണ് കർഷകർക്ക് നെൽ വിത്ത് നൽകുന്നത്. ഉമ ഇനത്തിൽപ്പെട്ട നെല്ലിന്റെ ഡി വൺ എന്ന വിത്തും പൗർണമി എന്ന വിത്തുമാണ് രണ്ടാം കൃഷിക്കായി കർഷകർ ഉപയോഗിക്കുന്നത്.
കാർഷിക സർവകലാശാലയുടെ കണക്കു പ്രകാരം ഏക്കറിന് 40 കിലോ നെൽവിത്ത് മതിയെന്നാണെങ്കിലും 60 കിലോ വിത്തുണ്ടെങ്കിലേ ഒരേക്കർ വിതയ്ക്കാനാവൂ എന്നാണ് കർഷകർ പറയുന്നത്. സർക്കാർ നൽകുന്നത് കൂടാതെ ഏക്കറിന് 20 കിലോയോളം വിത്ത് കിലോയ്ക്ക് 40- 42 രൂപ കണക്കിൽ സ്വകാര്യ ഏജൻസികളിൽ നിന്നാണ് കർഷകർ വാങ്ങുന്നത്.
കർഷകർക്ക് വിത്ത് നൽകാൻ സർക്കാർ ചില ഏജൻസികളെയാണ് ചുമതലപ്പെടുത്തുന്നത്. നെൽവിത്തെത്തിക്കാൻ വാഹനസൗകര്യം ലഭിക്കാത്തതാണ് താമസം വരുന്നതെന്നാണ് കൃഷിഭവന്റെ ഭാഷ്യം. 15നെങ്കിലും വിത്ത് ലഭിച്ചാലേ 30ന് രണ്ടാം കൃഷി വിതയ്ക്കാനാവൂ. ലഭിക്കുന്ന വിത്ത് 10 -18 മണിക്കൂർ വരെ വെള്ളത്തിൽ മുക്കിയിടും. തുടർന്ന് 36- 40 മണിക്കൂർ കരയ്ക്ക് ഉണങ്ങാൻ വയ്ക്കും. അതിനുശേഷം ചാക്ക് പൊട്ടിച്ച് ആവി കളഞ്ഞ് നല്ല വെള്ളത്തിൽ മുക്കി തോർന്നു കഴിഞ്ഞാണ് മുളപൊട്ടിയ വിത്ത് കണ്ടത്തിൽ വിതയ്ക്കുന്നത്.
നെടുമുടി, ചമ്പക്കുളം, കൈനകരി, പുന്നപ്ര തെക്ക്, വടക്ക്, അമ്പലപ്പുഴ തെക്ക്, വടക്ക് എന്നിവിടങ്ങളിലെ 150ലധികം പാടശേഖരങ്ങളിലായി 27, 000 ഏക്കറിലാണ് കുട്ടനാട്ടിൽ രണ്ടാം കൃഷി നടക്കുന്നത്.
ഇതിൽ 5000 ഏക്കറിൽ നെൽകൃഷി, 36 പാടശേഖരങ്ങളുള്ള നെടുമുടി കൃഷിഭവന് കീഴിലാണ് രണ്ടാം കൃഷി ഏറ്റവും അധികമുള്ളത്. സമയത്ത് വിതച്ചില്ലെങ്കിൽ രണ്ടു കൃഷി നടക്കുന്ന പാടശേഖരങ്ങളിൽ അടുത്തതായി പുഞ്ചകൃഷിയുടെ കൃഷിപ്പണികളും വിതയും താമസിക്കും.
രണ്ടാം കൃഷിക്കായി പാടം ഒരുക്കുമ്പോൾ മഴയുള്ളതിനാൽ പാടശേഖരങ്ങളിൽ പുളിരസം കൂടുതലായിരിക്കും. ഇത് നീക്കാൻ നീറ്റു കക്കയാണ് കർഷകർ ആവശ്യപ്പെടുന്നതെങ്കിലും സൗജന്യ നിരക്കിൽ ലഭിക്കുന്നത് ഡോളോമൈറ്റാണ്. ഇതു മാറ്റി നീറ്റുകക്കയാക്കിയാലേ വിളവ് വർധിക്കൂ എന്നാണ് കർഷകർ പറയുന്നത്. ഇത്തരത്തിലുള്ള കാര്യങ്ങളിൽ കൃഷിമന്ത്രിയുടെ അടിയന്തരശ്രദ്ധ പതിഞ്ഞില്ലെങ്കിൽ കുട്ടനാട്ടിൽ രണ്ടാം കൃഷിയുടെ വിത നീണ്ടുപോകാനാണ് സാധ്യത.
Kerala
പാലാ: നഗരസഭാ ഭരണപക്ഷത്ത് കടുത്ത ഭിന്നതയും പൊട്ടിത്തെറിയും. നഗരസഭാ ചെയർപേഴ്സൺ ദിയാ ബിനു പുളിക്കകണ്ടത്തിനെതിരെ ആറ് ഭരണപക്ഷ കൗൺസിലർമാർ പരസ്യമായി രംഗത്തെത്തി. ചെയർപേഴ്സണിലുള്ള വിശ്വാസം നഷ്ടപ്പെട്ടെന്ന് ചൂണ്ടിക്കാട്ടി ഇവർ യുഡിഎഫ് നേതൃത്വത്തിന് കത്ത് നൽകി.
അഞ്ച് കൗൺസിലർമാരും വൈസ് ചെയർപേഴ്സൺ മായ രാഹുലുമാണ് കത്തിൽ ഒപ്പിട്ടിരിക്കുന്നത്. കഴിഞ്ഞ ദിവസം പാർലമെന്ററി പാർട്ടിയിൽ കോൺഗ്രസ് കൗൺസിലർമാർക്കെതിരെ വാക്കേറ്റവും കൈയേറ്റശ്രമവും ഉണ്ടായെന്നും കത്തിൽ ആരോപിച്ചു.
ചെയർപേഴ്സന്റെ ഏകപക്ഷീയമായ തീരുമാനങ്ങളിലും പ്രവർത്തന ശൈലിയിലുമുള്ള വിയോജിപ്പാണ് കൗൺസിലർമാരുടെ പെട്ടെന്നുള്ള നീക്കത്തിന് പിന്നിലെന്നാണ് സൂചന. അതേസമയം അനുനയ ചർച്ചകളും ആരംഭിച്ചു.
14 യുഡിഎഫ് കൗൺസിലർമാരും മാണി സി. കാപ്പൻ എംഎൽഎയുടെ വീട്ടിൽ ചർച്ചയാക്കായി എത്തിയിട്ടുണ്ട്. ഫ്രാൻസിസ് ജോർജ് എംപിയും ചർച്ചയിൽ പങ്കെടുക്കും. പുളിക്കകണ്ടം കുടുംബാംഗങ്ങളായ മൂന്ന് സ്വതന്ത്ര കൗൺസിലർമാരുടെ പിന്തുണയോടെയാണ് പാലാ നഗരസഭ യുഡിഎഫ് ഭരിക്കുന്നത്.
National
ന്യൂഡൽഹി: ഇന്ധനവില കൂടിയത് കേരളത്തെയാണ് കൂടുതൽ ബാധിക്കുന്നതെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. ഉപഭോക്തൃ സംസ്ഥാനമാണു കേരളം. വിദൂര സ്ഥലങ്ങളിൽനിന്നാണു ട്രക്കുകൾ കേരളത്തിലേക്ക് വരുന്നത്. അതിനാൽത്തന്നെ ഡീസൽ വില കൂടുന്നതിന്റെ ആഘാതം വലുതാണ്.
ഇന്ധന വിലക്കയറ്റത്തിന്റെ ആഘാതം കുറയ്ക്കാൻ കേരളത്തിന്റെ നികുതിവിഹിതം കുറയ്ക്കണമോയെന്നു പരിശോധിക്കാൻപോലും കഴിയാത്തരീതിയിൽ ദിവസേന വില കൂട്ടുകയാണ്.
കേരളത്തെ വലിയ പ്രതിസന്ധിയിലാക്കുന്നതാണ് ഈ വിലക്കയറ്റം. ഇതടക്കം കേരളത്തിന്റെ പ്രശ്നങ്ങളെക്കുറിച്ചും മുൻഗണനകളെക്കുറിച്ചും പ്രധാനമന്ത്രിയെയും ധനമന്ത്രിയെയും അറിയിച്ചുവെന്നും മുഖ്യമന്ത്രി ഡൽഹിയിൽ പത്രസമ്മേളനത്തിൽ പറഞ്ഞു.
National
ന്യൂഡൽഹി: സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാഫലത്തിനുശേഷമുള്ള പുനർ മൂല്യനിർണയത്തിന് ഉത്തരക്കടലാസുകളുടെ പകർപ്പ് ലഭ്യമാക്കാൻ നേരിട്ട സാങ്കേതികതകരാർ പരിഹരിക്കുന്നതിന് ഐഐടി മദ്രാസിൽ നിന്നുള്ള വിദഗ്ധർക്ക് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ നിർദേശം നൽകി.
വെബ്സൈറ്റ് സംവിധാനവും സെർവറിന്റെ പ്രവർത്തനവും വിദഗ്ധ സംഘം പരിശോധിക്കും. പരീക്ഷയ്ക്കുശേഷം പുനർമൂല്യ നിർണയത്തിനുള്ള അപേക്ഷാനടപടികൾക്ക് വെബ്സൈറ്റ് സന്ദർശിച്ചപ്പോൾ നേരിട്ട സാങ്കേതികതടസം വിദ്യാർഥികൾ ഉന്നയിച്ചതോടെയാണു കേന്ദ്രസർക്കാരിന്റെ ഇടപെടൽ.
കൂടാതെ ഉത്തരക്കടലാസുകൾ ലഭിക്കുന്നതിന് വിദ്യാർഥികളിൽനിന്ന് അധികമായി ഈടാക്കിയ തുക തിരികെ നൽകുമെന്ന് സിബിഎസ്ഇ അറിയിച്ചു. വിദ്യാർഥികൾ നേരിട്ട സാങ്കേതിക ബുദ്ധിമുട്ടുകളെക്കുറിച്ചുള്ള പരാതികളിൽ കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാൻ റിപ്പോർട്ട് ആവശ്യപ്പെട്ടതിനുപിന്നാലെയാണ് ഇതുസംബന്ധിച്ച സർക്കുലർ ബോർഡ് പുറത്തിറക്കിയത്. ഏതു പേമെന്റ് രീതിയാണോ പണമടയ്ക്കാൻ ഉപയോഗിച്ചത് അതേ മാർഗത്തിലൂടെതന്നെ അധിക തുക കൃത്യമായി തിരികെ നൽകുമെന്നാണ് സിബിഎസ്ഇ വ്യക്തമാക്കിയത്. അതോടൊപ്പം കുറഞ്ഞ തുക ഈടാക്കിയ വിദ്യാർഥികളിൽനിന്ന് ബാക്കി തുക അടയ്ക്കുന്നതിന് പ്രത്യേക അറിയിപ്പ് നൽകും.
എന്നാൽ ഇവരുടെ അപേക്ഷകൾ തള്ളിപ്പോകില്ലെന്നും സിബിഎസ്ഇ വ്യക്തമാക്കി. പേമെന്റ് ഗേറ്റ്വേകളിൽ നേരിട്ട പ്രശ്നങ്ങൾ പരിഹരിക്കുന്നതിനും അവയുടെ പ്രവർത്തനക്ഷമത സമയബന്ധിതമായി നടപ്പാക്കുന്നതിനും എസ്ബിഐ, ബാങ്ക് ഓഫ് ബറോഡ, കാനറ ബാങ്ക്, ഇന്ത്യൻ ബാങ്ക് തുടങ്ങിയ പൊതുമേഖലാ ബാങ്കുകളുടെ സഹായവുമുണ്ടാകും.
കേന്ദ്ര ധനമന്ത്രി നിർമല സീതാരാമാനുമായി ധർമേന്ദ്ര പ്രധാൻ നടത്തിയ ചർച്ചയെത്തുടർന്നാണ് നടപടി. അധിക ഫീസ് ഈടാക്കുന്ന സാഹചര്യത്തിൽ ഓട്ടോമാറ്റിക് റീഫണ്ടിനുള്ള നടപടികൾക്ക് ബാങ്കുകളുടെ പിന്തുണ സിബിഎസ്ഇക്ക് ലഭിക്കും. പോർട്ടലിൽ പെട്ടെന്നുണ്ടായ അമിതമായ തിരക്കാണു ഇത്തരം സാങ്കേതിക തടസങ്ങൾക്കു കാരണമായതെന്നാണ് സിബിഎസ്ഇ നൽകുന്ന വിശദീകരണം.അതേസമയം, 12-ാം ക്ലാസ് പരീക്ഷയുടെ പുനർമൂല്യനിർണയത്തിന് ഉത്തരക്കടലാസുകളുടെ പകർപ്പ് ലഭ്യമാക്കാനുള്ള അവസാന തീയതി ഇന്നുവരെ നീട്ടിയിട്ടുണ്ട്.
ഒഎംആർ സംവിധാനത്തിനെതിരേ വിദ്യാർഥികൾ; ആശങ്ക വേണ്ടെന്നു സിബിഎസ്ഇ
പോർട്ടലിൽനിന്നു ലഭിച്ച ഉത്തരക്കടലാസിന്റെ സ്കാൻ ചെയ്ത പകർപ്പിനു വ്യക്തതയില്ലാത്തതിൽ വിദ്യാർഥികൾ ആശങ്ക പ്രകടിപ്പിച്ചു. ഉത്തരക്കടലാസിന്റെ പകർപ്പിനു വ്യക്തത കുറവായതിനാൽ ഓണ്‍ സ്ക്രീൻ മാർക്ക് (ഒഎംആർ) സംവിധാനത്തിൽ പിഴവ് സംഭവിച്ചതായി വിദ്യാർഥികളും മാതാപിതാക്കളും ആരോപിച്ചു.
സിബിഎസ്ഇയുടെ പോർട്ടലിൽനിന്നു ലഭിച്ച വ്യക്തതയില്ലാത്ത ഉത്തരക്കടലാസിന്റെ സ്കാൻ ചെയ്ത കോപ്പി സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ചുകൊണ്ടാണ് വിദ്യാർഥികൾ പുതിയ മൂല്യനിർണയ സംവിധാനത്തിനെതിരേ രംഗത്തെത്തിയത്. അവ്യക്തമായ ഉത്തരക്കടലാസിന്റെ പകർപ്പ് ഉപയോഗിച്ച് മൂല്യനിർണയം നടത്തിയതിനാലാണു പലർക്കും മാർക്ക് കുറയാൻ കാരണമായതെന്നും വിദ്യാർഥികൾ ആരോപിക്കുന്നു.
എന്നാൽ ഇതുസംബന്ധിച്ച പരാതികൾ വിദഗ്ധർ അവലോകനം ചെയ്യുമെന്ന് സിബിഎസ്ഇ വ്യക്തമാക്കി. പരാതിയിൽ കഴന്പുണ്ടെന്ന് കണ്ടെത്തിയാൽ പുനർമൂല്യനിർണയം ആവശ്യപ്പെടുന്ന കുട്ടികളുടെ പേപ്പർ നേരിട്ടുള്ള മൂല്യനിർണയത്തിന് വിധേയമാക്കുമെന്നും സിബിഎസ്ഇ വ്യക്തമാക്കി.
Kerala
മലപ്പുറം: സംസ്ഥാനത്തെ സ്കൂളുകൾ തുറക്കുന്നതിനു മുന്‍പായി പാഠപുസ്തക വിതരണം പൂർത്തിയാക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീൻ. മലപ്പുറം പ്രസ് ക്ലബ് സംഘടിപ്പിച്ച മീറ്റ് ദ മിനിസ്റ്റർ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
അച്ചടി വേഗമാക്കാൻ നിർദേശം നൽകിയിട്ടുണ്ട്. ഒരു ദിവസം പരമാവധി മൂന്നര ലക്ഷം പുസ്തകങ്ങളാണ് അച്ചടിക്കാൻ കഴിയുക. പല ദിവസങ്ങളിലും ഇത് പകുതിയായി കുറഞ്ഞത് ശ്രദ്ധയിൽപ്പെട്ടിരുന്നു. എന്നാൽ ഇന്നലെ മുതൽ പരമാവധിതന്നെ അച്ചടിക്കുന്നുണ്ട്. ഇങ്ങനെ തുടർന്നാൽ സ്കൂൾ തുറക്കുന്പോൾ എല്ലാവർക്കും പാഠപുസ്തകങ്ങൾ ലഭിക്കും. ഇത് ഉറപ്പുവരുത്താനായി പ്രത്യേക ടീമിനുതന്നെ ചുമതല നൽകിയിട്ടുണ്ട്. ഇത് അവർ ശ്രദ്ധിക്കും. 80 ശതമാനത്തോളം പാഠപുസ്തകം വിതരണം ചെയ്തിട്ടുണ്ട്.
തമിഴ്നാട് സർക്കാരിന്റെ കീഴിലുള്ള കന്പനിയാണു മെറ്റീരിയൽ നൽകിയിരുന്നത്. അവർക്കു പണം ലഭിക്കാത്തതു കാരണം പ്രതിസന്ധി ഉണ്ടായിരുന്നു. അതെല്ലാം പരിഹരിച്ചിട്ടുണ്ട്. സ്കൂൾ യൂണിഫോം വിതരണം പൂർത്തിയായി.
സ്കൂൾ തുറക്കുന്നതുമായി ബന്ധപ്പെട്ട് ഫിറ്റ്നസ് പരിശോധനകൾക്കും പ്രവേശനോത്സവത്തിനുമുള്ള കൃത്യമായ ഗൈഡ്ലൈൻ നൽകിയിട്ടുണ്ടെന്നും. മന്ത്രി പറഞ്ഞു. ചടങ്ങിൽ പ്രസ് ക്ലബ് പ്രസിഡന്റ് എസ്. മഹേഷ്കുമാർ അധ്യക്ഷത വഹിച്ചു.
മലബാർ മേഖലയിൽ പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധി രൂക്ഷമായിട്ടുണ്ടെന്നത് വ്യക്തമാണ്. പ്രത്യേകിച്ച് മലപ്പുറത്ത്. സർക്കാർ സ്കൂളുകൾക്കു നൽകിയ അഡീഷണൽ ബാച്ചുകൾ കൂടി ഉൾപ്പെടുത്തിയായിരിക്കും ഇത്തവണ അലോട്ട്മെന്റ്. 350 അഡീഷണൽ ബാച്ചുകളാണുള്ളത്. ഇതു കൂടി ഉൾപ്പെടുത്തി അലോട്ട്മെന്റ് നടത്തും. എന്നിട്ടും കുറവുകളുണ്ടെങ്കിൽ അത്തരം കേന്ദ്രങ്ങളിൽ പ്രത്യേക സംവിധാനം ഒരുക്കും.
പ്രശ്നങ്ങൾ ഇല്ലാതെ എല്ലാവർക്കും പ്രവേശനം ഉറപ്പാക്കും. അടുത്ത അധ്യയനം മുതൽ ഇക്കാര്യത്തിൽ ശാശ്വത പരിഹാരം കാണും. അധിക സീറ്റുകളടക്കം അനുവദിക്കാൻ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കണം. വരും വർഷങ്ങളിൽ ഇതിനെല്ലാം പരിഹാരം കാണും.-മന്ത്രി പറഞ്ഞു.
District News
പെരിന്തൽമണ്ണ: കോഴിഫാം മേഖല പ്രതിസന്ധി നേരിടുകയാണെന്ന് കേരള പൗൾട്രി ഫാർമേഴ്സ് അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി ഖാദർ അലി വറ്റല്ലൂർ ചൂണ്ടിക്കാട്ടി. കോഴിത്തീറ്റയ്ക്ക് വലിയ വില വർധനവാണ് ഉണ്ടായിട്ടുള്ളത്. 50 കിലോ 2,220 രൂപ ഉണ്ടായിരുന്നത് 2,350 രൂപ വരെ നിലനിൽക്കുന്ന സാഹചര്യമാണുള്ളത്. അതുകൊണ്ടുതന്നെ ഉത്പാദനച്ചെലവ് അധികരിച്ചിരിക്കുകയാണ്.
ഒരു കിലോ കോഴി വളർത്താൻ 115 രൂപ ചെലവ് വരുന്നുണ്ട്. എന്നാൽ ഫാം കർഷകന് കിലോക്ക് 125 രൂപ മാത്രമേ ലഭിക്കുന്നുള്ളൂ. ഇടനിലക്കാരുടെ ചൂഷണം മൂലമാണ് കോഴിക്കടകളിൽ ഇത്രതോതിൽ വില വർധിക്കാൻ കാരണമെന്ന് ഖാദർ അലി പറഞ്ഞു.
കഠിനമായ ചൂട് മൂലം കോഴികൾ കൂട്ടത്തോടെ ചത്തതും വില വർധനവിന് കാരണമായി. കേരളത്തിൽ കോഴി കുറവായതും ഇതര സംസ്ഥാനങ്ങളിൽനിന്ന് കോഴികൾ വരുന്നതുകൊണ്ട് തന്നെ ഇത്തരം സംസ്ഥാന ലോബികൾ നിശ്ചയിക്കുന്ന വിലയ്ക്ക് വില്പന നടത്തുകയാണ്. കോഴിത്തീറ്റ സബ്സിഡിയോടുകൂടി ലഭ്യമാക്കുക, വഴി ഫോം ഷെഡ്യൂളുകൾക്ക് ഏർപ്പെടുത്തിയ അധികനികുതി പിൻവലിക്കുക, കോഴി വളർത്തൽ കാർഷിക മേഖലകളിൽ കൊണ്ടുവരിക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് മുഖ്യമന്ത്രിക്ക് പരാതി നൽകുമെന്നും അദ്ദേഹം അറിയിച്ചു.
Kerala
ന്യൂഡൽഹി: രാജ്യത്ത് വൻ സാമ്പത്തിക പ്രതിസന്ധിയുടെ കൊടുങ്കാറ്റ് വൈകാതെ വീശുമെന്നും കഠിനകാലമാണ് വരാനിരിക്കുന്നതെന്നും മുന്നറിയിപ്പ് നൽകി ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ഇന്ധനവില വർധനവിനെയും രാജ്യത്തെ സാമ്പത്തിക നയങ്ങളെയും രൂക്ഷമായി വിമർശിച്ച അദ്ദേഹം, വരാനിരിക്കുന്ന പ്രതിസന്ധിയിൽ ശതകോടീശ്വരന്മാരായ അദാനിയും അംബാനിയുമെല്ലാം തകരുമെന്നും പ്രവചിച്ചു.
പശ്ചിമേഷ്യൻ പ്രതിസന്ധി മറികടക്കാൻ കേന്ദ്ര സർക്കാരിന് സാധിച്ചിട്ടില്ലെന്നും ഇതാണ് രാജ്യം നേരിടാൻ പോകുന്ന വലിയ പ്രതിസന്ധിയുടെ കാരണമെന്നും രാഹുഷ കൂട്ടിച്ചേർത്തു. സാധാരണക്കാരോട് വിദേശയാത്രകൾ ഒഴിവാക്കാൻ ആവശ്യപ്പെടുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സ്വന്തം വിദേശയാത്രകൾ കഴിഞ്ഞിട്ട് ഒന്നിനും നേരമില്ലെന്നും രാഹുൽ ഗാന്ധി പരിഹസിച്ചു.
ഇന്ന് വീണ്ടും ഇന്ധനവില കൂട്ടിയുള്ള എണ്ണക്കമ്പനികളുടെ ഇരുട്ടടിക്ക് പിന്നാലെയാണ് രാഹുലിന്റെ വിമർശനം. അഞ്ച് ദിവസത്തിനിടെ ഇത് രണ്ടാം തവണയാണ് വില കൂട്ടിയത്. പെട്രോളിനും ഡീസലിനുമാണ് വില കൂട്ടിയത്. ലീറ്ററിന് 90 പൈസ വീതമാണ് കൂടിയത്.
തിരുവനന്തപുരത്ത് പെട്രോൾ വില 111 രൂപ 71 പൈസയായി. ഡീസൽ വില 100 കടന്നു. പുതിയ നിരക്കുകൾ രാവിലെ മുതൽ നിലവിൽ വന്നു. അഞ്ചു ദിവസത്തിനിടെ രണ്ടാം തവണയാണ് വില കൂട്ടുന്നത്. പതിനഞ്ചാം തീയതി പെട്രോളിനും ഡീസലിനും മൂന്നു രൂപ വീതം കൂട്ടിയിരുന്നു. പുതുക്കിയ നിരക്കനുസരിച്ച് കൊച്ചിയിൽ പെട്രോളിന് ലിറ്ററിന് 109 രൂപ 73 പൈസയായി. ഡീസൽ വില ലിറ്ററിന് 98 രൂപ 63 പൈസയായി.
Kerala
വാഴക്കുളം: ഉത്പാദനച്ചെലവ് കൂടിയതിനും വിലയിടിവിനുമൊപ്പം വേനൽച്ചൂടും കൂടിയായതോടെ പൈനാപ്പിൾ കൃഷിയിൽ തളർച്ച. കാലാവസ്ഥാവ്യത്യാസങ്ങൾ പൈനാപ്പിളിന്റെ ഗുണനിലവാരത്തെയും തൂക്കത്തെയും സാരമായി ബാധിക്കുന്നുമുണ്ട്. പ്രതീക്ഷിക്കുന്ന വില കിട്ടാതെ വന്നതും കർഷകർക്കു തിരിച്ചടിയായി.
പൈനാപ്പിള്‍ ചെടികള്‍ ഒരു പരിധിവരെ ചൂടിനെ ചെറുത്തുനില്ക്കുന്നവയാണെങ്കിലും കടുത്ത വേനലിൽ വളര്‍ച്ചാമുരടിപ്പ് നേരിടുകയാണ്. വളര്‍ച്ച ശോഷിച്ച് തൂക്കം 100-200 ഗ്രാം കുറഞ്ഞ് ഗ്രേഡ് താഴ്ന്നാല്‍ വില നേര്പകുതിയാകുന്ന സ്ഥിതി.
പച്ച എ ഗ്രേഡ് പൈനാപ്പിളിന് നിലവില്‍ 31 രൂപയും പഴത്തിന് 30 രൂപയുമാണ് വാഴക്കുളം വിപണിവില. ആവശ്യക്കാരുടെയും കച്ചവടക്കാരുടെയും സാഹചര്യങ്ങള്‍ക്കനുസരിച്ച് 33-35 വരെയും വില ഉയരുന്നുമുണ്ട്. വേനല്‍ കാഠിന്യത്തില്‍ തൂക്കം ഏതാനും ഗ്രാം കുറഞ്ഞാൽത്തന്നെ ഗ്രേഡ് കുറഞ്ഞ് ബിയും സിയുമാകുന്നു.
എ ഗ്രേഡിന് ശരാശരി 30-32 ലഭിക്കുമ്പോള്‍ ബി ഗ്രേഡിന് പരമാവധി 15 രൂപ വരെയേ ലഭിക്കൂ. സാധാരണനിലയിലുള്ള ഉത്പാദനച്ചെലവ് ചെടിയൊന്നിനു 40 രൂപയെന്നത് ഇത്തരം സാഹചര്യങ്ങളില്‍ വീണ്ടും ഉയരും.
