Sunday, May 5, 2019 12:47 AM IST
അനന്തപുരി/ദ്വിജൻ
പാക്കിസ്ഥാനിലും ശ്രീലങ്കയിലും ബംഗ്ലാദേശിലും ഫിലിപ്പീൻസിലും എല്ലാം കണ്ടതുപോലെ ഭാരതത്തിലും പൊതുതെരഞ്ഞെടുപ്പ് നിഷ്പക്ഷമായി നടക്കുന്നു എന്ന് ഉറപ്പുവരുത്തുവാൻ അന്തർദേശീയ നിരീക്ഷകരെ വിളിക്കേണ്ടിവരുന്ന അവസ്ഥയിലേക്കാണോ നമ്മുടെ നാട് നിപതിക്കുന്നത് എന്ന് ഏറെപ്പേർ ഭയപ്പെടുന്നു. നിഷ്പക്ഷവും നീതിപൂർവവുമായി തെരഞ്ഞെടുപ്പ് നടത്താൻ ഭരണഘടന വിഭാവനം ചെയ്തിരിക്കുന്ന തെരഞ്ഞെ ടുപ്പു കമ്മീഷന്റെ പ്രവർത്തനങ്ങളിൽ സംശയം തോന്നത്തക്കവിധം സുപ്രീംകോടതിക്കുപോലും നിലപാട് എടുക്കേണ്ടി വന്നു.
ഇതോടെ ജനമനസിൽ കമ്മീഷനെക്കുറിച്ചുണ്ടായിരുന്ന സന്ദേഹങ്ങൾ ഭീകരരൂപം പ്രാപിക്കുകയാണ്. കമ്മീഷന്റെ വിശ്വാസ്യത വല്ലാതെ മോശമാകുന്നു. ഭാരതത്തിൽ ഇതുവരെ നടന്നിട്ടുള്ള 16 ലോക്സഭാ തെരഞ്ഞെടുപ്പിലും കാണാത്തത്ര പക്ഷപാതം തെരഞ്ഞെടുപ്പു കമ്മീഷൻ കാണിക്കുന്നു എന്നാണ് ആശങ്ക.
പലതരം സമീപനം
തെരഞ്ഞെടുപ്പു ചട്ടങ്ങൾ ലംഘിക്കുന്നവരോടു പലതരത്തിലുള്ള സമീപനം കമ്മീഷൻ സ്വീകരിക്കുന്നു എന്നു സന്യായം ജനം സംശയിക്കുന്നു. വോട്ടിംഗ് യന്ത്രത്തിലൂടെയും അപകടകരമായ ഇടപെടലുകൾക്കുള്ള കെണികൾ ഒരുക്കപ്പെടുന്നു എന്നും സംശയിക്കുന്നവരുണ്ട്. ഇതുസംബന്ധിച്ച് ഉറപ്പുള്ള തെളിവുകളൊന്നും ഹാജരാക്കപ്പെട്ടിട്ടില്ലെങ്കിലും ശക്തമായ സംസാരമുണ്ട്.
കോണ്ഗ്രസുകാരനായ നവജോത്സിംഗ് സിദ്ദു, സമാജ് വാദി പാർട്ടിക്കാരനായ അസം ഖാൻ, ഭാരതീയ ജനതാപാർട്ടിയിലെ മേനക ഗാന്ധി, യോഗി ആദിത്യനാഥ്, പ്രജ്ഞസിംഗ് തുടങ്ങിയവർക്കെതിരേ തെരഞ്ഞെടുപ്പു ചട്ട ലംഘനത്തിന് നടപടി എടുത്ത കമ്മീഷൻ അതേ ആരോപണങ്ങളുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ബിജെപി ദേശീയ അധ്യക്ഷൻ അമിത്ഷായ്ക്കും എതിരേ ഒന്നും ചെയ്യാത്തതാണ് സാധാരണക്കാരെ ഭയപ്പെടുത്തുന്നത്.
ജയിപ്പിക്കാൻ ഒരു റഫറിയോ?
