Monday, April 8, 2019 12:15 AM IST
ഉള്ളതു പറഞ്ഞാല് / കെ. ഗോപാലകൃഷ്ണൻ
അവസാനം അഡ്വാനി സംസാരിച്ചു. ബിജെപിയുടെ സ്ഥാപക ദിനത്തിന്റെ (ഏപ്രിൽ 6) തലേന്ന് അതിന്റെ സ്ഥാപകരിലൊരാൾ പാർട്ടി എന്തിനുവേണ്ടിയാണു നിലകൊള്ളുന്നതെന്നു വ്യക്തമാക്കി. ബിജെപിയുടെ മുൻ പ്രസിഡന്റ് കൂടിയായ അഡ്വാനി തന്റെ അഭിപ്രായങ്ങൾ രാജ്യത്തെ ജനങ്ങളുമായും ലക്ഷക്കണക്കിനു വരുന്ന പാർട്ടി പ്രവർത്തകരുമായും പങ്കുവച്ചു. രാഷ്ട്രീയമായി തങ്ങളെ എതിർക്കുന്നവരെ ശത്രുക്കളോ ദേശവിരുദ്ധരോ ആയി ബിജെപി ഒരിക്കലും കണ്ടിരുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു.
ഇന്ത്യയിലെ ജനങ്ങളെയും പാർട്ടിപ്രവർത്തകരെയും ഓർമിപ്പിച്ചുകൊണ്ട് അദ്ദേഹം തന്റെ ബ്ലോഗിൽ ഇങ്ങനെ എഴുതി: ഇന്ത്യൻ ജനാധിപത്യത്തിന്റെ അന്തഃസത്ത വൈവിധ്യത്തെയും അഭിപ്രായ സ്വാതന്ത്ര്യത്തെയും മാനിക്കലാണ്. രാഷ്ട്രീയമായി വിയോജിപ്പുള്ളവരെ ശത്രുക്കളായി ബിജെപി അതിന്റെ തുടക്കംമുതൽ കണ്ടിരുന്നില്ല. നമ്മുടെ എതിരാളികളായാണ് അവരെ കണ്ടിരുന്നത്. അതുപോലെ ഇന്ത്യൻ ദേശീയതയെക്കുറിച്ചുള്ള നമ്മുടെ സങ്കല്പത്തിൽ, രാഷ്ട്രീയമായി നമ്മളെ എതിർക്കുന്നവരെ ഒരിക്കലും ദേശവിരുദ്ധരായി നാം കണ്ടിട്ടില്ല. വ്യക്തിപരമായും രാഷ്ട്രീയമായും ഏതു പൗരനും ഇഷ്ടമുള്ളതു തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യത്തിനുവേണ്ടി നിലകൊള്ളാൻ പാർട്ടി പ്രതിജ്ഞാബദ്ധമാണ്.
അർഥം നിറഞ്ഞ സന്ദേശം
ഇന്ത്യയിലെ പൗരന്മാർക്കും പാർട്ടിപ്രവർത്തകർക്കും വേണ്ടിയുള്ള മുൻ ഉപപ്രധാനമന്ത്രിയുടെ ഈ സന്ദേശം രാജ്യത്തെ ജനാധിപത്യ സ്ഥാപനങ്ങളെയും പാർട്ടിക്കുള്ളിലെ ജനാധിപത്യ വഴക്കങ്ങളെയും പ്രതിരോധിക്കാനുള്ള ഒരു സന്ദേശം കൂടിയാണ്. ജനാധിപത്യ സ്ഥാപനങ്ങൾ ഇപ്പോൾ നേരിടുന്ന ഭീഷണി മനസിൽക്കണ്ടാവണം അദ്ദേഹം എഴുതി: ജനാധിപത്യത്തെയും ജനാധിപത്യ സ്ഥാപനങ്ങളെയും പ്രതിരോധിച്ചതു ബിജെപിയുടെ അഭിമാനകരമായ മുഖമുദ്രയായിരുന്നു. അതുകൊണ്ട് മാധ്യമങ്ങൾ ഉൾപ്പെടെയുള്ള ജനാധിപത്യ സ്ഥാപനങ്ങളുടെ സ്വാതന്ത്ര്യവും സത്യസദ്ധതയും നീതിയുക്ത സമീപനവും സംരക്ഷിക്കുന്നതിനുവേണ്ടി നിലകൊള്ളാൻ ബിജെപി എന്നും മുന്നിലുണ്ടായിരുന്നു. അഴിമതിരഹിത രാഷ്ട്രീയത്തിന്റെ നിലനില്പിന് അത്യാവശ്യ ഘടകം എന്ന നിലയിൽ തെരഞ്ഞെടുപ്പ് ഫണ്ട് ഉൾപ്പെടെയുള്ള കാര്യങ്ങളിൽ സുതാര്യതയും തെരഞ്ഞെടുപ്പു പരിഷ്കരണവും പാർട്ടിയുടെ മുൻഗണനാ പട്ടികയിൽപ്പെടുന്ന മറ്റൊരു കാര്യമാണ്.
