ചങ്ങനാശേരി: പശ്ചിമേഷ്യൻ യുദ്ധം, ഇതരസംസ്ഥാന തൊഴിലാളികളുടെ കൂട്ട പ്പലായനം, അത്യുഷ്ണം തുടങ്ങിയവ നിർമാണ മേഖലയിൽ സൃഷ്ടിച്ചിരിക്കുന്ന അസാധാരണ പ്രതിസന്ധിക്ക് പരിഹാരം കാണുന്നതിന് നിർമാണ മേഖല സംഘടനകളുടെ യോഗം അടിയന്തരമായി വിളിച്ചു ചേർക്കണമെന്ന് കേരള ഗവ. കോൺട്രാക്ടേഴ്സ് അസോസിയേഷൻ ചീഫ് സെക്രട്ടറിക്ക് നിവേദനം നൽകി.
പശ്ചിമേഷ്യൻ യുദ്ധം മൂലം പൊതുമേഖലാസ്ഥാപനങ്ങൾ തന്നെ ടാറിന്റെ വില ഗണ്യമായി വർധിപ്പിച്ചു. ടൈലുകൾ, ഇലക്ട്രിക്കൽ സാധനങ്ങൾ തുടങ്ങിയവയുടെ വിലയും വർധിച്ചു.
അധികവും നിർമാണ മേഖലയിൽ പണിയെടുക്കുന്ന പശ്ചിമ ബംഗാളിൽനിന്നുള്ള തൊഴിലാളികൾ കൂട്ടമായി പലായനം ചെയ്തു. മേയ് അവസാനത്തോടുകൂടി മാത്രമേ അവരിൽ ബഹുഭൂരിപക്ഷവും മടങ്ങിയെത്തുകയുള്ളൂ.
അത്യുഷ്ണം മൂലം അവശേഷിക്കുന്ന തൊഴിലാളികളും ജോലി ചെയ്യാനാത്തവ സ്ഥിതിയിലാണ്. തൊഴിലാളികളും സമയ ക്രമീകരണം നടപ്പിലാക്കണം.
ഫലത്തിൽ കേരളം അപ്രഖ്യാപിത നിർമാണ ബന്ദിലാണ്. പ്രീ-മൺസൂൺ ജോലികൾ മുടങ്ങുന്നത് മഴക്കാലം ദുഃസഹമാക്കും. ടെണ്ടർ നടപടികൾ പോലും നടക്കുന്നില്ല. മേയ് കഴിഞ്ഞാൽ ടാറിംഗ് ജോലികൾ പ്രായോഗികമല്ല. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തിന്റെ പേര് പറഞ്ഞ് ബന്ധപ്പെട്ട ചീഫ് എൻജിനിയർമാരും വകുപ്പ് മേധാവികളും നിഷ്ക്രീയരാണ്. ഈ സാഹചര്യത്തിൽ ചീഫ് സെക്രട്ടറി അടിയന്തരമായി ഇടപെട്ട് നിർമാണ സംഘടനാ പ്രതിനിധികളുടെ യോഗം വിളിക്കുകയും പ്രശ്ന പരിഹാരത്തിന് മുൻകൈ എടുക്കുകയും ചെയ്യണമെന്നാണ് കരാറുകാരുടെ ആവശ്യം.