Monday, September 23, 2019 12:42 AM IST
വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ രാഷ്ട്രീയം നിരോധിച്ച ഹൈക്കോടതി ഉത്തരവ് മറികടക്കാന്‍ സർക്കാർ നിയമനിർമാണം നടത്തുന്നു എന്ന വാർത്ത പൊതുസമൂഹത്തിൽ വലിയ ആശങ്കകൾ സൃഷ്ടിച്ചിട്ടുണ്ട്. ജസ്റ്റീസ് കെ.കെ. ദിനേശൻ കമ്മിറ്റിയുടെ ശിപാർശകളുടെ അടിസ്ഥാനത്തിൽ തയാറാക്കിയ, "കേരള വിദ്യാർഥി സംഘടനകൾ രജിസ്റ്റർ ചെയ്യലും വിദ്യാർഥി പരാതിപരിഹാര കമ്മീഷൻ രൂപവത്കരണവും’ (2019) എന്ന പേരിലുള്ള കരടുബില്ലാണ് ഓർഡിനൻസായി വരിക. വിദ്യാര്‍ഥി സംഘടനകള്‍ക്കു നിയമപ്രാബല്യം നല്‍കാനുള്ള ലക്ഷ്യത്തോടെയാണ് ഓര്‍ഡിനന്‍സിനു രൂപംനല്കുന്നത്. വിദ്യാര്‍ഥികളും മാനേജ്മെന്റുകളും തമ്മിലുള്ള തര്‍ക്കപരിഹാരത്തിനു ഹൈക്കോടതിയില്‍നിന്നു റിട്ടയര്‍ ചെയ്ത ജഡ്ജി അധ്യക്ഷനായ കമ്മീഷനെ നിയമിക്കാനും ഓര്‍ഡിനന്‍സില്‍ വ്യവസ്ഥ ചെയ്യുന്നുണ്ട്. പരാതികള്‍ കേട്ടു പരിഹാരം നിര്‍ദേശിക്കാനും ചട്ടം ലംഘിക്കുന്ന മാനേജ്മെന്റുകള്‍ക്കു പിഴ ചുമത്താനും കമ്മീഷന് അധികാരമുണ്ടായിരിക്കും.
നിരവധി കോടതിവിധികളിലൂടെ നിരോധിക്കപ്പെട്ട കാമ്പസ് രാഷ്ട്രീയം എതിർപ്പുകളെ മറികടന്നുകൊണ്ടു നിയമവിധേയമാക്കാനാണു സർക്കാർ ആലോചിക്കുന്നത്. കാമ്പസ് രാഷ്ട്രീയ പ്രവർത്തനങ്ങൾക്കു നിയമ പ്രാബല്യം നൽകുന്നതിന് ഓർഡിനൻസ് ഇറക്കാൻ സർക്കാർ നടത്തുന്ന നീക്കം കേരളത്തിലെ പൊതുസമൂഹത്തോടും വിദ്യാഭ്യാസ മേഖലയോടും കോടതിവിധികളോടുമുള്ള വെല്ലുവിളിയാണെന്ന ശക്തമായ വിമർശനം ഉയർന്നുകഴിഞ്ഞു. കേരളത്തിലെ വിദ്യാഭ്യാസ മേഖലയെ തകർക്കാനും കൂടുതൽ രാഷ്ട്രീയവത്കരിക്കാനുമുള്ള സർക്കാരിന്റെ ഈ നീക്കത്തിനെതിരേ വിദ്യാഭ്യാസ-സാംസ്കാരിക പ്രവർത്തകർ രംഗത്തുവരണമെന്ന ആഹ്വാനമാണ് കെസിബിസി വിദ്യാഭ്യാസ കമ്മീഷൻ നൽകിയിരിക്കുന്നത്.
