കേരളത്തിൽ ഇടതുപക്ഷത്തിനേറ്റ പരാജയം അപ്രതീക്ഷിതമായിരുന്നു എന്നാണ് സിപിഎമ്മും ഇടതുമുന്നണിയും വിലയിരുത്തുന്നത്. എന്നാൽ കേരളത്തിൽ സിപിഎമ്മിൽ വളർന്നുവന്ന ഇൻസെന്റീവ് ബേസ്ഡ് പൊളിറ്റിക്സ്, ഇടതുപക്ഷ രാഷ്ട്രീയ പ്രവർത്തനത്തെ കമ്മീഷൻ ഏജന്റുമാരായി പ്രവർത്തിക്കുന്ന പുത്തൻ കമ്യൂണിസ്റ്റുകാരെ സൃഷ്ടിക്കുകയായിരുന്നു. 2010നു ശേഷം സിപിഎമ്മിൽ സംഭവിച്ചുകൊണ്ടിരിക്കുന്നത് ഇതാണ്.
കേരളത്തിലെ ഇടതുപക്ഷവും സിപിഎമ്മും കമ്യൂണിസ്റ്റ് മൂല്യങ്ങൾ അറ്റുപോയ ചോര മരവിപ്പിക്കുന്ന നേതൃത്വത്തെക്കൊണ്ട് ആൾക്കൂട്ടത്തെ മാത്രം സൃഷ്ടിക്കാൻ കഴിയും എന്ന് ആഗ്രഹിച്ചുകൊണ്ടാണ് ഈ തെരഞ്ഞെടുപ്പിൽ രാഷ്ട്രീയ പ്രവർത്തനം നടത്തിയത്. വികസനം എന്നത് ഇൻസെന്റീവ് ബേസ്ഡ് പൊളിറ്റിക്സ് ആയി സിപിഎം കണ്ടതിന്റെ പരിണതഫലം കൂടിയാണ് നേതൃത്വത്തെ അണികൾ ഇപ്പോൾ തിരുത്തിയിരിക്കുന്നത്.
ഏറ്റവും വലിയ ഉദാഹരണമാണ് പയ്യന്നൂരിലും തളിപ്പറമ്പിലും തൃക്കരിപ്പൂരിലും ഉദുമയിലും കൊല്ലത്തും സംഭവിച്ചത്. അമ്പലപ്പുഴയിലും ആലപ്പുഴയിലും രാഷ്ട്രീയ ക്രിമിനൽ വത്കരണത്തെ എതിർത്തുകൊണ്ട് സിപിഎം നേതാക്കൾ തന്നെ സിപിഎമ്മിനെയും ഇടതുപക്ഷത്തെയും തോൽപ്പിച്ചിരിക്കുന്നു.
എല്ലാക്കാലത്തും ഉയർത്തിപ്പിടിച്ചിരുന്ന രാഷ്ട്രീയ പ്രബുദ്ധത സത്യസന്ധമായ പൊതുജന സേവനം ആയിരുന്നുവെങ്കിൽ, ഇന്നതു മാറുകയും രണ്ടായിരത്തിനുശേഷം പാർട്ടിയിൽ അംഗങ്ങളായിട്ടുള്ള വലിയ സമൂഹത്തിന് രാഷ്ട്രീയ വിദ്യാഭ്യാസം നൽകുന്നതിൽ പാർട്ടി പരാജയപ്പെടുകയും ചെയ്തിരിക്കുന്നു.
വികസന പ്രവർത്തനങ്ങൾ ആകമാനം മുതലാളിത്ത തന്ത്രങ്ങളും കോർപറേറ്റ് തന്ത്രങ്ങളുമായി അധഃപതിക്കുകയും അതുവഴി കേരളത്തിൽ ഇടതുപക്ഷത്തിന്റെ മൂല്യങ്ങൾ മൊത്തം അറ്റുപോകുകയും ചെയ്തതാണ് ഒന്നാമതായി നേരിട്ട പ്രതിസന്ധി. കേരളത്തിലെ കമ്യൂണിസ്റ്റ് പാർട്ടിയെ സംബന്ധിച്ചിടത്തോളം സ്റ്റാലിനിസ്റ്റിക് രാഷ്ട്രീയ സംഘടനാ രീതി വളർന്നുവരികയും ഒരൊറ്റ ആളിലേക്ക് പാർട്ടി നേതൃത്വം മാറുകയും ചെയ്തു എന്നതാണ് രണ്ടാമത്തെ പ്രതിസന്ധി.
