Editorial Audio
ജനവാസമേഖലയിൽ മാത്രം 50,000 കാട്ടുപന്നികൾ! പെറ്റുപെരുകിക്കൊണ്ടിരിക്കുന്ന ഇവയെ കൊല്ലാനുള്ള നടപടി ഉടൻ ആരംഭിക്കും. വെടിവയ്പുകാരില്ലാത്തിടത്ത് ഉടൻ ആളെ കണ്ടെത്തും. വനം മന്ത്രി ഷിബു ബേബിജോൺ നിയമസഭയിൽ പറഞ്ഞതാണിത്. കേരളത്തിലെ കർഷകർക്ക് അമിതാവേശമൊന്നുമില്ല. എല്ലാം ശരിയാക്കാമെന്ന പ്രഖ്യാപനം വർഷങ്ങളായി കേട്ടുകേട്ടു മടുത്തു.
അപകടകാരികളായ തെരുവുനായ്ക്കളെ കൊല്ലാമെന്ന് സുപ്രീംകോടതി ഉത്തരവിട്ടിട്ട് ഒരു മാസത്തിലേറെയായി. ഇനി ഒരു തടസവും സർക്കാരിനില്ലല്ലോയെന്നോർത്ത് ജനം ആശ്വസിച്ചതാണ്. ഒരു ചുക്കും നടന്നില്ല. എന്ത് അട്ടിമറിയാണു നടന്നതെന്നറിയില്ല. അതിനിടെയാണ് കാട്ടുപന്നിയെ വെടിവച്ചു തീർക്കുമെന്ന പ്രഖ്യാപനം വനം മന്ത്രി നടത്തിയത്. എൽഡിഎഫ് സർക്കാരിന്റേതുപോലെ പൊയ്വെടിയാകുമോയെന്ന് അറിയാനുണ്ട്.
റാന്നി എംഎൽഎ പഴകുളം മധുവിന്റെ ശ്രദ്ധക്ഷണിക്കൽ പ്രമേയത്തിനു മറുപടിയായാണ് വനം മന്ത്രി ഷിബു ബേബിജോൺ, ഓഗസ്റ്റ് മാസത്തോടെ കാട്ടുപന്നിശല്യം തീർക്കുമെന്നറിയിച്ചത്. കർഷകർക്കറിയാം, അവരുടെ കൃഷിയിടങ്ങളിലുള്ള കാട്ടുപന്നികളുടെ എണ്ണം അര ലക്ഷത്തിലും വളരെ അധികമാണെന്ന്. “വൻതോതിൽ പന്നികൾ പെറ്റുപെരുകുന്ന സാഹചര്യത്തിൽ പന്നികളെ കൊല്ലാനുള്ള പ്രത്യേക നടപടി നിലവിലുള്ള നിയമത്തിന്റെ അടിസ്ഥാനത്തിൽ നടത്തും.
പല പഞ്ചായത്തുകളിലും പന്നികളെ കൊല്ലുന്നതിനു ഷൂട്ടർമാരില്ല. ഇവിടങ്ങളിൽ ഷൂട്ടർമാരെ നിയമിക്കും.” ഇതോടൊപ്പം മന്ത്രി മറ്റൊരു കാര്യം പറഞ്ഞിരുന്നു. “കർഷകരെ വിശ്വാസത്തിലെടുത്തുള്ള പ്രവർത്തനങ്ങളാവും വനം വകുപ്പ് നടത്തുക. കർഷകർ നേരിടുന്ന പ്രതിസന്ധി അതിരൂക്ഷമാണ്. കർഷകന്റെ ശത്രുവല്ല വനം വകുപ്പ് എന്ന നിലയാണ് സർക്കാരിനുള്ളത്. കർഷകരുമായി സഹകരിച്ചു മാത്രമേ പ്രവർത്തിക്കാൻ കഴിയുകയുള്ളൂ.”
കഴിഞ്ഞ 10 വർഷമെങ്കിലുമായിട്ട് കർഷകന്റെ പ്രഖ്യാപിത ശത്രുവായിരുന്നു സർ വനം വകുപ്പ്. അവർ കർഷകരുടെ ഭൂമിയും പാതകളും പിടിച്ചെടുത്തു. നൂറ്റാണ്ടു പഴക്കമുള്ള രാജപാതകൾ കൈയേറി. രേഖകളുള്ള ആരാധനാലയങ്ങൾ തകർത്തു. അനധികൃതമായി കുടിയിറക്കിയവരെ കോടതിയാണ് പുനരധിവസിപ്പിച്ചത്. വന്യജീവിശല്യത്തിനൊപ്പമായിരുന്നു വനപാലകശല്യം.
കർഷകന്റെ ശത്രുവല്ല സർക്കാരെന്ന് എടുത്തുപറയേണ്ടിവന്നത് അവർ കർഷകരുടെ ശത്രുവായിരുന്നു എന്ന വസ്തുതയിൽനിന്നാണ്. വനം വകുപ്പിലെ ഉദ്യോഗസ്ഥപ്രഭുക്കളെ ഇങ്ങനെ നിലനിർത്തിക്കൊണ്ട് കർഷകർക്കു രക്ഷയില്ലെന്ന് ദീപിക പലയാവർത്തി ചൂണ്ടിക്കാണിച്ചു. പക്ഷേ, അധികാരത്തിന്റെ ബധിരകർണങ്ങൾ ഈ സംസ്ഥാനത്തിന്റെ ശാപമായിരുന്നു. അതിനു മാറ്റം വരുത്താൻ മന്ത്രി ഷിബു ബേബിജോണിന് ഇച്ഛാശക്തിയുണ്ടായാൽ മാത്രം മതി. കാട്ടുപന്നിവേട്ട പ്രഖ്യാപനം കർഷകരക്ഷയിലേക്കുള്ള ഒന്നാം മൈലാണ്.