കേരളത്തിലെ കലാലയങ്ങളിൽ കാമ്പസ് രാഷ്ട്രീയം നിരോധിച്ച കേരള ഹൈക്കോടതിയുടെ ഉത്തരവ് കഴിഞ്ഞ 16 വര്‍ഷമായി നിലനില്‍ക്കുന്നുണ്ട്. കലാലയങ്ങളില്‍ രാഷ്ട്രീയം നിരോധിക്കുന്നതു സംബന്ധിച്ചു കേരള ഹൈക്കോടതി പലതവണ ശക്തമായ നിരീക്ഷണങ്ങള്‍ നടത്തുകയുണ്ടായി. കലാലയങ്ങളില്‍ രാഷ്ട്രീയവും പഠനവും ഒന്നിച്ചുവേണ്ടെന്നും വിദ്യാര്‍ഥി സംഘടനകള്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളെ "ഹൈജാക്ക്’ ചെയ്യുന്നത് അനുവദിക്കാനാവില്ല എന്നുമായിരുന്നു കോടതി നടത്തിയ പരാമര്‍ശനങ്ങളുടെ കാതല്‍. കലാലയ രാഷ്ട്രീയം വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ അക്കാദമിക് അന്തരീക്ഷം തകര്‍ക്കുമെന്ന കാഴ്ചപ്പാടിന്റെ അടിസ്ഥാനത്തിലാണ് കോടതി കലാലയ രാഷ്ട്രീയത്തിനെതിരേ ശക്തമായ നിലപാട് സ്വീകരിച്ചത്. കൂടാതെ കലാലയങ്ങള്‍ കേന്ദ്രീകരിച്ചു നടക്കുന്ന അക്രമ രാഷ്ട്രീയവും കോടതിയുടെ ഉത്തരവില്‍ നിരീക്ഷിച്ചിരുന്നു.
കാമ്പസ് രാഷ്ട്രീയം നിരോധിച്ചുകൊണ്ടും കോളജ് യൂണിയന് തെരഞ്ഞെടുപ്പിനു മാര്‍ഗനിര്‍ദേശം പുറപ്പെടുവിച്ചുകൊണ്ടും ജസ്റ്റീസ് കെ.എസ്. രാധാകൃഷ്ണന്റെ നേതൃത്വത്തിലുള്ള ഡിവിഷന് ബെഞ്ചാണു വിധി പറഞ്ഞത്. കോളജിൽ രാഷ്ട്രീയപ്രവർത്തനം നിരോധിക്കാനും അനൗദ്യോഗിക സംഘടനാ യോഗങ്ങൾ വിലക്കാനുമുള്ള അധികാരം മാനേജ്മെന്റുകൾക്ക് ഉണ്ടെന്നായിരുന്നു ആ കേസിലെ വിധി. കലാലയ രാഷ്ട്രീയം നിയന്ത്രിക്കാനുള്ള ചട്ടവും മാർഗനിർദേശവും തയാറാക്കി നടപ്പാക്കാൻ കോടതി നിർദേശിച്ചിരുന്നു.
ക്രിമിനൽ കേസിൽ ഉൾപ്പെടുന്ന വിദ്യാർഥികൾക്കെതിരേ നടപടി ആവശ്യമെങ്കിൽ, കോളജ് അധികൃതരുടെ അനുവാദത്തിനു കാത്തുനിൽക്കാതെ പോലീസിനു കാമ്പസിൽ കടക്കാമെന്നു 2003 ഒക്ടോബറിൽ ഹൈക്കോടതി വ്യക്തമാക്കി. വിദ്യാർഥി രാഷ്ട്രീയത്തിനു കൂടുതൽ പ്രഹരമേൽപ്പിക്കുന്ന വിധിയാണു 2004 ഫെബ്രുവരിയിൽ ഹൈക്കോടതിയുടെ അതേ ബെഞ്ചിൽനിന്നുതന്നെ ഉണ്ടായത്. ഈ വിധിയിലൂടെ സമരം, ഘെരാവോ, ധർണ, ബന്ദ് തുടങ്ങിയവ കലാലയങ്ങളില്‍ നിയമവിരുദ്ധമായി പ്രഖ്യാപിച്ചു. 2006 ഡിസംബറിൽ കലാലയങ്ങളിൽ വിദ്യാർഥി സംഘടനാ പ്രവർത്തനം നിരോധിച്ചുകൊണ്ടുള്ള ഹൈക്കോടതിയുടെ വിധി ഉണ്ടായി.