പതിനേഴാമത് ലോക്സഭാ തെരഞ്ഞെടുപ്പിന്റെ പ്രഖ്യാപനം വന്നത് 2019 മാർച്ച് 10നാണ്. തെരഞ്ഞെടുപ്പു തീയതി ബിജെപിക്കാർ നേരത്തെ പ്രഖ്യാപിച്ചു എന്ന ആക്ഷേപം പലകുറി ഉണ്ടായതാണ്. അതായതു തെരഞ്ഞെടുപ്പ്ചട്ടം നിലിവിൽ വരുന്നതിനെക്കുറിച്ച് മുൻകൂട്ടി അറിഞ്ഞ് ജനോപകാരപ്രദമായ പരിപാടികൾ തെരക്കിട്ടു പ്രഖ്യാപിക്കുവാൻ അവർക്ക് അവസരം കൊടുത്തു എന്നു സാരം.
2019 മാർച്ച് 10നു തെരഞ്ഞെടുപ്പ് പെരുമാറ്റ ച്ചട്ടം പ്രാബല്യത്തിൽ വന്നു. പീന്നീടു സർക്കാരിനു നയപരമായോ ജനക്ഷേമകരമായി പോലുമോ പുതിയ നടപടികൾ സ്വീകരിച്ചുകൂടാ എന്നാണു ചട്ടവും കീഴ്വഴക്കവും. എന്തു ചെയ്യണമെങ്കിലും തെരഞ്ഞെടുപ്പു കമ്മീഷന്റെ അനുമതി വേണം. എന്നാൽ, അങ്ങനെ ഒന്നുമല്ല ഇപ്പോൾ കാണുന്നത്.
ടി.എൻ. ശേഷൻ
1990 മുതൽ 1996 വരെ ഭാരതത്തിലെ മുഖ്യ തെരഞ്ഞെടുപ്പു കമ്മീഷണറായിരുന്ന ടി.എൻ. ശേഷൻ കുറിച്ച തിളക്കമുള്ള ഒരു മാതൃകയാണ് ഇക്കാര്യത്തിൽ ജനങ്ങളുടെ മനസിൽ നിറഞ്ഞുനിൽക്കുന്നത്. കോണ്ഗ്രസ് ഭരണകാലത്ത് കാബിനറ്റ് സെക്രട്ടറിയായി പ്രവർത്തിച്ച അദ്ദേഹത്തെ ചന്ദ്രശേഖർ സർക്കാരാണ് മുഖ്യ തെരഞ്ഞെടുപ്പു കമ്മീഷണറാക്കിയത്. നിയമനിർമാണസഭയിലെത്താൻ ചട്ടവിരുദ്ധമായ ഒരു പ്രവൃത്തിക്കും ആരെയും അനുവദിക്കില്ലെന്ന് ശാഠ്യം പിടിക്കുകയും അതു നടപ്പാക്കുകയും ചെയ്ത ഉരുക്കുമനുഷ്യനായിരുന്നു ശേഷൻ. തെരഞ്ഞെടുപ്പു ചട്ടങ്ങൾ പാലിക്കുന്നുണ്ടോ എന്ന് കണ്ണിൽ എണ്ണയൊഴിച്ച് നിർഭയം നോക്കിയിരുന്നു അദ്ദേഹം.
തെരഞ്ഞെടുപ്പു മുന്നിൽക്കണ്ട് അഞ്ചു സംസ്ഥാന മുഖ്യമന്ത്രിമാർ നടത്തിയ കൂട്ടസ്ഥലമാറ്റങ്ങളും ജനപ്രിയ പ്രഖ്യാപനങ്ങളും അദ്ദേഹം പിൻവലിപ്പിച്ചു. ബിജെപിയുടെ ചിഹ്നം സംബന്ധിച്ച കാര്യത്തിലും അദ്ദേഹം അതികർക്കശമായ നിലപാടെടുത്തു. എന്നിട്ടും മുക്തർ അബ്ബാസ് നക്വി പറഞ്ഞു: ശരിക്കും സീസറുടെ ഭാര്യ.. അതായത് സംശയത്തിന് അതീതയായവൾ. ആ കമ്മീഷനെ വാഴ്ത്തിയവർ ഈ കമ്മീഷനെക്കുറിച്ച് എന്താവുമോ പറയുക?
