Editorial Audio
റെയിൽവേയുടെയും അനുബന്ധ സംവിധാനങ്ങളുടെയും ആപത്കരമായൊരു പിഴവ് ചൂണ്ടിക്കാണിക്കാൻ 300 ഇരുചക്രവാഹനങ്ങൾ കത്തുന്നതിന്റെ വെളിച്ചം വേണ്ടിവന്നിരിക്കുന്നു. ഇനിയും കണ്ടില്ലെന്നു നടിച്ചാൽ, തൃശൂർ റെയിൽവേ സ്റ്റേഷൻ പരിസരത്ത് സംഭവിച്ചത് നാളെ കേരളത്തിലെ മാത്രമല്ല, രാജ്യത്തെ ആയിരക്കണക്കിനിടങ്ങളിൽ എവിടെയെങ്കിലും സംഭവിക്കാം.
പാർക്കിംഗ് ഫീസ് വാങ്ങിയവരും റെയിൽവേയും തങ്ങൾക്കീ തീയിൽ പങ്കില്ലെന്നു പറഞ്ഞു കൈയൊഴിയുകയാണ്. ഏറ്റവും എളുപ്പമുള്ള പണി! പക്ഷേ, തങ്ങളുടേതല്ലാത്ത കുറ്റത്താൽ ചാന്പലായ വാഹന ഉടമകളുടെ നഷ്ടം ആരു പരിഹരിക്കും? ഭാഗികമായി കത്തിയ ട്രെയിനിന്റെ നഷ്ടം റയിൽവേക്കു നിസാരമാണ്. പക്ഷേ, കത്തിയമർന്ന ഇരുചക്രവാഹന ഉടമകളിൽ മിക്കവരുടെയും സ്ഥിതി അതായിരിക്കില്ല.
അവരുടെ ജീവിതത്തിലേറ്റ പൊള്ളലാറ്റാൻ പാർക്കിംഗ് കരാറുകാരുടെയും ഇൻഷ്വറസ് കന്പനികൾ, റെയിൽവേ എന്നിവയുടെയും ഏകോപനം കേന്ദ്ര-സംസ്ഥാന സർക്കാരുകൾ നടത്തണം. നഷ്ടപരിഹാരം ഉറപ്പാക്കണം. റെയിൽവേ ടിക്കറ്റ് കൗണ്ടർ, സിഗ്നൽ റൂം എന്നിവ ഉൾപ്പെടുന്ന ഭാഗത്തെ ഒരേക്കറോളം വരുന്ന സ്ഥലത്തു നിർമിച്ച ഇരുന്പുഷീറ്റിട്ട പാർക്കിംഗ് കേന്ദ്രത്തിൽ ഞായറാഴ്ച രാവിലെ ആറരയോടെയാണു തീപടർന്നത്.
വാഹനങ്ങളിലെ പെട്രോൾ ടാങ്കുകളും പൊട്ടിത്തെറിച്ചതോടെ വൻ സ്ഫോടനങ്ങളോടെ തീ ആളിപ്പടർന്നു. ടിക്കറ്റ് കൗണ്ടർ പൂർണമായും, സ്റ്റേഷനിൽ നിർത്തിയിട്ടിരുന്ന ട്രെയിൻ എൻജിൻ ഭാഗികമായും കത്തിനശിച്ചു. ഫയർഫോഴ്സെത്തി ഏകദേശം 30,000 ലിറ്റർ വെള്ളം പന്പ് ചെയ്തതിനാൽ, ഓട്ടോമാറ്റിക് സിഗ്നൽ റൂമിലേക്കും ഇരുപത്തഞ്ചോളം ബൈക്കുകളിലേക്കും തീപടർന്നില്ല.
വൈദ്യുതി ലൈനിന്റെ മുകളിൽനിന്നു തീപ്പൊരി വീണതാണു കാരണമെന്നു പാർക്കിംഗിലെ ജീവനക്കാരി പറഞ്ഞിരുന്നു. അതു തള്ളിക്കളഞ്ഞ റെയിൽവേ ഓവർഹെഡ് ലൈനിൽ നിന്നോ മറ്റു റെയിൽവേ വൈദ്യുതോപകരണങ്ങളിൽനിന്നോ അല്ല തീ പടർന്നതെന്നും വ്യക്തമാക്കി. ഒരന്വേഷണഫലവും വരുന്നതിനുമുന്പേ ഉത്തരവാദത്വത്തിൽനിന്ന് പിൻവലിഞ്ഞു.
സിസിടിവികളും കൺട്രോൾ യൂണിറ്റും ഹാർഡ് ഡിസ്കും കത്തിയമർന്നതിനാൽ തെളിവുമില്ല. കരാറുകാരും ഉപകരാറുകാരും ഉണ്ടായിരിക്കാമെങ്കിലും കത്തിയ വാഹനങ്ങളുടെ ഉടമകൾ കൊടുത്ത പാർക്കിംഗ് ഫീസിൽ മുന്തിയ പങ്കും റെയിൽവേയുടെ അക്കൗണ്ടിലുണ്ടെന്നു മറക്കരുത്. രാജ്യത്തെവിടെയും തീപിടിച്ചോ അല്ലാതെയോ ഏതുനിമിഷവും ഇത്തരം ആപത്തുകൾ സംഭവിക്കാം.