കാലം തെറ്റിയെത്തുന്ന തടസങ്ങൾ
കൃഷിയുടെ തുടര്‍ച്ചയ്ക്കും ആവര്‍ത്തന കൃഷിക്കുമുള്ള തൈക്കാനികളുടെ വളര്‍ച്ചാ കാലയളവ് ദീര്‍ഘിക്കുന്നതാണ് കടുത്ത വേനല്‍ അടിച്ചേല്‍പ്പിക്കുന്ന മറ്റൊരു വിന. മതിയായ അളവില്‍ ജലം ലഭിച്ചാലും സ്വാഭാവികമായ വളര്‍ച്ച തടസപ്പെടുകയാണ്.
തായ്ച്ചെടിയില്ത്തന്നെ ചുറ്റിനില്ക്കുന്ന ഇവ യഥാസമയം ഒരുമിച്ച് വളര്‍ച്ച പാകമായില്ലെങ്കില്‍ കര്ഷകന് ഭീമമായ നഷ്ടം നേരിടേണ്ടിവരും. പാട്ടത്തിനെടുത്ത ഭൂമിയില്‍ കരാര്‍ കാലാവധി കഴിഞ്ഞുള്ള വിളവെടുപ്പും മറ്റും തർക്കങ്ങൾക്കിടയാക്കുന്നുണ്ട്.
പലസമയങ്ങളില്‍ ഇവ പാകമാകുന്നത് ഒരുമിച്ചു കുലയ്ക്കുന്നതിനുള്ള ഹോര്‍മോണ്‍ പ്രയോഗം ചെയ്യുന്നതിനും തടസമാകുന്നു. പാകമായവ തെരഞ്ഞുപിടിച്ച് മരുന്ന് ചെയ്യേണ്ടിവരുന്നത് സമയനഷ്ടവും അധികച്ചെലവുമുണ്ടാക്കുന്നു. തൈ അടര്‍ത്തിമാറ്റിയുള്ള ആവര്‍ത്തനക്കൃഷി യഥാസമയത്തു നടന്നില്ലെങ്കില്‍ ഇതര പരിപാലനങ്ങളും തടസപ്പെടും.
അപ്രതീക്ഷിതമായി ചെലവുയരുന്നു
വേനലില്‍ ജലദൗര്‍ലഭ്യമാണ് ഏറ്റവും വലിയ പ്രശ്നം. ഇതു പരിഗണിച്ച് മതിയായ ജലസേചന സംവിധാനം ഒരുക്കി മാത്രമേ കര്‍ഷകര്‍ വേനല്കൃഷികള് നടത്താറുള്ളൂ. ഒപ്പം, പാകമാകുന്ന പൈനാപ്പിളിനു പൊള്ളലേല്‍ക്കാതെ പുത (മൂടി) ഇടുന്നതിനുള്ള സംവിധാനവുമുള്ള കര്‍ഷകര്‍ മാത്രമേ വേനല്‍കൃഷിക്ക് തുനിയാറുള്ളൂ.
അപ്രതീക്ഷിതമായി കടുത്ത വേനല്‍ വന്നതോടെ എത്രമാത്രം അളവ് ജലം എത്തിച്ചാലും പ്രയോജനമില്ലാത്ത സാഹചര്യമാണ് . കടുത്ത വേനലില്‍ സാധാരണ കടലാസ്, വൈക്കോല്‍, പുല്ല്, ഓല തുടങ്ങിയവ ഉപയോഗിച്ചുള്ള നാടന്‍ പുതയിടല്‍ മതിയാകാതെ വരുന്നു. ഒരേക്കറിന് ഗാര്ഡന് നെറ്റ് സംവിധാനം ഉപയോഗിച്ചു പുതയിടാൻ ശരാശരി 50,000 രൂപയ്ക്കു മുകളില്‍ ചെല വ് വരും. തോടുകളിലെയും ജലാശയങ്ങളിലെയും ജലദൗര്‍ലഭ്യവും പൈനാപ്പിൾ കൃഷിയ്ക്കു വെല്ലുവിളിയാണ്.
സാധാരണ നിലയില്‍ പഴവര്‍ഗങ്ങളുടെ ഉപയോഗം കൂടേണ്ട സമയമാണു വേനല്‍ക്കാലമെങ്കിലും പൈനാപ്പിൾ വിപണിയിൽ ഈ ഉണർവ് പ്രകടമല്ല. വിലക്കുറവിനൊപ്പം വിളവെടുപ്പിന് അധിക കൂലിയും കർഷകർക്കു തിരിച്ചടിയാണ്. തോട്ടമുടമകള്‍ സഹകരിച്ച് ഓരോ തോട്ടങ്ങളിലായി സ്വന്തം നിലയിൽ വിളവെടുപ്പ് നടത്തുന്നുമുണ്ട്.
Leader Page
കേരളത്തിൽ ഇടതുപക്ഷത്തിനേറ്റ പരാജയം അപ്രതീക്ഷിതമായിരുന്നു എന്നാണ് സിപിഎമ്മും ഇടതുമുന്നണിയും വിലയിരുത്തുന്നത്. എന്നാൽ കേരളത്തിൽ സിപിഎമ്മിൽ വളർന്നുവന്ന ഇൻസെന്റീവ് ബേസ്ഡ് പൊളിറ്റിക്സ്, ഇടതുപക്ഷ രാഷ്ട്രീയ പ്രവർത്തനത്തെ കമ്മീഷൻ ഏജന്റുമാരായി പ്രവർത്തിക്കുന്ന പുത്തൻ കമ്യൂണിസ്റ്റുകാരെ സൃഷ്ടിക്കുകയായിരുന്നു. 2010നു ശേഷം സിപിഎമ്മിൽ സംഭവിച്ചുകൊണ്ടിരിക്കുന്നത് ഇതാണ്.
കേരളത്തിലെ ഇടതുപക്ഷവും സിപിഎമ്മും കമ്യൂണിസ്റ്റ് മൂല്യങ്ങൾ അറ്റുപോയ ചോര മരവിപ്പിക്കുന്ന നേതൃത്വത്തെക്കൊണ്ട് ആൾക്കൂട്ടത്തെ മാത്രം സൃഷ്ടിക്കാൻ കഴിയും എന്ന് ആഗ്രഹിച്ചുകൊണ്ടാണ് ഈ തെരഞ്ഞെടുപ്പിൽ രാഷ്ട്രീയ പ്രവർത്തനം നടത്തിയത്. വികസനം എന്നത് ഇൻസെന്റീവ് ബേസ്ഡ് പൊളിറ്റിക്സ് ആയി സിപിഎം കണ്ടതിന്റെ പരിണതഫലം കൂടിയാണ് നേതൃത്വത്തെ അണികൾ ഇപ്പോൾ തിരുത്തിയിരിക്കുന്നത്.
ഏറ്റവും വലിയ ഉദാഹരണമാണ് പയ്യന്നൂരിലും തളിപ്പറമ്പിലും തൃക്കരിപ്പൂരിലും ഉദുമയിലും കൊല്ലത്തും സംഭവിച്ചത്. അമ്പലപ്പുഴയിലും ആലപ്പുഴയിലും രാഷ്ട്രീയ ക്രിമിനൽ വത്കരണത്തെ എതിർത്തുകൊണ്ട് സിപിഎം നേതാക്കൾ തന്നെ സിപിഎമ്മിനെയും ഇടതുപക്ഷത്തെയും തോൽപ്പിച്ചിരിക്കുന്നു.
എല്ലാക്കാലത്തും ഉയർത്തിപ്പിടിച്ചിരുന്ന രാഷ്ട്രീയ പ്രബുദ്ധത സത്യസന്ധമായ പൊതുജന സേവനം ആയിരുന്നുവെങ്കിൽ, ഇന്നതു മാറുകയും രണ്ടായിരത്തിനുശേഷം പാർട്ടിയിൽ അംഗങ്ങളായിട്ടുള്ള വലിയ സമൂഹത്തിന് രാഷ്ട്രീയ വിദ്യാഭ്യാസം നൽകുന്നതിൽ പാർട്ടി പരാജയപ്പെടുകയും ചെയ്തിരിക്കുന്നു.
വികസന പ്രവർത്തനങ്ങൾ ആകമാനം മുതലാളിത്ത തന്ത്രങ്ങളും കോർപറേറ്റ് തന്ത്രങ്ങളുമായി അധഃപതിക്കുകയും അതുവഴി കേരളത്തിൽ ഇടതുപക്ഷത്തിന്റെ മൂല്യങ്ങൾ മൊത്തം അറ്റുപോകുകയും ചെയ്തതാണ് ഒന്നാമതായി നേരിട്ട പ്രതിസന്ധി. കേരളത്തിലെ കമ്യൂണിസ്റ്റ് പാർട്ടിയെ സംബന്ധിച്ചിടത്തോളം സ്റ്റാലിനിസ്റ്റിക് രാഷ്ട്രീയ സംഘടനാ രീതി വളർന്നുവരികയും ഒരൊറ്റ ആളിലേക്ക് പാർട്ടി നേതൃത്വം മാറുകയും ചെയ്തു എന്നതാണ് രണ്ടാമത്തെ പ്രതിസന്ധി.
സഖാവ് പിണറായി വിജയനല്ലാതെ മറ്റാരുണ്ട് കേരളത്തെ നയിക്കാൻ എന്ന പ്രതിലോമ മുദ്രാവാക്യം ഉയർത്തുന്നതിനുപോലും സിപിഎം തയാറായി എന്നതാണ് ഈ ദുരന്തത്തിലേക്ക് പാർട്ടിയെ കൊണ്ടുചെന്നെത്തിച്ചത്. പാർട്ടിക്കുള്ളിൽ ആശയപരമായ ചർച്ചകൾ നടക്കുന്നില്ല എന്നതിന്റെ തെളിവാണ് കഴിഞ്ഞ പത്തു കൊല്ലത്തെ സെക്രട്ടേറിയറ്റ് യോഗങ്ങളുടെ സമയദൈർഘ്യം.
സംസ്ഥാന കമ്മിറ്റിയും മറ്റു കീഴ്ഘടകങ്ങളും ഈ വിധം അരാഷ്ട്രീയവത്കരിക്കപ്പെട്ടതും ഉൾപാർട്ടി ജനാധിപത്യം ഇല്ലാതായതും ഈ പാർട്ടിയെ ഏകാധിപത്യത്തിലേക്ക് എത്തിച്ചു എന്നതാണു സത്യം. ഉദാഹരണം പറഞ്ഞാൽ, പിഎം ശ്രീയിൽ ഒപ്പിട്ടത് പാർട്ടിയുടെ സംസ്ഥാന കമ്മിറ്റിയോ സെക്രട്ടേറിയറ്റോ കേന്ദ്ര കമ്മിറ്റിയോ അറിയാതെയാണ്. അതിന് പാർട്ടിയുടെ സംസ്ഥാന കമ്മിറ്റിയംഗമായിട്ടുള്ള ഒരു രാജ്യസഭാ അംഗത്തെ മാത്രം ചുമതലപ്പെടുത്തി കേന്ദ്രസർക്കാരുമായി ചർച്ച നടത്തി.
ഭരണനിർവഹണത്തിൽ അനാവശ്യ ധൂർത്തും സ്വജന പക്ഷപാതവും മറ്റൊരു അപകടകരമായ സ്ഥിതിവിശേഷത്തിലേക്ക് പാർട്ടിയെ കൊണ്ടുചെന്നെത്തിച്ചു. തെരഞ്ഞെടുപ്പുകളിൽപോലും പാർട്ടി സെക്രട്ടറിയുടെ ഭാര്യയെ നിർത്താൻ തീരുമാനിക്കുന്നതു വഴി എന്തു സന്ദേശമാണ് പാർട്ടി അണികളിലേക്ക് എത്തിച്ചത് എന്നതാണ് ഏറ്റവും ഗൗരവരമായി പാർട്ടി പരിശോധിക്കേണ്ടത്.
പാർട്ടിയുടെ ഏറ്റവും വലിയ സ്വാധീനമേഖലയായിരുന്ന ദളിതരെ തഴഞ്ഞതു വഴി പട്ടികജാതിക്കാർക്ക് മന്ത്രിസഭയിൽ പ്രാതിനിധ്യം പോലുമില്ലാതെയായി. ഭൂരിപക്ഷ വർഗീയതയെ താലോലിക്കുന്നതിനുവേണ്ടി പരിശ്രമിക്കുക എന്ന തെറ്റായ രാഷ്ട്രീയനയം സ്വീകരിച്ചതു വഴി കേരളത്തിലെ ന്യൂനപക്ഷങ്ങൾ പാർട്ടിയിൽനിന്ന് അകലുകയും ഐക്യ ജനാധിപത്യ മുന്നണിക്ക് അനുകൂലമായി ചിന്തിക്കുകയും ചെയ്തു.
ഐക്യ ജനാധിപത്യ മുന്നണി ഈ തെരഞ്ഞെടുപ്പ് ഫലത്തിൽ ഏറ്റവും കൂടുതൽ കടപ്പെട്ടിരിക്കുന്നത് മുഖ്യമന്ത്രി പിണറായി വിജയന്റെ ചിത്രങ്ങൾ കേരളത്തിലുടനീളം പ്രദർശിപ്പിച്ചതിനോടും അതുപോലെതന്നെ വെള്ളാപ്പള്ളി നടേശനോടും ആയിരിക്കണം എന്നതാണ് എന്റെ ചിന്ത.
Kerala
പാലാ: തെരഞ്ഞെടുപ്പില്‍ സംപൂജ്യരായതോടെ കേരള കോണ്‍ഗ്രസ്-എം പിളര്‍പ്പിലേക്കെന്ന് സൂചന. 12 സീറ്റുകളിലും തോറ്റതോടെ അണികള്‍ ആശങ്കയിലാണ്. മുന്നണി മാറ്റം എതിര്‍ത്ത ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിനെതിരെ രൂക്ഷ വിമര്‍ശനമാണ് ഉയരുന്നത്.
യുഡിഎഫില്‍ പോകണമെന്ന നിലപാടിലാണ് ജോസ് കെ മാണി അനുകൂല വിഭാഗം. ഈ സാഹചര്യത്തില്‍ ഒരു വിഭാഗം എല്‍ഡിഎഫ് വിട്ടേക്കുമെന്നും സൂചനയുണ്ട്.
കേരളത്തിന്റെ രാഷ്ട്രീയ ചരിത്രത്തിലെ ഏറ്റവും വലിയ തിരിച്ചടിയാണ് കേരള കോണ്‍ഗ്രസ് മാണി വിഭാഗം നേരിട്ടത്. യുഡിഎഫിന്റെ തേരോട്ടത്തില്‍ പാർട്ടിക്ക് മധ്യകേരളത്തില്‍ നിലം തൊടാനായില്ല. കേരള കോണ്‍ഗ്രസിന്റെ രാഷ്ട്രീയ ഭാവി തന്നെ ചോദ്യം ചെയ്യപ്പെടുന്നതാണ് നിയമസഭാ തെരഞ്ഞെടുപ്പിലെ തോല്‍വി.
Kerala
തൊടുപുഴ: വൈദ്യുതി വകുപ്പിനു കീഴിലുള്ള സംസ്ഥാനത്തെ എല്ലാ അണക്കെട്ടുകളിലുമായി അവശേഷിക്കുന്നത് 30 ശതമാനം വെള്ളം. മുന്‍ വര്‍ഷം ഇതേ ദിവസത്തേക്കാള്‍ എട്ടുശതമാനം കുറവാണിത്.
ഇടുക്കി അണക്കെട്ടില്‍ 2331.51 അടിവെള്ളമാണുള്ളത്. സംഭരണ ശേഷിയുടെ 31 ശതമാനമാണിത്. മുന്‍ വര്‍ഷം ഇതേ ദിവസം 2342.24 അടിയായിരുന്നു ജലനിരപ്പ്. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 10.73 അടി വെള്ളം കുറവാണ്.
സംസ്ഥാനത്തെ വലിയ അണക്കെട്ടുകളടങ്ങുന്ന ഗ്രൂപ്പ് ഒന്നില്‍ 30 ശതമാനവും രണ്ടില്‍ 28 ശതമാനവും മൂന്നില്‍ 44 ശതമാനവുമാണ് ജലനിരപ്പ്. കടുത്ത ചൂടിനെ തുടര്‍ന്നു സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗം റിക്കാര്‍ഡ് ഭേദിച്ചതോടെ ഇടുക്കി പദ്ധതിയുടെ ഭാഗമായ മൂലമറ്റത്ത് ഉത്പാദനം വര്‍ധിപ്പിച്ചിരുന്നു. പീക്ക് ലോഡ് സമയത്താണ് ഉത്പാദനം കൂടുതല്‍. ഇതേ തുടര്‍ന്നു ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് ഗണ്യമായി താഴുന്ന സാഹചര്യമാണ്.
കഴിഞ്ഞ ഏഴു വര്‍ഷത്തെ ഏറ്റവും കുറഞ്ഞ നിലയിലാണ് ഇപ്പോള്‍ ഇവിടത്തെ ജലനിരപ്പ്. ചൊവ്വാഴ്ച സംസ്ഥാനത്ത് ഹര്‍ത്താലായിരുന്നിട്ടും വൈദ്യുതി ഉപയോഗത്തില്‍ കാര്യമായ കുറവുണ്ടായില്ല. 117.009 ദശലക്ഷം യൂണിറ്റായിരുന്നു ഉപഭോഗം. പലയിടത്തും വേനല്‍മഴ ലഭിച്ചിട്ടും ചൂട് കുറയാത്തതാണ് ഉപഭോഗം കൂടാന്‍ പ്രധാന കാരണം.
അതേസമയം പരിമിതമായ വൈദ്യുതി നിയന്ത്രണം മാത്രമാണ് ചൊവ്വാഴ്ച സംസ്ഥാനത്ത് വേണ്ടിവന്നതെന്നും റെഗുലേറ്ററി കമ്മീഷന്റെ അനുമതി ലഭിച്ച 200 മെഗാവാട്ട് വൈദ്യുതിയും കേന്ദ്ര ഉത്പാദന നിലയങ്ങളില്‍ നിന്നും ലഭിക്കേണ്ടിയിരുന്ന 200 മെഗാവാട്ട് വൈദ്യുതിയും എത്തിയതോടെ സംസ്ഥാനത്തിന്റെ ഭൂരിഭാഗം പ്രദേശങ്ങളിലും കൃത്യമായി വൈദ്യുതി ലഭ്യമാക്കാന്‍ കഴിഞ്ഞതായും കെഎസ്ഇബി അറിയിച്ചു.
മധ്യ തെക്കന്‍ പ്രദേശങ്ങളില്‍ വേനല്‍മഴ ലഭിച്ചിട്ടും വൈദ്യുതി ഉപയോഗത്തില്‍ കാര്യമായ കുറവുണ്ടാകാത്ത സാഹചര്യമാണെന്നും വൈദ്യുതി ബോര്‍ഡ് വ്യക്തമാക്കി.
ഉയര്‍ന്ന ലോഡ് മൂലം പ്രസരണ വിതരണ ശൃംഖലയ്ക്ക് താങ്ങാനാകാത്ത സമ്മര്‍ദം ഉണ്ടാകുന്ന സാഹചര്യത്തില്‍ മാത്രം അരമണിക്കൂറില്‍ താഴെയുള്ള വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്താന്‍ ലോഡ് ഡെസ്പാച്ച് സെന്ററിന്റെ ചുമതലയുള്ള ചീഫ് എന്‍ജിനിയര്‍ക്ക് കഴിഞ്ഞ ദിവസം ചേര്‍ന്ന ബോര്‍ഡിന്റെ ഉന്നതതല യോഗം അനുമതി നല്‍കിയിരുന്നു. എന്നാല്‍ മാധ്യമങ്ങള്‍ ഇതു തെറ്റായി വ്യാഖ്യാനിച്ച് കേളത്തില്‍ ലോഡ് ഷെഡ്ഡിംഗ് ഏര്‍പ്പെടുത്തിയെന്ന വാര്‍ത്ത നല്‍കിയത് ഖേദകരമാണെന്നും ബോര്‍ഡ് അധികൃതര്‍ പറഞ്ഞു.
Business
ന്യൂഡൽഹി/കൊച്ചി: ടയർ നിർമാണത്തിനാവശ്യമായ അസംസ്കൃത വസ്തുക്കളുടെ ഇറക്കുമതി തീരുവയിൽ ഇളവ് നൽകണമെന്ന് കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ട് ഓട്ടോമോട്ടീവ് ടയർ മാനുഫാക്ചറേഴ്സ് അസോസിയേഷൻ (ആത്മ).
പശ്ചിമേഷ്യൻ പ്രതിസന്ധിയും ആഗോള ക്രൂഡ് ഓയിൽ വിപണിയിലെ അസ്ഥിരതയും കാരണം ടയർ നിർമാണത്തിനാവശ്യമായ അസംസ്കൃത വസ്തുക്കളുടെ ഇറക്കുമതിയിൽ തടസം നേരിട്ടതു ചൂണ്ടിക്കാട്ടിയാണ് സംഘടന ഇറക്കുമതി തീരുവയിൽ ഇളവ് ആവശ്യപ്പെടുന്നത്.
പശ്ചിമേഷ്യൻ യുദ്ധത്തെ തുടർന്ന് ടയർ നിർമാണത്തിന് ആവശ്യമായ അസംസ്കൃത വസ്തുക്കളുടെ ലഭ്യത കുറഞ്ഞിട്ടുണ്ട്. യുദ്ധത്തെ തുടർന്ന് ടയർ നിർമാണച്ചെലവ് 70 ശതമാനം വരെ വർധിച്ചെന്ന് ആത്മ വ്യക്തമാക്കി.
അതേസമയം, സിന്തറ്റിക് റബർ, പ്രത്യേക റെസിനുകൾ എന്നിവയ്ക്ക് കേന്ദ്രസർക്കാർ ജൂണ്‍ 30 വരെ താത്കാലിക കസ്റ്റംസ് തീരുവ ഇളവ് അനുവദിച്ചിട്ടുണ്ട്.
ടയർ നിർമ്മാണത്തിന് ആവശ്യമായ മൊത്തം അസംസ്കൃത വസ്തുക്കളുടെ ചെലവിൽ 60 മുതൽ 70 ശതമാനം വരെയും ക്രൂഡ് ഓയിൽ അധിഷ്ഠിത വസ്തുക്കൾക്കാണ്.
ക്രൂഡ് ഓയിൽ വിലയിലെ ചാഞ്ചാട്ടവും ഹോർമുസ് കടലിടുക്ക്, സൂയസ് കനാൽ തുടങ്ങിയ പ്രധാന കപ്പൽ പാതകളിലെ പ്രതിസന്ധി ചരക്ക് കൂലി വർധിക്കുന്നതിനും ഇൻഷുറൻസ് നിരക്കുകൾ ഉയരുന്നതിനും ഷിപ്പ്മെന്റുകൾ വൈകുന്നതിനും കാരണമായതായി അസോസിയേഷൻ വ്യക്തമാക്കി. ഇത് ഉത്പാദന ചെലവ് കുത്തനെ ഉയർത്തുന്നു.
ടയറുകളുടെ സുരക്ഷയിൽ നിർണായകമായ ബീഡ് വയറുകളുടെ ലഭ്യത കുറഞ്ഞിട്ടുണ്ട്. ഇത് ടയർ കന്പനികളെ പ്രതിസന്ധിയിലാക്കുന്നു. വ്യാവസായിക വാതകത്തിന്റെയും എൽപിജിയുടെയും ക്ഷാമം കാരണം ആഭ്യന്തര വിതരണക്കാർ ഉത്പാദന പരിമിതികൾ നേരിടുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ.
ബീഡ് വയറുകളുടെ ഇറക്കുമതിക്ക് ക്വാളിറ്റി കണ്ട്രോൾ ഓർഡറിൽനിന്ന് താത്കാലിക ഇളവ് അനുവദിക്കണമെന്നാണ് ആത്മയുടെ ആവശ്യം. കൂടാതെ ടയർ നിർമാണത്തിന് ആവശ്യമായ സൾഫർ, റബർ പ്രോസസ് ഓയിലുകൾ തുടങ്ങിയവയുടെ ഉത്പാദനം നിലനിർത്താൻ റിഫൈനറികളോട് അസോസിയേഷൻ ആവശ്യപ്പെട്ടിട്ടുണ്ട്.
പശ്ചിമേഷ്യൻ പ്രതിസന്ധിയെത്തുടർന്ന് വിതരണശൃംഖലയിലുണ്ടായ അനിശ്ചിതത്വം പരിഹരിക്കാൻ കേന്ദ്രസർക്കാർ നയപരമായ പിന്തുണ നൽകണം.
നിലവിലെ പ്രതിസന്ധി മറികടക്കാൻ സിന്തറ്റിക് റബർ, പ്രത്യേക റെസിനുകൾ എന്നിവയ്ക്ക് ജൂൺ 30 വരെ താത്കാലിക കസ്റ്റംസ് തീരുവ ഇളവ് അനുവദിച്ച സർക്കാർ നടപടി സ്വാഗതാർഹമാണ്. എന്നാൽ ടയർ നിർമാണത്തിന് ഒഴിച്ചുകൂടാനാകാത്ത നൈലോൺ ടയർ കോർഡ് ഫാബ്രിക്, ബീഡ് വയർ, സ്റ്റീൽ ടയർ കോർഡ്, കാർബൺ ബ്ലാക്ക് തുടങ്ങിയവയ്ക്ക് ഇപ്പോഴും ഉയർന്ന ഇറക്കുമതി തീരുവ നിലനിൽക്കുന്നത് വ്യവസായത്തിനു തിരിച്ചടിയാണെന്ന് ആത്മ ചൂണ്ടിക്കാട്ടി.
Kerala
തിരുവനന്തപുരം: സംസ്ഥാനത്ത് ലോഡ് ഷെഡിംഗില്ലെന്ന് ഇന്നും ആവർത്തിച്ച് വൈദ്യുതിമന്ത്രി കെ കൃഷ്ണൻകുട്ടി. പ്രതിസന്ധിയെക്കുറിച്ചുള്ള മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് ഇപ്പോഴുള്ളത് ലോഡ് ഷെഡിംഗല്ലെന്നും ഗല്ലെന്നും ഉപയോഗം കൂടുമ്പോൾ ഡ്രിപ്പ് ആകുന്നതാണെന്നും ആവർത്തിക്കുകയാണ് മന്ത്രി.
വൈദ്യുതി ഉൽപാദനം കൂട്ടിയെന്ന് മന്ത്രി പറയുന്നുണ്ടെങ്കിലും പ്രതിസന്ധി ആഴമുള്ളതാണ്. പുറത്ത് നിന്ന് വൈദ്യുതി വാങ്ങുന്നതിൽ റെഗുലേറ്ററി കമ്മീഷൻ കാലതാമസം ഉണ്ടാക്കിയെന്നും മന്ത്രി കുറ്റപ്പെടുത്തുന്നു. കമ്മീഷൻ നടപടി വൈകിയപ്പോൾ ബോർഡ് ഇടപെട്ടുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കൊടും ചൂടിനിടെ ജനത്തിന് ഇരുട്ടടിയാകുകയാണ് ലോഡ് ഷെഡിംഗ്. വൈകുന്നേരം ആറ് മുതൽ രാത്രി 12 വരെ അരമണിക്കൂറാണ് വൈദ്യുതി നിയന്ത്രണം. കഴിഞ്ഞ മൂന്ന് വർഷത്തെ ഏറ്റവും ഉയർന്ന അളവിലുള്ള വെള്ളം ഡാമുകളിലേക്ക് എത്തിയിട്ടും ഗുരുതര പ്രതിസന്ധി ഉണ്ടാകാൻ കാരണം ആസൂത്രണമില്ലാതെ ഉള്ള വൈദ്യുതി ഉൽപാദനം ആണെന്നത് വ്യക്തമാവുകയാണ്.
സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ വൈദ്യുതി റെഗുലേറ്ററി കമ്മിഷൻ അംഗങ്ങളുമായി മന്ത്രി കൃഷ്ണൻകുട്ടി കൂടിക്കാഴ്ച നടത്തി. കെഎസ്ഇബിയും കമ്മീഷനും തമ്മിൽ തർക്കം നിലനിൽക്കുന്നതിനിടെയാണ് കൂടിക്കാഴ്ച നടന്നത്.
250 മെഗാ വാട്ട് വാങ്ങാനുള്ള പെറ്റീഷനുമായി ബന്ധപ്പെട്ടാണ് കെഎസ്ഇബിയും റഗുലേറ്ററി കമ്മീഷനും തമ്മിൽ തർക്കമുണ്ടായത്. പുറത്ത് നിന്ന് വൈദ്യുതി വാങ്ങിക്കുന്നതിൽ വൈദ്യുതി റഗുലേറ്ററി കമ്മീഷൻ കാലതാമസമുണ്ടാക്കിയെന്ന് കൂടിക്കാഴ്ചയ്ക്ക് ശേഷം മന്ത്രി കൃഷ്ണൻകുട്ടി പറഞ്ഞു.
കെഎസ്ഇബി ഒരു അപേക്ഷ നൽകിയാൽ അതിൽ വേഗം തീരുമാനമെടുക്കാനുള്ള ഉത്തരവാദിത്തം റഗുലേറ്ററി കമ്മീഷനുണ്ട്. എന്തുകൊണ്ട് വൈകി എന്ന് കമ്മീഷനോട് ചോദിക്കണം എന്നും കൃഷ്ണൻകുട്ടി പറഞ്ഞു.
Kerala
തിരുവനന്തപുരം: സംസ്ഥാനത്ത് ലോഡ്ഷെഡിംഗ് ഇല്ലെന്ന് ആവർത്തിച്ച് മന്ത്രി കെ. കൃഷ്ണൻകുട്ടി. കെഎസ്ഇബിയുടെ നിലവിലെ ക്രമീകരണം ലോഡ് ഷെഡിംഗ് അല്ല; വൈദ്യുതി നിയന്ത്രണം മാത്രമാണെന്നും കൃഷ്ണൻകുട്ടി വ്യക്തമാത്തി. ഓവർലോഡ് ഉള്ള സ്ഥലങ്ങളിൽ മാത്രമാണ് നിയന്ത്രണമെന്നും കെ. കൃഷ്ണൻകുട്ടി പറഞ്ഞു.
ലോഡ് ഷെഡിംഗിന് സർക്കാരിന്റെ അനുമതി വേണമെന്നും മഴ പെയ്യുകയും കേന്ദ്രത്തിൽ നിന്ന് കിട്ടേണ്ട വൈദ്യുതി കിട്ടുകയും ചെയ്യുന്നതോടെ പ്രതിസന്ധി അവസാനിക്കുമെന്നും മന്ത്രി വ്യക്തമാക്കി. അതേസമയം സംസ്ഥാനത്ത് 15 മിനിറ്റ് മുതൽ 30 മിനിറ്റ് വരെ വൈദ്യുതി നിയന്ത്രണം തുടരുമെന്നാണ് കെഎസ്ഇബി വ്യക്തമാക്കിയത്.
കെഎസ്ഇബി ഉന്നതതല യോഗത്തിലാണ് അര മണിക്കൂറിൽ താഴെ വൈദ്യുതി നിയന്ത്രണം തുടരുമെന്നതിൽ തീരുമാനമായത്. വൈകുന്നേരം ആറിന് രാത്രി 12നും ഇടയിൽ അര മണിക്കൂറിൽ താഴെയാകും നിയന്ത്രണം. സ്ഥിതിഗതികൾ ഓരോ ദിവസവും ഉന്നതതല സംഘം വിലയിരുത്തും. വൈദ്യുതി ഉപഭോഗം റെക്കോർഡ് കടന്ന സാഹചര്യത്തിലാണ് കോർ കമ്മിറ്റിയിലെ തീരുമാനം.
Kerala
തിരുവനന്തപുരം: സംസ്ഥാനത്ത് ലോഡ് ഷെഡിംഗ് നടപ്പിലാക്കാൻ കെഎസ്ഇബി ഉന്നതതല യോഗത്തിൽ തീരുമാനം. വൈകുന്നേരം ആറിനും രാത്രി 12നും ഇടയിൽ അരമണിക്കൂർ വരെയാണ് ലോഡ് ഷെഡിംഗിന് തീരുമാനമായിരിക്കുന്നത്.
പീക്ക് അവറിൽ വാഹന ചാർജിംഗ് പാടില്ലെന്നും എസി താപ നില 24 നും 26 നും ഇടക്ക് ക്രമീകരിക്കണമെന്നും നിര്‍ദേശമുണ്ട്. വൈദ്യുതി ആവശ്യകതയിലുണ്ടായ അപ്രതീക്ഷിതമായ വർദ്ധനയാണ് പ്രതിസന്ധിക്ക് കാരണമെന്ന് യോഗം വിലയിരുത്തി.
സംസ്ഥാനത്തെ വൈദ്യുതി ആവശ്യകതയുടെ വളർച്ചാ നിരക്ക് പരിശോധിച്ചാൽ പ്രതിവർഷം ഉണ്ടാകുന്ന ശരാശരി വർധനയെക്കൾ വളരെക്കൂടുതലാണ് ഇക്കൊല്ലം ഉണ്ടായിരിക്കുന്നത്. വൈകുന്നേപം ആറിന് ശേഷമുള്ള ഇലക്ട്രിക് വാഹനങ്ങളുടെ ചാർജിംഗും എസിയുടെ ഉപയോഗവും പശ്ചിമേഷ്യൻ യുദ്ധത്തിന്റെ പശ്ചാത്തലത്തിലുണ്ടായ പാചകവാതക ക്ഷാമത്തെത്തുടർന്ന് ജനങ്ങൾ ഇൻഡക്ഷൻ പാചകത്തെ അധികമായി ആശ്രയിച്ചതുമാണ് വൈദ്യുതി ആവശ്യകത കുത്തനെ കൂടാൻ കാരണമായത് എന്നാണ് മനസിലാകുന്നതെന്ന് ഉന്നത തലയോഗത്തിൽ വിലയിരുത്തലുണ്ടായി.
Editorial
മാർച്ച് ആദ്യം പാചകവാതകക്ഷാമം ഉണ്ടായിരിക്കുന്നു എന്ന വാർത്ത വരുവോളം യുദ്ധം നമുക്ക് ഒരു ഓൺലൈൻ ഗെയിമായിരുന്നു. പെട്ടെന്നു ചിരി മങ്ങി. പുതിയ സിലിണ്ടർ പറഞ്ഞ സമയത്ത് കിട്ടിയില്ല. ആരും പറയാതെതന്നെ പാചകവാതകം കരുതലോടെ ഉപയോഗിക്കാൻ നാം തയാറായി. ഇതാ ഏപ്രിലിൽ പുതിയൊരു വാർത്ത. വൈദ്യുതിക്ഷാമം രൂക്ഷം. പക്ഷേ, യുദ്ധമില്ലല്ലോ; ആവശ്യമില്ലാത്ത ലൈറ്റുകളും തെളിച്ചിട്ടുകൊണ്ട് ലോഡ് ഷെഡിംഗിനെ പഴിക്കുന്ന മറ്റൊരു ഗെയിമിലാണ് നാമിപ്പോൾ. 10 മിനിറ്റ് വൈദ്യുതി മുടങ്ങുന്പോൾ വിയർത്തൊലിക്കുന്ന നാം തിരുത്തലുകൾക്കു തയാറാകേണ്ടിയിരിക്കുന്നു. ആ ലൈറ്റൊന്നു കെടുത്തിയിട്ട് ഈ വൈദ്യുതിക്ഷാമത്തെക്കുറിച്ചു ചിലതു പറയാം.
ഏപ്രിൽ 18ന് സംസ്ഥാനത്തെ വൈദ്യുതി ഉപയോഗം സർവകാല റിക്കാർഡായ 117.16 ദശലക്ഷം യൂണിറ്റിലെത്തി. കഴിഞ്ഞ ദിവസങ്ങളിലെല്ലാം ഇത് 115 ദശലക്ഷത്തിനു മുകളിലാണ്. ആവശ്യമില്ലാത്തൊരു ബൾബ് അണയ്ക്കാൻപോലും പലരും തയാറായില്ല. എന്നാൽ, അപ്രഖ്യാപിത ലോഡ് ഷെഡിംഗ് ഉണ്ടെന്നു നമ്മൾ കണ്ടുപിടിച്ചു. തീരുമാനമായി. ലോഡ് ഷെഡിംഗ് ഉണ്ടാകില്ലെന്ന് ഇന്നലെ വൈദ്യുതി മന്ത്രി പറഞ്ഞു. കാരണം, അധികനിരക്കിൽ 250 മെഗാവാട്ട് വൈദ്യുതി വാങ്ങാൻ റെഗുലേറ്ററി കമ്മീഷൻ സംസ്ഥാനത്തെ അനുവദിച്ചു. വൈദ്യുതിബിൽ കൂടുമോയെന്ന കാര്യം ഇപ്പോൾ പറയാനാകില്ലെന്നുകൂടി മന്ത്രി പറഞ്ഞിട്ടുണ്ട്.
സാരമില്ല, അതു പിന്നെ പറഞ്ഞുകൊള്ളും. ഉപയോഗത്തിൽ നിയന്ത്രണമില്ലാത്തതാണ് ഇപ്പോഴത്തെ വിഷയം. കെഎസ്ഇബിയുടെ കെടുകാര്യസ്ഥതയെക്കുറിച്ച് നാം ഏറെ പറഞ്ഞിട്ടുണ്ട്. പക്ഷേ, ഉപയോക്താക്കളുടെ കെടുകാര്യസ്ഥതയും ചർച്ച ചെയ്യേണ്ട കാര്യമാണെന്ന് നമുക്കിതുവരെ മനസിലായിട്ടില്ല. ആവശ്യമില്ലാത്ത ലൈറ്റുകൾ കെടുത്തിയാൽ, ആളില്ലാത്തിടത്തെ ടിവിയും എസിയും ഓഫാക്കിയാൽ... ഒരിത്തിരി ഉത്തരവാദിത്വം കാണിച്ചാൽ സ്ഥിതി ഇത്ര ഗുരുതരമാകില്ലായിരുന്നു. പെട്രോളിയം ഉത്പന്നങ്ങളും വൈദ്യുതിയുമൊക്കെ മുട്ടില്ലാതെ കിട്ടിക്കൊണ്ടിരിക്കുമെന്ന് ഒരുറപ്പുമില്ലെന്നും ഇതൊക്കെ താത്കാലികമായി മുടങ്ങിയാൽപോലും പകച്ചുപോകുമെന്നു മാത്രമല്ല, ജീവിതത്തിന്റെ താളം തെറ്റുമെന്നും തിരിച്ചറിയാൻ ഇതാണു സമയം.
ലോഡ് ഷെഡിംഗ് ഇല്ലെന്ന് മന്ത്രി പറഞ്ഞെങ്കിലും, സംസ്ഥാനത്തെ വർധിച്ച വൈദ്യുതി ഉപയോഗം നേരിടാൻ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുമെന്നാണ് കെഎസ്ഇബി അറിയിപ്പ്. നിയന്ത്രണങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ ഉപയോക്താക്കളെ എസ്എംഎസ് വഴി മുൻകൂട്ടി അറിയിക്കുമെന്നും പറഞ്ഞിട്ടുണ്ട്. അത്രയും ആശ്വാസം. സംസ്ഥാനത്ത് ഏകദേശം 1.40 കോടിയിലധികം വൈദ്യുതി ഉപയോക്താക്കളാണുള്ളത്. ഇതിൽ 91 ലക്ഷത്തിലധികം, അതായത് 51 ശതമാനത്തിലധികം ഗാർഹിക മേഖലയിലാണ്. ഒന്നര കോടിയോടടുത്തുള്ള ഉപയോക്താക്കൾ ഒരു ബൾബിന്റെ ഉപയോഗമെങ്കിലും കുറച്ചാൽ നമുക്കീ പ്രതിസന്ധിയെ അതിജീവിക്കാനാകും.
പല വീടുകളിലും സ്ഥാപനങ്ങളിലും സർക്കാർ ഓഫീസുകളിലും ആളില്ലാത്ത മുറികളിൽപോലും ലൈറ്റുകൾ തെളിഞ്ഞുകിടക്കുന്നതും ഫാൻ കറങ്ങുന്നതും എസി പ്രവർത്തിക്കുന്നതുമൊക്കെ ആളുകൾ ഗൗരവത്തിലെടുത്തിട്ടില്ല. ഞാനൊരാൾ ഒരു ലൈറ്റ് ഓഫാക്കിയിട്ടെന്താ എന്ന ചിന്ത സാമൂഹ്യദ്രോഹത്തിന്റെ ഭാഗംതന്നെയാണ്. അമിതമായി വൈദ്യുതി ഉപയോഗിക്കുന്ന വാഷിംഗ് മെഷീൻ, ഇലക്ട്രിക് അവൻ, പമ്പ് സെറ്റുകൾ, ഇലക്ട്രിക് അയൺ തുടങ്ങിയ ഉപകരണങ്ങൾ വൈകുന്നേരം ആറു മുതൽ രാത്രി 11 വരെ പ്രവർത്തിപ്പിക്കരുത്. വീടുകളിലും സ്ഥാപനങ്ങളിലും ആളുകൾ ഇത്തരം കാര്യങ്ങൾ പരസ്പരം ഓർമിപ്പിക്കേണ്ടതാണ്.
ഇൻവെർട്ടറുകളും സൗരോർജ ബാറ്ററികളുമുള്ളവർക്ക് ലോഡ് ഷെഡിംഗ് ഉള്ളപ്പോഴും വൈദ്യുതി മുടങ്ങുന്നില്ല. പക്ഷേ, ആ സമയത്തും അവർ വകതിരിവില്ലാതെ വൈദ്യുതി ഉപയോഗിക്കുന്നതിന്റെ അനന്തരഫലം അനുഭവിക്കുന്നത് ഇത്തരം സൗകര്യങ്ങളില്ലാത്ത ലക്ഷക്കണക്കിനാളുകളാണ്. കെഎസ്ഇബിയും അതു തിരിച്ചറിഞ്ഞ് ലോഡ് ഷെഡിംഗ് ഒഴിവാക്കേണ്ടതാണ്. കാരണം, വേനൽച്ചൂട് ഇൻവെർട്ടർ ഉള്ളവരെ മാത്രം ബാധിക്കുന്ന കാര്യമല്ല. ജനം സഹകരിച്ചാൽ അമിതവിലയ്ക്കു വൈദ്യുതി വാങ്ങി ബിൽത്തുക വർധിപ്പിക്കുന്നത് ഒഴിവാക്കുകയും ചെയ്യാം.
വൈദ്യുതി കണ്ടുപിടിച്ചപ്പോൾ അതു പിശാചിന്റെ കളിയാണെന്നു പറഞ്ഞവരുണ്ട്. പക്ഷേ, ഇന്ന് ആ ‘പിശാച്’ ഇല്ലാതെ പത്ത് മിനിറ്റ് പോലും ജീവിക്കാനാകില്ല. പുരോഗതിയുടെയും മെച്ചപ്പെട്ട ജീവിതത്തിന്റെയും അടിസ്ഥാനമായ സംവിധാനങ്ങൾ ദുരുപയോഗിക്കരുത്. ഇന്നലെ പാചകവാതകം, ഇന്ന് വൈദ്യുതി, നാളെ വെള്ളം... ഭൂമി ഒന്നിന്റെയും അക്ഷയഖനിയല്ല. ചുറ്റിനുമൊന്നു നോക്കൂ. ശ്രമിച്ചാൽ ഒരു സ്വിച്ചുകൂടി ഓഫാക്കിക്കൂടേ?
Kerala
തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷമാകുന്ന സാഹചര്യത്തിൽ ചൊവ്വാഴ്ച ഉന്നതതല യോഗം ചേരും. തുടർനടപടികൾ ചൊവ്വാഴ്ച ഉണ്ടാകാനാണ് സാധ്യത. ഇതിനിടെ കൂടുതൽ വൈദ്യുതി നിയന്ത്രണത്തിനും ബോര്‍ഡ് തയ്യാറെടുക്കുകയാണ്. പീക്ക് ലോഡ് മാനേജ്മെന്റ് എന്ന രീതിയിലാണ് വൈദ്യുതി നിയന്ത്രണം.
പുറത്ത് നിന്ന് 250 മെഗാവാട്ട് വൈദ്യുതി വാങ്ങാനുള്ള തീരുമാനം നടപ്പായില്ല. വൈദ്യുതി റെഗുലേറ്ററി കമ്മീഷൻ അനുമതി നല്‍കിയതിന് പിന്നാലെ കെഎസ്ഇബി, പവർ എക്സ്ചേഞ്ചിനെ സമീപിച്ചെങ്കിലും വൈദ്യുതി ലഭ്യമല്ലെന്ന മറുപടിയാണ് ലഭിച്ചത്. ദേശീയതലത്തിൽ ആവശ്യകത വർധിച്ചതും കാരണമായി.
പുറത്ത് നിന്നും വൈദ്യുതി വാങ്ങാൻ കെഎസ്ഇബി വൈദ്യുതി റെഗുലേറ്ററി കമ്മീഷൻ പെറ്റീഷന് നല്‍കുന്നത് കഴിഞ്ഞ എട്ടിന്. എന്നാൽ കമ്മീഷൻ തീരുമാനം നീട്ടിക്കൊണ്ടു പോയി. കഴിഞ്ഞ 24 ന് കമ്മീഷൻ ഹിയറിംഗ് നടത്തിയെങ്കിലും തീരുമാനം എടുത്തില്ല. ഒടുവിൽ വൈദ്യുതി വകുപ്പിൽ നിന്ന് കടുത്ത സമ്മര്‍ദ്ദം ഉണ്ടായപ്പോഴാണ് ഞായറാഴ്ച ഉച്ചയോടെ 250 മെഗാവാട്ട് വൈദ്യുതി വാങ്ങാൻ അനുമതി നൽകിയത്.
വൈകുന്നേരം തന്നെ പവർ എക്സ്ചേഞ്ചിലെ ടേം എഹെഡ് മാര്‍ക്കറ്റ് വഴി ഇതിനായി ഡിമാൻഡ് വെക്കുകയും ചെയ്തു. എന്നാൽ വൈദ്യുതി ലഭ്യമല്ലെന്ന മറുപടിയാണ് കെഎസ്ഇബിക്ക് ലഭിച്ചത്. കടുത്ത ചൂടിനെ തുടര്‍ന്ന് ദേശീയ തലത്തിൽ വൈദുതി ആവശ്യം കൂടിയതാണ് കാരണം.
ഇനി എന്ന് ലഭ്യമാകുമെന്ന കാര്യവും അറിയില്ലെന്ന് ബോര്‍ഡ് വൃത്തങ്ങൾ അറിയിച്ചു. 90 ദിവസം മുമ്പ് തന്നെ അഡ്വാന്‍സ് ആയി പവർ എക്സ്ചേഞ്ചിൽ അപേക്ഷിക്കാം. വേനലിലെ വര്‍ധിച്ച ആവശ്യം മുന്‍കൂട്ടി കണ്ട് ഇക്കാര്യത്തിൽ നടപടി എടുക്കുന്നതിൽ കെഎസ്ഇബിക്കും ഗുരുതര വീഴ്ച സംഭവിച്ചു. ഇതിനിടെ സംസ്ഥാനം കൂടുതൽ വൈദ്യുതി നിയന്ത്രണത്തിലേക്ക് കടക്കുകയാണ്.
വൈദ്യുതി ഉപയോഗം ക്രമാതീതമായി കൂടുന്ന പീക്ക് അവറിൽ പതിനഞ്ച് മിനിറ്റ് വരെ നിലവിൽ അപ്രഖ്യാപിത ലോഡ് ഷെഡിംഗ് ഉണ്ട്. ഇത് അരമണിക്കൂർ വരെ നീട്ടുന്ന കാര്യം പരിഗണനയിലാണ്.
District News
ചങ്ങനാശേരി: പശ്ചിമേഷ്യൻ യുദ്ധം, ഇതരസംസ്ഥാന തൊഴിലാളികളുടെ കൂട്ട പ്പലായനം, അത്യുഷ്ണം തുടങ്ങിയവ നിർമാണ മേഖലയിൽ സൃഷ്ടിച്ചിരിക്കുന്ന അസാധാരണ പ്രതിസന്ധിക്ക് പരിഹാരം കാണുന്നതിന് നിർമാണ മേഖല സംഘടനകളുടെ യോഗം അടിയന്തരമായി വിളിച്ചു ചേർക്കണമെന്ന് കേരള ഗവ. കോൺട്രാക്ടേഴ്സ് അസോസിയേഷൻ ചീഫ് സെക്രട്ടറിക്ക് നിവേദനം നൽകി.
പശ്ചിമേഷ്യൻ യുദ്ധം മൂലം പൊതുമേഖലാസ്ഥാപനങ്ങൾ തന്നെ ടാറിന്റെ വില ഗണ്യമായി വർധിപ്പിച്ചു. ടൈലുകൾ, ഇലക്ട്രിക്കൽ സാധനങ്ങൾ തുടങ്ങിയവയുടെ വിലയും വർധിച്ചു.
അധികവും നിർമാണ മേഖലയിൽ പണിയെടുക്കുന്ന പശ്ചിമ ബംഗാളിൽനിന്നുള്ള തൊഴിലാളികൾ കൂട്ടമായി പലായനം ചെയ്തു. മേയ് അവസാനത്തോടുകൂടി മാത്രമേ അവരിൽ ബഹുഭൂരിപക്ഷവും മടങ്ങിയെത്തുകയുള്ളൂ.
അത്യുഷ്ണം മൂലം അവശേഷിക്കുന്ന തൊഴിലാളികളും ജോലി ചെയ്യാനാത്തവ സ്ഥിതിയിലാണ്. തൊഴിലാളികളും സമയ ക്രമീകരണം നടപ്പിലാക്കണം.
ഫലത്തിൽ കേരളം അപ്രഖ്യാപിത നിർമാണ ബന്ദിലാണ്. പ്രീ-മൺസൂൺ ജോലികൾ മുടങ്ങുന്നത് മഴക്കാലം ദുഃസഹമാക്കും. ടെണ്ടർ നടപടികൾ പോലും നടക്കുന്നില്ല. മേയ് കഴിഞ്ഞാൽ ടാറിംഗ് ജോലികൾ പ്രായോഗികമല്ല. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തിന്റെ പേര് പറഞ്ഞ് ബന്ധപ്പെട്ട ചീഫ് എൻജിനിയർമാരും വകുപ്പ് മേധാവികളും നിഷ്ക്രീയരാണ്. ഈ സാഹചര്യത്തിൽ ചീഫ് സെക്രട്ടറി അടിയന്തരമായി ഇടപെട്ട് നിർമാണ സംഘടനാ പ്രതിനിധികളുടെ യോഗം വിളിക്കുകയും പ്രശ്ന പരിഹാരത്തിന് മുൻകൈ എടുക്കുകയും ചെയ്യണമെന്നാണ് കരാറുകാരുടെ ആവശ്യം.
Kerala
കൊച്ചി: കേരളത്തിലെ തീരക്കടലിലും പുറംകടലിലും തൊഴിലെടുക്കുന്ന മത്സ്യബന്ധന സമൂഹത്തെ പ്രതിസന്ധിയിലാക്കുന്ന സർക്കാർ തീരുമാനങ്ങൾ പിൻവലിക്കണമെന്നു കേരള മത്സ്യത്തൊഴിലാളി ഫോറം അഭിപ്രായപ്പെട്ടു.
മണ്ണെണ്ണയുടെ വില വർധന പിൻവലിക്കണം. കേരളത്തിലെ ഉൾനാടൻ മേഖലയിലെ മത്സ്യ തൊഴിലാളികളും പ്രതിസന്ധിയിലാണെന്നും ഫോറം സംസ്ഥാന വാർഷിക സമ്മേളനം ചൂണ്ടിക്കാട്ടി.
കൊല്ലം രൂപത വികാരി ജനറാൾ മോൺ. ബൈജു ജൂലിയൻ ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡന്റ് ജോസഫ് ജൂഡ് അധ്യക്ഷത വഹിച്ചു. കേരള ലേബർ മൂവ്മെന്റ് സംസ്ഥാന പ്രസിഡന്റ് ജോസ് മാത്യു, ഫോറം ഡയറക്ടർ ഫാ. ജിജോ ജോസ് , യുടിഎ കൺവീനർ ബാബു തണ്ണിക്കോട്, സംസ്ഥാന ജനറൽ സെക്രട്ടറി കെ.കെ.ജെ. യേശുദാസൻ എന്നിവർ പ്രസംഗിച്ചു.
കേരള മത്സ്യത്തൊഴിലാളി ഫോറം പ്രസിഡന്റായി ഹെൻട്രി ജോർജ് (കൊല്ലം) തെരഞ്ഞെടുക്കപ്പെട്ടു. ബേസിൽ മുക്കത്ത് (എറണാകുളം)- ജനറൽ സെക്രട്ടറി, ഇറോണിയോസ് ജോൺ (തിരുവനന്തപുരം)- വൈസ് പ്രസിഡന്റ്, വിൽസൺ, (ആലപ്പുഴ) -ട്രഷറർ, ജിതിൻ ഡോൺബോസ്കോ (എറണാകുളം), ക്രിസ്റ്റഫർ ബഞ്ചമിൻ (കൊല്ലം) -സെക്രട്ടറിമാർ എന്നിവരാണ് മറ്റു ഭാരവാഹികൾ.
Kerala
തിരുവനന്തപുരം: ചൂടിന് പിന്നാലെ വൈകുന്നേരങ്ങളിലെ അപ്രഖ്യാപിത പവർക്കെട്ടിനെത്തുടർന്ന് പലയിടത്തും പ്രതിഷേധവുമായി ജനങ്ങള്‍ കെഎസ്ഇബി ഓഫീസുകളിലെത്തി. രണ്ട് ദിവസത്തിനുള്ളിൽ പ്രശ്നം പരിഹരിക്കുമെന്ന് വൈദ്യുതി മന്ത്രി കെ. കൃഷ്ണൻ കുട്ടി വ്യക്തമാക്കി.
സംസ്ഥാനത്ത് അപ്രഖ്യാപിത ലോഡ് ഷെഡിംഗ് ഇല്ലെന്നും വൈദ്യുതി ഉപയോഗം ജനങ്ങൾ സ്വയം നിയന്ത്രിക്കണമെന്നും മന്ത്രി പറഞ്ഞു. നിയന്ത്രണമില്ലെന്ന് സർക്കാർ ആവർത്തിച്ച് പറയുമ്പോഴും ഇടയ്ക്കെങ്കിലും ഇരുട്ടിലാവുകയാണ് കേരളം. വൈകുന്നേരങ്ങളിലും രാത്രിയിലും സംസ്ഥാനത്തെ പല ഭാഗങ്ങളിലും വൈദ്യുതി വിതരണം നിലയ്ക്കുന്നത് ജനങ്ങളെ വലക്കുകയണ്.
