ലക്നോ: ഉത്തർപ്രദേശിൽ സ്വത്ത് തർക്കത്തെ തുടർന്ന് മാതാപിതാക്കളെയും സഹോദരിയെയും കൊലപ്പെടുത്തിയ കേസിലെ പ്രതിയെ കൂട്ടാളി കൊന്നു. വിലപിടിപ്പുള്ള വസ്തുക്കൾ പങ്കിടുന്നതിനെച്ചൊല്ലിയുള്ള തർക്കത്തെ തുടർന്നാണ് പ്രതിയെ കൊലപ്പെടുത്തിയത്.
കോട്വാലി പോലീസ് സ്റ്റേഷൻ പരിധിയിലുള്ള സൗത്ത് മലാക്ക പ്രദേശത്തെ ഒരു വീട്ടിൽ നിന്ന് വീരേന്ദ്ര വൈശ്യ (70), ഭാര്യ അനിത (65), മകൾ മീനാക്ഷി (45) എന്നിവരുടെ മൃതദേഹങ്ങൾ കണ്ടെടുത്തതായി പോലീസ് കമ്മീഷണർ ജോഗേന്ദ്ര കുമാർ പറഞ്ഞു.
മകൻ അഭിഷേക് വൈശ്യയുടെ (40) മൃതദേഹം സമീപത്തു നിന്നും കണ്ടെത്തിയതായും അദ്ദേഹം പറഞ്ഞു. സംഭവത്തിൽ അഭിഷേകിന്റെ സുഹൃത്ത് സണ്ണി ഗുപ്തയെ പോലീസ് അറസ്റ്റ് ചെയ്തതായും ഇയാളുടെ കൈവശത്ത് നിന്നും സ്വർണവും വെള്ളിയും കണ്ടെടുത്തതായും അദ്ദേഹം വ്യക്തമാക്കി.
വീരേന്ദ്ര വൈശ്യയും അനിതയും പാരമ്പര്യ സ്വത്ത് അഭിഷേകിന് നൽകാൻ വിസമ്മതിച്ചതാണ് കൊലപാതകങ്ങൾക്ക് കാരണം. മേയ് 31 ന് വൈകുന്നേരം അഭിഷേകും സണ്ണിയും ചേർന്ന് വീരേന്ദ്ര, അനിത, മീനാക്ഷി എന്നിവരെ കൊലപ്പെടുത്തി.
സംഭവത്തിന് പിന്നാലെ കവർന്ന സ്വർണവും വെള്ളിയും പങ്കിടുന്നതിനെ ചൊല്ലി അഭിഷേകും സണ്ണിയും തമ്മിൽ തർക്കമുണ്ടായി. തുടർന്ന് അഭിഷേകിനെ കൊലപ്പെടുത്തിയ സണ്ണി മൃതദേഹം ഉപേക്ഷിച്ച് ഒളിവിൽ പോയി. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്.