പെരിന്തൽമണ്ണ: കോഴിഫാം മേഖല പ്രതിസന്ധി നേരിടുകയാണെന്ന് കേരള പൗൾട്രി ഫാർമേഴ്സ് അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി ഖാദർ അലി വറ്റല്ലൂർ ചൂണ്ടിക്കാട്ടി. കോഴിത്തീറ്റയ്ക്ക് വലിയ വില വർധനവാണ് ഉണ്ടായിട്ടുള്ളത്. 50 കിലോ 2,220 രൂപ ഉണ്ടായിരുന്നത് 2,350 രൂപ വരെ നിലനിൽക്കുന്ന സാഹചര്യമാണുള്ളത്. അതുകൊണ്ടുതന്നെ ഉത്പാദനച്ചെലവ് അധികരിച്ചിരിക്കുകയാണ്.
ഒരു കിലോ കോഴി വളർത്താൻ 115 രൂപ ചെലവ് വരുന്നുണ്ട്. എന്നാൽ ഫാം കർഷകന് കിലോക്ക് 125 രൂപ മാത്രമേ ലഭിക്കുന്നുള്ളൂ. ഇടനിലക്കാരുടെ ചൂഷണം മൂലമാണ് കോഴിക്കടകളിൽ ഇത്രതോതിൽ വില വർധിക്കാൻ കാരണമെന്ന് ഖാദർ അലി പറഞ്ഞു.
കഠിനമായ ചൂട് മൂലം കോഴികൾ കൂട്ടത്തോടെ ചത്തതും വില വർധനവിന് കാരണമായി. കേരളത്തിൽ കോഴി കുറവായതും ഇതര സംസ്ഥാനങ്ങളിൽനിന്ന് കോഴികൾ വരുന്നതുകൊണ്ട് തന്നെ ഇത്തരം സംസ്ഥാന ലോബികൾ നിശ്ചയിക്കുന്ന വിലയ്ക്ക് വില്പന നടത്തുകയാണ്. കോഴിത്തീറ്റ സബ്സിഡിയോടുകൂടി ലഭ്യമാക്കുക, വഴി ഫോം ഷെഡ്യൂളുകൾക്ക് ഏർപ്പെടുത്തിയ അധികനികുതി പിൻവലിക്കുക, കോഴി വളർത്തൽ കാർഷിക മേഖലകളിൽ കൊണ്ടുവരിക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് മുഖ്യമന്ത്രിക്ക് പരാതി നൽകുമെന്നും അദ്ദേഹം അറിയിച്ചു.
Tags : nattu vishesham Poultry farm crisis