കനത്ത ചൂടിനിടെ വൈദ്യുതിയും പോയതോടെ അമ്പലപ്പുഴ കെഎസ്ഇബി സെക്ഷൻ ഓഫീസിൽ അർധരാത്രി മുതൽ പുലർച്ചെ വരെ നാട്ടുകാര്‍ പ്രതിഷേധിച്ചു. തൊടുപുഴയിൽ കെഎസ്ഇബി ഓഫീസിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ പായവിരിച്ച് കിടന്നു. കണ്ണൂരിൽ വൈദ്യുതി ഭവനിൽ മെഴുകുതിരി നൽകിയായിരുന്നു പ്രതിഷേധം. ലോഡ് കൂടുമ്പോൾ പവർകട്ട് സ്വാഭാവികമെന്നാണ് ഇക്കാര്യത്തിൽ മന്ത്രി കെ. കൃഷ്ണൻകുട്ടിയുടെ വിശദീകരണം.
Kerala
കൊച്ചി: പോസ്റ്റല്‍ ബാലറ്റ് പ്രതിസന്ധിയില്‍ ഇടപെട്ട് ഹൈക്കോടതി. പോസ്റ്റല്‍ വോട്ട് ചെയ്യാനാവാത്തവര്‍ക്ക് വോട്ട് ചെയ്യാന്‍ സൗകര്യം നല്‍കുമോ എന്നും ഇതിനായി ഒരു പ്രത്യേക ദിവസം സൗകര്യം നല്കാനാകുമോ എന്നും കോടതി ചോദിച്ചു. ഇതില്‍ തെരഞ്ഞെടുപ്പ് കമ്മീഷന് ചൊവ്വാഴ്ച മറുപടി അറിയിക്കണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചു.
പോസ്റ്റല്‍ ബാലറ്റ് ലഭ്യമായില്ലെന്ന് ചൂണ്ടിക്കാണിച്ച് മൂന്നു ഹര്‍ജികളാണ് കോടതിയില്‍ എത്തിയത്. സ്ട്രോങ് റൂം അടക്കം പൂട്ടിയ സാഹചര്യത്തില്‍ വോട്ട് ചെയ്യാന്‍ ഇനിയൊരു അവസരം നല്‍കാനാവില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന് നേരത്തെ മറുപടി നല്‍കിയിരുന്നു.
എന്നാല്‍ റൂള്‍ 27 പ്രകാരം മെയ് 4ന് വോട്ടെണ്ണല്‍ ദിവസം വരെ വോട്ട് ചെയ്യാനുള്ള സാധ്യതയുണ്ട്. അതുകൊണ്ട് പോസ്റ്റല്‍ ബാലറ്റ് അനുവദിക്കണം എന്ന ആവശ്യമാണ് ഹര്‍ജിക്കാര്‍ മുന്നോട്ടു വച്ചത്. ഈ ഘട്ടത്തിലാണ് കോടതി ഇനിയൊരു അവസരം നല്കാന് ആകുമോ എന്ന് തെരഞ്ഞെടുപ്പ് കമ്മീഷനോട് ചോദിച്ചിരിക്കുന്നത്.
തെരഞ്ഞെടുപ്പ് കമ്മിഷന് ഇക്കാര്യത്തില്‍ ചൊവ്വാഴ്ച മറുപടി അറിയിക്കണമെന്നും കോടതി നിര്‍ദേശിച്ചു. അതേസമയം, 20000 ഓളം പോളിംഗ് ഉദ്യോഗസ്ഥര്‍ക്ക് വോട്ട് ചെയ്യാന്‍ സാധിച്ചിട്ടില്ല എന്നാണ് കണക്കുകള്‍.
Kerala
കുമളി: തേക്കടി ജലാശയത്തില്‍ ജലനിരപ്പ് താഴ്ന്നതോടെ ബോട്ട് സര്‍വീസ് പ്രതിസന്ധിയില്‍. വെള്ളം താഴ്ന്നതോടെ ബോട്ടുകളുടെ അടിത്തട്ട് ഇടിക്കുന്നതു മൂലം യാത്രക്കാരുടെ എണ്ണം പകുതിയായി വെട്ടിക്കുറച്ചു. വേനല്‍ കടുത്താല്‍ ഇവിടെ ബോട്ട് സര്‍വീസ് പൂര്‍ണമായി നിര്‍ത്തിവയ്ക്കേണ്ടി വരും. ഇന്നലെ തടാകത്തില്‍ 110.25 അടിയാണ് ജലനിരപ്പ്.
അവധി ആഘോഷിക്കാനെത്തിയ ആയിരക്കണക്കിന് സഞ്ചാരികള്‍ക്ക് ബോട്ടു യാത്രയ്ക്ക് അവസരം ലഭിച്ചിരുന്നില്ല. വനം, ടൂറിസം വകുപ്പുകളാണ് തേക്കടിയില്‍ ബോട്ട് സര്‍വീസ് നടത്തുന്നത്.100-120 യാത്രക്കാര്‍ക്ക് സഞ്ചരിക്കാന്‍ ശേഷിയുള്ള ജലയാത്ര, ജല ജ്യോതി, വനജ്യോത്സന, പെരിയാര്‍ എന്നീ ബോട്ടുകളില്‍ നിലവില്‍ പകുതിപ്പേരെ മാത്രമേ കയറ്റുന്നുള്ളൂ.
സീറ്റുകള്കുറവായ വനദര്ശന, വന ലക്ഷ്മി എന്നീ ബോട്ടുകളിലും യാത്രക്കാരുടെ എണ്ണം വെട്ടിക്കുറച്ചു. തടാകത്തില്‍ ജലനിരപ്പ് താഴ്ന്നതോടെ മരക്കുറ്റികള്‍ ഉയര്‍ന്നുനില്‍ക്കുകയാണ്. ബോട്ടിംഗ് നിലച്ചാല്‍ അത് ഇവിടുത്തെ ടൂറിസത്തെ സാരമായി ബാധിക്കും. ടൂറിസവുമായി ബന്ധപ്പെട്ട് ഉപജീവനം നടത്തുന്ന നിരവധിപ്പേരുടെ ജീവിതം വഴിയാധാരമാകാനും ഇതിടയാക്കും.
മുല്ലപ്പെരിയര്‍ അണക്കെട്ടിലെ ജലനിരപ്പിനെ ആശ്രയിച്ചാണ് തേക്കടി തടാകത്തില്‍ ബോട്ട് സര്‍വീസ് നടത്തുന്നത്. അണക്കെട്ടിലെ ജലനിരപ്പ് 108 അടിയിലെത്തിയാല്‍ സര്‍വീസ് പൂര്‍ണമായും നിര്‍ത്തിവയ്ക്കേണ്ട സാഹചര്യമുണ്ടാകും. തടാകം വറ്റിവരളുന്ന സന്ദര്‍ഭങ്ങളില്‍ നിലവിലുള്ള ബോട്ട് ലാന്റിംഗില്‍ നിന്നു രണ്ടു കിലോമീറ്റര്‍ മാറി താത്ക്കാലിക ജെട്ടി സ്ഥാപിക്കുന്ന പതിവുണ്ടായിരുന്നു.
നേരത്തെ താത്ക്കാലിക ജെട്ടി നിര്‍മിച്ചിരുന്ന സ്ഥലം ഇപ്പോള്‍ കാട്ടാനകളുടെ താവളമായി മാറിയിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ ഇവിടെ ജെട്ടി നിര്‍മിക്കുന്നത് സുരക്ഷിതമല്ലെന്നു ചൂണ്ടിക്കാണിക്കപ്പെടുന്നു. രണ്ടേകാല്‍ അടി വെള്ളംകൂടി കുറഞ്ഞാല്‍ ബോട്ട് സര്‍വീസ് പൂര്‍ണമായും നിലയ്ക്കും.
Kerala
കട്ടപ്പന: ഹൈറേഞ്ച് വറുതിയിലേക്ക്. അന്തരീക്ഷ ഊഷ്മാവ് ശരാശരിയും കടന്ന് ഉച്ചസ്ഥായിലേക്കു നീങ്ങുകയാണ്. ഇന്നലെ വണ്ടന്മേട് മേഖലയിൽ ചൂട് 32 ഡിഗ്രി സെൽഷസിലെത്തി. ദിവസവും ചൂട് വർധിക്കുന്നതോടെ ഏലം കൃഷി നാശത്തിന്റെ വക്കിലാണ്.
ഏലം പരമാവധി 30 ഡിഗ്രി സെൽഷസ് വരെ നിലനിൽക്കുമെന്നാണ് നിലവിലെ കണക്ക്. അതിനു മുകളിലേക്കു ചൂട് വർധിച്ചാൽ ഏലച്ചെടി ഉണങ്ങി നശിക്കും. രണ്ടു വർഷം മുന്‍പ് ഏലം മേഖലയിൽ ചൂട് 36 ഡിഗ്രിവരെ എത്തിയിരുന്നു.
അന്ന് ഏലച്ചെടികൾ വ്യാപകമായി ഉണങ്ങി നശിച്ചു. ഇത്തവണയും മണ്‍സൂണ്‍ വൈകുമെന്നാണ് കാലാവസ്ഥാ പ്രവചനമുള്ളത്. മഴ വൈകുകകൂടി ചെയ്താൽ ഏലം കൃഷി പിടിച്ചുനിൽക്കില്ല. ഹൈറേഞ്ചിലെ ഏറ്റവും പ്രധാന കാർഷികവിള ഏലമാണ്. ഇതിനുണ്ടാകുന്ന പ്രതിസന്ധി ഹൈറേഞ്ചിന്റെ സാന്പത്തിക മേഖലയെ തകിടംമറിക്കും.
ഇപ്പോൾ കൃഷി 60,000 ഹെക്ടർവരെ വ്യാപിച്ചിട്ടുണ്ടെന്നാണ് ഏകദേശ കണക്ക്. ചെറുകിട മേഖലയിലാണ് കൃഷിവ്യാപനം ഉണ്ടായിട്ടുള്ളത്.ചൂട് വർധിക്കുന്നത് ചെറുകിട മേഖലയെയാണ് പ്രധാനമായും പ്രതികൂലമായി ബാധിക്കാൻ സാധ്യതയുള്ളത്. തോട്ടം മേഖലയിലെ മണ്ണും തണലും കൃഷിയെ ഒരു പരിധിവരെ സംരക്ഷിച്ചു നിർത്താൻ ഉപയുക്തമാണെങ്കിലും ചെറുകിട മേഖലയിൽ ഇത് അത്ര പര്യാപ്തമല്ല.
മൂന്നു വർഷമായി ഏലത്തിനു സാമാന്യം ഭേദപ്പെട്ട വില ലഭിക്കുന്നുണ്ട്. ഇന്നലെ ഏലം കിലോക്ക് 4,000 രൂപ ഉയർന്ന വിലയും 2,700 രൂപ ശരാശരി വിലയും ലഭിച്ചു. വേനൽ കൂടിയാൽ വില ഇനിയും വർധിക്കാനാണ് സാധ്യത. എന്നിരുന്നാലും കായ് പിടിച്ചുവയ്ക്കുന്നത് ഗുണകരമാകില്ലെന്നും പറയുന്നുണ്ട്.
ഏലം ഉത്പാദനത്തിന്റെ ചെലവും ക്രമാതീതമായി വർധിപ്പിച്ചിട്ടുണ്ട്.
ഒരുകിലോ ഏലം ഉദ്പാദിപ്പിക്കാൻ 700 മുതൽ 1000 രൂപവരെ ചെലവുണ്ടായിരുന്ന സ്ഥാനത്ത് ഇപ്പോൾ ഇത് 1,200നു മുകളിലായിട്ടുണ്ട്. വളം, കീടനാശിനികളുടെ വിലവർധനവും തൊഴിലാളികളുടെ വേതന വർധനവും തൊഴിലാളികളുടെ തൊഴിൽസമയത്തെ കുറവുമാണ് ചെലവു വർധിപ്പിക്കുന്നത്. ഏലത്തിനു വില ഇടിഞ്ഞാലും ചെലവു കുറയാനുള്ള സാധ്യത തീരെ ഇല്ല.
വേനൽ മൂലമുണ്ടാകുന്ന ഉത്പാദന കുറവുംകൂടി ആയാൽ പ്രതിസന്ധി രൂക്ഷമാകും. ഇന്നത്തെ നിലയിൽ വേനൽ 15 ദിവസത്തിൽ കൂടുതൽ നിലനിന്നാൽ പ്രതിസന്ധി രൂക്ഷമാകും. ഓഗസ്റ്റിൽ ആരംഭിക്കേണ്ട വിളവെടുപ്പു സീസണ് മഴ മാറിനിന്നാൽ വൈകും. ജൂണിൽ മഴ ലഭിച്ചാൽ മാത്രമേ ഓഗസ്റ്റിൽ വിളവെടുപ്പ് ആരംഭിക്കാനാകൂ.
International
ദുബായ്: അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഇറാനുമായി വെടിനിർത്തൽ പ്രഖ്യാപിച്ച് 24 മണിക്കൂർ തികയുന്നതിനു മുൻപേ പശ്ചിമേഷ്യയിൽ വീണ്ടും സംഘർഷം. ലബനനിൽ ഇസ്രയേൽ തുടരുന്ന അതിശക്തമായ ആക്രമണങ്ങളിൽ പ്രതിഷേധിച്ചു തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്ക് ഇറാൻ വീണ്ടും അടച്ചു.
ഉഗ്രആക്രമണം
ആഗോള ഊർജവിതരണത്തെ ബാധിക്കുന്ന നീക്കം മേഖലയെ വീണ്ടും യുദ്ധഭീതിയിലാഴ്ത്തി. ഇതോടെ നിശ്ചയിച്ചിരുന്ന സമാധാന ചർച്ചകൾ അനിശ്ചിതത്വത്തിലേക്കു നീങ്ങുകയാണ്. ബുധനാഴ്ച പുലർച്ചെയാണ് യുഎസും ഇറാനും തമ്മിൽ രണ്ടാഴ്ചത്തെ വെടിനിർത്തൽ കരാർ പ്രഖ്യാപിച്ചത്. എന്നാൽ കരാർ നിലവിൽ വന്നു മണിക്കൂറുകൾക്കകം ലബനനിൽ ഇസ്രയേൽ വൻതോതിലുള്ള വ്യോമാക്രമണം നടത്തി. ബെയ്റൂട്ട് ഉൾപ്പെടെയുള്ള ലെബനൻ നഗരങ്ങളിൽ ഇസ്രയേൽ ശക്തമായ ആക്രമണമാണ് അഴിച്ചുവിട്ടത്.
വെറും പത്തു മിനിറ്റിനുള്ളിൽ നൂറിലധികം മിസൈലുകളാണ് അയച്ചത്. ഹിസ്ബുള്ളയുടെ കേന്ദ്രങ്ങൾ ലക്ഷ്യമിട്ടായിരുന്നു ഇസ്രയേൽ ബോംബ് ആക്രമണം. ആക്രമണങ്ങളിൽ കുട്ടികളടക്കം 254 പേർ കൊല്ലപ്പെടുകയും ആയിരത്തിലധികം പേർക്കു പരിക്കേൽക്കുകയും ചെയ്തു. തെക്കൻ ലെബനനെ രാജ്യത്തിന്റെ മറ്റു ഭാഗങ്ങളുമായി ബന്ധിപ്പിക്കുന്ന അവസാനത്തെ പാലവും ഇസ്രയേൽ തകർത്തു. നിലവിൽ തെക്കൻ ലെബനനെ ലോകത്തുനിന്ന് ഒറ്റപ്പെടുത്തിയതായി ഇസ്രയേൽ സൈന്യം അറിയിച്ചു.
ഹിസ്ബുള്ള കരാറിലില്ല
റാനുമായുള്ള വെടിനിർത്തൽ കരാറിനെ പിന്തുണയ്ക്കുന്നുണ്ടെങ്കിലും ലബനനിലെ ആക്രമണം തുടരുമെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു വ്യക്തമാക്കി. ലബനനിലെ സൈനിക നടപടികൾ കരാറിന്റെ പരിധിയിൽ വരുന്നതല്ലെന്ന് നെതന്യാഹു എക്സിൽ കുറിച്ചു. ഇതേ നിലപാട് തന്നെയാണ് ട്രംപും സ്വീകരിച്ചിരിക്കുന്നത്. ഹിസ്ബുള്ളയുമായുള്ള പോരാട്ടം കരാറിൽ ഉൾപ്പെട്ടിട്ടില്ലെന്ന് ട്രംപ് മാധ്യമങ്ങളോടു പറഞ്ഞു. യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസും ഇക്കാര്യം വ്യക്തമാക്കി. വെടിനിർത്തൽ കരാറിൽ ലെബനനും ഉൾപ്പെടുമെന്ന് ഇറാൻ തെറ്റിദ്ധരിച്ചിരിക്കുകയാണെന്നും വാൻസ് പറഞ്ഞു.
തുറക്കണമെന്നു യുഎസ്
അതേസമയം, അമേരിക്ക തങ്ങളുടെ വാഗ്ദാനങ്ങൾ ലംഘിക്കുകയാണെന്നും ഇസ്രയേലിന്റെ ആക്രമണങ്ങൾ അംഗീകരിക്കാനാവില്ലെന്നും ഇറാക്കി വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി പറഞ്ഞു. ഹോർമുസ് വഴി കടന്നുപോകുന്ന കപ്പലുകളിൽനിന്ന് വൻ തുക ടോൾ ഈടാക്കാനാണ് ഇറാന്റെ നീക്കം.
ഹോർമുസ് കടലിടുക്ക് അടച്ച ഇറാന്റെ നടപടി അംഗീകരിക്കാനാവില്ലെന്നു വൈറ്റ് ഹൗസ് പ്രതികരിച്ചു. ജലപാത ഉടൻ സുരക്ഷിതമായി തുറക്കണമെന്ന് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിൻ ലെവിറ്റ് ആവശ്യപ്പെട്ടു. കരാർ പ്രകാരം ജലപാത തുറന്നുനൽകാൻ ഇറാൻ ബാധ്യസ്ഥരാണെന്നും ട്രംപ് ഭരണകൂടം ഓർമിപ്പിച്ചു. എന്നാൽ ലബനനിൽ ആക്രമണം തുടരുന്ന സാഹചര്യത്തിൽ ഇറാന്റെ അടുത്ത നീക്കം എന്തായിരിക്കുമെന്നാണ് യുഎസ് നിരീക്ഷിക്കുന്നത്.
Business
കണ്ണൂർ: പശ്ചിമേഷ്യൻ രാജ്യങ്ങളിലെ സംഘർഷവും കാർഗോ നിരക്കിലെ വർധനവും രാജ്യത്തെ കയറ്റിറക്കുമതി മേഖലയെ പ്രതിസന്ധിയിലാക്കി. പഴം വിപണിയിൽ ഏറെ ആരാധകരുള്ള ഇറാനിയൻ ആപ്പിൾ ലഭിക്കാതെയായെന്നു കച്ചവടക്കാർ പറയുന്നു. അമേരിക്ക, ഓസ്ട്രേലിയ, തുർക്കി തുടങ്ങി നിരവധി രാജ്യങ്ങളിൽ നിന്ന് ഇന്ത്യൻ വിപണിയിൽ ആപ്പിൾ എത്തുന്നുണ്ട്.
കൂടാതെ ആഭ്യന്തരമായി ഹിമാചൽപ്രദേശ്, കാഷ്മീർ എന്നിവിടങ്ങളിൽനിന്ന് നമ്മുടെ സൂപ്പർ മാർക്കറ്റുകളിലും, ഹോൾസെയിൽ പഴക്കടകളിലും ആപ്പിൾ എത്തുന്നുണ്ട്. എങ്കിലും വിപണിയിൽ ഇറാനിൽനിന്നുള്ള ആപ്പിളിനാണ് പ്രിയം കൂടുതൽ. എളുപ്പത്തിൽ ആപ്പിൾ എത്തിക്കാമെന്നതും വിലക്കുറവുമാണ് ഇറാൻ ആപ്പിളിനെ ആകർഷകമാക്കുന്നത്. എന്നാൽ, പശ്ചിമേഷ്യൻ സംഘർഷം ആപ്പിൾ വരവിനെ ബാധിച്ചിരിക്കുകയാണ്.
പഴം, പച്ചക്കറി, മത്സ്യം കയറ്റുമതി നിലച്ചു
കേരളത്തിലെ വിമാനത്താവളങ്ങളിൽനിന്ന് പഴം, പച്ചക്കറി, മത്സ്യ വിഭവങ്ങളുടെ കയറ്റുമതി നിലച്ച മട്ടാണ്. കോടികളുടെ നഷ്ടമാണ് ഇതോടെ കയറ്റിറക്കുമതി മേഖലയ്ക്ക് ഉണ്ടായിരിക്കുന്നത്.
വിമാന സര്‍വീസുകൾ മുടങ്ങിയതോടെ വ്യോമമാര്‍ഗമുള്ള കയറ്റുമതിയും ഹോര്‍മുസ് കടലിടുക്ക് അടച്ചതോടെ കപ്പൽവഴിയുള്ള ചരക്ക് നീക്കവും മുടങ്ങിയതാണ് പ്രതിസന്ധിയുടെ ആഘാതം കൂട്ടിയത്. റംസാൻ കാലത്ത് ജിസിസി രാജ്യങ്ങളിലേക്കുള്ള കയറ്റുമതി താളം തെറ്റിയതോടെ വലിയ സാമ്പത്തിക നഷ്ടത്തിലാണ് ഈ മേഖല.
150 ടൺ പഴം, പച്ചക്കറി വിഭവങ്ങളാണു പ്രതിദിനം കേരളത്തിലെ വിമാനത്താവളങ്ങൾ വഴി കയറ്റുമതി ചെയ്തിരുന്നത്. ഗൾഫ് മേഖലയിൽ പ്രതിസന്ധി രൂക്ഷമായതും വിമാന സർവീസുകൾ പലതും റദ്ദാക്കിയതും ഈ മേഖലയെ ബാധിച്ചെന്ന് ബന്ധപ്പെട്ടവർ പറയുന്നു.
കർഷകർക്കും കയറ്റുമതിക്കാർക്കും റംസാൻ വിപണി നഷ്ടമായത് വലിയ സാന്പത്തിക ബാധ്യതയ്ക്ക് കാരണമായെന്നാണ് കണക്കുകൂട്ടൽ. വിമാന കമ്പനികൾ സാധാരണ കാർഗോ നിരക്ക് വർധിപ്പിച്ചതും പ്രതിസന്ധിയുടെ ആക്കം കൂട്ടി. ഒരുകിലോ പൈനാപ്പിളിന് എയർ കാർഗോ നിരക്ക് 70 രൂപയായിരുന്നെങ്കിൽ അത് 210 രൂപയായി ഉയർന്നു.
കേരളത്തിൽനിന്ന് ചെമ്മീൻ ഉൾപ്പെടെയുള്ള മത്സ്യങ്ങൾ ഗൾഫിലേക്കും അമേരിക്ക, ജപ്പാൻ, വിയറ്റ്നാം, റഷ്യ തുടങ്ങിയ രാജ്യങ്ങളിലേക്കും കയറ്റി അയയ്ക്കുന്നുണ്ട്.
Kerala
തൃശൂര്‍: രാജ്യത്ത് പാചകവാതക പ്രതിസന്ധിയില്ലെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. ചുരുക്കം ചില നിയന്ത്രണങ്ങൾ വേണ്ടിവരുന്നു എന്നേയുള്ളൂവെന്നും അദ്ദേഹം വ്യക്തമാക്കി.
കഴിഞ്ഞ ദിവസവും ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെയും ഓയിൽ കമ്പനികളുടെയും യോഗം വിളിച്ചു. പ്രതിസന്ധി ഉണ്ടെന്നത് വ്യാജപ്രചരണം മാത്രമാണ്.അമേരിക്ക ഉൾപ്പടെയുള്ള രാജ്യങ്ങൾക്ക് പോലും പാചക വാതകത്തിന്റെ കാര്യത്തിൽ നിയന്ത്രണങ്ങൾ ഉണ്ട്.വ്യാജപ്രചരണങ്ങൾ നടത്തുന്നവർക്കെതിരെ നിയമനടപടികൾ ആലോചിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു
അതേസമയം, പശ്ചിമേഷ്യൻ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ രണ്ടാഴ്ചയായി തുടരുന്ന പാചക വാതക ക്ഷാമം അതിരൂക്ഷമാകുന്ന സാഹചര്യമാണുള്ളത്. ആവശ്യത്തിന് സിലിണ്ടർ കിട്ടിയില്ലെങ്കിൽ വില കൂട്ടേണ്ടി വരുമെന്നാണ് ഹോട്ടൽ ഉടമകൾ നൽകുന്ന മുന്നറിയിപ്പ്.
International
ടെഹ്റാന്: ഇറാനിലെ ഖോം നഗരത്തില്‍ അമേരിക്കയും ഇസ്രയേലും സംയുക്തമായി നടത്തിയ ആക്രമണത്തില്‍ ആറുപേര്‍ കൊല്ലപ്പെട്ടു. ഇറേനിയന്‍ വാര്‍ത്താ ഏജന്‍സിയാണ് ആക്രമണം റിപ്പോര്‍ട്ട് ചെയ്തത്. സ്ഫോടനങ്ങളില്‍ നിരവധിപ്പേര്‍ക്കു പരിക്കേറ്റു. മേഖലയില്‍ ആക്രമണം ശക്തമായെന്നാണു വിവരം.
ഇറാന്റെ മിസൈല്‍ ആക്രമണം
ഇസ്രയേലിലെ വിവിധ കേന്ദ്രങ്ങള്‍ക്കും ഗള്‍ഫ് മേഖലയിലെ അമേരിക്കന്‍ സൈനിക താവളങ്ങള്ക്കുംനേരേ കനത്ത മിസൈല്‍-ഡ്രോണ്‍ ആക്രമണങ്ങള്‍ നടത്തി ഇറാന്. യുഎഇ, ഖത്തര്‍, കുവൈറ്റ്, ബഹിറിന്‍ എന്നിവിടങ്ങളിലെ അമേരിക്കന്‍ സൈനികകേന്ദ്രങ്ങളെ ലക്ഷ്യമിട്ടായിരുന്നു ആക്രമണം. ദീര്‍ഘദൂര മിസൈലുകളും മാരകപ്രഹരശേഷിയുള്ള ഡ്രോണുകളും ഉപയോഗിച്ചായിരുന്നു ഇറാന്റെ ആക്രമണം.
എണ്ണവില കുറയുന്നു
ഇറാന്റെ ഊര്‍ജകേന്ദ്രങ്ങള്‍ ആക്രമിക്കാനുള്ള സമയപരിധി യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് നീട്ടിയതോടെ ആഗോളവിപണിയില്‍ എണ്ണവിലയില്‍ കുറവു രേഖപ്പെടുത്തി. ബ്രെന്റ് ക്രൂഡ് ഓയില്‍ വില രണ്ടു ശതമാനം ഇടിഞ്ഞ് ബാരലിന് 106 ഡോളറില്‍ താഴെയെത്തി. വ്യാഴാഴ്ച ആറു ശതമാനത്തോളം വര്‍ധന രേഖപ്പെടുത്തിയിരുന്നു.