ഒരു കാര്യംകൂടി സൂചിപ്പിക്കാം. പരിഷ്കൃത രാഷ്ട്രങ്ങളെല്ലാം, ജനങ്ങൾക്കു ഭീഷണിയാകുന്ന രീതിയിൽ അമിതവർധനയുണ്ടായാൽ വന്യജീവികളെ വേട്ടയാടി ഭക്ഷിക്കാനാണ് അനുമതി നൽകുന്നത്. പക്ഷേ, ഇന്ത്യയിൽ എത്ര മനുഷ്യർ കൊല്ലപ്പെട്ടാലും വന്യജീവികളെ വേട്ടയാടാൻ അനുവദിക്കില്ല. അതിസങ്കീർണവും മനുഷ്യവിരുദ്ധവുമായ നിയമത്തിന്റെ നൂലാമാലകളെല്ലാം കടന്ന് ഒരു കാട്ടുപന്നിയെ വെടിവച്ചുകൊന്നാലും ആരുമതു തിന്നില്ലെന്ന് ഉറപ്പാക്കാൻ നശിപ്പിച്ചശേഷം മാത്രം കുഴിച്ചുമൂടും.
ഒരുതരം വിചിത്രമായ കാട്ടുനീതിയുടെ പുറത്താണ് എല്ലാ രാഷ്ട്രീയ പാർട്ടികളും മനുഷ്യവേട്ടയെ നിയമത്താൽ നിലനിർത്തിക്കൊണ്ടിരിക്കുന്നത്. ഈ സർക്കാരിൽ ജനം മാറ്റം പ്രതീക്ഷിക്കുന്നുണ്ടെന്നതു യാഥാർഥ്യമാണ്. 50,000 പന്നിയെ കൊല്ലുന്നുണ്ടെങ്കിൽ അതിന്റെ മാംസം 35 ലക്ഷം കിലോയെങ്കിലുമുണ്ടായിരിക്കും. 300 രൂപ കിലോയ്ക്കു വിലയിട്ടാൽ പോലും100 കോടിക്കു മുകളിലായി.
മനുഷ്യരെ തീറ്റിക്കില്ലെന്നല്ലേ നിയമനിർമാതാക്കൾക്കു വാശിയുള്ളൂ. ലക്ഷക്കണക്കിനു രൂപയുടെ ഇറച്ചി വിവിധ മൃഗശാലകളിലേക്ക് ദിവസവും വാങ്ങുന്നുണ്ട്. ഈ പന്നിയിറച്ചി അവിടേക്കു കൊടുത്താൽ അത്രയും ലാഭമല്ലേ?
സർക്കാരുകളുടെ പ്രതിബദ്ധത ജനങ്ങളോടല്ല, മൃഗസ്നേഹം വരുമാനമോ ഫാഷനോ തൊഴിലോ ആക്കിയിരിക്കുന്ന ചില ദന്തഗോപുരവാസികളോടാണ്. അവരിലേറെയും നിരുപദ്രവകാരികളായ ജീവികളെ സുഭിക്ഷമായി അകത്താക്കുന്നവരുമാണ്. വനം മന്ത്രി ഇത്തരക്കാർക്കു വഴങ്ങരുത്. മനേക ഗാന്ധി ഒരു കത്തെഴുതിയാൽ തീരുന്നതായിരുന്നു നമ്മുടെ കർഷകസ്നേഹം.
അപകടകാരികളായ കാട്ടുപന്നികളെ കൊല്ലാനുള്ള അധികാരം തദ്ദേശ സ്ഥാപനങ്ങള്ക്ക് നൽകിയ മന്ത്രിസഭാ തീരുമാനത്തിനെതിരേ അവർ 2022 മേയിൽ നമ്മുടെ വനം മന്ത്രിക്കു കത്തെഴുതിയിരുന്നു. അക്രമകാരികളായ തെരുവുനായകളെ കൊല്ലാമെന്നു തീരുമാനിച്ച സുപ്രീംകോടതി ചുട്ട മറുപടി കൊടുത്തതോടെയാണ് സർക്കാരുകളെ "തടവിലാക്കിയിരുന്ന' കപടമൃഗസ്നേഹികൾ ഒന്നടങ്ങിയത്.
കോടതിയിൽ തോറ്റവർ സർക്കാരുകളുടെ പിൻവാതിലിൽ ഇപ്പോഴുമുണ്ടാകും. ജനപക്ഷത്തു നിൽക്കാൻ ഈ സർക്കാരിനാകട്ടെ. ഓഗസ്റ്റോടെ പന്നിശല്യം തീരട്ടെ. മൃഗശാലകളിൽ പോത്തിറച്ചിയും കോഴിയിറച്ചിയും ആട്ടിറച്ചിയും വാങ്ങാൻ കൊടുക്കുന്ന പണം സ്കൂളുകളിൽ ഉച്ചക്കഞ്ഞിക്കു കൊടുക്ക്, മനഃസാക്ഷിയുണ്ടെങ്കിൽ.
Tags : DEEPIKA EDITORIAL