ലിംഗ്ദോ കമ്മിറ്റി മാര്‍ഗരേഖ
കാമ്പസുകളിലെ തെരഞ്ഞെടുപ്പു രീതികള്‍ക്ക് ഒരു മാര്‍ഗരേഖ ഉണ്ടാക്കാന്‍ 2006ല്‍ സുപ്രീംകോടതിയുടെ മേല്‍നോട്ടത്തില്‍ നിയോഗിക്കപ്പെട്ട ലിംഗ്ദോ കമ്മിറ്റി കാമ്പസുകളില്‍ പ്രസിഡന്‍ഷ്യല്‍ രീതിയിലുള്ള തെരഞ്ഞെടുപ്പുകള്‍ നടത്താന്‍ പാടില്ല എന്നും പോസ്റ്ററുകള്‍ പതിക്കുന്നതും പ്രകടനങ്ങള്‍ നടത്തുന്നതും നിരോധിക്കണമെന്നും നിര്‍ദേശിച്ചു.
കാമ്പസിൽ സംഘടനകളുടെ ബാനറുകളും കൊടികളും കര്‍ശനമായി നിരോധിച്ചുകൊണ്ടു 2013ല്‍ കോടതി വിധി പറഞ്ഞു. വിദ്യാര്‍ഥി സംഘടനകളുടെ നിയമവിരുദ്ധമായ പ്രവര്‍ത്തനങ്ങള്‍ തടയാന്‍ സാധിച്ചില്ലെങ്കില്‍ സര്‍ക്കാര്‍ കലാലയ രാഷ്ട്രീയം നിരോധിക്കണമെന്ന് ചീഫ് ജസ്റ്റീസ് മഞ്ജുള ചെല്ലൂര്‍, ജസ്റ്റീസ് എ.എം. ഷെഫീക് എന്നിവരടങ്ങിയ ഡിവിഷന് ബെഞ്ച് 2013ല്‍ തന്നെ മറ്റൊരു കേസില്‍ വിധി പറഞ്ഞിരുന്നു. 2018 ജൂലൈ 18 ന് മഹാരാജാസ് കോളജ് വിദ്യാര്‍ഥി അഭിമന്യുവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ടു കലാലയ രാഷ്ട്രീയം നിരോധിക്കണമെന്ന കേസ് പരിഗണിക്കുമ്പോള്‍ കലാലയങ്ങളില്‍ രാഷ്ട്രീയം നിരോധിച്ചുകൊണ്ടുള്ള മുന്‍പിലത്തെ വിധി ശക്തമായിത്തന്നെ നടപ്പിലാക്കണമെന്നു കോടതി ആവശ്യപ്പെട്ടിരുന്നു.
കാമ്പസ് രാഷ്ട്രീയം നിരോധിക്കണമെന്നതുൾപ്പെടെയുള്ള ഒരുകൂട്ടം ഹർജികളിൽ സർക്കാർ മൂന്നാഴ്ചയ്ക്കകം വിശദീകരണപത്രിക സമർപ്പിക്കണമെന്ന് ഹൈക്കോടതി ഈ വര്‍ഷം ജൂലൈയില്‍ ഉത്തരവിട്ടിരുന്നു. തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജ് സംഭവവുമായി ബന്ധപ്പെട്ട ഹര്‍ജികളും ഇക്കൂട്ടത്തിലുണ്ട്. ഇത്തരത്തില്‍ നിരവധി തവണ കലാലയ രാഷ്ട്രീയത്തിനെതിരേ കോടതികളുടെ ഭാഗത്തുനിന്ന് ഉണ്ടായ പ്രതികൂല പരാമര്‍ശങ്ങളും വിധികളും മറികടക്കുന്നതിന് ഒരു ഉപായമായി ആണത്രേ കലാലയ രാഷ്ട്രീയത്തിന് നിയമസാധുത നല്കുന്ന പുതിയ നിയമനിര്‍മാണവുമായി സര്‍ക്കാര്‍ രംഗത്തുവരുന്നത്.