National
ന്യൂഡൽഹി: പാർലമെന്റ് കഴിഞ്ഞദിവസം പാസാക്കിയ ട്രാൻസ്ജെൻഡർ പേഴ്സണ്‍സ് (അവകാശസംരക്ഷണ) ബില്ലിനോട് ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി ട്രാൻസ്ജെൻഡർ അവകാശത്തിന്റെ കേരളത്തിലെ ജോയിന്റ് ആക്ഷൻ കമ്മിറ്റി. ബില്ല് പിന്തിരിപ്പൻ ഒഴിവാക്കൽ സ്വഭാവമുള്ളതും ഭരണഘടനാവിരുദ്ധവുമാണെന്ന് ഡൽഹി പ്രസ് ക്ലബ് ഓഫ് ഇന്ത്യയിൽ നടത്തിയ വാർത്താസമ്മേളനത്തിൽ സംഘടന ആരോപിച്ചു.
ബിൽ സമൂഹത്തിലെ ഒരു വലിയ വിഭാഗത്തിന്റെ നിയമപരമായ തുടച്ചുനീക്കലിന് കാരണമാകുമെന്നും വ്യാപകമായ മാനുഷിക പ്രതിസന്ധി സൃഷ്ടിക്കുമെന്നും സംഘടന മുന്നറിയിപ്പ് നൽകി. സ്വയം ലൈംഗിക വ്യക്തിത്വം തെരഞ്ഞെടുക്കാനുള്ള അവകാശം നീക്കം ചെയ്ത് അവ തീരുമാനിക്കുന്നതിനുള്ള അധികാരം സർക്കാർ നിയമിത മെഡിക്കൽ ബോർഡുകൾക്ക് നൽകുന്നത് സർട്ടിഫിക്കേഷൻ നടപടികളുടെ അതിക്രമത്തിനു കാരണമാകുമെന്ന് സംഘടനാ പ്രവർത്തകർ ചൂണ്ടിക്കാട്ടി.
സുപ്രീംകോടതി 2014ലെ വിധിയിലൂടെ ഉയർത്തിപ്പിടിച്ച ട്രാൻസ്ജെൻഡർ സമൂഹത്തിന്റെ അന്തസിനും സ്വയംഭരണാധികാരത്തിനും സ്വകാര്യതയ്ക്കും ഇത് ലംഘനമാകുമെന്നും പ്രവർത്തകർ പറഞ്ഞു. ‘ട്രാൻസ്ജെൻഡർ’ എന്ന പദത്തിന്റെ എല്ലാവരെയും ഉൾക്കൊള്ളുന്ന സ്വഭാവം നിലനിർത്തണമെന്നും നിർബന്ധിതമായ മെഡിക്കൽ സർട്ടിഫിക്കേഷനോ പുറത്തുനിന്നുള്ള സാധൂകരണമോ ഇല്ലാതെതന്നെ സ്വയം ലൈംഗിക വ്യക്തിത്വം തെരഞ്ഞെടുക്കാനുള്ള അവകാശം പുനഃസ്ഥാപിക്കണമെന്നും ജോയിന്റ് ആക്ഷൻ കമ്മിറ്റി ആവശ്യപ്പെട്ടു.
International
ടെക്സസ്: അമേരിക്കയിലെ ടെക്സസിലുള്ള പ്രമുഖ എണ്ണ ശുദ്ധീകരണ ശാലയായ വലേറോ പോർട്ട് ആർതർ റിഫൈനറിയിൽ ശക്തമായ സ്ഫോടനം. സ്ഫോടനത്തെത്തുടർന്നു വൻ തീപിടിത്തവും ഉണ്ടായി. ഇന്നു പുലർച്ചെ അഞ്ചോടെയാണു സംഭവം. തീപിടിത്തത്തെത്തുർന്ന് കിലോമീറ്ററുകളോളം കറുത്ത പുകപടലങ്ങൾ ഉയർന്നതു വൻ പരിഭ്രാന്തി പരത്തി. സമീപവാസികളോടു വീടിനുള്ളിൽ തന്നെ കഴിയാൻ പ്രാദേശിക ഭരണകൂടം നിർദേശം നൽകി.
സ്ഫോടനത്തിന്റെ ആഘാതത്തിൽ സമീപത്തെ വീടുകൾ കുലുങ്ങിയതായും വലിയ തീജ്വാലകൾ ഉയരുന്നതായും ദൃക്സാക്ഷികൾ പറഞ്ഞു. പോർട്ട് ആർതർ ഫയർ ഡിപ്പാർട്ട്മെന്റ് തീയണയ്ക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചു. നിലവിൽ ആർക്കും പരിക്കേറ്റതായി റിപ്പോർട്ടുകളില്ല. മുൻകരുതൽ നടപടിയായി ആളുകളെ ഒഴിപ്പിക്കേണ്ട സാഹചര്യം ഇപ്പോഴില്ലെന്ന് അധികൃതർ അറിയിച്ചു.
സ്ഫോടനത്തെത്തുടർന്ന് വിഷവാതകങ്ങൾ പുറന്തള്ളപ്പെട്ടിട്ടുണ്ടോ എന്നു പരിശോധിക്കാൻ വായുനിലവാര പരിശോധന ആരംഭിച്ചിട്ടുണ്ട്. സുരക്ഷാകാരണങ്ങളാൽ റിഫൈനറിക്കു സമീപമുള്ള പ്രധാന പാതകളിലൂടെ ഗതാഗതം നിരോധിച്ചു.
റിഫൈനറിയിലെ ഹീറ്റിംഗ് യൂണിറ്റിലുണ്ടായ തകരാറാകാം സ്ഫോടനത്തിനു കാരണമെന്ന് അധികൃതർ സംശയിക്കുന്നുണ്ടെങ്കിലും ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല. അമേരിക്കയിലെ തന്നെ ഏറ്റവും വലിയ റിഫൈനറികളിലൊന്നായ പോർട്ട് ആർതർ വലേറോ പ്ലാന്റിൽ പ്രതിദിനം 4.35 ലക്ഷം ബാരൽ ഇന്ധനമാണ് ഉത്പാദിപ്പിക്കുന്നത്. ഈ പ്ലാന്റിലെ പ്രവർത്തനം ദീർഘകാലത്തേക്കു തടസപ്പെട്ടാൽ മേഖലയിലെ ഇന്ധന വിതരണത്തെ ബാധിക്കും.
Kerala
തിരുവനന്തപുരം: പാചകവാതക പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ പരിശോധന വ്യാപകമാക്കാന്‍ ഭക്ഷ്യവകുപ്പ് തീരുമാനം. ഭക്ഷ്യ വകുപ്പ് നടത്തിയ ഒറ്റ ദിവസത്തെ പരിശോധനയില്‍ 64 ഇടങ്ങളില്‍ അനധികൃതമായി ഗ്യാസ് സിലിണ്ടര്‍ കച്ചവടം നടത്തുന്നതായി കണ്ടെത്തിയതിനു പിന്നാലെയാണ് പോലീസിന്റെ സഹായത്തോടെ പരിശോധന വ്യാപകമാക്കാന്‍ തീരുമാനിച്ചത്.
കോട്ടയം ജില്ലയില്‍നിന്ന് 57 ഗ്യാസ് സിലിണ്ടറുകളും തിരുവനന്തപുരം ജില്ലയില്‍ നിന്ന് ഏഴു സിലിണ്ടറുകളുമാണ് പിടികൂടിയത്. അതേസമയം സംസ്ഥാനത്ത് ഗാര്‍ഹിക ഉപയോക്താക്കള്‍ ആശങ്കപ്പെടേ സാഹചര്യമില്ലെന്ന് മന്ത്രി ജി.ആര്. അനില്‍ അറിയിച്ചു.
നിലവില്‍ 18 ദിവസത്തേക്ക് ആവശ്യമായ 14536 ഗാര്‍ഹിക സിലിണ്ടറുകള്‍ വിതരണത്തിനായി സ്റ്റോക്ക് ചെയ്തിട്ടുണ്ട്. ഗാര്‍ഹിക മേഖലയിലെ വിതരണം സുഗമമായി നടക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തിയിട്ടുണ്ട്.
എന്നാല്‍ ഗാര്‍ഹികേതര സിലിണ്ടറുകളുടെ ക്ഷാമം അതീവ രൂക്ഷമായി തുടരുകയാണ്. ഈ സാഹചര്യം പരിഗണിച്ചു മുന്‍ഗണന അടിസ്ഥാനത്തിലായിരിക്കും ഗാര്‍ഹികേതര സിലിണ്ടറുകളുടെ വിതരണം നടത്തുക. നിലവില്‍ മൊത്തം വിതരണത്തിന്റെ 20 ശതമാനം മാത്രമാണ് ഗാര്‍ഹികേതര ആവശ്യങ്ങള്‍ക്കായി മാറ്റിവച്ചിട്ടുള്ളത്. ഹോട്ടല്‍ ഉള്‍പ്പെടെയുള്ള വാണിജ്യ മേഖലയിലെ പ്രതിസന്ധി കണക്കിലെടുത്ത് ഈ വിഹിതം 30 ശതമാനമായി ഉയര്‍ത്തണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെടുമെന്നും മന്ത്രി വ്യക്തമാക്കി.
Kerala
തിരുവനന്തപുരം: സംസ്ഥാനത്ത് പാചകവാതക ക്ഷാമത്തെത്തുടര്‍ന്നുണ്ടായ പ്രതിസന്ധിക്ക് അയവില്ല. വാണിജ്യ സിലണ്ടറുകള്ക്കു മാത്രമല്ല, ഗാര്‍ഹിക ഉപയോഗത്തിനുള്ള സിലിണ്ടറുകള്‍ക്കും കടുത്ത ക്ഷാമമാണ് ഇന്നലെയും നേരിട്ടത്.
10 ദിവസം മുന്‍പ് ബുക്ക് ചെയ്ത സിലിണ്ടറുകള്‍ പോലും ഇതുവരെ ഗാര്‍ഹിക ഉപഭോക്താക്കള്‍ക്കു ലഭിച്ചിട്ടില്ല. നിലവില്‍ മിക്ക ഏജന്‍സികളും ബുക്കിംഗ് സ്വീകരിക്കുന്നതും നിര്‍ത്തിയിരിക്കുകയാണ്.
അതേസമയം മധ്യപൂര്‍വേഷ്യയില്‍ യുദ്ധം നടക്കുന്ന പശ്ചാത്തലത്തിലുണ്ടായ ഗുരുതര സാഹചര്യം നേരിടുന്നതിനായി മന്ത്രി ജി.ആര്. അനിലിന്റെ അധ്യക്ഷതയിലും തുടര്‍ന്ന് മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ഉന്നത ഉദ്യോഗസ്ഥരുടെയും ഓയില്‍ കമ്പനി പ്രതിനിധികളുടെയും യോഗം ചേര്‍ന്നു. ഐഒസി, ബിപിസിഎല്‍, എച്ച്പിസിഎല്‍ പ്രതിനിധികള്‍ യോഗത്തില്‍ യോഗത്തില്‍ പങ്കെടുത്തു. സിവില്‍ സപ്ലൈസ് കമ്മീഷണറേറ്റില്‍ ഇതിനായി ഒരു വാര് റൂം സജ്ജമാക്കിയിട്ടുണ്ട്.
ഉപഭോക്തൃ സംസ്ഥാനമായ കേരളത്തിന്റെ സവിശേഷ സാഹചര്യം പരിഗണിച്ച് വാണിജ്യ ആവശ്യത്തിനുള്ള ഗ്യാസ് സിലണ്ടര്‍ വിതരണത്തിലെ നിയന്ത്രണത്തില്‍ ആവശ്യമായ ഇളവുകള്‍ നല്‍കണമെന്ന് ഓയില്‍ കമ്പനികളോട് സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ടു. ഇക്കാര്യം അഭ്യര്‍ഥിച്ച് കേന്ദ്ര പെട്രോളിയം പ്രകൃതിവാതക മന്ത്രി ഹര്‍ദീപ് സിംഗ് പുരിക്ക് മന്ത്രി ജി.ആര്. അനില്‍ കത്തു നല്കി.
മുന്‍ഗണനാമേഖലകളായ വൃദ്ധസദനങ്ങള്‍, ആശുപത്രികള്‍, അനാഥാലയങ്ങള്‍, സ്കൂളുകള്‍, ജനകീയ/സുഭിക്ഷാ ഹോട്ടലുകള്‍ എന്നിവിടങ്ങളിലും സ്കൂള്‍, കോളജ് ഹോസ്റ്റലുകളിലും ഹോസ്റ്റലുകളോടു ചേര്‍ന്നുള്ള ഹോട്ടലുകളിലും ഗസ്റ്റ് ഹൗസുകള്‍, സര്‍ക്കാര്‍ പൊതുമേഖല ഓഫീസ് കാമ്പസിലെ കാന്റീനുകള്‍ എന്നിവയിലും മുന്‍ഗണന നല്കി വാണിജ്യ ആവശ്യത്തിനുള്ള സിലിണ്ടറുകള്‍ വിതരണം ചെയ്യാന്‍ തയാറാകണമെന്നുള്ള സര്‍ക്കാരിന്റെ അഭ്യര്‍ഥന അനുകൂലമായി പരിഗണിക്കാമെന്ന് ഓയില്‍ കമ്പനികള്‍ അറിയിച്ചു. ഇതിലേക്കായി മുന്‍ഗണനാ മേഖലകളുടെയും സ്ഥാപനങ്ങളുടെയും പട്ടിക പൊതുവിതരണ വകുപ്പ് അംഗീകരിച്ച് ഓയില്‍ കമ്പനികള്‍ക്ക് കൈമാറണമെന്നും യോഗം തീരുമാനിച്ചു.
Kerala
കോട്ടയം: രാജ്യത്ത് ഗാര്‍ഹിക- വാണിജ്യ പാചകവാതക സിലിണ്ടറുകളുടെ പ്രതിസന്ധി സംബന്ധിച്ചു കേന്ദ്രസര്‍ക്കാര്‍ ജനങ്ങളോട് സത്യാവസ്ഥ വ്യക്തമാക്കണമെന്ന് കേരള കോണ്‍ഗ്രസ്- എം ചെയര്മാന് ജോസ് കെ മാണി എംപി.
സിലിണ്ടര്‍ വിതരണത്തിലെ പ്രതിസന്ധി ഉടന്‍ പരിഹരിക്കാന്‍ പ്രായോഗിക നടപടികള്‍ കേന്ദ്രസര്‍ക്കാര്‍ സ്വീകരിക്കണമെന്നും ജോസ് കെ. മാണി ആവശ്യപ്പെട്ടു.
Business
കൊച്ചി: വാണിജ്യ പാചകവാതക സിലിണ്ടറുകളുടെ ക്ഷാമംമൂലം സംസ്ഥാനത്തെ ടൂറിസം-ഹോട്ടല്‍ മേഖല പ്രതിസന്ധിയിലേക്കു നീങ്ങുകയാണെന്ന് കേരള ട്രാവല്‍ മാര്‍ട്ട് സൊസൈറ്റി.
ആയിരക്കണക്കിനു തൊഴിലാളികളാണ് ഈ മേഖലയില്‍ ജോലി നോക്കുന്നത്. നിലവില്‍ പലതും പൂട്ടിയിടേണ്ട അവസ്ഥയിലാണ്.
മാര്‍ച്ചില്‍ പരീക്ഷകള്‍ കഴിഞ്ഞ് ടൂറിസം സീസണ് വീണ്ടും സജീവമാകുമ്പോള്‍ ഈ മേഖലയ്ക്കു വലിയ വരുമാനനഷ്ടം ഉണ്ടാകുമെന്നും കെടിഎം പ്രസിഡന്റ് ജോസ് പ്രദീപ് പ്രസ്താവനയിൽ പറഞ്ഞു.
പുകയടുപ്പുകളുടെ ഉപയോഗം കഴിവതും നിയന്ത്രിക്കണമെന്ന സർക്കാർ ആഹ്വാനം നടപ്പാക്കിവരുന്ന സാഹചര്യത്തിലാണ് ഈ പ്രതിസന്ധിയുണ്ടായതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
National
ലക്നൗ: രാജ്യത്ത് എൽപിജി പ്രതിസന്ധി തുടരുന്ന സാഹചര്യത്തിൽ സമാജ്വാദി പാർട്ടി നേതാവിന്റെ വീട്ടിൽനിന്ന് 55 സിലിണ്ടറുകൾ റെയ്ഡിൽ പിടിച്ചെടുത്തതായി റിപ്പോർട്ട്. യുപി ഹാപൂർ ജില്ലയിലുള്ള എസ്പി നേതാവായ അബ്ദുൾ റഹ്മാന്റെ വീട്ടിൽനിന്നുമാണ് എൽപിജി സിലിണ്ടറുകൾ കണ്ടെടുത്തത്.
നേരത്തെ രാജ്യത്തെ എൽപിജി ക്ഷാമത്തിനു കേന്ദ്രത്തെയടക്കം സമാജ്വാദി പാർട്ടി കുറ്റപ്പെടുത്തിയിരുന്നു. പാചകവാതക ലഭ്യത സംബന്ധിച്ച് ഉന്നത ഉദ്യോഗസ്ഥർ പ്രധാനമന്ത്രിയെ തെറ്റിദ്ധരിപ്പിച്ചെന്നാണ് സമാജ്വാദി പാർട്ടി എംപി രാം ഗോപാൽ യാദവ് പറഞ്ഞത്. ജനങ്ങൾ നീണ്ട ക്യൂവിലാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.
ഇതിനിടെയാണ് സ്വന്തം പാർട്ടി അംഗത്തിന്റെ വീട്ടിൽനിന്ന് അനധികൃതമായി സൂക്ഷിച്ച 55 സിലിണ്ടറുകൾ കണ്ടെടുത്തത്. എന്നാൽ സംഭവത്തിനു പിന്നാലെ അബ്ദുൾ റഹ്മാനുമായി ബന്ധമില്ലെന്ന് സമാജ്വാദി പാർട്ടി അറിയിച്ചു.
Kerala
കൊച്ചി: വാണിജ്യ പാചകവാതക സിലിണ്ടറുകളുടെ ക്ഷാമംമൂലം സംസ്ഥാനത്തെ ടൂറിസം-ഹോട്ടല്‍ മേഖല പ്രതിസന്ധിയിലേക്കു നീങ്ങുകയാണെന്ന് കേരള ട്രാവല്‍ മാര്‍ട്ട് സൊസൈറ്റി. ആയിരക്കണക്കിനു തൊഴിലാളികളാണ് ഈ മേഖലയില്‍ ജോലി നോക്കുന്നത്. നിലവില്‍ പലതും പൂട്ടിയിടേണ്ട അവസ്ഥയിലാണ്.
മാര്‍ച്ചില്‍ പരീക്ഷകള്‍ കഴിഞ്ഞ് ടൂറിസം സീസണ് വീണ്ടും സജീവമാകുമ്പോള്‍ ഈ മേഖലയ്ക്കു വലിയ വരുമാന നഷ്ടം ഉണ്ടാകുമെന്നും കെടിഎം പ്രസിഡന്റ് ജോസ് പ്രദീപ് പ്രസ്താവനയിൽ പറഞ്ഞു. പുകയടുപ്പുകളുടെ ഉപയോഗം കഴിവതും നിയന്ത്രിക്കണമെന്ന സർക്കാർ ആഹ്വാനം നടപ്പാക്കിവരുന്ന സാഹചര്യത്തിലാണ് ഈ പ്രതിസന്ധിയുണ്ടായതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
National
ന്യൂഡൽഹി: പശ്ചിമേഷ്യൻ സംഘർഷവും ഹോർമുസ് കടലിടുക്ക് ഇറാൻ അടച്ചതും രാജ്യാന്തരതലത്തിൽ ആശങ്ക സൃഷ്ടിച്ചിരിക്കെ സ്ഥിതിഗതികൾ നിയന്ത്രണവിധേയമാണെന്നു കേന്ദ്രസർക്കാരിന്റെ വിശദീകരണം.
ഹോർമുസ് കടലിടുക്ക് ഇന്ത്യയുടെ ഊർജ വിതരണത്തിൽ നിർണായകമാണെങ്കിലും സ്ഥിതിഗതികൾ നിയന്ത്രണവിധേയമാണ്. ഊർജ സ്രോതസുകൾ വൈവിധ്യവത്കരിക്കാനും രാജ്യത്തിനു കഴിഞ്ഞതായി കേന്ദ്രസർക്കാർ അവകാശപ്പെട്ടു.
ജപ്പാൻ, യുകെ, ഈജിപ്ത്, തുർക്കി, ദക്ഷിണ കൊറിയ തുടങ്ങിയ രാജ്യങ്ങളിൽ പെട്രോളിനും വൈദ്യുതിക്കും മറ്റും വിലക്കയറ്റം നേരിട്ട് അവർ സാന്പത്തിക പ്രതിസന്ധികൾ നേരിടുന്പോഴും ഇന്ത്യ താരതമ്യേന സുരക്ഷിതമാണ്.
പരസ്പരപൂരകമായ ഇന്നത്തെ ലോകത്തിൽ ഒരു രാജ്യത്തിനും പൂർണമായും സ്വയംപര്യാപ്തരാകാൻ കഴിയില്ല. വികസിതരാജ്യങ്ങൾ വരെ ഇന്ധനത്തിനും സാങ്കേതികവിദ്യയ്ക്കും നിർണായക ധാതുക്കൾക്കും വേണ്ടി ആഗോള വിതരണ ശൃംഖലയെയാണ് ആശ്രയിക്കുന്നത്. അതിനാൽത്തന്നെ ഈ വിതരണശൃംഖലയിലെ ചെറിയൊരു തടസംപോലും എല്ലാവരെയും ഒരുപോലെ ബാധിക്കും.
വൈദ്യുതി ഉത്പാദനം ഇരട്ടിയായി
27 രാജ്യങ്ങളിൽനിന്നു മാത്രം എണ്ണ വാങ്ങിയിരുന്ന ഇന്ത്യ ഇന്ന് 40ലധികം രാജ്യങ്ങളിൽനിന്ന് എണ്ണ ഇറക്കുമതി ചെയ്യുന്നുണ്ട്. ഒരു പ്രത്യേക രാജ്യത്തോ മേഖലയിലോ പ്രശ്നങ്ങളുണ്ടായാൽ ഇന്ത്യയെ ബാധിക്കാതിരിക്കാൻ ഇതു സഹായിക്കുന്നു. രാജ്യത്തെ ആകെ വൈദ്യുതി ഉത്പാദനശേഷി 11 വർഷത്തിനിടെ ഇരട്ടിയാകുകയും ഇന്ന് 520 ജിഗാവാട്ട് പിന്നിടുകയും ചെയ്തു. ഇതിൽ പകുതിയിലധികവും സൗരോർജം, കാറ്റാടി യന്ത്രങ്ങൾ, ആണവോർജം തുടങ്ങിയ ഫോസിൽ ഇതര സ്രോതസുകളിൽനിന്നാണ്.
ഇതിന്റെ ഏറ്റവും പ്രത്യക്ഷമായ ഉദാഹരണമാണ് പിഎം സൂര്യഘർ മുഫ്ത് ബിജ്ലി യോജന. ഒരു കോടി വീടുകളിൽ റൂഫ്ടോപ്പ് സോളാർ പാനലുകൾ സ്ഥാപിക്കുന്നതിലൂടെ കുടുംബങ്ങൾക്ക് സ്വന്തമായി വൈദ്യുതി ഉത്പാദിപ്പിക്കാൻ ഇതിലൂടെ ലക്ഷ്യം വയ്ക്കുന്നു. ഇതു സർക്കാരിന് വലിയ സാന്പത്തികലാഭമുണ്ടാക്കുന്നതിനൊപ്പം വിദേശ ഇന്ധനങ്ങളെ ആശ്രയിക്കുന്നത് കുറയ്ക്കുകയും ചെയ്യുന്നു.
പുനരുപയോഗിക്കാവുന്ന വൈദ്യുതി ഉത്പാദനത്തോടൊപ്പം തന്നെ ഇന്ത്യ അതിന്റെ മൊബിലിറ്റി മേഖലയെയും ഇലക്ട്രിക് വാഹനങ്ങളിലൂടെ (ഇവി) പരിവർത്തനം ചെയ്യുകയാണ്. 2014ൽ വെറും 2,600 ഇലക്ട്രിക് വാഹനങ്ങൾ മാത്രമുണ്ടായിരുന്ന സ്ഥാനത്ത് 2025ഓടെ അത് 16.71 ലക്ഷമായി ഉയർന്നു. ഗതാഗതമേഖലയിലെ എണ്ണ ഉപയോഗം കുറയ്ക്കാൻ ഇതു വലിയ രീതിയിൽ സഹായിക്കുന്നു.
കരുതൽശേഖരം ശക്തം
ഭൗമരാഷ്ട്രീയ പ്രതിസന്ധികൾക്കിടയിലെ വിതരണതടസങ്ങളെ പ്രതിരോധിക്കുന്നതിനായി കഴിഞ്ഞ ദശകത്തിൽ ഇന്ത്യ അതിന്റെ സ്ട്രാറ്റജിക് പെട്രോളിയം റിസർവ് (എസ്പിആർ) ശേഷി ശക്തിപ്പെടുത്തിയിട്ടുണ്ട്.
വിശാഖപട്ടണം, മംഗലാപുരം, പാടൂർ എന്നിവിടങ്ങളിലുള്ള അടിയന്തര എണ്ണ സംഭരണി വികസിപ്പിച്ചിട്ടുണ്ട്. ഇതിനാൽത്തന്നെ ഏകദേശം 74 ദിവസത്തേക്ക് ആവശ്യമായ എണ്ണ കരുതൽ ശേഖരത്തിലുണ്ട്.
Kerala
കൊച്ചി: ‘ഹോട്ടലൊന്നുമല്ലല്ലോ... അങ്ങനെയങ്ങ് അടച്ചിടാനൊന്നും പറ്റില്ലല്ലോ....! ഞങ്ങളുടെ ബുദ്ധിമുട്ട് അധികാരികൾ കാണണം, പരിഹാരമുണ്ടാക്കണം’- മധ്യകേരളത്തിൽ നൂറിലധികം അന്തേവാസികളുള്ള അഗതിമന്ദിരത്തിന്റെ ഡയറക്ടർ, സ്ഥാപനത്തിലെ കാലിയായ എൽപിജി സിലിണ്ടറുകൾ ചൂണ്ടിക്കാട്ടിയാണ് ഇതു പറഞ്ഞത്. പാചകവാതക ക്ഷാമം രൂക്ഷമാകുമ്പോൾ പ്രതിസന്ധിയിലാകുന്നത് സംസ്ഥാനത്തെ നൂറുകണക്കിന് അഗതിമന്ദിരങ്ങൾക്കൂടിയാണ്.
ഓർഫനേജ് കൺട്രോൾ ബോർഡിനു കീഴിൽ രജിസ്റ്റർ ചെയ്തിട്ടുള്ള 1700 അഗതിമന്ദിര, ക്ഷേമ സ്ഥാപനങ്ങളാണു കേരളത്തിലുള്ളത്. ഭിന്നശേഷിക്കാർ, അനാഥർ, നിരാലംബരായ വയോധികർ, മാറാരോഗികൾ എന്നിവരെയെല്ലാം ഈ സ്ഥാപനങ്ങളിൽ പരിചരിക്കുന്നുണ്ട്. ശരാശരി 30മുതൽ 100 വരെ അന്തേവാസികളുള്ള സ്ഥാപനങ്ങളാണ് ഏറെയും.
