Editorial Audio
“എണ്ണ സുഗമമായി ഒഴുകാൻ അമേരിക്ക വെനസ്വേലയെ താത്കാലികമായി ഭരിക്കും.’’ലാറ്റിൻ അമേരിക്കൻ രാജ്യമായ വെനസ്വേലയിൽ കടന്നുകയറി നാലാംകിട ഗുണ്ടാസംഘത്തെപ്പോലെ അവിടത്തെ പ്രസിഡന്റ് നിക്കോളാസ് മഡുറോയെയും ഭാര്യ സീലിയ ഫ്ലോറെസിനെയും തട്ടിക്കൊണ്ടുപോയശേഷം അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് പറഞ്ഞതാണിത്.
മയക്കുമരുന്നുവേട്ടയുടെ ‘നിഷ്കളങ്കത’അവിടെത്തന്നെ പൊളിഞ്ഞു. വെനസ്വേലയുടെ എണ്ണ സമ്പത്തിലാണ് കണ്ണ്. ആ രാജ്യത്ത് അമേരിക്കയുടെ പാവ സർക്കാരാണ് ലക്ഷ്യം. വെനസ്വേലയുടെ വമ്പിച്ച എണ്ണശേഖരത്തിന്റെ നിയന്ത്രണം അമേരിക്ക ഏറ്റെടുക്കുമെന്നും ആ രാജ്യത്തെ തകർച്ചയിലായ എണ്ണ വ്യവസായത്തെ പുനരുദ്ധരിക്കുന്നതിനായി കോടിക്കണക്കിന് ഡോളർ നിക്ഷേപിക്കാൻ അമേരിക്കൻ കമ്പനികളെ നിയോഗിക്കുമെന്നുമാണ് തട്ടിക്കൊണ്ടുപോകലിനുശേഷം യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പറഞ്ഞത്.
അമേരിക്കയുടെ ധാർഷ്ട്യം നിറഞ്ഞ, നഗ്നമായ സൈനിക അധിനിവേശം ഒരു തരത്തിലും അംഗീകരിക്കാവുന്നതല്ല. ലഹരിയുടെ പേരിലുള്ള വാഷിംഗ്ടണിന്റെ ഒഴികഴിവ് സാമാന്യബുദ്ധിയുള്ളവരാരും മുഖവിലയ്ക്കെടുക്കില്ല. ഒരു പരമാധികാര രാജ്യത്തിന്റെ തലസ്ഥാനത്ത് കടന്നുകയറി അവരുടെ പ്രദേശങ്ങളിൽ ബോംബിട്ട്, അവിടത്തെ രാഷ്ട്രത്തലവനെ പുറത്താക്കുന്നതിന്, ഇത് നിയമപരമായ സാധുത നല്കുന്നുമില്ല.
ഡോണൾഡ് ട്രംപിന്റെ പ്രവൃത്തി രാജ്യാന്തര നിയമങ്ങളെയും വെനസ്വേലയുടെ പരമാധികാരത്തെയും ഗുരുതരമായി ലംഘിക്കുന്നതാണ്. കൂടാതെ ലാറ്റിൻ അമേരിക്കയിലെയും കരീബിയൻ മേഖലയിലെയും സമാധാനത്തിനും സുരക്ഷയ്ക്കും ഭീഷണിയുമാണ്. രാജ്യാന്തര ബന്ധങ്ങളിൽ അപകടകരമായ ഒരു കീഴ്വഴക്കം സൃഷ്ടിക്കുകയും ചെയ്യും.
ട്രംപിന്റെ ന്യായവാദങ്ങൾ അംഗീകരിക്കപ്പെട്ടാൽ, അത് ശക്തർക്ക് ആരുടെമേലും സൈനിക ഇടപെടലുകൾ നടത്താനുള്ള സാർവത്രിക അനുമതിക്കു തുല്യമാകും. ഇത് ഐക്യരാഷ്ട്രസഭയുടെ ലക്ഷ്യങ്ങൾക്കും തത്വങ്ങൾക്കും നേർ വിരുദ്ധമാണ്. പക്ഷേ, എന്തു കാര്യം? രാജ്യാന്തര നിയമങ്ങളും സാമാന്യതത്വങ്ങളും മാനുഷിക പരിഗണനകളും തനിക്ക് ബാധകമല്ലെന്ന് നിരന്തരം തെളിയിച്ചുകൊണ്ടിരിക്കുകയാണല്ലോ ട്രംപ്.
മയക്കുമരുന്നുത്പാദനത്തിന്റെ ഏറ്റവും പ്രധാന കേന്ദ്രം പോലുമല്ല വെനസ്വേല. അവിടത്തെ മയക്കുമരുന്നു മാഫിയകളെ നിയന്ത്രിക്കുന്നത് മഡുറോ ഭരണകൂടമാണെന്നതിന് അമേരിക്കയുടെ പക്കൽ തെളിവുകളുമില്ല. അതേസമയം, ലോകത്തെ ആകെ എണ്ണശേഖത്തിന്റെ 17 ശതമാനം വെനസ്വേലയിലാണ്. അമേരിക്കയുടെ എണ്ണശേഖരത്തിന്റെ നാലിരട്ടി. 1976ലാണ് ആ രാജ്യം എണ്ണ ഖനനം ദേശസാത്കരിച്ചത്.