ഇതിനു തെരഞ്ഞെടുത്ത സമയവും ശ്രദ്ധേയമാണ്. തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജുമായി ബന്ധപ്പെട്ടു കലാലയ രാഷ്ട്രീയത്തിനെതിരേ പൊതുസമൂഹത്തില്‍ വലിയ വിമര്‍ശനമാണ് ഇപ്പോള്‍ നിലനില്‍ക്കുന്നത്. യൂണിവേഴ്സിറ്റി കോളജ് സംഭവത്തിൽ പുറത്തുവന്നതു കലാലയ രാഷ്ട്രീയത്തിന്റെ ഏറ്റവും വികൃതമായ മുഖമാണ്. യൂണിവേഴ്സിറ്റി കോളേജ് ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ "സേവ് യൂണിവേഴ്സിറ്റി കോളജ് കാമ്പെയ്ൻ കമ്മിറ്റി’ രൂപീകരിച്ച ജസ്റ്റീസ് ഷംസുദീൻ കമ്മീഷൻ ഞെട്ടിക്കുന്ന വിവരങ്ങളാണ് സംസ്ഥാനത്തെ വിവിധ കാമ്പസുകളിലും പുറത്തുമായി തെളിവെടുപ്പ് നടത്തി പുറത്തുകൊണ്ടുവന്നത്.
ഒരു കൂട്ടർ മാത്രം മതി!
വിദ്യാര്‍ഥി സംഘടനകള്‍ കുത്തകയാക്കിവച്ചിരിക്കുന്ന പല കോളജുകളിലും വിദ്യാര്‍ഥികള്‍ക്കു പരാതി നല്കാന് പോലും കഴിയാത്ത സാഹചര്യമുണ്ട്. യൂണിയന് തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ പോലും അനുവദിക്കാത്ത സാഹചര്യമുണ്ടെന്നും കമ്മീഷന് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നു. കക്ഷിരാഷ്ട്രീയം മാത്രമായി അധ്യാപക സംഘടനകള്‍ അധഃപതിച്ചെന്നും റിപ്പോര്‍ട്ടില്‍ കുറ്റപ്പെടുത്തുന്നു. തിരുവനന്തപുരത്തെ യൂണിവേഴ്സിറ്റി കോളജ്, ആർട്സ് കോളജ്, എറണാകുളത്തെ മഹാരാജാസ് കോളജ്, കോഴിക്കോട്ടെ മടപ്പള്ളി കോളജ് എന്നിവിടങ്ങളിൽ യൂണിയൻ ഓഫീസുകൾ ഇടിമുറികളായി പ്രവർത്തിക്കുന്നുണ്ടെന്നാണ് കമ്മീഷൻ കണ്ടെത്തിയിരിക്കുന്നത്. കേരളത്തിലെ കാമ്പസുകളിൽ ഗുരുതരമായ മനുഷ്യാവകാശ ധ്വംസനങ്ങൾ ഉണ്ടാകുന്നുണ്ടെന്നും അതിനു ഗുരുതരമായ സ്വഭാവംതന്നെ കൈവന്നുവെന്നും കമ്മീഷൻ തെളിവെടുപ്പില്‍ കണ്ടെത്തി.