പാചക ആവശ്യങ്ങൾക്കു പ്രധാനമായും എൽപിജിയാണ് ഇവിടെയെല്ലാം ഉപയോഗിക്കുന്നത്. 50 പേരുള്ള സ്ഥാപനത്തിൽ പ്രതിമാസം ശരാശരി അഞ്ചു സിലിണ്ടറുകൾ ആവശ്യമായി വരുമെന്നാണു കണക്ക്.
ഭൂരിഭാഗം അഗതിമന്ദിരങ്ങളിലും നിലവിലുള്ള എൽപിജി സിലിണ്ടറുകൾ തീരുന്ന സ്ഥിതിയിലാണെന്നു സംസ്ഥാന ഓർഫനേജ് കൺട്രോൾ ബോർഡ് അംഗവും ഓർഫനേജ് അസോസിയേഷൻ അധ്യക്ഷനുമായ ഫാ. റോയ് മാത്യു വടക്കേൽ ചൂണ്ടിക്കാട്ടി. വിവിധ സ്ഥാപനങ്ങളുടെ അധികൃതർ പരിഹാരമാർഗം തേടി നിരന്തരം ബന്ധപ്പെടുന്നുണ്ട്. പാചകവാതക ക്ഷാമം നീളുന്ന സ്ഥിതിയിൽ അഗതിമന്ദിരങ്ങളെല്ലാം ആശങ്കയിലാണ്. സർക്കാർ അടിയന്തരമായി വിഷയത്തിൽ ഇടപെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
അതേസമയം, പാചകവാതകത്തിനൊപ്പം വിറകടുപ്പും ബയോഗ്യാസും ഉപയോഗിക്കുന്ന സ്ഥാപനങ്ങളിൽ തത്കാലം പ്രതിസന്ധിയില്ല. പാചകവാതക സിലിണ്ടറുകളുടെ വിതരണത്തിൽ അഗതിമന്ദിരങ്ങൾക്ക് ഗ്യാസ് ഏജൻസികൾ ഒരു പരിഗണനയും നൽകുന്നില്ലെന്ന് ആക്ഷേപമുണ്ട്.
National
ന്യൂഡൽഹി: പാചകവാതക പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തിൽ പൂഴ്ത്തിവയ്പും കരിഞ്ചന്തയും തടയാൻ കർശന നടപടികൾക്ക് സംസ്ഥാന സർക്കാരുകൾക്ക് കേന്ദ്ര സർക്കാരിന്റെ നിർദേശം. ഹോർമുസ് കടലിടുക്ക് വഴിയുള്ള കപ്പൽ ഗതാഗതം തടസപ്പെട്ടതിനാൽ മറ്റുവഴികളിലൂടെ ക്രൂഡോയിലും എൽഎൻജിയും കൂടുതലായി എത്തിച്ചുതുടങ്ങി.
ക്രൂഡോയിലുമായി രണ്ടു കപ്പലുകളും എൽഎൻജിയുമായി മറ്റു രണ്ട് കപ്പലുകളും ഇന്ത്യൻ തീരത്തേക്ക് അടുക്കുകയാണ്. കഴിഞ്ഞ ദിവസങ്ങളിൽ മൂന്നു കപ്പലുകൾ ഇന്ത്യയിലെത്തിയിരുന്നു. റഷ്യയിൽനിന്ന് ക്രൂഡോയിലിനു പുറമേ എൽഎൻജിയും ഇന്ത്യയിലെത്തിക്കും. റഷ്യയിൽ നിന്ന് 23 വർഷത്തേക്ക് എൽഎൻജി വാങ്ങാൻ ഗെയിലിനു കരാറുണ്ട്. കാനഡ, ഓസ്ട്രേലിയ തുടങ്ങിയ രാജ്യങ്ങളിൽനിന്ന് എൽഎൻജി വാങ്ങുന്നതും പരിഗണനയിലുണ്ട്.
രാജ്യാന്തര ഊർജ ഏജൻസിയോട്(ഐഇഎ) ഉൾപ്പെടെ ഇന്ത്യ ചർച്ചയാരംഭിച്ചുവെന്നും വിവരമുണ്ട്. റഷ്യൻ ക്രൂഡോയിൽ വാങ്ങുന്നതിന്റെ അളവും ഇന്ത്യ കൂട്ടിയിട്ടുണ്ട്. പ്രതിദിനം 55 ലക്ഷം ബാരൽ ക്രൂഡോയിലാണ് ഇന്ത്യയ്ക്ക് ആവശ്യം. ഇതിന്റെ 55 ശതമാനവും ഹോർമുസ് കടലിടുക്ക് വഴിയാണ് എത്തിച്ചുകൊണ്ടിരുന്നത്. ഇപ്പോൾ ഇറക്കുമതിയുടെ 70 ശതമാനവും മറ്റുവഴികളിലൂടെയാണെന്നു പെട്രോളിയം മന്ത്രാലയം അറിയിച്ചു.
Kerala
തിരുവനന്തപുരം: പാചകവാതക പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ സംസ്ഥാനത്തെ സ്കൂളുകളിലെ പാചകത്തിന് വിറക് അടുപ്പ് ഉപയോഗിക്കാന്‍ പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ ഉത്തരവിറക്കി.
ഇതിന് ആവശ്യമായ പണം സര്‍ക്കാര്‍ നല്‍കും. ഓരോ സ്കൂളിലും ആവശ്യമായ ഗ്യാസ് സിലിണ്ടറുകളുടെ എണ്ണവും വിറകിന്റെ അളവും തയാറാക്കി റിപ്പോര്‍ട്ട് നല്‍കാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്.
പശ്ചിമേഷ്യന്‍ യുദ്ധത്തെ തുടര്‍ന്ന് രാജ്യവ്യാപകമായി പാചകവാതക പ്രതിസന്ധി രൂക്ഷമാണ്. ഈ സാഹചര്യത്തില്‍ സംസ്ഥാനത്ത് ഗാര്‍ഹിക ഉപഭോക്താക്കളെയും ഹോട്ടലുകളെയും പാചകവാതക പ്രതിസന്ധി ബാധിച്ചിട്ടുണ്ട്.
സിലിണ്ടറുകൾ കിട്ടാതായതോടെ രാജ്യത്ത് ഹോട്ടലുകൾ പലതും അടച്ചുതുടങ്ങി. കേരളത്തിൽ ഇന്നലെ 20 ശതമാനം ഹോട്ടലുകൾ അടച്ചെന്നാണ് കണക്ക്. ഇന്നും കൂടുതൽ ഹോട്ടലുകൾ അടച്ചു. വീട്ടാവശ്യത്തിനുള്ള സിലിണ്ടർ മുടങ്ങില്ലെന്ന് ആവർത്തിക്കുന്ന കേന്ദ്ര സർക്കാർ വാണിജ്യ എൽപിജിയുടെ കാര്യത്തിൽ ഒറപ്പുകളൊന്നും നൽകുന്നില്ല.
ബംഗളൂരു, ചെന്നൈ അടക്കം നഗരങ്ങളിൽ പ്രതിസന്ധി രൂക്ഷമായിരിക്കുകയാണ്. ഐഒസി, ബിപിസിഎൽ, എച്ച്പിസിഎൽ കമ്പനികൾ എല്ലാം വാണിജ്യ സിലിണ്ടർ വിതരണം നിർത്തിവച്ചിരിക്കുകയാണ്.
ആന്ധ്രയിൽ ഹോട്ടലുകൾ സ്വിഗ്ഗി, സോമാറ്റോ ഓർഡറുകൾക്കുള്ള ഇളവ് നിർത്തിവയ്ക്കാൻ തീരുമാനിച്ചിരിക്കുകയാണ്. തിങ്കളാഴ്ചകളിൽ ഹോട്ടലുകൾ അടച്ചിടും. പ്രതിസന്ധി തുടർന്നാൽ ഓൺലൈൻ ഭക്ഷണ ആപ്പുകളോട് ‘നോ' പറയാനാണ് ഹോട്ടലുകളുടെ തീരുമാനം.
തെക്കൻ ഡൽഹിയിലെ പല റസ്റ്റോറന്റുകളും പാചകവാതക ക്ഷാമത്തെതുടർന്ന് ഇതിനകം അടച്ചെന്നാണ് റിപ്പോര്‍ട്ടുകള്‍. തമിഴ്നാട്ടിലും പാചകവാതക സിലിൻഡറുകൾക്ക് കടുത്ത ക്ഷാമമാണ് നേരിടുന്നത്. ചായക്കടകൾ, ഹോട്ടലുകൾ, ലോഡ്ജുകൾ, കല്യാണ മണ്ഡപങ്ങളുടെ പ്രവർത്തനം എന്നിവ പ്രതിസന്ധിയിലായിരിക്കുകയാണ്.
National
ചെന്നൈ: പാചകവാതക പ്രതിസന്ധി രൂക്ഷമായതിനെത്തുടർന്ന് ചെന്നൈ നഗരത്തിലെ പലയിടത്തും ഹോട്ടലുകൾ അടച്ചതുടങ്ങി. സെയ്താപേട്ട്, സിഐടി നഗർ, ടീ നഗർ തുടങ്ങിയ സ്ഥലങ്ങളിലെ പല ഹോട്ടലുകളും അടച്ചിട്ടിരിക്കുകയാണ്. എൽപിജി ലഭ്യതക്കുറവ് മൂലമാണ് ഹോട്ടലുകൾ അടച്ചിട്ടിരിക്കുന്നതെന്ന ബോർഡും ഹോട്ടലുകളുടെ മുന്നിൽ പ്രദർശിപ്പിച്ചുണ്ട്.
ചില ഹോട്ടലുകൾ ഒൻപത് സിലിണ്ടറുകളോളമായിരുന്നു ഒരു ദിവസം ഉപയോഗിച്ചിരുന്നത്. പ്രതിസന്ധി രൂക്ഷമായതോടെ ചില ഹോട്ടലുകൾ വിറകടുപ്പിലേക്ക് മാറാനുള്ള നീക്കത്തിലാണ്. ഇതിനുള്ള ക്രമീകരണങ്ങൾ ഹോട്ടലുടമകൾ ചെയ്തുതുടങ്ങി.
Leader Page
കേരളത്തിലെ ആരോഗ്യമേഖല ഇന്ന് വലിയൊരു പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. പ്രമുഖ സ്വകാര്യ ആശുപത്രികളിൽ നഴ്സുമാർ നടത്തിവരുന്ന സമരം പൊതുസമൂഹത്തിൽ വലിയ ചർച്ചകൾക്കു വഴിതെളിച്ചിരിക്കുകയാണ്. അടിസ്ഥാനശന്പളം 40,000 രൂപയാക്കി വർധിപ്പിക്കണമെന്ന പ്രധാന ആവശ്യവുമായാണ് ഈ പ്രതിഷേധങ്ങൾ നടക്കുന്നത്. എന്നാൽ, ഇത്തരം ആവശ്യങ്ങൾ ഉയരുന്പോൾ അവയുടെ പ്രായോഗികവശങ്ങളും മിഷൻ ആശുപത്രികൾ ഉൾപ്പെടെയുള്ള സ്ഥാപനങ്ങൾ നേരിടുന്ന സാന്പത്തിക ബുദ്ധിമുട്ടുകളും ഗൗരവമായി ചിന്തിക്കേണ്ടിയിരിക്കുന്നു.
► യാഥാർഥ്യങ്ങൾ വിസ്മരിക്കപ്പെടുന്പോൾ
കാത്തലിക് ഹോസ്പിറ്റൽ അസോസിയേഷൻ ഓഫ് ഇന്ത്യ (ചായ്) കേരള റീജിയന്റെ കീഴിലുള്ള ഭൂരിഭാഗം ആശുപത്രികളും സർക്കാരിന്റെ കൃത്യമായ നിർദേശങ്ങൾ പാലിച്ചുകൊണ്ടാണ് പ്രവർത്തിക്കുന്നത്. 2013ൽ സർക്കാർ ശന്പളം പരിഷ്കരിച്ചപ്പോൾ അതു നടപ്പിലാക്കാൻ ഈ സ്ഥാപനങ്ങൾ തയാറായിരുന്നു. 2018ലെ മിനിമം വേജ് നോട്ടിഫിക്കേഷൻ അനുസരിച്ചുള്ള ശന്പളമാണ് ഇപ്പോൾ ഭൂരിഭാഗം ആശുപത്രികളിലും നൽകിവരുന്നത്. 2022ൽ ശന്പള പരിഷ്കരണം നടപ്പിലാക്കേണ്ട സമയത്ത് അതു സാധ്യമാകാതിരുന്നപ്പോൾപോലും, ജീവനക്കാരുടെ ക്ഷേമം മുൻനിർത്തി പല ആശുപത്രികളും ഇടക്കാല ആശ്വാസം അനുവദിച്ചിട്ടുണ്ട്. ശന്പളത്തിൽ കാലാനുസൃതമായ പരിഷ്കരണം സർക്കാർ ആവശ്യപ്പെടുന്നപക്ഷം അതു നൽകാനും മാനേജ്മെന്റുകൾ തയാറാണ്.
ഈ സാഹചര്യത്തിലാണ് നാല്പതിനായിരം രൂപ അടിസ്ഥാനശന്പളം വേണമെന്ന ആവശ്യം ഉയരുന്നത്. ഇത്രയും ഉയർന്ന അടിസ്ഥാനശന്പളത്തോടൊപ്പം മറ്റ് അലവൻസുകൾകൂടി ചേരുന്പോൾ ഉണ്ടാകുന്ന ഭീമമായ സാന്പത്തികബാധ്യത താങ്ങാൻ പല ആശുപത്രികൾക്കും സാധിക്കില്ല എന്നതാണ് വസ്തുത.
► താങ്ങാനാകാത്ത സാന്പത്തികബാധ്യതയും ഭവിഷ്യത്തുകളും
ഒരു ആശുപത്രിയുടെ സുഗമമായ പ്രവർത്തനത്തിനു നഴ്സുമാരെപ്പോലെതന്നെ മറ്റ് ജീവനക്കാരും അത്യാവശ്യമാണ്. ശന്പളപരിഷ്കരണം നടപ്പിലാക്കുന്പോൾ അതു നഴ്സുമാരിൽ മാത്രം ഒതുങ്ങിനിൽക്കുന്ന ഒന്നല്ല; മറിച്ച് പാരാമെഡിക്കൽ സ്റ്റാഫ്, ക്ലീനിംഗ് സ്റ്റാഫ് തുടങ്ങി എല്ലാ വിഭാഗം ജീവനക്കാർക്കും ഇതിന്റെ ആനുകൂല്യം നൽകേണ്ടിവരും. ഇത്ര വലിയൊരു തുക ശന്പളമിനത്തിൽ മാത്രം മാറ്റിവയ്ക്കേണ്ടിവരുന്നത് ആശുപത്രികളുടെ ദൈനംദിന പ്രവർത്തനങ്ങളെയും വികസനപ്രവർത്തനങ്ങളെയും ദോഷകരമായി ബാധിക്കും. ശന്പളം ഇത്തരത്തിൽ കുത്തനേ വർധിപ്പിക്കേണ്ടിവന്നാൽ, നിലവിലുള്ള സ്റ്റാഫ് പാറ്റേണിൽ മാറ്റം വരുത്താൻ മാനേജ്മെന്റുകൾ നിർബന്ധിതരാകും. ഇതു പലർക്കും ജോലി നഷ്ടപ്പെടുന്ന സാഹചര്യത്തിലേക്കു നയിച്ചേക്കാം എന്ന യാഥാർഥ്യം വിസ്മരിച്ചുകൂടാ.
► സാധാരണക്കാരനു ചികിത്സ അപ്രാപ്യമാകുമോ?
ആശുപത്രികളുടെ വരുമാനസ്രോതസ് എന്നതു രോഗികളിൽനിന്ന് ഈടാക്കുന്ന ചികിത്സാത്തുക മാത്രമാണ്. ശന്പളമിനത്തിൽ വലിയ തുക ചെലവാക്കേണ്ടിവരുന്പോൾ സ്വാഭാവികമായും അതു രോഗികളിൽനിന്ന് ഈടാക്കേണ്ടിവരും. ഇതു കേരളത്തിലെ സാധാരണക്കാരായ ജനങ്ങളെയാണ് ഏറ്റവും കൂടുതൽ ബാധിക്കുക. കുറഞ്ഞ ചെലവിൽ മെച്ചപ്പെട്ട ചികിത്സ എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന മിഷൻ ആശുപത്രികൾ ഇതോടെ വലിയ സാന്പത്തിക പ്രതിസന്ധിയിലാവുകയും സാധാരണക്കാർക്കു ചികിത്സാ സൗകര്യങ്ങൾ നിഷേധിക്കപ്പെടുന്ന സാഹചര്യം സംജാതമാകുകയും ചെയ്യും. ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾപോലും ഇതോടെ അടച്ചുപൂട്ടലിന്റെ വക്കിലെത്തിയേക്കാം.
► കോർപറേറ്റ് അധിനിവേശവും മിഷൻ ആശുപത്രികളുടെ തകർച്ചയും
കേരളത്തിലെ ആരോഗ്യമേഖലയിൽ ഇന്ന് വൻകിട കോർപറേറ്റ് ശക്തികളുടെ സാന്നിധ്യം വർധിച്ചുവരികയാണ്. ഇതര സംസ്ഥാനങ്ങളിൽനിന്നുള്ള വൻകിട കോർപറേറ്റുകൾ കേരളത്തിലെ ചെറുകിട ആശുപത്രികൾ ഏറ്റെടുത്തു വൻകിട ബിസിനസ് സ്ഥാപനങ്ങളാക്കി മാറ്റാൻ ശ്രമിക്കുന്നുണ്ട്. ഇത്തരം ശക്തികൾ മിഷൻ ആശുപത്രികളെ തകർക്കാൻവേണ്ടി നടത്തുന്ന ഗൂഢാലോചനയാണോ ഈ സമരങ്ങൾക്കു പിന്നിലെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. കോർപറേറ്റുകളുടെ സമ്മർദത്തിലൂടെയാണോ ഈ സമരങ്ങൾ അരങ്ങേറുന്നതെന്ന കാര്യത്തിൽ കൃത്യമായ അന്വേഷണം ആവശ്യമാണ്. ജനങ്ങൾ ഈ സമരത്തെ കേവലം അവകാശസമരമായി കാണാതെ, മിഷൻ ആശുപത്രികൾക്കും സാധാരണക്കാരുടെ ചികിത്സയ്ക്കും നേരേയുള്ള വെല്ലുവിളിയായി തിരിച്ചറിയേണ്ടതുണ്ട്.
ജീവനുവേണ്ടി പോരാടുന്ന രോഗികൾക്കു നേരേ സമരമുറകൾ പ്രയോഗിക്കുന്നത് ഒട്ടും ഭൂഷണമല്ല. ന്യായമായ ശന്പള പരിഷ്കരണത്തിനു മാനേജ്മെന്റുകൾ എന്നും തയാറാണ്. സർക്കാർ മാന്യമായ രീതിയിൽ ഒരു വേതനഘടന നിശ്ചയിച്ചാൽ അതു നടപ്പിലാക്കാൻ ആശുപത്രികൾ സന്നദ്ധമാണ്. എന്നാൽ, ആശുപത്രികളുടെ നിലനിൽപ്പിനെത്തന്നെ ബാധിക്കുന്ന തരത്തിലുള്ള സമ്മർദതന്ത്രങ്ങളിൽനിന്ന് ബന്ധപ്പെട്ടവർ പിന്തിരിയേണ്ടതുണ്ട്. ആരോഗ്യസംരക്ഷണം എന്നത് ഒരു വലിയ സേവനമാണെന്നും അതു തടസമില്ലാതെ മുന്നോട്ടു കൊണ്ടുപോകാൻ പൊതുസമൂഹത്തിന്റെ സഹകരണം അത്യന്താപേക്ഷിതമാണെന്നും ഈ അവസരത്തിൽ ഓർമിപ്പിക്കുന്നു.
Kerala
കൊച്ചി: പാചകവാതക പ്രതിസന്ധിയെ തുടര്‍ന്നു കൊച്ചിയില്‍ ഹോട്ടലുകള്‍ അടയ്ക്കുന്നു. വാണിജ്യ സിലിണ്ടര്‍ ക്ഷാമം രൂക്ഷമാകുന്ന സാഹചര്യത്തില്‍ മിക്ക ഹോട്ടലുകളും പ്രവര്‍ത്തനം നിര്‍ത്താന്‍ ഒരുങ്ങുകയാണ്. അടുത്ത ദിവസം ഹോട്ടലുകള്‍ പ്രവര്‍ത്തിക്കാനായി സിലിണ്ടറുകളുടെ സ്റ്റോക്ക് ഇല്ല എന്നാണ് ഹോട്ടലുടമകള്‍ പറയുന്നത്.
പശ്ചിമേഷ്യന്‍ സംഘര്‍ഷം തുടരുന്ന സാഹചര്യത്തില്‍ രാജ്യത്തു പാചകവാതക പ്രതിസന്ധി രൂക്ഷമാവുകയാണ്. പാചകവാതക ക്ഷാമവും ഇന്ധന വില ചര്‍ച്ച ചെയ്യുന്നതിനുമായി യോഗം ചേര്‍ന്ന ശേഷം തടസങ്ങള്‍ പരിഹരിക്കാന്‍ പ്രധാനമന്ത്രി നിര്‍ദേശം നല്‍കിയിട്ടുണ്ട്.
മുംബൈ, ചെന്നൈ, ബംഗളൂരു നഗരങ്ങളിലെ ഹോട്ടലുടമകളുടെ സംഘടനകള്‍ പാചകവാതക ലഭ്യതയില്‍ ആശങ്കയറിയിച്ച് പ്രധാനമന്ത്രിക്ക് കത്ത് അയച്ചിട്ടുണ്ട്.
പ്രകൃതിവാതക ലഭ്യത ഉറപ്പാക്കാന്‍ മൂന്നംഗ സമിതിയും കേന്ദ്രസര്‍ക്കാര്‍ രൂപീകരിച്ചിട്ടുണ്ട്. ഇന്ത്യന്‍ ഓയില്‍ കോര്പ്പറേഷന്, ഭാരത് പെട്രോളിയം, ഹിന്ദുസ്ഥാന്‍ പെട്രോളിയം എന്നീ സ്ഥാപനങ്ങളുടെ എക്സിക്യൂട്ടീവ് ഡയറക്ടര്‍ തലത്തിലുള്ള പ്രതിനിധികളാണ് സമിതി അംഗങ്ങള്‍.
ഗാര്‍ഹിക സിലിണ്ടറുകളുടെ പൂഴ്ത്തിവയ്പ് തടയാനും നടപടി തുടങ്ങി. സിലിണ്ടര്‍ ലഭ്യത വലിയ ആശങ്ക ആകുമ്പോഴാണ് കേന്ദ്ര പെട്രോളിയം മന്ത്രാലയത്തിന്റെ നടപടി. ഇന്ത്യയുടെ പല എണ്ണക്കപ്പലുകളും ഹോര്‍മൂസ് കടലിടുക്കില്‍ കുടുങ്ങി കിടക്കുകയാണ്.
National
ന്യൂഡൽഹി: പശ്ചിമേഷ്യൻ സംഘർഷം തുടരുന്ന സാഹചര്യത്തിൽ വാണിജ്യ ആവശ്യങ്ങൾക്ക് എൽപിജി ഉപയോഗിക്കുന്നതിന് നിയന്ത്രണം ഏർപ്പെടുത്തി. പെട്രോളിയം, പ്രകൃതി വാതക മന്ത്രാലയമാണ് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്.
ഇത് സംബന്ധിച്ച അടിയന്തര നിർദേശങ്ങളും മന്ത്രാലയം പുറപ്പെടുവിച്ചിട്ടുണ്ട്. വ്യവസായങ്ങൾ, ശ്മാശനങ്ങൾ അടക്കമുള്ള ഉപഭോക്താകൾക്കാണ് നിലവിൽ നിയന്ത്രണം. ഹോട്ടലുകൾ, റസ്റ്റോറനന്റുകൾ തുടങ്ങിയ വാണിജ്യ ഉപഭോക്താക്കൾക്കും ഭാഗിക നിയന്ത്രണം ഏർപ്പെടുത്തും.
ഗ്യാസ് ബുക്കിംഗ് ഇടവേള 21ൽ നിന്ന് 25 ദിവസമാക്കി ഉയർത്തിയിട്ടുണ്ട്. കരിഞ്ചന്തയും, പൂഴ്ത്തിവെപ്പും തടയുന്നതിനാണ് ഈ നടപടി. അതേസമയം, ആശുപത്രി, ആരോഗ്യ സംരക്ഷണ സൗകര്യങ്ങൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, മറ്റ് അവശ്യ പൊതുസേവനങ്ങൾ എന്നിവയെ നിയന്ത്രണത്തിൽ നിന്നൊഴിവാക്കിയിട്ടുണ്ട്.
രാജ്യത്ത് എൽപിജി സിലിണ്ടർ ക്ഷാമം ഉണ്ടാക്കാതിരിക്കാൻ ഗാർഹിക എൽപിജി ഉത്പാദനം വർധിപ്പിപ്പിക്കുവാനും നിർദേശം നൽകിയിട്ടുണ്ട്.
National
ന്യൂഡൽഹി: പശ്ചിമേഷ്യയിലെ സംഘർഷത്തെത്തുടർന്നുണ്ടായ അസംസ്കൃത എണ്ണ പ്രതിസന്ധിയിൽ ഇന്ത്യയ്ക്ക് ആശങ്കപ്പെടാനില്ലെന്ന് കേന്ദ്ര സർക്കാർ. ഇന്ത്യയുടെ പക്കൽ അസംസ്കൃത എണ്ണയുടെയും പെട്രോളിയം ഉത്പന്നങ്ങളുടെയും ശേഖരം ആവശ്യത്തിനുണ്ടെന്ന് പെട്രോളിയം മന്ത്രി ഹർദീപ് സിംഗ് പുരി പത്രസമ്മേളനത്തിൽ അറിയിച്ചു.
രാജ്യമൊട്ടാകെ പെട്രോളിയം ഉത്പന്നങ്ങളുടെ ശേഖരവും വിതരണവും നിരീക്ഷിക്കുന്നതിനായി 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂം മന്ത്രാലയത്തിനു കീഴിൽ സജ്ജമാക്കിയിട്ടുണ്ട്. പെട്രോളിന്റെയും ഡീസലിന്റെയും ഏവിയേഷൻ ടർബൈൻ ഫ്യുവലിന്റെയും ശേഖരമുണ്ട്.
എണ്ണലഭ്യത ആവശ്യത്തിന് ഉറപ്പുവരുത്താനായി എണ്ണ ഉത്പാദക സ്രോതസുകളെ വിപുലപ്പെടുത്താൻ കഴിഞ്ഞ ഏതാനും വർഷങ്ങളായി ഇന്ത്യ ശ്രമിച്ചുവരുന്നുണ്ട്. ഇതിന്റെ ഫലമായി ഇന്ത്യൻ ഊർജക്കമ്പനികൾക്ക് ഹോർമുസ് കടലിടുക്ക് വഴിയല്ലാതെയും രാജ്യത്തേക്ക് ഊർജ വിതരണം സാധ്യമാക്കുന്നതിന് പ്രയാസമില്ല. അത്തരം കാർഗോകൾ ഇപ്പോഴും തുടരുന്നതിനാൽ ഹോർമുസ് കടലിടുക്കിലുണ്ടാകുന്ന തടസങ്ങൾ ലഘൂകരിക്കാനാകുമെന്നും മന്ത്രി അറിയിച്ചു.
