കോട്ടയം: രൂക്ഷമായ കുടിവെള്ള പ്രതിസന്ധിക്ക് ശാശ്വതപരിഹാരം കാണണമെന്നാവശ്യപ്പെട്ട് ആം ആദ്മി പാര്‍ട്ടി സമരമുഖത്തേക്ക്. ദാഹിക്കുന്നു... വെള്ളം വേണം... എന്ന മുദ്രാവാക്യവുമായി പൊതുജന ഒപ്പുശേഖരണം ആരംഭിച്ചു. നാളെ രാവിലെ 10നു ഗാന്ധി സ്ക്വയറില്‍നിന്നും കോട്ടയം കളക്ടറേറ്റിലേക്ക് മാര്‍ച്ച് നടത്തും. തുടര്‍ന്നു ജില്ലാ കളക്ടര്‍ക്ക് പൊതുജന ഭീമഹര്‍ജി സമര്‍പ്പിക്കും.
സംസ്ഥാന വര്‍ക്കിംഗ് പ്രസിഡന്റ് ഡോ. സെലിന് ഫിലിപ്പിന്റെ നേതൃത്വത്തില്‍ ജില്ലയിലെ വിവിധ ഭാഗങ്ങളില്‍നിന്നായി ശേഖരിച്ച 10,000 പൊതുജന ഹര്‍ജികള്‍ ജില്ലാ കളക്ടര്‍ക്ക് കൈമാറും. ജില്ലയിലെ വിവിധ പഞ്ചായത്ത്, നഗരസഭാ പ്രദേശങ്ങളില്‍ കുടിവെള്ള ക്ഷാമം രൂക്ഷമായിരിക്കുകയാണ്. വേനല്‍ ആരംഭിക്കുന്നതിനു മുമ്പുതന്നെ ജനങ്ങള്‍ ടാങ്കര്‍ വെള്ളത്തെ ആശ്രയിക്കേണ്ട അവസ്ഥയിലാണ്.
പലസ്ഥലങ്ങളിലും പൈപ്പ് വെള്ളം ലഭ്യമല്ലാത്തതും ലഭ്യമാകുന്നിടത്തുപോലും കൃത്യമായ വിതരണം ഇല്ലാത്തതും ജനങ്ങളുടെ ജീവിതം ദുരിതത്തിലാക്കുകയാണ്. സ്വകാര്യ ടാങ്കര്‍ ലോബികള്‍ അമിത നിരക്ക് ഈടാക്കി ജനങ്ങളെ ചൂഷണം ചെയ്യുന്ന സാഹചര്യം ഗുരുതരമാണ്. ശുദ്ധജലം ലഭിക്കാത്തത് പൊതുജനാരോഗ്യത്തിനും വലിയ ഭീഷണയാണെന്ന് ആം ആദ്മി പാര്‍ട്ടി ആരോപിക്കുന്നു.
ജനങ്ങള്‍ക്ക് ശുദ്ധമായതും ആവശ്യത്തിനുമുള്ള കുടിവെള്ളം ഉറപ്പാക്കുക, ടാങ്കര്‍ വെള്ളത്തിനു സര്‍ക്കാര്‍ നിയന്ത്രണം കൊണ്ടുവരുക, സ്ഥിരമായ ജലവിതരണ സംവിധാനം ഉറപ്പാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണു മാര്‍ച്ചും ഹര്‍ജി സമര്‍പ്പണവും സംഘടിപ്പിക്കുന്നതെന്ന് ആം ആദ്മി പാര്‍ട്ടി പറഞ്ഞു.
ജില്ലയിലെ കുടിവെള്ള പ്രശ്നത്തിന് അടിയന്തരവും ശാശ്വതവുമായ പരിഹാരം കാണാന്‍ ഭരണകൂടം തയാറാകണമെന്നും സമരത്തിന് വ്യാപകമായ ജനപിന്തുണ ലഭിക്കുന്നുണ്ടെന്നും ആം ആദ്മി പാര്‍ട്ടി പറഞ്ഞു. പത്രസമ്മേളനത്തില്‍ വര്‍ക്കിംഗ് പ്രസിഡന്റ് ഡോ. സെലിന് ഫിലിപ്പ്, പ്രസിഡന്റ് ഫ്രാന്‍സിസ് കൂരോത്ത്, സെക്രട്ടറി സിന്ധു രാഗേഷ് എന്നിവര്‍ പങ്കെടുത്തു.
Tags : nattu vishesham Drinking water crisis