ഇടുക്കി: പീരുമേട് പാമ്പനാറില്‍ നിര്‍മാണത്തിലിരുന്ന അഞ്ചുനില കെട്ടിടം തകര്‍ന്നുവീണ സംഭവത്തിൽ തൊഴിലാളികൾ രക്ഷപെട്ടത് തലനാരിഴയ്ക്ക്. ഇന്നു പുലര്‍ച്ചെ മൂന്നരയോടെയാണ് അപകടം നടന്നത്. പുലര്‍ച്ചെ ഒന്നു വരെ തൊഴിലാളികള്‍ ഇവിടെ ജോലി ചെയ്തിരുന്നു. ഇതിനു ശേഷം കെട്ടിടം തകര്‍ന്നു വീണതിനാല്‍ വലിയ ദുരന്തമാണ് ഒഴിവായത്.
സമീപത്തെ വീടുകള്‍ക്കും കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. ദേശീയപാത -183 നോട് ചേര്‍ന്നുള്ള പാമ്പനാര്‍ സ്വദേശി ആഗ്‌നല്‍ എന്ന ആളുടെ സ്ഥലത്താണ് കെട്ടിട നിര്‍മാണം നടന്നിരുന്നത്. കെട്ടിടത്തിന്‍റെ അഞ്ചു നിലകളും പില്ലറില്‍ ആണ് നിര്‍മിച്ചത്. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായി വരുന്നതിനിടെയാണ് കെട്ടിടം തകര്‍ന്നു വീണത്. കെട്ടിട നിര്‍മാണത്തില്‍ ഉണ്ടായ അശാസ്ത്രീയതയാണ് കെട്ടിടം തകരാന്‍ കാരണമെന്നാണ് നിഗമനം.
കൊട്ടാരക്കര - ഡിണ്ടുഗല്‍ ദേശീയപാതയില്‍ പാമ്പനാർ ടൗണില്‍ തിരുഹൃദയ ദേവാലയത്തിന് എതിര്‍വശത്താണ് നിര്‍മാണം നടന്നിരുന്നത്. റോഡിന്‍റെ ഒരു വശത്ത് താഴ്ചയില്‍ നിന്നാണ് കെട്ടിടം നിര്‍മിച്ചു വന്നിരുന്നത്. റോഡില്‍ നിന്നു വിട്ടു നിര്‍മിച്ചതിനാല്‍ ഇതിന്‍റെ മുന്‍വശത്ത് മണ്ണിട്ട് നികത്തിയിരുന്നു. ശക്തമായ മഴ പെയ്തതോടെ മണ്ണ് ഇടിഞ്ഞു താഴ്ന്നതാകാം കെട്ടിടം ഇടിയാന്‍ കാരണമെന്നും നിഗമനം ഉണ്ട്.
ശബ്ദം കേട്ട് ഓടിയെത്തിയ സമീപവാസികളാണ് ആദ്യം വിവരം അറിഞ്ഞത്. ഇടിഞ്ഞു വീണ കെട്ടിടത്തിന് സമീപം ആളുകള്‍ താമസിക്കുന്ന മറ്റ് വീടുകളുമുണ്ട്. ഈ ഭാഗത്തേക്ക് കെട്ടിടം പതിക്കാതിരുന്നത് അപകടത്തിന്‍റെ വ്യാപ്തി കുറച്ചു.
നിര്‍മാണത്തിലെ അപാകത ചൂണ്ടിക്കാണിച്ച് മുന്‍പു തന്നെ നാട്ടുകാര്‍ രംഗത്ത് എത്തിയെങ്കിലും കെട്ടിടത്തിന്‍റെ നിര്‍മാണ ചുമതല ഏറ്റെടുത്ത കരാറുകാരന്‍ കെട്ടിട നിര്‍മാണവുമായി മുന്നോട്ട് പോവുകയായിരുന്നുവെന്ന ആക്ഷേപവും ഉയരുന്നുണ്ട്.
Tags : building collapse Idukki Pambanar Accident Workers Rescue