സംഘർഷം രൂക്ഷമായതിനു പിന്നാലെ ആഗോള വിപണിയിൽ അസംസ്കൃത എണ്ണവില തിങ്കളാഴ്ച 10 ശതമാനം ഉയർന്നു. ബ്രെന്റ് ക്രൂഡ് വില വീപ്പയ്ക്ക് 82 ഡോളർ വരെയെത്തി. ഒറ്റദിവസം വീപ്പയ്ക്ക് 9.13 ഡോളർ വരെയാണ് ഉയർന്നത്. പിന്നീട് കുറഞ്ഞ് 79.42 ഡോളറായി.
District News
കോട്ടയം: രൂക്ഷമായ കുടിവെള്ള പ്രതിസന്ധിക്ക് ശാശ്വതപരിഹാരം കാണണമെന്നാവശ്യപ്പെട്ട് ആം ആദ്മി പാര്‍ട്ടി സമരമുഖത്തേക്ക്. ദാഹിക്കുന്നു... വെള്ളം വേണം... എന്ന മുദ്രാവാക്യവുമായി പൊതുജന ഒപ്പുശേഖരണം ആരംഭിച്ചു. നാളെ രാവിലെ 10നു ഗാന്ധി സ്ക്വയറില്‍നിന്നും കോട്ടയം കളക്ടറേറ്റിലേക്ക് മാര്‍ച്ച് നടത്തും. തുടര്‍ന്നു ജില്ലാ കളക്ടര്‍ക്ക് പൊതുജന ഭീമഹര്‍ജി സമര്‍പ്പിക്കും.
സംസ്ഥാന വര്‍ക്കിംഗ് പ്രസിഡന്റ് ഡോ. സെലിന് ഫിലിപ്പിന്റെ നേതൃത്വത്തില്‍ ജില്ലയിലെ വിവിധ ഭാഗങ്ങളില്‍നിന്നായി ശേഖരിച്ച 10,000 പൊതുജന ഹര്‍ജികള്‍ ജില്ലാ കളക്ടര്‍ക്ക് കൈമാറും. ജില്ലയിലെ വിവിധ പഞ്ചായത്ത്, നഗരസഭാ പ്രദേശങ്ങളില്‍ കുടിവെള്ള ക്ഷാമം രൂക്ഷമായിരിക്കുകയാണ്. വേനല്‍ ആരംഭിക്കുന്നതിനു മുമ്പുതന്നെ ജനങ്ങള്‍ ടാങ്കര്‍ വെള്ളത്തെ ആശ്രയിക്കേണ്ട അവസ്ഥയിലാണ്.
പലസ്ഥലങ്ങളിലും പൈപ്പ് വെള്ളം ലഭ്യമല്ലാത്തതും ലഭ്യമാകുന്നിടത്തുപോലും കൃത്യമായ വിതരണം ഇല്ലാത്തതും ജനങ്ങളുടെ ജീവിതം ദുരിതത്തിലാക്കുകയാണ്. സ്വകാര്യ ടാങ്കര്‍ ലോബികള്‍ അമിത നിരക്ക് ഈടാക്കി ജനങ്ങളെ ചൂഷണം ചെയ്യുന്ന സാഹചര്യം ഗുരുതരമാണ്. ശുദ്ധജലം ലഭിക്കാത്തത് പൊതുജനാരോഗ്യത്തിനും വലിയ ഭീഷണയാണെന്ന് ആം ആദ്മി പാര്‍ട്ടി ആരോപിക്കുന്നു.
ജനങ്ങള്‍ക്ക് ശുദ്ധമായതും ആവശ്യത്തിനുമുള്ള കുടിവെള്ളം ഉറപ്പാക്കുക, ടാങ്കര്‍ വെള്ളത്തിനു സര്‍ക്കാര്‍ നിയന്ത്രണം കൊണ്ടുവരുക, സ്ഥിരമായ ജലവിതരണ സംവിധാനം ഉറപ്പാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണു മാര്‍ച്ചും ഹര്‍ജി സമര്‍പ്പണവും സംഘടിപ്പിക്കുന്നതെന്ന് ആം ആദ്മി പാര്‍ട്ടി പറഞ്ഞു.
ജില്ലയിലെ കുടിവെള്ള പ്രശ്നത്തിന് അടിയന്തരവും ശാശ്വതവുമായ പരിഹാരം കാണാന്‍ ഭരണകൂടം തയാറാകണമെന്നും സമരത്തിന് വ്യാപകമായ ജനപിന്തുണ ലഭിക്കുന്നുണ്ടെന്നും ആം ആദ്മി പാര്‍ട്ടി പറഞ്ഞു. പത്രസമ്മേളനത്തില്‍ വര്‍ക്കിംഗ് പ്രസിഡന്റ് ഡോ. സെലിന് ഫിലിപ്പ്, പ്രസിഡന്റ് ഫ്രാന്‍സിസ് കൂരോത്ത്, സെക്രട്ടറി സിന്ധു രാഗേഷ് എന്നിവര്‍ പങ്കെടുത്തു.
NRI
ബെര്‍ലിന്‍: ജർമനിയുടെ വ്യവസായിക മേഖല കടുത്ത പ്രതിസന്ധിയിലൂടെ കടന്നുപോകുന്നതായി റിപ്പോർട്ട്. കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ 1,24,000 വ്യവസായിക ജോലികളാണ് നഷ്ടപ്പെട്ടത്. രാജ്യത്തെ വ്യവസായിക ലോകം കടുത്ത സമ്മര്‍ദത്തിലാണ്.
തുടര്‍ച്ചയായ പത്ത് പാദങ്ങളിലായി വില്‍പ്പന കുറഞ്ഞു. ഓഡിറ്റിംഗ് സ്ഥാപനമായ ഇവെെയുടെ വിശകലനം അനുസരിച്ച്, 2025ല്‍ ജര്‍മന്‍ വ്യവസായത്തില്‍ 1,24,000 ജോലികള്‍ ഇല്ലാതായി. 2.3 ശതമാനം കുറവ്.
ഇതിനര്‍ഥം തൊഴില്‍ നഷ്ടം മുന്‍ വര്‍ഷത്തേക്കാള്‍ ഇരട്ടിയില്‍ കൂടുതലായി എന്നാണ്. വര്‍ഷാവസാനം, ഏകദേശം 5.38 ദശലക്ഷം ആളുകള്‍ ഇപ്പോഴും ഈ മേഖലയില്‍ ജോലി ചെയ്തിരുന്നു. 2019 മുതല്‍, 2,66,200 തൊഴിലവസരങ്ങള്‍ നഷ്ടപ്പെട്ടു. ഏതാണ്ട് 4.7 ശതമാനം ഇടിവ്.
രാജ്യത്തെ ഓട്ടോമോട്ടീവ് വ്യവസായത്തെ പ്രത്യേകിച്ച് സാരമായി ബാധിച്ചു. കഴിഞ്ഞ വര്‍ഷം മാത്രം ഏകദേശം 50,000 തൊഴിലവസരങ്ങള്‍ ആകമാനം വെട്ടിക്കുറച്ചു. 2019 മുതല്‍, മൊത്തം നഷ്ടം 1,11,000ല്‍ അധികം തൊഴിലവസരങ്ങളാണ് ഉണ്ടായത്.
തൊഴില്‍ 13 ശതമാനം കുറഞ്ഞു. സ്ഥിതിവിവരക്കണക്കനുസരിച്ച്, ഓട്ടോമോട്ടീവ് മേഖലയിലെ ഏഴ് ജോലികളില്‍ ഒന്ന് അപ്രത്യക്ഷമായി എന്നാണ് ഇതിനര്‍ഥം. ഒരു വര്‍ഷത്തിനുള്ളില്‍ മെക്കാനിക്കല്‍ എൻജിനിയറിംഗ് മേഖലയിലും ഏകദേശം 18,700 തൊഴിലവസരങ്ങള്‍ നഷ്ടപ്പെട്ടു.
2025ല്‍ പഠനം നടത്തിയ ഒരു വ്യവസായിക മേഖലയിലും പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെട്ടില്ല.
വില്‍പ്പനയും വരുമാനവും കുറയുന്നു
വില്‍പ്പന കണക്കുകളില്‍ പ്രതിസന്ധി വ്യക്തമായി പ്രതിഫലിക്കുന്നു. 2025ലെ നാലാം പാദത്തില്‍, വ്യാവസായിക കമ്പനികള്‍ 537 യൂറോ ബില്യണ്‍ സൃഷ്ടിച്ചു. മുന്‍ വര്‍ഷത്തെ ഇതേ കാലയളവിനേക്കാള്‍ 1.4 ശതമാനം കുറവ്.
ഇത് തുടര്‍ച്ചയായ പത്താം പാദത്തിലെ ഇടിവിനെ അടയാളപ്പെടുത്തി. 2024ല്‍ 3.4 ശതമാനം ഇടിവുണ്ടായതിനെത്തുടര്‍ന്ന്, ഈ വര്‍ഷം മൊത്തത്തില്‍ വില്‍പ്പന 1.1 ശതമാനം കുറഞ്ഞു. പണപ്പെരുപ്പവുമായി പൊരുത്തപ്പെടുത്തുമ്പോള്‍, 2023 മുതല്‍ 2025 വരെയുള്ള ഇടിവ് ഏതാണ്ട് പത്ത് ശതമാനമാണെന്ന് ഇവൈ പറയുന്നു.
ഓട്ടോമോട്ടീവ്, പേപ്പര്‍, ടെക്സ്റ്റെല്‍ വ്യവസായങ്ങള്‍ പ്രത്യേകിച്ച് മോശം പ്രകടനമാണ് കാഴ്ചവച്ചത്. ഇതിനു വിപരീതമായി, ലോഹ, ഇലക്ട്രിക്കല്‍ വ്യവസായങ്ങള്‍ അടുത്തിടെ നേരിയ വളര്‍ച്ച കൈവരിച്ചു - മുന്‍ വര്‍ഷങ്ങളിലെ ഗണ്യമായ ഇടിവിന് ശേഷം.
സമ്പദ്വ്യവസ്ഥയ്ക്കുള്ള വ്യക്തമായ മുന്നറിയിപ്പ് സൂചനയിലൂടെ ഒരു തിരിച്ചുരവിന് സാമ്പത്തിക സൂചകങ്ങള്‍ അടുത്തിടെ പ്രതീക്ഷ നല്‍കിയെങ്കിലും, പുതിയ ഡാറ്റ വ്യത്യസ്തമായ ക്യയാണ് വെളിപ്പെടുത്തുന്നത്.
2013ലെ പോലെ നിരവധി പാപ്പരത്തങ്ങള്‍
കോടതിയില്‍ സമ്മര്‍ദം വര്‍ധിച്ചുവരികയാണ്. 2025 ജനുവരി മുതല്‍ നവംബര്‍ വരെ, 1,483 വ്യാവസായിക കമ്പനികള്‍ പാപ്പരത്തത്തിനായി അപേക്ഷ നല്കി.
മുന്‍ വര്‍ഷത്തേക്കാള്‍ പതിനൊന്ന് ശതമാനം കൂടുതല്‍. 2013 ന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന വ്യാവസായിക പാപ്പരത്തമാണിത്. 2021 മുതല്‍, വ്യാവസായിക കമ്പനി പാപ്പരത്തങ്ങളുടെ എണ്ണം ഏതാണ്ട് ഇരട്ടിയായി.
"ജര്‍മന്‍ വ്യവസായം കടുത്ത പ്രതിസന്ധിയിലാണ്' എന്ന് ഇവൈ മാനേജര്‍ ജാന്‍ ബ്രോഹില്ക്കര് പറയുന്നു. പല കമ്പനികളും വേഗത്തില്‍ വീണ്ടെടുക്കുമെന്ന പ്രതീക്ഷ ഉപേക്ഷിച്ചു.
കാര്യമായ സാമ്പത്തിക ഉയര്ച്ചയില്ലെങ്കില്, 2026ല്‍ കൂടുതല്‍ തൊഴില്‍ വെട്ടിക്കുറവുകള്‍ അനിവാര്യമാകും എന്നും മുന്നറിയിപ്പ് നല്കുന്നു. ജര്‍മനിയില്‍ വ്യവസായിക മേഖലയില്‍ ജോലി തേടി വരുന്ന മലയാളികള്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുന്നത് നന്നായിരിക്കും.
Kerala
തൊടുപുഴ: പിതാവ് ബെന്നിയുടെ ആകസ്മിക വേര്‍പാടിനെത്തുടര്‍ന്ന് ക്ഷീരകൃഷിയിലേക്കു തിരിഞ്ഞ ഇടുക്കി വെള്ളിയാമറ്റം കിഴക്കേപ്പറമ്പില്‍ മാത്യു ബെന്നിക്കു പറയാനുള്ളത് അതിജീവനത്തിന്റെ വിജയമന്ത്രം. എട്ടാം ക്ലാസില്‍ പഠിക്കുമ്പോഴായിരുന്നു പിതാവിന്റെ മരണം. തുടര്‍ന്ന് ഉപജീവനത്തിനായി ഫാം ആരംഭിച്ച് ഒരു വര്‍ഷം പിന്നിട്ടപ്പോഴേക്കും കരള്‍ പിളരുന്ന തീവ്ര വേദനയിലൂടെ കടന്നുപോകേണ്ടിവന്നു ഈ കുട്ടിക്കര്ഷകന്.
2024-ലെ പുതുവത്സരദിനത്തില്‍ പുലര്‍ച്ചെ തൊഴുത്തില്‍ എത്തിയ മാത്യു ബെന്നി കണ്ടത് 13 പശുക്കള്‍ ഒന്നിനു പിറകെ ഒന്നായി ചത്തുവീഴുന്നതാണ്. പശുക്കള്‍ക്ക് തീറ്റയായി നല്കിയ കപ്പത്തൊലിയില്നിന്നുള്ള സയനൈഡ് വിഷബാധയായിരുന്നു കാരണം. സങ്കടമടക്കാനാവാതെ നിസഹായനായി നിന്ന മാത്യുവിന് സാന്ത്വനമേകാന്‍ നാടൊന്നാകെ വീട്ടിലേക്ക് ഒഴുകിയെത്തി. ദുരന്തമുണ്ടാകുംമുമ്പ് കിടാരികള്‍ ഉള്‍പ്പെടെ 22 കന്നുകാലികളാണ് ഫാമിലുണ്ടായിരുന്നത്. വിഷബാധയേറ്റ 13 പശുക്കള്‍ കൂട്ടത്തോടെ ചത്തു. ഒമ്പതെണ്ണത്തെ മാത്രമാണ് രക്ഷിക്കാനായത്. ഓരോ പശുവിനെയും കിടാരിയെയും പേര് ചൊല്ലിയാണ് മാത്യു വിളിച്ചിരുന്നത്. ഞൊടിയിടയില്‍ പൊട്ടിത്തകര്‍ന്നത് ഈ ഇഴയടുപ്പമായിരുന്നു. നഷ്ടപ്പെട്ടവയ്ക്കു പകരം മികച്ചയിനം പശുക്കളെയാണ് മാത്യു ബെന്നിക്ക് പിന്നീട് ലഭിച്ചത്.
സാന്ത്വന വാക്കുകളുമായി വീട്ടിലെത്തിയ മന്ത്രിമാരായ ചിഞ്ചുറാണി, റോഷി അഗസ്റ്റിന് എന്നിവരുടെ നിര്‍ദേശപ്രകാരം കെഎല്‍ഡി ബോര്‍ഡില്‍നിന്ന് ഇന്‍ഷുറന്‍സ് പരിരക്ഷയുള്ള അഞ്ചു പശുക്കള്‍, പി.ജെ. ജോസഫ് എംഎല്‍എ തന്റെ ഫാമില്‍നിന്നു നല്കിയ ഗീര്‍ ഇനത്തില്‍പ്പെട്ട കരീന, കത്തോലിക്ക കോണ്‍ഗ്രസിന്റെ ഹാര്‍ട്ട് ലിങ്ക്സ് ഗ്ലോബല്‍ പദ്ധതിപ്രകാരം നല്കിയ ഒരു പശു, സിപിഎം മൂന്നു പശുക്കള്‍, നടന് ജയറാം അഞ്ചുലക്ഷം, ലുലു ഗ്രൂപ്പ് അഞ്ചുലക്ഷം, നടന് പൃഥ്വിരാജ് രണ്ടു ലക്ഷം, നടന് മമ്മൂട്ടി ഒരു ലക്ഷം, മില്‍മ 45,000 രൂപ എന്നിങ്ങനെ ിരവധി സുമനസുകളുടെ സഹായം മാത്യുവിനെ തേടിയെത്തി. നിലവില്‍ എച്ച്എഫ്, ജേഴ്സി, ഗീര്‍, സങ്കരയിനം ഉള്‍പ്പെടെ 11 പശുക്കളും എട്ടു കിടാരികളും അഞ്ചു മൂരികളുമാണ് ഫാമിലുള്ളത്.
മാറ്റ് വിരിച്ച തറ, പശുക്കളെ കുളിപ്പിക്കുന്നതിനുള്ള പ്രഷര്‍ വാഷര്‍, ഫാന്‍, ലൈറ്റ്, പുല്ല് അരിയുന്ന യന്ത്രം, ശാസ്ത്രീയ രീതിയിലുള്ള പുല്ത്തൊട്ടിയുള്പ്പെടെയുള്ള സജ്ജീകരണങ്ങള്‍ ഫാമിലുണ്ട്.കഠിനാധ്വാനത്തില്‍ ചാലിച്ചെടുത്ത ജീവിതമാണ് ഈ കുട്ടിക്കര്ഷകന്റേത്. പുലര്‍ച്ചെ നാലിന് ഉണരും. വൈകാതെ തൊഴുത്തിലേക്ക്. ആദ്യം തൊഴുത്ത് വൃത്തിയാക്കും. പിന്നീട് കറവയും പാല് വിതരണവും. യന്ത്രം ഉപയോഗിച്ചാണ് കറവ. പാല് വിതരണം കഴിഞ്ഞ് വീട്ടിലെത്തിയാല്‍ പശുക്കളെ കുളിപ്പിച്ച് തീറ്റ നല്‍കിയശേഷം ഭക്ഷണം കഴിച്ച് സ്കൂളിലേക്ക്. സ്കൂള്‍ വിട്ടാല്‍ നേരെ വീട്ടിലേക്ക്. കാപ്പികുടിച്ച് ക്ഷീണമകറ്റിയ ശേഷം വീണ്ടും പശു പരിപാലനത്തിലേക്ക്. ഫാമില്‍നിന്നു തിരിച്ചെത്തി കുളി കഴിഞ്ഞ് പഠനം. രാത്രി ഏറെ വൈകിയാകും ഉറക്കം.
വീടിനു സമീപത്തെ മില്‍മ സൊസൈറ്റിയിലാണ് പാല് വില്‍പ്പന നടത്തുന്നത്. ജ്യേഷ്ഠന് ജോര്‍ജ് കാനഡയില്‍ ഏര്‍ലി ചൈല്‍ഡ്ഹുഡ് എഡ്യുക്കേഷന്‍ പഠനത്തിലാണ്. മാതാവ് ഷൈനിയും ഇളയ സഹോദരി റോസ്മേരിയും സഹായ സഹകരണവുമായി ഒപ്പമുണ്ടെങ്കിലും ഫാമിന്റെ നടത്തിപ്പ് പൂര്‍ണമായും മാത്യുവിന്റെ കൈകളിലാണ്. വെള്ളിയാമറ്റം സികെവിഎച്ച് എസില്‍ പ്ലസ്ടു വിദ്യാര്‍ഥിയാണ് മാത്യു. കഴിഞ്ഞ മാസം 21ന് കൊല്ലത്ത് നടന്ന സംസ്ഥാന ക്ഷീരകര്‍ഷക സംഗമത്തില്‍ ക്ഷീരകൃഷി സംബന്ധിച്ച ക്ലാസ് എടുക്കാനായത് ജീവിതത്തിലെ മറക്കാനാവാത്ത അനുഭവമാണെന്നു മാത്യു ബെന്നി പറഞ്ഞു. ബിരുദ പഠനമാണ് അടുത്ത സ്വപ്നം. പഠനവും തൊഴിലും സമന്വയിപ്പിച്ച് എങ്ങനെ മുന്നോട്ടു കൊണ്ടുപോകാന്‍ കഴിയുമെന്നതിന്റെ ഉത്തമ മാതൃക കൂടിയാണ് ഈ കുട്ടിക്കര്‍ഷകന്റെ ജീവിതം.
International
വാഷിംഗ്ടൺ ഡിസി: അമേരിക്കയിലെ പ്രമുഖ മാധ്യമസ്ഥാപനവും ആമസോൺ സഹസ്ഥാപകൻ ജെഫ് ബെസോസിന്റെ ഉടമസ്ഥതയിലുള്ളതുമായ വാഷിംഗ്ടൺ പോസ്റ്റ് കടുത്ത പ്രതിസന്ധിയിൽ. ഇതിന്റെ ഭാഗമായി 300 ജേർണലിസ്റ്റുകളുൾപ്പെടെ മൂന്നിലൊന്നു ജീവനക്കാരെ കന്പനി പിരിച്ചുവിട്ടു.
ജോലി നഷ്ടമായവരിൽ ശശി തരൂർ എംപിയുടെ മകനും കോളമിസ്റ്റുമായ ഇഷാൻ തരൂരും ഉൾപ്പെടുന്നു. ഇഷാൻ തന്നെയാണ് ഇക്കാര്യം എക്സിൽ പങ്കുവച്ചത്. പത്തുവർഷമായി സ്ഥാപനത്തിലെ അന്താരാഷ്ട്ര വിഭാഗത്തിൽ ജോലി ചെയ്യുകയായിരുന്നു ഇഷാൻ.
കാലങ്ങളായി ഡെമോക്രാറ്റിക് പാർട്ടിയോട് അനുകൂല നിലപാട് സ്വീകരിച്ചിരുന്ന പത്രം 2024ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പോടെ നിലപാട് മാറ്റുകയും പാർട്ടിയുടെ പ്രസിഡന്റ് സ്ഥാനാർഥി കമലാ ഹാരിസിനെ പിന്തുണയ്ക്കേണ്ടെന്നു തീരുമാനിക്കുകയും ചെയ്തിരുന്നു. റിപ്പബ്ലിക്കൻ പാർട്ടിയെയും പ്രസിഡന്റ് ട്രംപിനെയും ഏതുവിധേനയും പ്രീതിപ്പെടുത്തുകയെന്നതായി സ്ഥാപനത്തിന്റെ പ്രവർത്തനം. ഇതോടെ വരിക്കാരുടെ എണ്ണം ഗണ്യമായി കുറഞ്ഞു. തത്ഫലമായി പരസ്യവരുമാനം നിലയ്ക്കുകയും ചെയ്തു. ഇതാണ് ഇപ്പോഴത്തെ പ്രതിസന്ധിക്കു കാരണം.
ബുധനാഴ്ച രാവിലെ നടന്ന മീറ്റിംഗില്‍ എഡിറ്റര്‍ ഇന്‍ ചീഫ് മാറ്റ് മുറെയാണ് പിരിച്ചുവിടല്‍ പ്രഖ്യാപിച്ചത്. ഇതിനെ ഒരു ‘തന്ത്രപരമായ പുനക്രമീകരണം’ എന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്. കടുത്ത മത്സരമുള്ള മാധ്യമരംഗത്ത് നിലനിൽപ്പ് ഉറപ്പുവരുത്താനും ഭാവി സുരക്ഷിതമാക്കാനുമാണ് ഈ നടപടിയെന്ന് അദ്ദേഹം വിശദീകരിച്ചു. സ്ഥാപനത്തില്‍ നിര്‍ണായകമായ പല മാറ്റങ്ങളും കൊണ്ടുവന്നിട്ടുണ്ട്. നിലവില്‍ പ്രവര്‍ത്തിച്ചുവന്നിരുന്ന ജനപ്രിയ സ്പോര്‍ട്സ് ഡെസ്ക് നിര്‍ത്തലാക്കി. പകരം ചെറിയൊരു ടീമിനെ നിയോഗിക്കും. പ്രാദേശിക വാര്‍ത്താവിഭാഗം പുനഃസംഘടിപ്പിക്കും. അന്താരാഷ്ട്ര ബ്യൂറോകളുടെ എണ്ണം 12 ആയി കുറയ്ക്കും.
സ്ഥാപനത്തിന്റെ പുസ്തകവിഭാഗം നിര്‍ത്തലാക്കി. സ്ഥാപനത്തിന്റെ പ്രധാന പോഡ്കാസ്റ്റായ ‘പോസ്റ്റ് റിപ്പോര്‍ട്ട്സും’ താത്കാലികമായി നിര്‍ത്തി. പിരിച്ചുവിടപ്പെട്ട ജീവനക്കാര്‍ക്ക് ഏപ്രില്‍ പത്തുവരെ ശമ്പളത്തോടുകൂടി അവധി നല്‍കും. കൂടാതെ ആറു മാസത്തെ ആരോഗ്യ ഇന്‍ഷ്വറന്‍സ് പരിരക്ഷയും ഉറപ്പാക്കിയിട്ടുണ്ട്.
Business
ന്യൂഡൽഹി: ഇറാനിലെ സർക്കാർ വിരുദ്ധ ജനകീയ പ്രക്ഷോഭം ഇന്ത്യയിൽനിന്നുള്ള ബസുമതി അരി കയറ്റുമതിയെ ബാധിച്ചു തുടങ്ങിയതായി വ്യവസായ സംഘടന.
ഇതേത്തുടർന്ന് ഇന്ത്യയിൽ അരി വില കുത്തനെ ഇടിയാൻ കാരണമായതായും വ്യവസായ സംഘടന ഇന്നലെ അറിയിച്ചു. പ്രക്ഷോഭത്തെത്തുടർന്നു പണം ലഭിക്കാനുള്ള കാലതാമസവും വർധിച്ചുവരുന്ന അനിശ്ചിതത്വവും കയറ്റുമതിക്കാരെ പ്രതിസന്ധിയിലാക്കുകയാണെന്ന് സംഘടന വ്യക്തമാക്കി.
ഇറാനുമായുള്ള വ്യാപാരക്കരാറുകളിലെ അപകടസാധ്യതകൾ പുനഃപരിശോധിക്കണമെന്നും സുരക്ഷിതമായ പണമിടപാട് രീതി സ്വീകരിക്കണമെന്നും ഇന്ത്യൻ റൈസ് എക്സ്പോർട്ടേഴ്സ് ഫെഡറേഷൻ (ഐആർഇഎഫ്) കയറ്റുമതിക്കാർക്ക് നിർദേശം നല്കി. ഇറാൻ വിപണി ലക്ഷ്യമിട്ട് അമിതമായി അരി ശേഖരിച്ചുവയ്ക്കുന്നതിനെതിരേ സംഘടന മുന്നറിയിപ്പ് നൽകി.