ബിജെപിയുടെ നയങ്ങൾ സംബന്ധിച്ചു പാർട്ടിക്കും ജനങ്ങൾക്കുമുള്ള മറ്റൊരു ഓർമപ്പെടുത്തലായിരുന്നു ഇത്. പാർട്ടിയുടെ സ്ഥാപകദിനത്തിന്റെ തലേന്നു മാത്രമല്ല ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണം ചൂടുപിടിച്ചുവരുന്പോഴാണ് അഡ്വാനിയുടെ ഈ ഓർമപ്പെടുത്തൽ എന്നതു ശ്രദ്ധേയമാണ്. അടിയന്തരാവസ്ഥയ്ക്കൊടുവിൽ നടന്ന തെരഞ്ഞെടുപ്പിനു തൊട്ടുമുന്പ് ജഗജീവൻ റാം, എച്ച്.എൻ. ബഗുഗുണ, നന്ദിനി സത്പതി തുടങ്ങിയ നേതാക്കൾ കോൺഗ്രസിൽ നിന്നു പുറത്തുവന്നതിനെ ഓർമിപ്പിക്കുന്നു ഇത്. കോൺഗ്രസിന്റെ മുല്യങ്ങളെപ്പറ്റിയും ജനാധിപത്യസ്ഥാപനങ്ങൾ നേരിടുന്ന ഭീഷണിയെപ്പറ്റിയും അന്നവർ പറഞ്ഞു.
അടിയന്തരാവസ്ഥക്കാലത്തെ ഏകാധിപത്യ പ്രവണതകളെപ്പറ്റിയും ഇന്ദിരാഗാന്ധിയെയും സഞ്ജയ് ഗാന്ധിയെയും പരാമർശിച്ചുകൊണ്ട് ഒന്നര ആളുകളുടെ ഭരണത്തെ ബഗുഗുണ വിമർശിച്ചു. ജനാധിപത്യത്തിനുവേണ്ടി നിലകൊള്ളാനായിരുന്നു രാജ്യത്തെ ജനങ്ങളോടും കോൺഗ്രസ് പാർട്ടി പ്രവർത്തകരോടും ജഗജീവൻ റാമിന്റെ ആഹ്വാനം. കോൺഗ്രസിൽനിന്ന് അദ്ദേഹം പുറത്തുവന്നതു സമാനപാത പിന്തുടരാനും ഏകാധിപത്യപ്രവണതയ്ക്കെതിരേ നിലകൊള്ളാനും പലർക്കും പ്രചോദനം നൽകി.
തെരഞ്ഞെടുപ്പ് മുന്നിൽക്കണ്ട്
പാർട്ടിപ്രവർത്തകർക്കുള്ള അഡ്വാനിയുടെ സന്ദേശം പാർട്ടിയുടെ സ്ഥാപകദിനം മുന്നിൽക്കണ്ടായിരുന്നില്ല, തെരഞ്ഞെടുപ്പ് മുന്നിൽക്കണ്ടാണ് എന്നു വ്യക്തം. ബിജെപിയുടെ നയങ്ങളെയും ആദർശങ്ങളെയും പരാമർശിച്ചുകൊണ്ട് അഡ്വാനി പറഞ്ഞു: അടിയന്തരാവസ്ഥയ്ക്കെതിരായ പോരാട്ടം അത്തരം മൂല്യങ്ങളെ സംരക്ഷിക്കാനായിരുന്നു. ബിജെപിയുടെ സീനിയർ നേതാക്കളിൽ പലരും ഇപ്പോഴത്തെ മോദി മന്ത്രിസഭയിലുള്ള ചിലരും നിരവധി മുതിർന്ന പത്രപ്രവർത്തകരും അടിയന്തരാവസ്ഥക്കാലത്ത് അഴികൾക്കുള്ളിലായിരുന്നു. അവരിൽ പലരും ഇന്നു നിശബ്ദരാണ്. അച്ചടക്കം മൂലമോ പ്രത്യാഘാതങ്ങൾ ഭയന്നോ ആയിരിക്കണമത്. ഭൂരിഭാഗം മാധ്യമങ്ങളും ഷണ്ഡത്വം പുലർത്തുന്നു. കുനിയാൻ പറയുന്പോൾ മുട്ടിലിഴയുന്നവരാണ് അവരെന്ന് അടിയന്തരാവസ്ഥക്കാലത്ത് അഡ്വാനി അവരെക്കുറിച്ചാണു പറഞ്ഞത്.
