തിരുവനന്തപുരം: ചൂടിന് പിന്നാലെ വൈകുന്നേരങ്ങളിലെ അപ്രഖ്യാപിത പവർക്കെട്ടിനെത്തുടർന്ന് പലയിടത്തും പ്രതിഷേധവുമായി ജനങ്ങള്‍ കെഎസ്ഇബി ഓഫീസുകളിലെത്തി. രണ്ട് ദിവസത്തിനുള്ളിൽ പ്രശ്നം പരിഹരിക്കുമെന്ന് വൈദ്യുതി മന്ത്രി കെ. കൃഷ്ണൻ കുട്ടി വ്യക്തമാക്കി.
സംസ്ഥാനത്ത് അപ്രഖ്യാപിത ലോഡ് ഷെഡിംഗ് ഇല്ലെന്നും വൈദ്യുതി ഉപയോഗം ജനങ്ങൾ സ്വയം നിയന്ത്രിക്കണമെന്നും മന്ത്രി പറഞ്ഞു. നിയന്ത്രണമില്ലെന്ന് സർക്കാർ ആവർത്തിച്ച് പറയുമ്പോഴും ഇടയ്ക്കെങ്കിലും ഇരുട്ടിലാവുകയാണ് കേരളം. വൈകുന്നേരങ്ങളിലും രാത്രിയിലും സംസ്ഥാനത്തെ പല ഭാഗങ്ങളിലും വൈദ്യുതി വിതരണം നിലയ്ക്കുന്നത് ജനങ്ങളെ വലക്കുകയണ്.
കനത്ത ചൂടിനിടെ വൈദ്യുതിയും പോയതോടെ അമ്പലപ്പുഴ കെഎസ്ഇബി സെക്ഷൻ ഓഫീസിൽ അർധരാത്രി മുതൽ പുലർച്ചെ വരെ നാട്ടുകാര്‍ പ്രതിഷേധിച്ചു. തൊടുപുഴയിൽ കെഎസ്ഇബി ഓഫീസിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ പായവിരിച്ച് കിടന്നു. കണ്ണൂരിൽ വൈദ്യുതി ഭവനിൽ മെഴുകുതിരി നൽകിയായിരുന്നു പ്രതിഷേധം. ലോഡ് കൂടുമ്പോൾ പവർകട്ട് സ്വാഭാവികമെന്നാണ് ഇക്കാര്യത്തിൽ മന്ത്രി കെ. കൃഷ്ണൻകുട്ടിയുടെ വിശദീകരണം.
Tags : power crisis Minister problem resolved