അതുവരെ അമേരിക്കൻ എണ്ണക്കമ്പനികൾ അവിടെ സജീവമായിരുന്നു. 1990ൽ ഹ്യൂഗോ ഷാവേസ് അധികാരത്തിൽ വന്നതോടെ എണ്ണമേഖലയുടെ നിയന്ത്രണം കൂടുതൽ കർശനമായി.നിയന്ത്രണമില്ലാതെ എണ്ണ കൈവശപ്പെടുത്തുകയാണ് ട്രംപിന്റെ ആത്യന്തികലക്ഷ്യം. ഇതുവഴി ഗൾഫ് രാജ്യങ്ങളെ അമിതമായി ആശ്രയിക്കുന്നത് ഒഴിവാക്കാനാകും. കൂടാതെ ചൈനയെ വെനസ്വേലയിൽനിന്ന് പുറത്താക്കുകയും ചെയ്യാം.
“2021ൽ ഞാൻ അധികാരം വിടുമ്പോൾ വെനസ്വേല തകർച്ചയുടെ വക്കിലായിരുന്നു. അന്ന് ആ എണ്ണ മുഴുവൻ നമുക്ക് ലഭിക്കുമായിരുന്നു’’ എന്ന് 2023ൽ ട്രംപ് വിലപിച്ചത് ഇതോടു ചേർത്തുവായിക്കണം. പടിഞ്ഞാറൻ അർധഗോളത്തിൽ അമേരിക്കൻ ആധിപത്യം പുനഃസ്ഥാപിക്കുക എന്നത് ട്രംപിന്റെ മറ്റൊരു മോഹമാണ്. 1823ലെ ‘മൺറോ സിദ്ധാന്ത’ത്തിന്റെ ട്രംപ് പതിപ്പായി ഇതിനെ കാണുന്ന നിരീക്ഷകരുണ്ട്.
അമേരിക്കൻ ആധിപത്യത്തോടൊപ്പം ചൈനയുടെയും റഷ്യയുടെയും സ്വാധീനം ഇല്ലാതാക്കാനും അമേരിക്ക ആഗ്രഹിക്കുന്നു. ലാറ്റിൻ അമേരിക്കയിൽ ചൈനയ്ക്ക് വൻ നിക്ഷേപമുണ്ട്. മേഖലയിലെ മിക്ക രാജ്യങ്ങളുടെയും ഏറ്റവും വലിയ അല്ലെങ്കിൽ രണ്ടാമത്തെ വലിയ വ്യാപാര പങ്കാളിയാണ് ചൈന. വെനസ്വേലയുടെ എണ്ണ കയറ്റുമതിയുടെ ഏകദേശം 80 ശതമാനവും ചൈനയിലേക്കാണെന്നതും ട്രംപിനെ വിറളി പിടിപ്പിക്കുന്ന കാര്യമാണ്.
ചരിത്രം നൽകുന്നത് മറക്കാനാകാത്ത പാഠങ്ങളാണ്. ഭരണം അട്ടിമറിക്കാൻ പുറത്തുനിന്നുള്ള സൈനിക ഇടപെടലുകൾ രാജ്യങ്ങളെ ദീർഘകാല അസ്ഥിരതയിലേക്കും മാനുഷിക ദുരിതങ്ങളിലേക്കുമാണ് തള്ളിവിട്ടിട്ടുള്ളത്. ഒറ്റരാത്രികൊണ്ട് ഭരണകൂടങ്ങളെ തകർക്കാൻ കഴിഞ്ഞേക്കും. എന്നാൽ തകർന്ന സമൂഹങ്ങളെ പുനർനിർമിക്കാനോ ജനങ്ങളുടെ വിശ്വാസം നേടിയെടുക്കാനോ ആവില്ല.
പകരം, മേഖലയിൽ ശാശ്വത സംഘർഷങ്ങളുടെ വിത്തുകൾ പാകിയേക്കും. അമേരിക്കയുടെ നീതീകരിക്കാനാകാത്ത ഈ കടന്നുകയറ്റം അവർ അവകാശപ്പെട്ടിരുന്ന എല്ലാ ധാർമികാധികാരത്തെയും ഇല്ലാതാക്കുന്നു. ശക്തരായവർ നിയമത്തെ വകവയ്ക്കാതാകുമ്പോൾ, എല്ലാ നിയമവേലികളും പൊളിഞ്ഞുതുടങ്ങും. കൈയൂക്കുള്ളവനാകും കാര്യക്കാരൻ. സമാധാനത്തിലും വികസനത്തിലും വിശ്വസിക്കുന്ന ഒരു സമൂഹത്തിനും ഇത് അംഗീകരിക്കാനാകില്ല.
ഏകാധിപത്യമായാലും അഴിമതിയായാലും അതിരുവിടുമ്പോൾ അധികാരത്തിലേറ്റിയ ജനങ്ങൾതന്നെ ഭരിക്കുന്നവരെ ഇറക്കിവിട്ട കാഴ്ചകൾക്ക് ചരിത്രത്തിൽ പഞ്ഞമില്ല. വെനസ്വേലയുടേതെന്നല്ല, ഒരു രാജ്യത്തിന്റെയും ഭാവി തീരുമാനിക്കേണ്ടതു പുറത്തുനിന്നുള്ളവരല്ല. അവിടത്തെ ജനങ്ങളാണ്. രാജ്യാന്തര നിയമങ്ങൾ ഉയർത്തിപ്പിടിക്കുക എന്നത് ആഗോള സുസ്ഥിരതയുടെ അടിസ്ഥാനശിലയാണ്.
Tags : editorial