തന്റെ സന്ദേശം ക്രോഡീകരിച്ചുകൊണ്ട് അഡ്വാനി അഭ്യർഥിച്ചു: ഇന്ത്യയുടെ ജനാധിപത്യ സ്തൂപങ്ങൾ ശക്തിപ്പെടുത്താൻ നാമെല്ലാം കൂട്ടായി പരിശ്രമിക്കണമെന്നാണ് എന്റെ ആഗ്രഹം. തെരഞ്ഞെടുപ്പുകൾ ജനാധിപത്യത്തിന്റെ ഉത്സവമാണ് എന്നതു ശരിയാണ്. എന്നാൽ, ഇന്ത്യൻ ജനാധിപത്യത്തിന്റെ എല്ലാ ഓഹരിയുടമകൾക്കും- രാഷ്ട്രീയപാർട്ടികൾ, മാധ്യമങ്ങൾ, തെരഞ്ഞെടുപ്പു പ്രക്രിയക്കായി നിയോഗിക്കപ്പെട്ടിരിക്കുന്ന ഉദ്യോഗസ്ഥർ, സർവോപരി വോട്ടർമാർ- ആത്മപരിശോധനയ്ക്കുള്ള അവസരം കൂടിയാണിത്. അദ്ദേഹത്തിന്റെ സന്ദേശം വ്യക്തവും ശക്തവുമാണ്.
രാഷ്ട്രം ആദ്യം, പാർട്ടി അടുത്തത്, വ്യക്തി അവസാനം എന്നതായിരുന്നു ബ്ലോഗിലെ അഡ്വാനിയുടെ സന്ദേശത്തിന്റെ തലക്കെട്ട്. ജീവിതത്തെ നയിക്കുന്ന തത്ത്വം അതായിരിക്കണമെന്ന് അദ്ദേഹം വിശദീകരിക്കുന്നു. ഇത്തരം സന്ദർഭങ്ങളെ അഭിമുഖീകരിക്കേണ്ടി വരുന്പോൾ സാധാരണ ചെയ്യാറുള്ളതുപോലെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇത്തവണ നിശബ്ദത പാലിച്ചില്ല. അദ്ദേഹം ഇങ്ങനെ ട്വീറ്റ് ചെയ്തു: ബിജെപിയുടെ അന്തഃസത്ത എന്താണെന്ന് അഡ്വാനിജി കൃത്യമായി ക്രോഡീകരിച്ചിരിക്കുന്നു. പ്രത്യേകിച്ച് രാഷ്ട്രം ആദ്യം, പാർട്ടി അടുത്തത്, വ്യക്തി അവസാനം എന്ന മാർഗനിർദേശ മന്ത്രം. ഒരു ബിജെപി ഭാരവാഹി എന്ന നിലയിലും അഡ്വാനിജിയെപ്പോലുള്ള മഹാന്മാർ അതിനെ ശക്തിപ്പെടുത്തിയതിലും അഭിമാനിക്കുന്നു. എന്നാൽ, രാഷ്ട്രീയമായി വിയോജിപ്പു പ്രകടിപ്പിക്കുന്നവരെ ദേശവിരുദ്ധരായോ ശത്രുക്കളായോ പാർട്ടി കണ്ടിട്ടില്ല, പ്രതിയോഗികൾ മാത്രമായാണു കണ്ടിട്ടുള്ളത് എന്ന അഡ്വാനിയുടെ പരാമർശത്തിൽ മോദി നിശബ്ദത പാലിച്ചു.