2025-26 സാന്പത്തിക വർഷം ഏപ്രിൽ മുതൽ നവംബർ വരെ ഇന്ത്യയിൽനിന്ന് ഇറാനിലേക്ക് 468.10 മില്യണ്‍ ഡോളർ മൂല്യമുള്ള 5.99 ലക്ഷം ടണ്‍ ബസുമതി അരി കയറ്റിയയച്ചു. ഇന്ത്യയുടെ ഏറ്റവും വലിയ ബസുമതി അരി വിപണിയാണ് ഇറാൻ. എന്നാൽ, നടപ്പു സാന്പത്തികവർഷം ഇറാനിലെ സാന്പത്തിക, രാഷ്ട്രീയ അസ്ഥിരതകാരണം ഓർഡറുകൾ ലഭിക്കുന്നതിനും പണമിടപാടുകളിലും കപ്പൽ ഗതാഗതത്തിലും വലിയ തോതിൽ തടസങ്ങളുണ്ടായി.
2024-25ൽ ഇന്ത്യ 8897 കോടി രൂപ മൂല്യത്തിലുള്ള കാർഷിക ഉത്പന്നങ്ങളാണ് ഇറാനിലേക്ക് കയറ്റിയയച്ചത്. ബസുമതി അരിയിൽ നിന്ന് മാത്രം 6374 കോടി രൂപ ലഭിച്ചു. കഴിഞ്ഞ സാന്പത്തികവർഷം ഇന്ത്യയുടെ മൊത്തം ബസുമതി അരി കയറ്റുമതിയിൽ ഇറാന്റെ പങ്ക് 12.7 ശതമാനമാണ്. മുൻ വർഷങ്ങളെ അപേക്ഷിച്ച് കുറവായിരുന്നു. ഇത് വീണ്ടും കുറയുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഇറാൻ നാണയം റിയാലിന്റെ മൂല്യം ഡോളറിനെതിരേ റിക്കാർഡ് താഴ്ചയിലായതിനാൽ പണമിടപാട് പ്രതിസന്ധിയിലാണ്. 2000 കോടി രൂപവരെയുള്ള ബസുമതി അരി ചരക്കുകൾ ഗുജറാത്തിലെ കണ്ട്ല, മുന്ദ്ര തുറമുഖങ്ങളിൽ കെട്ടിക്കിടക്കുകയാണ്.
ഇറാനിലേക്കുള്ള കയറ്റുമതി പ്രതിസന്ധിയിലായതിന്റെ ആഘാതം ഇന്ത്യൻ വിപണി നേരിടുകയാണ്. രാജ്യത്ത് പ്രധാന ബസുമതി അരി ഇനങ്ങളുടെ വില കുത്തനെ ഇടിഞ്ഞു. അരി വാങ്ങാൻ വ്യാപാരികൾ കാണിക്കുന്ന വിമുഖതയും കരാറുകൾ വൈകുന്നതും കയറ്റുമതിക്കാർക്കിടയിൽ വർധിച്ചുവരുന്ന ആശങ്കകളുമാണ് വിലയിടിവിനു കാരണമായിരിക്കുന്നത്.
കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ പ്രധാന അരിയിനങ്ങളുടെ വില കിലോയ്ക്ക് അഞ്ചു മുതൽ പത്തു രൂപ വരെ കുറഞ്ഞു. ബസുമതി അരിയിനം 1121ന്റെ വില കഴിഞ്ഞയാഴ്ച കിലോയ്ക്ക് 85 രൂപയിൽനിന്ന് 80ലെത്തി. 1509ന്റെയും 1718ന്റെ വില 70 രൂപയിൽനിന്ന് 65ലെത്തി.
ചരിത്രപരമായി ഇന്ത്യൻ ബസുമതി അരിയുടെ പ്രധാന വിപണിയാണ് ഇറാൻ. എന്നാൽ, നിലവിലെ ആഭ്യന്തര പ്രക്ഷോഭം വ്യാപാരവഴികളെ തടസപ്പെടുത്തുകയും പണമിടപാടുകൾ മന്ദഗതിയിലാക്കുകയും വാങ്ങുന്നവരുടെ ആത്മവിശ്വാസം കെടുത്തുകയും ചെയ്തിരിക്കുകയാണെന്ന് ഐആർഇഎഫ് ദേശീയ പ്രസിഡന്റ് പ്രേം ഗാർഗ് പറഞ്ഞു. കടം നല്കുന്ന കാര്യത്തിലും ചരക്ക് അയയ്ക്കുന്ന കാര്യത്തിലും കയറ്റുമതിക്കാർ അതീവ ജാഗ്രത പാലിക്കണമെന്ന് അദ്ദേഹം പറഞ്ഞു.
തങ്ങളുടെ നിലവിലുള്ള കരാറുകൾ പാലിക്കാനോ ഇന്ത്യയിലേക്ക് പണമയയ്ക്കാനോ സാധിക്കില്ലെന്ന് ഇറാനിലെ ഇറക്കുമതിക്കാർ അറിയിച്ചിട്ടുണ്ടെന്ന് ഫെഡറേഷൻ വ്യക്തമാക്കി. ഇത് കയറ്റുമതിക്കാർക്കിടയിൽ അനിശ്ചിതത്വമുണ്ടാക്കിയിരിക്കുകയാണ്.
ഇറാനിലേക്കുള്ള കയറ്റുമതി ദീർഘകാലത്തേക്ക് മന്ദഗതിയിലായാൽ പകരം വിപണി പശ്ചിമേഷ്യയിലെ മറ്റ് രാജ്യങ്ങൾ, ആഫ്രിക്ക, യൂറോപ്പ് എന്നിവടങ്ങളിൽ കണ്ടെത്താൻ ഐആർഇഎഫ് ബന്ധപ്പെട്ടവരോട് ആവശ്യപ്പെട്ടു.
യുഎസിന്റെ തീരുവ ആശങ്കകൾ
ഇറാനുമായി വ്യാപാര ബന്ധം തുടരുന്ന രാജ്യങ്ങൾക്കുമേൽ 25 ശതമാനം തീരുവ ചുമത്തിയേക്കുമെന്ന യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് അടുത്തകാലത്ത് നടത്തിയ പ്രസ്താവന ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്.
യുഎസിലേക്കുള്ള ഇന്ത്യൻ അരി കയറ്റുമതിക്ക് നിലവിൽ 50 തീരുവ നല്‍കേണ്ടിവരുന്നു. മുന്‍പ് പത്ത് ശതമാനമായിരുന്നു. തീരുവ കുത്തനെ ഉയർന്നിട്ടും കയറ്റുമതിയിൽ ഇടിവുണ്ടായിട്ടില്ല. 2024-25 സാന്പത്തികവർഷം ഒന്നടങ്കം 2,35,554 ടണ്ണിന്റെ കയറ്റുമതിയുടെ സ്ഥാനത്ത് 2025-26 സാന്പത്തികവർഷത്തിലെ ആദ്യഎട്ടു മാസം (ഏപ്രിൽ-നവംബർ) ഇന്ത്യയുടെ യുഎസിലേക്കുള്ള ബസുമതി, ബസുമതി ഇതര അരിയുടെ കയറ്റുമതി 2,40,518 ടണ്ണായി ഉയർന്നു.
ആഗോളതലത്തിൽ ഇന്ത്യ അരിയുടെ പത്താമത്തെ വലിയ വിപണിയും ബസുമതി അരിയുടെ നാലാമത്തെ വലിയ വിപണിയുമാണ് യുഎസ്എ.
മറ്റ് കയറ്റുമതികളും ഭീഷണിയിൽ
ബസുമതി അരിയുടെ കാര്യത്തിൽ മാത്രമല്ല ഇന്ത്യൻ കയറ്റുമതിക്കാർ പ്രതിസന്ധി നേരിടുന്നത്. ഇന്ത്യൻ തേയിലയുടെ പ്രധാന വാങ്ങലുകാരാണ് ഇറാൻ. 2024-25ൽ 11,000 ടണ്‍ തേയിലാണ് ഇറക്കുമതി ചെയ്തത്. കാപ്പി, പഴങ്ങൾ, സുഗന്ധവ്യഞ്ജനങ്ങൾ, പാലുത്പന്നങ്ങൾ, പയറുവർഗങ്ങൾ, പഞ്ചസാര തുടങ്ങിയവയുടെ കയറ്റുമതി വഴിമുട്ടിയിരിക്കുകയാണ്.
Kerala
കായംകുളം: ക്രിസ്മസും പുതുവർഷാഘോഷങ്ങളും കഴിഞ്ഞിട്ടും കോഴിയിറച്ചിയുടെ വില കുറയാത്തത് ഇറച്ചിക്കോഴി വ്യാപാരികളെ പ്രതിസന്ധിയിലാക്കി. ഇന്നത്തെ വില കിലോയ്ക്ക് 178 ആണ്. ചിലയിടങ്ങളിൽ വില 180 മുകളിലാണ്.
വില കുതിച്ചുകയറിയതുമൂലം പല ചില്ലറ വിൽപ്പന കേന്ദ്രങ്ങളും ഇപ്പോൾ വിൽപ്പന നിർത്തി അടച്ചിടുന്ന അവസ്ഥവരെ എത്തിയിരിക്കുകയാണ്. കോഴിയിറച്ചി വിലകൂടിയത് മൂലം ഹോട്ടൽ വ്യാപാര മേഖലയും പ്രതിസന്ധിയിലായി.
ആലപ്പുഴ ജില്ലയിൽ പക്ഷിപ്പനി ആശങ്ക സൃഷ്ടിച്ചെങ്കിലും കോഴി വില ഉയർന്നുതന്നെ നിൽക്കുകയാണ്. ജില്ലയിൽ പക്ഷിപ്പനി സമയങ്ങളിൽ കോഴി വില സാധാരണ ഇടിയുകയാണ് പതിവ്. എന്നാൽ കോഴി വില വർധിക്കുകയാണ് ഉണ്ടായത്. വരുംദിവസങ്ങളിൽ വിലകൂടി ഇരുനൂറിന് മുകളിൽ എത്താനാണ് സാധ്യതയെന്ന് വ്യാപാരികൾ പറയുന്നു.
തമിഴ്നാട് ലോബിയുടെ നിയന്ത്രണത്തിലുള്ള വൻകിട കോഴിഫാമുകൾ കൃത്രിമ ക്ഷാമം സൃഷ്ടിച്ച് കോഴി വില അന്യായമായി വർധിപ്പിക്കുകയാണെന്ന് ചെറുകിട വ്യാപാരികൾ പറയുന്നു. വില നിയന്ത്രിക്കാൻ സർക്കാർ ഇടപെടണമെന്നും വ്യാപാരികൾ ആവശ്യപ്പെടുന്നു.
വില നിയന്ത്രിച്ചില്ലെങ്കിൽ ചെറുകിട വ്യാപാരികൾ കടകൾ പൂർണമായി അടച്ചിടുമെന്ന് മുന്നറിയിപ്പും നൽകി കഴിഞ്ഞു. എന്നാൽ ഉത്പാദനം കുറഞ്ഞതും ആവശ്യക്കാർ ഏറിയതുമാണ് വില വർധനവിന് കാരണമെന്ന് ആൾ കേരള പൗൾട്രി ഫെഡറേഷൻ ജനറൽ സെക്രട്ടറി എസ്.കെ. നസീർ പറഞ്ഞു.
Sports
ന്യൂഡൽഹി: ഐഎസ്എൽ ഫുട്ബോളിനു പിന്നാലെ ഐ ലീഗ് ഫുട്ബോൾ നടത്തിപ്പിനുള്ള ടെൻഡറും ഏറ്റെടുക്കാനാളില്ല. ഐഎസ്എൽ ടെൻഡറിനു പിന്നാലെ നവംബർ 28ന് ആണ് ഫെഡറേഷൻ ഐലീഗ് ടെൻഡർ ക്ഷണിച്ചത്.
ഡിസംബർ 13ന് ടെൻഡർ അപേക്ഷയ്ക്കുള്ള സമയപരിധി കഴിഞ്ഞു. ആരും ഏറ്റെടുക്കതിരുന്നതോടെ അഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷന്റെ രണ്ടാം നിര മത്സരമായ ഐലീഗ്, ഐലീഗ് 2, ഐലീഗ് 3 മത്സരങ്ങളും സ്പോണ്‍സറില്ലാതെ പ്രതിസന്ധിയിലായി.
NRI
ബെര്‍ലിന്‍: പ്രതിസന്ധിയിലായ ജര്‍മനി എന്ന സമ്പദ്വ്യവസ്ഥയില് നിന്നുള്ള കൂടുതല്‍ മോശം വാര്‍ത്തകളാണ് പുറത്തുവരുന്നത്. ജനുവരി ഒന്നിന് മിനിമം വേതന വര്‍ധനവിന് മറുപടിയായി നേരിട്ട് ബാധിച്ച അഞ്ച് കമ്പനികളില്‍ ഒന്നില്‍ കൂടുതല്‍ ജോലികള്‍ വെട്ടിക്കുറയ്ക്കാന്‍ പദ്ധതിയിട്ടു.
പ്രത്യേകിച്ചും സാമ്പത്തിക ഗവേഷകരുടെ അഭിപ്രായത്തില്‍, ജര്‍മനിയുടെ ഏറ്റവും പുതിയ ബിസിനസ് കാലാവസ്ഥാ സര്‍വേയില്‍ 21.7 ശതമാനം പേര് ശരിവയ്ക്കുകയാണ്. എന്നിരുന്നാലും മിനിമം വേതന വര്‍ധനവ് നേരിട്ട് ബാധിക്കുന്നത് 37 ശതമാനം പേരെ മാത്രമാണ്.
അവയില്‍, പല കമ്പനികളും നിക്ഷേപങ്ങള്‍ ഉപേക്ഷിച്ച് വില ഉയര്‍ത്താന്‍ പദ്ധതിയിടുന്നു. വര്‍ഷാവസാനത്തോടെ മിനിമം വേതനം തുടക്കത്തില്‍ മണിക്കൂറിന് 1.08 യൂറോ മുതല്‍ 13.90 വരെ വര്‍ധിക്കും. ഈ വര്‍ധന ഭാവിയില്‍ ദോഷകരമായി ബാധിക്കുക മാത്രമല്ല കമ്പനികള്‍ ജോലിക്ക് ആളെ എടുക്കാത്ത അവസ്ഥയിലേയ്ക്കും തള്ളിനീക്കുമെന്നാണ് വിദഗ്ധ അഭിപ്രായം.
വര്‍ഷാരംഭത്തില്‍ വരാനിരിക്കുന്ന മിനിമം വേതന വര്‍ധനവ് "ഇത് ബാധിച്ച കമ്പനികളുടെ തൊഴില്‍ ചെലവുകളില്‍ ഗണ്യമായ വര്‍ധനവിനെ പ്രതിനിധീകരിക്കുന്നതായി ഇഫോ ഗവേഷകനും പറയുന്നു. സാമ്പത്തിക ദുര്‍ബലതയുടെ നിലവിലെ കാലഘട്ടത്തില്‍ മിനിമം വേതനം വര്‍ധിപ്പിക്കുന്നത് പ്രത്യേകിച്ച് ദോഷകരമാണെന്ന് കമ്പനികളുടെ പ്രതികരണങ്ങള്‍ കാണിക്കുന്നത്.
2022ലെ അവസാനത്തെ പ്രധാന മിനിമം വേതന വര്‍ധനവിന് ശേഷമുള്ളതിനേക്കാള്‍ വളരെ രൂക്ഷമായ പ്രതികരണമാണ് കമ്പനികളുടെത് എന്നത് ശ്രദ്ധേയമാണ്. അന്ന്, അത് 1.55 യൂറോ വര്‍ധിച്ച് 12 യൂറോയായി. ഇതും പലപ്പോഴും തൊഴില്‍ വെട്ടിക്കുറവുകളും നിക്ഷേപം കുറയ്ക്കലും ഉണ്ടാക്കി.
2022 ലെ വര്‍ധനവിന് മുമ്പ്, ബാധിച്ച കമ്പനികളില്‍ 10.6 ശതമാനം മാത്രമേ തൊഴില്‍ വെട്ടിക്കുറവ് ആസൂത്രണം ചെയ്തിരുന്നുള്ളൂ. നിക്ഷേപങ്ങളില്‍ നിലവില്‍ 27.7 ശതമാനം കുറവ് ആസൂത്രണം ചെയ്തിട്ടുണ്ട്, അന്ന് 15 ശതമാനം മാത്രമായിരുന്നു ഇത്.
സാധ്യതയുള്ള വില വര്‍ധനവിനെക്കുറിച്ച്, ഇത്തവണ പ്രതികരണങ്ങള്‍ കുറവാണ്. നിലവില്‍, 49.7 ശതമാനം പേര് അവ നടപ്പിലാക്കാന്‍ പദ്ധതിയിടുന്നു. മുമ്പ് 54.8 ശതമാനമായിരുന്നു ഇത്.
പ്രഖ്യാപിച്ച പ്രതിരോധ നടപടികള്‍ ഉണ്ടായിരുന്നിട്ടും, ബാധിച്ച പല കമ്പനികളും നെഗറ്റീവ് പ്രത്യാഘാതങ്ങള്‍ പ്രതീക്ഷിക്കുന്നു. ജര്‍മനിയിലെ 51 ശതമാനം ബിസിനസുകളും ലാഭക്ഷമതയില്‍ ഇടിവ് പ്രതീക്ഷിക്കുന്നവയാണ്. ഹോസ്പിറ്റാലിറ്റി, റീട്ടെയില്‍ മേഖലകളെയും ബാധിക്കും.
കമ്പനികളെ നേരിട്ട് പരിഗണിക്കുന്നു ഭാവിയിലെ മിനിമം വേതനമായ 13.90യൂറോയില്‍ താഴെ മണിക്കൂര്‍ വേതനമുള്ള ജീവനക്കാരെ നിലവില്‍ നിയമിച്ചാല്‍ ഇത് ബാധിക്കപ്പെടും. ഹോസ്പിറ്റാലിറ്റി മേഖലയില്‍ (77 ശതമാനം), റീട്ടെയില്‍ മേഖലയില്‍ (71 ശതമാനം), ടെക്സ്റ്റെല്‍, ഭക്ഷ്യ വ്യവസായങ്ങളില്‍ (യഥാക്രമം 62, 59 ശതമാനം) ഇത് പ്രത്യേകിച്ചും സാധാരണമാണ്.
പല മേഖലകളിലും ഈ കണക്ക് 40 ശതമാനത്തില്‍ താഴെയാണ്, മെക്കാനിക്കല്‍ എൻജിനിയറിംഗിലും നിര്‍മാണത്തിലും ഇത് 20 ശതമാനത്തില്‍ താഴെയാണ്. എന്നിരുന്നാലും, മിനിമം വേതന വര്‍ധനവ് ബാധിക്കുന്ന തൊഴില്‍ ബന്ധങ്ങളുടെ അനുപാതം കുറവാണ് ബാധിച്ച കമ്പനികളിലെ ജോലികളുടെ 15.5 ശതമാനവും എല്ലാ കമ്പനികളിലുമായി 5.8 ശതമാനവും മാത്രം.
ഇതുവരെയുള്ളതില്‍ ഏറ്റവും ഉയര്‍ന്ന അനുപാതം ഹോസ്പിറ്റാലിറ്റി വ്യവസായത്തിലാണ് (23.9 ശതമാനം).
National
ന്യൂഡൽഹി: ഇൻഡിഗോ വിമാന പ്രതിസന്ധി ഇന്നും തുടരും. സർവീസുകൾ ഇന്നും മുടങ്ങുമെന്ന് ഇൻഡിഗോ മുന്നറയിപ്പ് നൽകിയിട്ടുണ്ട്. ഇന്‍ഡിഗോ പ്രതിസന്ധിയില്‍ വലഞ്ഞിരിക്കുകയാണ് രാജ്യത്തെ വിമാന യാത്രക്കാര്‍.
വിവിധ വിമാനത്താവളങ്ങളില്‍ നിന്നുള്ള ആയിരത്തിലധികം സര്വീസുകള്ളാണ് വെള്ളിയാഴ്ച മാത്രം റദ്ദാക്കിയതായി ഇന്‍ഡിഗോ സിഇഒ വ്യക്തമാക്കിയത്. വിമാനഡ്യൂട്ടി സമയ നിയന്ത്രണ ചട്ടങ്ങളില്‍ ഭാഗമികമായ ഇളവ് നല്കി വ്യോമയാനമന്ത്രാലയം പ്രതിസന്ധി പരിഹരിക്കാന്‍ ശ്രമം തുടങ്ങിയിട്ടുണ്ട്.
അതേസമയെ ഇൻഡിഗോ വിമാന പ്രതിസന്ധിയിൽ വ്യോമയാനമന്ത്രാലയം അന്വേഷണം തുടങ്ങി. വിഷയത്തില്‍ ഈ മാസം 15 ന് റിപ്പോർട്ട് സമർപ്പിക്കും. നാലംഗ സമിതിക്ക് മുമ്പാകെ ഇൻഡിഗോ ഉദ്യോഗസ്ഥരെ വിളിച്ച് വരുത്തും.
കൊച്ചി വിമാനത്താവളത്തിൽ നിന്നുള്ള ഇൻഡിഗോ വിമാന സർവീസുകൾ വൈകുന്നതും തുടരുകയാണ്. മാറിയ സമയക്രമത്തിന്റെ പശ്ചാത്തലത്തിൽ യാത്രക്കാർ മുന്നൊരുക്കങ്ങളെടുക്കണമെന്ന് വിമാനത്താവള കമ്പനി നിർദേശം നൽകി.
ww.cial.aero ലിങ്ക് വഴിയോ മൊബൈൽ ആപ്പ് വഴിയോ സർവ്വീസ് വിവരങ്ങളുടെ സ്റ്റാറ്റസ് ഉറപ്പിക്കാൻ ആണ് യാത്രക്കാർക്ക് നിർദേശം നൽകിയത്. ഭൂരിഭാഗം ഇൻഡിഗോ സർവ്വീസുകളും കഴിഞ്ഞ ദിവസം റദ്ദാക്കിയിരുന്നു. 11 മണിക്കൂർ വരെ വൈകിയാണ് സർവിസ് നടത്തിയ ചുരുക്കം വിമാനങ്ങളും യാത്ര തുടങ്ങിയത്.
കഴിഞ്ഞ ദിവസം കൊച്ചിയിൽ നിന്നുള്ള ഇൻഡിഗോയുടെ റാസ് അൽ ഖൈമ, കുവൈത്ത്, അബുദാബി, മസ്കത്ത്, മാലി സർവീസുകൾ മുടങ്ങിയിരുന്നു. എയർ ഇന്ത്യ എക്സ്പ്രസിന്റെ ദോഹ, അബുദാബി, ദുബായ് സർവീസുകളും മുടങ്ങി.
National
ന്യൂഡൽഹി: ആകാശയാത്രയിലെ പ്രതിസന്ധി മുതലെടുത്ത് വിമാനയാത്രയ്ക്കുള്ള ടിക്കറ്റ് നിരക്ക് ആകാശത്തോളമുയർത്തിയാണ് മറ്റു വിമാനക്കന്പനികൾ നേട്ടം കൊയ്തത്. ഡൽഹി-കൊച്ചി എയർ ഇന്ത്യ എക്സ്പ്രസ് ടിക്കറ്റ് നിരക്ക് 45,000 രൂപ വരെയായും ഡൽഹി-തിരുവനന്തപുരം എയർ ഇന്ത്യ എക്സ്പ്രസ് ടിക്കറ്റ് നിരക്ക് 48,000 രൂപ വരെയായും ഇന്നലെ ഉയർന്നു. ഞായറാഴ്ചത്തെ വിമാനടിക്കറ്റുകൾക്ക് 50,000 മുതൽ 70,000 രൂപയുടെ ഇടയിലാണ് ഇപ്പോഴത്തെ നിരക്ക്. 5000-6000 രൂപയ്ക്കു ലഭ്യമായിരുന്ന ടിക്കറ്റുകളാണ് ഇൻഡിഗോ പ്രതിസന്ധി മൂലം മൂന്നിരട്ടിയിലധികം വർധിച്ചത്.
തുക തിരികെ നൽകും
അഭൂതപൂർവമായ പ്രതിസന്ധിയിൽ ആശങ്ക അറിയിച്ച ഇൻഡിഗോ റദ്ദാക്കിയ വിമാനസർവീസുകൾക്ക് പൂർണ റീഫണ്ടിംഗ് പ്രഖ്യാപിച്ചിട്ടുണ്ട്. ഡിസംബർ അഞ്ചിനും 15നുമിടയിലുള്ള എല്ലാ റദ്ദാക്കലുകൾക്കും/ റീഷെഡ്യൂൾ അഭ്യർഥനകൾക്കും മുഴുവൻ പണം റീഫണ്ട് നൽകുമെന്നും ഇൻഡിഗോ അറിയിച്ചിട്ടുണ്ട്.
യാത്രക്കാരുടെ സൗകര്യത്തിനായി ആയിരത്തിലധികം ഹോട്ടൽ മുറികൾ സജ്ജീകരിച്ചിട്ടുണ്ടെന്നും വിമാനത്താവളങ്ങളിൽ കാത്തിരിക്കുന്നവർക്ക് ഭക്ഷണവും ലഘുഭക്ഷണങ്ങളും ഉറപ്പാക്കാൻ ശ്രമിക്കുന്നുണ്ടെന്നും ഇൻഡിഗോ പ്രസ്താവനയിൽ അറിയിച്ചു.
വിഷയം പാർലമെന്റിലും
ഇൻഡിഗോയുടെ വൻതോതിലുള്ള റദ്ദാക്കലുകൾ പാർലമെന്റിലും ചർച്ചാവിഷയമായി. വിഷയത്തിൽ സർക്കാരിനോടു പ്രതികരണം തേടിയ പ്രതിപക്ഷ നേതാക്കൾ അടിയന്തര നടപടിയും ആവശ്യപ്പെട്ടു. അടിയന്തര പ്രാധാന്യമുള്ള വിഷയമായി ഇൻഡിഗോ പ്രതിസന്ധിയെ കാണണമെന്നാവശ്യപ്പെട്ടു ശിവസേന (ഉദ്ധവ്) എംപി പ്രിയങ്ക ചതുർവേദി രാജ്യസഭയിൽ നോട്ടീസ് നൽകി.
വിഷയം എംപിമാരെ ബാധിക്കുന്നതാണെന്നും കേന്ദ്രം എന്തൊക്കെ നടപടികൾ സ്വീകരിച്ചുവെന്ന് വ്യക്തമാക്കണമെന്നും കോണ്‍ഗ്രസ് എംപി പ്രമോദ് തിവാരി ആവശ്യപ്പെട്ടു. ഇൻഡിഗോയ്ക്കു വ്യോമയാനരംഗത്തെ കുത്തകാവകാശം നൽകിയതുകൊണ്ടാണ് ഈ പ്രശ്നം ഉടലെടുത്തതെന്നും തിവാരി സഭയിൽ പറഞ്ഞു.
Kerala
തിരുവനന്തപുരം: ആരോഗ്യരംഗത്തെ ദുരവസ്ഥ ഒരിക്കല്‍കൂടി വെളിപ്പെടുത്തുന്നതാണ് കൊല്ലം പത്മന സ്വദേശി വേണു തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ മരണമടഞ്ഞ സംഭവമെന്ന് കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ്.
സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തുന്ന രോഗിക്ക് മരണമൊഴി നല്‍കേണ്ടിവരുന്നത് ഗുരുതരസാഹചര്യമാണെന്നും അദ്ദേഹം പറഞ്ഞു.