വിദ്യാര്‍ഥികളുടെ സാമൂഹിക പ്രതിബദ്ധത ഉറപ്പിക്കാനും അവരെ ഉത്തമ പൗരന്മാരായി വളര്‍ത്താനും കലാലയ രാഷ്ട്രീയം ആവശ്യമാണ്, റാഗിംഗ് തുടങ്ങിയ പ്രശ്നങ്ങളും വര്‍ഗീയതയും കാമ്പസുകളില്‍നിന്ന് അകറ്റാന്‍ കാമ്പസ് രാഷ്ട്രീയം സഹായിക്കും, കലാലയ രാഷ്ട്രീയത്തിലൂടെയാണു നമ്മുടെ നാട്ടില്‍ രാഷ്ട്രീയ നേതാക്കന്മാര് വളര്‍ന്നു വരുന്നത്, കലാലയങ്ങളെ സര്‍ഗാത്മകതയുടെ പൂന്തോട്ടമാക്കാന്‍ കലാലയ രാഷ്ട്രീയം അനിവാര്യമാണ് തുടങ്ങിയ പല ന്യായങ്ങളും കലാലയരാഷ്ട്രീയത്തിന് അനുകൂലമായി ഉയരുമെങ്കിലും അതിനു നേര്‍വിപരീതമായ കാര്യങ്ങളാണ് ഇന്നു നമ്മുടെ കലാലയങ്ങളില്‍ സംഭവിക്കുന്നത്. വ്യത്യസ്തമായ രാഷ്ട്രീയ അഭിപ്രായമുള്ള സഹപാഠികളെ വെറുക്കാന്‍ പഠിക്കുന്നതും അവരുടെ അഭിപ്രായങ്ങളെ അക്രമത്തിലൂടെ അടിച്ചമര്‍ത്താന്‍ ശ്രമിക്കുന്നതുമാണോ നമ്മുടെ കലാലയങ്ങള്‍ പകര്ന്നുനല്കുന്ന സാമൂഹിക പ്രതിബദ്ധത? വ്യത്യസ്ത രാഷ്ട്രീയ കാഴ്ചപ്പാടുകള്‍ പുലര്‍ത്തുന്ന സഹപാഠികളുടെ നെഞ്ചില്‍ കൊലക്കത്തി കുത്തിയിറക്കുന്നതാണോ കലാലയങ്ങള്‍ പകര്ന്നുനല്കുന്ന സര്‍ഗാത്മകത? കാമ്പസുകളെ പാര്‍ട്ടി ഗ്രാമങ്ങളാക്കുന്നതും ഇതര വിദ്യാര്‍ഥി പ്രസ്ഥാനങ്ങള്‍ക്കു പ്രവര്‍ത്തനാനുമതി നിഷേധിക്കുന്നതും സ്വന്തം സംഘടനയിലെ പ്രവര്‍ത്തകരെപ്പോലും ചവിട്ടിയൊതുക്കുന്നതിന് ഇടിമുറികള്‍ തീര്ക്കുന്നതുമാണോ കലാലയങ്ങള്‍ പകരുന്ന ജനാധിപത്യബോധം?
ഇന്നത്തെ കലാലയരാഷ്ട്രീയത്തെ പൊതുസമൂഹം വെറുക്കുന്നുവെങ്കില്‍ അതിന് ഉത്തരവാദികള്‍ കലാലയത്തെ കലാപരാഷ്ട്രീയത്തിന്റെ പുത്തന്‍ ഭൂമിക ആക്കിത്തീര്‍ക്കുന്ന വിദ്യാര്‍ഥി സംഘടനകള്‍ മാത്രമാണ്. ജനവികാരത്തെ മറന്നുകൊണ്ടു കലാലയങ്ങളെ വീണ്ടും കലാപശാലകളാക്കാനും സര്‍വാധിപത്യ രാഷ്ട്രീയത്തിന്റെ പരീക്ഷണശാലകളാക്കാനുമാണ് പുതിയ നിയമനിര്‍മാണത്തിലൂടെ സര്‍ക്കാരിന്റെ നീക്കമെങ്കില്‍ അതു കേരളത്തിന്റെ വിദ്യാഭ്യാസ മേഖലയുടെ ഗുണനിലവാര തകര്‍ച്ചയ്ക്കുള്ള മറ്റൊരു തലതിരിഞ്ഞ തീരുമാനമായി കാലം വിലയിരുത്തും.
പ്രഫ. റോണി കെ. ബേബി