സ്വദേശത്തായാലും വിദേശത്തുചെന്നു സ്പോൺസർ ചെയ്ത ജനക്കൂട്ടത്തെ അഭിസംബോധന ചെയ്യുന്പോഴായാലും പ്രതിപക്ഷത്തെ കീറിപ്പറിക്കാനാണു കിട്ടുന്ന അവസരങ്ങളെല്ലാം മോദി ഉപയോഗിച്ചത്. അതിനു കണക്കുകളെയും ചിലപ്പോൾ കെട്ടുകഥകളെയും അദ്ദേഹം ആശ്രയിച്ചു. തന്റെ രാഷ്ട്രീയ വളർച്ചയ്ക്ക് സഹായിച്ച എൽ.കെ. അഡ്വാനിയെപ്പോലുള്ള നേതാക്കളോടു പോലും മോദി നീതി കാണിച്ചില്ലെന്ന് കരുതുന്നവരുണ്ട്.
ഇന്നിന്റെ നേർചിത്രം
വയോധിക നേതാവായ അഡ്വാനി ചൂണ്ടിക്കാണിച്ച കാര്യങ്ങൾ അവഗണിക്കുന്നത് അപകടമാണ്. ജനാധിപത്യ സ്ഥാപനങ്ങളുടെയും സ്വതന്ത്ര സമൂഹത്തിന്റെയും പാർലമെന്ററി ജനാധിപത്യത്തിന്റെയും മാധ്യമങ്ങളുടെയും ആകെപ്പാടെയുള്ള വ്യവസ്ഥിതിയുടെയും വ്യക്തമായ ചിത്രമാണ് അദ്ദേഹം ചൂണ്ടിക്കാണിക്കുന്നത്. ജനാധിപത്യ സ്ഥാപനങ്ങളെയും മതേതര മൂല്യങ്ങളിൽ അധിഷ്ഠിതമായ സഹിഷ്ണുതയുള്ള സമൂഹത്തെയും ശക്തിപ്പെടുത്തുന്നതിന് രാഷ്ട്രത്തിനൊന്നടങ്കം ഉത്തരവാദിത്വമുണ്ട്, പ്രത്യേകിച്ച് വോട്ടിംഗ് സമയത്ത്.
എന്നാൽ, ദുഃഖകരമെന്നു പറയട്ടെ ഇപ്പോഴത്തെ തെരഞ്ഞെടുപ്പു പ്രചാരണത്തിൽ ഈ അപകടം അർഹിക്കുന്ന ഗൗരവത്തോടെ ചൂണ്ടിക്കാണിക്കപ്പെടുന്നില്ല. ജനാധിപത്യ ശക്തികളെ യോജിപ്പിക്കുന്നതിന് പ്രധാന ഉത്തരവാദിത്വമുള്ള പ്രതിപക്ഷം അതുവേണ്ടവിധത്തിൽ ചെയ്യുന്നില്ല. മാധ്യമങ്ങളും ഇത് അവഗണിക്കുകയാണ്. വസ്തുതകൾ വളച്ചൊടിക്കാനാണ് അവയിൽ പലതിനും താത്പര്യം.
രാജ്യത്തിന്റെ ഇപ്പോഴത്തെ അവസ്ഥയെപ്പറ്റി ബുദ്ധിജീവികൾക്കുപോലും ശരിയായ ബോധ്യമില്ല. ജുഡീഷറിയാണ് ഒരു പ്രധാന റോൾ നിർവഹിക്കുന്നത് എന്ന് അഭിമാനത്തോടെ പറയണം. തൊണ്ണൂറ്റൊന്നുകാരനായ എൽ.കെ. അഡ്വാനി ഇപ്പോഴത്തെ അവസ്ഥ രാഷ്ട്രത്തിന്റെ മുന്നിൽ അവതരിപ്പിച്ചിരിക്കുന്നു. ജനാധിപത്യ സ്ഥാപനങ്ങളെ സംരക്ഷിക്കാൻ എല്ലാവർക്കും ഉത്തരവാദിത്വമുണ്ടെന്നാണ് അദ്ദേഹം ഉദ്ബോധിപ്പിച്ചിരിക്കുന്നത്.