കേന്ദ്രമന്ത്രിമാർ തെരഞ്ഞെടുപ്പു മുന്നിൽക്കണ്ടു കൊടുത്ത എൽപിജി കണക്ഷനുകളും ടെലിഫോണ് കണക്ഷനുകളും ശേഷൻ റദ്ദാക്കി. ക്രമസമാധാന തകരാറിനു സംസ്ഥാന സർക്കാരുകളെ മുൾമുനയിൽ നിർത്തി. കള്ളവോട്ടും വോട്ടുതട്ടിപ്പും നടന്ന മണ്ഡലങ്ങളിലെ തെരഞ്ഞെടുപ്പു റദ്ദാക്കി. പിൽക്കാലത്ത് പ്രധാനമന്ത്രിയായ ഐ.കെ. ഗുജ്റാളിന്റെ മണ്ഡലത്തിൽ നടന്ന വോട്ടെടുപ്പു പോലും ശേഷൻ റദ്ദാക്കി. സർക്കാരുമായി ഏറ്റുമുട്ടിയാണ് അദ്ദേഹം തെരഞ്ഞെടുപ്പു ചട്ടങ്ങൾ പാലിച്ചത്. കീഴടക്കാനാവാത്ത ശക്തി അനക്കാനാവാത്ത ഒന്നിനെ നേരിടുന്പോൾ രണ്ടിൽ ഒന്നിനു കീഴടങ്ങേണ്ടി വരും എന്നതായിരുന്നു ശേഷന്റെ പ്രമാണം.
തെരഞ്ഞെടുപ്പ് പ്രചാരണത്തിനു വിനിയോഗിക്കാനാവുന്ന തുകയുടെ പരിധി അദ്ദേഹം കർക്കശമായി നടപ്പാക്കി. ഒൗദ്യോഗിസ സംവിധാനങ്ങൾ പ്രചാരണത്തിനായി ഉപയോഗിക്കുന്നതിനും ധീരമായി പിടിവീഴ്ത്തി. വർഗീയചിന്ത ഉയർത്തുന്ന പ്രചാരണങ്ങളെയും കർക്കശമായി നേരിട്ടു. ആരാധനാലയങ്ങളിൽ പ്രചാരണം പാടില്ല, വലിയ ഉച്ചഭാഷിണികളും കോളാന്പികളും പാടില്ല, ഭിത്തികളിൽ ഉടമയുടെ അനുമതി കൂടാതെ എഴുതാൻ പാടില്ല തുടങ്ങി അദ്ദേഹം കർക്കശമാക്കിയ വ്യവസ്ഥകൾ ഭാരതം അക്ഷരശ്ശ പാലിച്ചു തുടങ്ങി. അക്കാലത്ത് തെരഞ്ഞെടുപ്പുചട്ടം ലംഘിക്കാൻ ശേഷൻ ആരെയും അനുവദിച്ചില്ല, എന്നല്ല ആരും അതിനു ധൈര്യപ്പെട്ടില്ല എന്നതാണു വിഷയം.
ഇന്നത്തെ കമ്മീഷൻ
ഇപ്പോഴത്തെ തെരഞ്ഞെടുപ്പു കമ്മീഷന്റെ രീതികൾ കാണുന്പോഴാണ് ശേഷൻ ഉണ്ടായിരുന്നെങ്കിൽ എന്നു ജനം കൊതിച്ചുപോകുന്നത്. മുഖ്യമന്ത്രിമാരും ഗവർണർമാരും പ്രധാനമന്ത്രിയും വരെ തെരഞ്ഞെടുപ്പു ചട്ടങ്ങൾ മനഃപൂർവം ലംഘിക്കുകയാണ്. തെരഞ്ഞെടുപ്പു കമ്മീഷൻ മൗനത്തിന്റെ വല്മീകത്തിലും.
പ്രധാനമന്ത്രി മോദി എത്ര തീവ്രമായ വർഗീയതയാണു പ്രസംഗിക്കുന്നത്. ഹിന്ദുക്കളെ രാഹുൽ തീവ്രവാദികളായി കരുതുന്നു എന്നും അതുകൊണ്ടാണു മുസ്ലിംകളുടെ വോട്ടു നോക്കി വയനാട്ടിൽ എത്തിയതെന്നും അദ്ദേഹം പറഞ്ഞു. പുൽവാമയിലെയും ബാലാക്കോട്ടിലെയും വീരജവാന്മാരെ ഓർത്ത് അദ്ദേഹം ബിജെപിക്കു വോട്ടു ചോദിച്ചു. പ്രതിരോധചിത്രങ്ങളോ സേനയുടെ പടങ്ങളോ വോട്ടു തേടാൻ ഉപയോഗിക്കരുത് എന്ന കമ്മീഷന്റെ വിലക്ക് മനഃപൂർവം ലംഘിച്ചു.
