കോട്ടയം: ഇതര സംസ്ഥാനക്കാരായ തൊഴിലാളികള്‍ കൂലി കൂട്ടി ചോദിച്ചതോടെ ഹോട്ടല്‍ മേഖല വീണ്ടും പ്രതിസന്ധിയില്‍. പശ്ചിമേഷ്യന്‍ സംഘത്തെത്തുടര്ന്ന് പാചക വാതക പ്രതിസന്ധിയുണ്ടായതോടെയാണ് ഹോട്ടല്‍ മേഖലയ്ക്കു തിരിച്ചടികള്‍ ആരംഭിച്ചത്.
ഇതിനിടയില്‍ തെരഞ്ഞെടുപ്പില്‍ വോട്ടു ചെയ്യുന്നതിനായി ഇതര സംസ്ഥാനക്കാര്‍ നാട്ടിലേക്കു മടങ്ങി. ഇതോടെ ഹോട്ടലുകളില്‍ തൊഴിലാളി ക്ഷാമം രൂക്ഷമായി. കഴിഞ്ഞ ആഴ്ചയോടെ തിരിച്ചെത്തിയ തൊഴിലാളികള്‍ കൂലി കൂട്ടിചോദിച്ചതോടെയാണ് മേഖലയില്‍ പുതിയ പ്രതിസന്ധി ഉടലെടുത്തിരിക്കുന്നത്. ഒട്ടുമിക്ക ഹോട്ടലുകളിലും കുക്ക്, സപ്ലൈയര്‍, ക്ലീനിംഗ് ഉള്‍പ്പെടെയുള്ള ഭൂരിഭാഗം ജോലികളും ചെയ്യുന്നത് ഇതര സംസ്ഥാനക്കാരാണ്. 1000 രൂപയ്ക്കു മുകളിലാണ് ഇവര്‍ ദിവസക്കൂലിയായി ചോദിക്കുന്നത്.
ഇതാണ് നിരവധി പ്രശ്നങ്ങളില്‍ കരകയറി വരുന്ന ഹോട്ടലുടമകളെ വീണ്ടും ബുദ്ധിമുട്ടിലാക്കിയിരിക്കുന്നത്. ഒട്ടുമിക്ക ഹോട്ടലുടമകളും ഇതര സംസ്ഥാന തൊഴിലാളികള്‍ക്കു താമസവും ഭക്ഷണവും നൽകിയാണ് ജോലിക്കു നിര്‍ത്തിയിരിക്കുന്നത്. തിരക്കുള്ള ഒരു ഹോട്ടലില്‍ കുറഞ്ഞത് അഞ്ച് ഇതര സംസ്ഥാന തൊഴിലാളികളെങ്കിലും ജോലി ചെയ്യുന്നുണ്ട്.
ഹോട്ടലുകളില്‍ ഭക്ഷണ സാധനങ്ങളുടെ വില വര്‍ധിപ്പിച്ചപ്പോള്‍ തങ്ങള്‍ക്കും കൂലി വര്‍ധന വേണമെന്ന ആവശ്യമാണ് തൊഴിലാളികള്‍ ഉന്നയിക്കുന്നത്. തൊഴിലാളി ക്ഷാമം, വിലക്കയറ്റം എന്നിവ രൂക്ഷമായ സാഹചര്യത്തില്‍ താങ്ങാനാവാത്ത കൂലി കൂടി ചോദിക്കുമ്പോള്‍ പ്രതിസന്ധിയുടെ ആഴം വര്‍ധിക്കുകയാണെന്ന് ഹോട്ടലുടമകള്‍ പറയുന്നു. കൂലി കൂട്ടി കൊടുത്തില്ലെങ്കില്‍ തൊഴിലാളികള്‍ വേറെയിടത്തേക്ക് പോകുകയും ചെയ്യും. ഹോട്ടലുകളില്‍ ജോലി ചെയ്യുന്നതു കൂടുതലും ബംഗാള്‍, ഒഡീഷ, അസം തൊഴിലാളികളാണ്.
മാസങ്ങള്‍ക്കു മുമ്പുണ്ടായ സിലിണ്ടര്‍ പ്രതിസന്ധിയില്‍നിന്നു പൂര്‍ണമായി കരകയരാന്‍ ഹോട്ടല്‍ മേഖലയ്ക്കു കഴിഞ്ഞില്ലെങ്കിലും ബദല്‍ സംവിധാനങ്ങള്‍ ഒരുക്കി പിടിച്ചുനിൽക്കാന് കഴിഞ്ഞു. പല ഹോട്ടലുടമകളും വിറകടുപ്പിലേക്കും ഇന്‍ഡക്ഷന്‍ സംവിധാനത്തിലേക്കും പാചകം മാറ്റുകയാണ് ചെയ്തത്.
ഇതിനുപുറമെയാണ് 19കിലോഗ്രാം വാണിജ്യ സിലിണ്ടര്‍ വില 3000രൂപ കടന്നത്. ഇതോടെ പല ഹോട്ടലുമടകളും സിലിണ്ടർ അത്യാവശ്യത്തിനു മാത്രമാക്കി. ഇതോടൊപ്പം നിത്യോപയോഗ സാധനങ്ങള്‍ക്കും വിലക്കയറ്റമുണ്ടായി. മത്സ്യം, മാംസം എന്നിവയുടെ വിലയും റോക്കറ്റ് പോലെ കുതിച്ചു കയറുകയാണ്. ഇതോടെ ഹോട്ടലുകളില്‍ എല്ലാ ഭക്ഷണ സാധനങ്ങള്‍ക്കും വില വര്‍ധിപ്പിച്ചാണ് പിടിച്ചു നിൽക്കുന്നത്.
ഹോട്ടലിനു പുറമെ നിര്‍മാണ മേഖലയിലും ഇതര സംസ്ഥാന തൊഴിലാളികള്‍ വന്‍ കൂലിവര്‍ധനയാണ് ആവശ്യപ്പെട്ടിരിക്കുന്നത്.
ജില്ലയില്‍ ഇതര സംസ്ഥാന മേസ്തിരിക്ക് 1000 രൂപയും സഹായിക്ക് 900 രൂപയുമായിരുന്നു കൂലി.
നാട്ടില്‍ പോയി തിരിച്ചെത്തിയവര്‍ മേസ്തിരിക്ക് 1500 രൂപയും സഹായിക്ക് 1300 രൂപയും വേണമെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ്. ഇതോടെ നിര്‍മാണ മേഖലയിലെ കരാറുകാര്‍ പുതിയ ഇതര സംസ്ഥാനക്കാരായ തൊഴിലാളികളെ തേടുകയാണ്.
Tags : Crisis Nattuvishesham District News