ആയിരക്കണക്കിനു വാഹനങ്ങൾ തിക്കിനിറച്ച നിരവധി പേ ആൻഡ് പാർക്കിംഗ് സ്ഥലങ്ങൾ കേരളത്തിലും പുറത്തുമുണ്ട്. എന്തു സുരക്ഷയാണ് ഇതിനൊക്കെയുള്ളതെന്ന് വസ്തുതാന്വേഷണം നടത്തേണ്ടതാണ്. പലതും ആർക്കും കടന്നുകയറാവുന്ന സ്ഥലങ്ങളിലാണ്. പണം വാങ്ങാനും രസീതു കൊടുക്കാനുമുള്ള ഒന്നോ രണ്ടോ ജീവനക്കാരല്ലാതെ മറ്റാരും കാണുകയുമില്ല.
സാമൂഹികവിരുദ്ധരോ മദ്യ-മയക്കുമരുന്നടിമകളോ മനോനില തെറ്റിയവരോ വിചാരിച്ചാൽ പോലും അത്യാപത്തുകൾക്കു തീ കൊളുത്താൻ കഴിയും. വാഹനങ്ങളിൽനിന്ന് ഇന്ധനം ഊറ്റുന്നതും ഹെൽമെറ്റും ബാറ്ററിയും പോലും കവരുന്നതും സംബന്ധിച്ച പരാതി പുതിയതല്ല. രാത്രിയിലും പ്രത്യേക സുരക്ഷയൊന്നുമില്ല. അഗ്നിസുരക്ഷാ ഉപകരണങ്ങൾപോലുമില്ലെന്ന് തൃശൂർ സംഭവവും തെളിയിക്കുന്നു. ദിവസക്കൂലിക്കാരായ പിരിവുകാർക്ക് ഒന്നിലും ഒരു പരിശീലനവും കൊടുത്തിട്ടില്ലെന്നും കരുതേണ്ടിവരും.
തൃശൂരിൽ ട്രെയിനുകൾ കിടന്ന പാളത്തിനു തൊട്ടടുത്തായിരുന്നു തീപിടിത്തം. കേവലം ശുഭാപ്തിവിശ്വാസത്തിന്റെ അടിസ്ഥാനത്തിൽ നടത്തേണ്ടതാണോ ഇത്തരം പാർക്കിംഗ് സംവിധാനങ്ങളെന്ന് ആലോചിക്കണം. ഇതിനൊന്നും ഒരു വ്യവസ്ഥയുമില്ലെങ്കിൽ ഉടനുണ്ടാക്കണം. 2023 ഫെബ്രുവരിയിൽ, എലത്തൂരിൽ രണ്ടു കാറുകളും ഒരു ഇരുചക്രവാഹനവും കത്തിനശിച്ചിരുന്നു. ഒന്നും പാഠമാകുന്നില്ല.
സുരക്ഷ റെയിൽവേക്കു മാത്രം ബാധകമായ കാര്യമല്ല, യാതൊരു മാനദണ്ഡവുമില്ലാതെ നൂറുകണക്കിനു വാഹനങ്ങൾ പാർക്കു ചെയ്യുന്ന ഏതൊരിടത്തും സുരക്ഷ ഉറപ്പാക്കണം. ഇൻഷ്വറൻസ് പോളിസി കോംപ്രഹൻസീവ് ആണോ, മറ്റു പോളിസികൾക്കു നഷ്ടപരിഹാരം ലഭിക്കുമോ, ഇല്ലെങ്കിൽ സർക്കാരിന് ഏതുവിധത്തിൽ സഹായിക്കാനാകും തുടങ്ങിയ കാര്യങ്ങളാണ് ഉടൻ വ്യക്തമാക്കേണ്ടത്.
ഓരോ വാഹന ഉടമയും ഇൻഷ്വറൻസ് കന്പനികളെ സമീപിക്കുന്നതുപോലെയല്ല സർക്കാർ നേരിട്ടിടപെടുന്നത്. അത് ജനാധിപത്യ ഉത്തരവാദിത്വം മാത്രമല്ല, വാടകതന്ന് വാഹനം സൂക്ഷിക്കാനേൽപിച്ചവരോടുള്ള പ്രാഥമിക കടമയുമാണ്. പ്രത്യേകിച്ചും വാഹനങ്ങളുടെ രേഖകൾപോലും കത്തിപ്പോയിരിക്കാൻ സാധ്യതയുള്ളപ്പോൾ. വീഴ്ചകൾ അന്വേഷിക്കണം.
കത്തിയ വാഹനങ്ങളേക്കാൾ പൊള്ളലേറ്റ വാഹന ഉടമകളുണ്ടെന്നു മറക്കരുത്. ജനാധിപത്യത്തിലെ തവണയടവില്ലാത്ത ഇൻഷ്വറൻസ് സ്ഥാപനമാകണം സർക്കാരുകൾ; പ്രത്യേകിച്ചും അത്യാഹിതങ്ങളിൽ.
Tags : editorial