മോദി നടത്തുന്ന ആരോപണങ്ങളുടെ നേരറിയാൻ ശബരിമലയെക്കുറിച്ച് പറഞ്ഞതു മാത്രം വായിച്ചാൽ മതി. ക്ഷേത്രാചാരങ്ങൾ വിശ്വാസികളുടെയും മതനേതാക്കളുടെയും തീരുമാനം അനുസരിച്ചാവണം എന്ന് നിലപാടെടുത്ത ലീഗ് ശബരിമല വിഷയത്തിൽ ഹിന്ദുക്കൾക്കെതിരേ കളിച്ചു എന്ന മട്ടിലാണ് മോദി പറഞ്ഞത്! അതാണു മോദിയുടെ സത്യം!
തെരഞ്ഞെടുപ്പ് ചട്ടങ്ങൾ ലംഘിക്കപ്പെടുന്നതിനെതിരേ കോണ്ഗ്രസ് പരാതിയുമായി കമ്മീഷനെ സമീപിച്ചു. കമ്മീഷനു പരിശോധിക്കാൻ സമയം കിട്ടിയില്ല പോലും. എന്താണ് അവരുടെ പണി എന്ന് ജനം ചോദിക്കുന്നു. എന്നാൽ, രാഹുൽ ഗാന്ധിക്കെതിരേ ഏപ്രിൽ 27നു കൊടുത്ത പരാതിയിൽ മേയ് ഒന്നിന് തന്നെ നോട്ടീസ് അയയ്ക്കുന്നു. അതിന് എങ്ങനെ സമയം കിട്ടി? പരാതി കൊടുത്ത് 40 ദിവസമായിട്ടും നടപടി ഇല്ലാത്തതു കൊണ്ട് കോണ്ഗ്രസ് തെരഞ്ഞെടുപ്പ് കമ്മീഷനെതിരേ സുപ്രീംകോടതിയെ സമീപിച്ചു. ചട്ടലംഘനം സംബന്ധിച്ച് തീരുമാനങ്ങൾ എന്നെങ്കിലും ഉണ്ടായതുകൊണ്ടായില്ല. സമയബന്ധിതമായി ഉണ്ടാവണം. ഇതറിയാത്തവരൊന്നുമല്ല കമ്മീഷനിലുള്ളത്. എന്നിട്ടും...
വായടപ്പിക്കുന്നു
തെരഞ്ഞെടുപ്പു കമ്മീഷനെയും കോടതിയെയും മറയാക്കി ബിജെപി കോണ്ഗ്രസിന്റെ വായടപ്പിക്കാൻ നോക്കുന്നതും കൗതുകകരമാണ്. ഗുജറാത്ത് കലാപത്തെ തുടർന്ന് ഗുജറാത്തിൽ കടക്കാൻ പോലും അനുമതി ഇല്ലാതിരുന്ന അമിത് ഷാ കൊലക്കേസിൽ പ്രതിയായിരുന്നു എന്ന് പറഞ്ഞതിന് ബിജെപി പരാതിയുമായി എത്തി. അത് ആർക്കും നിഷേധിക്കാനാവാത്ത സത്യമായിരുന്നതുകൊണ്ട് രാഹുലിനെതിരായ പരാതി കമ്മീഷൻ തള്ളി. മോദിക്കെതിരേ ഉള്ള പരാതികൾ തള്ളിയതുപോലെ രാഹുലിനെതിരായ പരാതിയും തള്ളുന്നുണ്ട് എന്നു ന്യായീകരിക്കുന്നവർ ആരോപണത്തിന്റെ കാന്പിനെക്കുറിച്ചും നോക്കണം.