സഖാവ് പിണറായി വിജയനല്ലാതെ മറ്റാരുണ്ട് കേരളത്തെ നയിക്കാൻ എന്ന പ്രതിലോമ മുദ്രാവാക്യം ഉയർത്തുന്നതിനുപോലും സിപിഎം തയാറായി എന്നതാണ് ഈ ദുരന്തത്തിലേക്ക് പാർട്ടിയെ കൊണ്ടുചെന്നെത്തിച്ചത്. പാർട്ടിക്കുള്ളിൽ ആശയപരമായ ചർച്ചകൾ നടക്കുന്നില്ല എന്നതിന്റെ തെളിവാണ് കഴിഞ്ഞ പത്തു കൊല്ലത്തെ സെക്രട്ടേറിയറ്റ് യോഗങ്ങളുടെ സമയദൈർഘ്യം.
സംസ്ഥാന കമ്മിറ്റിയും മറ്റു കീഴ്ഘടകങ്ങളും ഈ വിധം അരാഷ്ട്രീയവത്കരിക്കപ്പെട്ടതും ഉൾപാർട്ടി ജനാധിപത്യം ഇല്ലാതായതും ഈ പാർട്ടിയെ ഏകാധിപത്യത്തിലേക്ക് എത്തിച്ചു എന്നതാണു സത്യം. ഉദാഹരണം പറഞ്ഞാൽ, പിഎം ശ്രീയിൽ ഒപ്പിട്ടത് പാർട്ടിയുടെ സംസ്ഥാന കമ്മിറ്റിയോ സെക്രട്ടേറിയറ്റോ കേന്ദ്ര കമ്മിറ്റിയോ അറിയാതെയാണ്. അതിന് പാർട്ടിയുടെ സംസ്ഥാന കമ്മിറ്റിയംഗമായിട്ടുള്ള ഒരു രാജ്യസഭാ അംഗത്തെ മാത്രം ചുമതലപ്പെടുത്തി കേന്ദ്രസർക്കാരുമായി ചർച്ച നടത്തി.
ഭരണനിർവഹണത്തിൽ അനാവശ്യ ധൂർത്തും സ്വജന പക്ഷപാതവും മറ്റൊരു അപകടകരമായ സ്ഥിതിവിശേഷത്തിലേക്ക് പാർട്ടിയെ കൊണ്ടുചെന്നെത്തിച്ചു. തെരഞ്ഞെടുപ്പുകളിൽപോലും പാർട്ടി സെക്രട്ടറിയുടെ ഭാര്യയെ നിർത്താൻ തീരുമാനിക്കുന്നതു വഴി എന്തു സന്ദേശമാണ് പാർട്ടി അണികളിലേക്ക് എത്തിച്ചത് എന്നതാണ് ഏറ്റവും ഗൗരവരമായി പാർട്ടി പരിശോധിക്കേണ്ടത്.
പാർട്ടിയുടെ ഏറ്റവും വലിയ സ്വാധീനമേഖലയായിരുന്ന ദളിതരെ തഴഞ്ഞതു വഴി പട്ടികജാതിക്കാർക്ക് മന്ത്രിസഭയിൽ പ്രാതിനിധ്യം പോലുമില്ലാതെയായി. ഭൂരിപക്ഷ വർഗീയതയെ താലോലിക്കുന്നതിനുവേണ്ടി പരിശ്രമിക്കുക എന്ന തെറ്റായ രാഷ്ട്രീയനയം സ്വീകരിച്ചതു വഴി കേരളത്തിലെ ന്യൂനപക്ഷങ്ങൾ പാർട്ടിയിൽനിന്ന് അകലുകയും ഐക്യ ജനാധിപത്യ മുന്നണിക്ക് അനുകൂലമായി ചിന്തിക്കുകയും ചെയ്തു.
ഐക്യ ജനാധിപത്യ മുന്നണി ഈ തെരഞ്ഞെടുപ്പ് ഫലത്തിൽ ഏറ്റവും കൂടുതൽ കടപ്പെട്ടിരിക്കുന്നത് മുഖ്യമന്ത്രി പിണറായി വിജയന്റെ ചിത്രങ്ങൾ കേരളത്തിലുടനീളം പ്രദർശിപ്പിച്ചതിനോടും അതുപോലെതന്നെ വെള്ളാപ്പള്ളി നടേശനോടും ആയിരിക്കണം എന്നതാണ് എന്റെ ചിന്ത.