റഫാൽ കേസിൽ സുപ്രീംകോടതി വീണ്ടും വാദം കേൾക്കുന്നതിനെ തെറ്റായി വ്യാഖ്യാനിച്ചതിനു സുപ്രീംകോടതിയിൽ രാഹുലിനെതിരേ കോടതി അലക്ഷ്യ കേസ് കൊടുത്തിരിക്കുകയാണവർ. രാഹുലിന്റെ പൗരത്വം പോലും അവർ ചോദ്യം ചെയ്യുന്നു. തെരഞ്ഞെടുപ്പ് ഒരു പോരാട്ടമാണ്. പോരാടുന്നവർ സാധ്യമായ എല്ലാ ആയുധങ്ങളും ഉപയോഗിക്കുന്നതിൽ ന്യായമുണ്ട്. എന്നാൽ റഫറി ഫൗൾ കണ്ടിട്ടും കണ്ടില്ലെന്ന് നടിക്കുന്നതും ഫൗളല്ലെന്ന് വിധിക്കുന്നതും വല്ലാത്ത അപകടകരമാണ്. ജനം കളിക്കളം കൈയേറുന്നതൊക്കെ അപ്പോഴാണ്.
സർജിക്കൽ സ്ട്രൈക്ക്
പാക്കിസ്ഥാനിൽ ഭാരതസേന നടത്തിയ ഒരു സർജിക്കൽ സ്ട്രൈക്കിന്റെ പേരിൽ വോട്ടു ചോദിക്കുന്ന മോദിയോട് ഇത്തരം ആറു സർജിക്കൽ സ്ട്രൈക്കുകൾ യുപിഎ ഭരണകാലത്ത് നടത്തിയ കഥയും രണ്ടു സ്ട്രൈക്കുകൾ വാജ്പേയി സർക്കാരിന്റെ കാലത്തു നടത്തിയ കഥകളും ഓർമിപ്പിച്ചുകൊണ്ട് കോണ്ഗ്രസ് ഉപദേശിക്കുന്നു, ഇത്തരം സംഭവങ്ങൾ വോട്ടു നേടാനുള്ളവയല്ല, രാജ്യസേവനമാണ് എന്ന്. വേറൊന്നും പറയാനില്ലാത്തവർ എന്തു ചെയ്യും എന്നുകൂടി കോണ്ഗ്രസ് പറഞ്ഞുകൊടുക്കട്ടെ.
കേരളത്തിലെ കള്ള വോട്ട്
കേരളത്തിൽ തികച്ചും സമാധാനപരമായി നടന്ന വോട്ടെടുപ്പിൽ സഖാക്കളും മറ്റുള്ളവരും വളരെ തന്ത്രപൂർവം കള്ളവോട്ട് ചെയ്തതിന്റെ കഥകൾ പുറത്തുവന്നു തുടങ്ങി. വെബ് കാസ്റ്റിന് ഇത്തരം ഒരു കുഴപ്പം ഉണ്ടാകുമെന്ന് സഖാക്കൾ കരുതിയില്ല. ഇനി വീണിടത്തുകിടന്നുള്ള ഉരുളലാണ്. ഞങ്ങൾ മാത്രമല്ല നിങ്ങളും ചെയ്തു എന്നാണ് ഇതേക്കുറിച്ച് സിപിഎമ്മിനുള്ള മറുപടി. ഉദാഹരണമായി അവർ കൊണ്ടു വന്ന വീഡിയോ ആകെ എഡിറ്റ് ചെയ്തതാണെന്ന് ആർക്കും മനസിലാകും. ആ വീഡിയോ എഡിറ്റ് ചെയ്തതായതുകൊണ്ട് ലീഗുകാർ കള്ളവോട്ട് ചെയ്തില്ല എന്നില്ല.
എല്ലാം അന്വേഷിക്കുന്നതായി ഒരു ചിന്ത എങ്കിലും ജനത്തിനുണ്ട്. പൊന്നാനിയിൽ മുന്നണിക്കാരു സഹായിക്കാത്തതിനെക്കുറിച്ച് ഇടതുമുന്നണിയുടെ അൻവറിനു മാത്രമല്ല വലതുമുന്നണിയിലെ ലീഗിനും ഉണ്ട് പരാതി. പൊന്നാനിക്കാർ എന്തേ ഇങ്ങനെ മുന്നണി നോക്കാതെ സ്ഥാനാർഥിയെ വഞ്ചിച്ചു! എന്നിട്ടും രണ്ടു കൂട്ടരും ജയം അവകാശപ്പെടുന്നും ഉണ്ട്.