Monday, November 25, 2019 12:02 AM IST
ഉള്ളതു പറഞ്ഞാല് / കെ. ഗോപാലകൃഷ്ണൻ
പ്രണയത്തിലും യുദ്ധത്തിലും എല്ലാം അനുവദനീയമാണ് എന്നാണു പഴമൊഴി. എന്നാൽ, ഒരു തെരഞ്ഞെടുപ്പിനുശേഷം അധികാരത്തിനുവേണ്ടി മൽപ്പിടിത്തം നടത്തുന്നതിനിടെ സുഹൃത്തുക്കൾ ശത്രുക്കളായി മാറിയാൽ അത് അതിന്റെ ഏറ്റവും മോശം രൂപം പ്രാപിക്കും. ഒരു ചാൻസും ഇല്ലാത്തവിധം പഴുതടയ്ക്കും. ഒരു സാധ്യതയും കളയുകയുമില്ല. എല്ലാ വൃത്തികെട്ട മാർഗങ്ങളും ഉപയോഗിക്കുന്നു. ആരെയും നാണിപ്പിക്കുന്ന ആരോപണങ്ങൾ ഉന്നയിക്കും. അധികാരമാണ് ഒരേയൊരു ലക്ഷ്യം. എന്തു വിലകൊടുത്തും അതു നേടുക എന്നതാണ് ഉന്നം.
മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പിനുശേഷം, നാണംകെട്ട അധികാര മൽപ്പിടിത്തം ഉണ്ടാകുമെന്ന് ആരും കരുതിയില്ല. കാരണം ബിജെപിയും ശിവസേനയും ഉൾപ്പെട്ട ദേശീയ ജനാധിപത്യ സഖ്യത്തിന് (എൻഡിഎ) കേവല ഭൂരിപക്ഷം ഉണ്ടായിരുന്നു. കോൺഗ്രസും എൻസിപിയും ഉൾപ്പെട്ട യുപിഎയെ ആണ് അവർ പരാജയപ്പെടുത്തിയത്. എന്നാൽ, മുഖ്യമന്ത്രി പദത്തിനുവേണ്ടി ബിജെപിയും ശിവസേനയും തമ്മിൽ വഴക്കു തുടങ്ങിയപ്പോഴേ കുഴപ്പങ്ങളും ആരംഭിച്ചു. ആരും വഴങ്ങിയില്ല. ആഴ്ചകൾക്കുശേഷവും സർക്കാർ രൂപവത്കരിക്കാൻ കഴിഞ്ഞില്ല എന്നതാണു ഫലം.
ശിവസേന- ബിജെപി ബന്ധം പിരിഞ്ഞു
സംസ്ഥാനത്തു രാഷ്ട്രപതി ഭരണം ഏർപ്പെടുത്തപ്പെട്ടു. ശിവസേന ബിജെപിയുമായി ബന്ധം പിരിഞ്ഞു. കോൺഗ്രസ് - എൻസിപി- ശിവസേന സഖ്യം വെള്ളിയാഴ്ച രൂപപ്പെടുകയും ഉദ്ധവ് താക്കറെയ മുഖ്യമന്ത്രിയാക്കാനും അധികാരം പങ്കിടലും സംബന്ധിച്ചു ധാരണയാവുകയും ചെയ്തു. പക്ഷേ, ബിജെപി നേതൃത്വം ഒരു പാതിരാപദ്ധതി ഉണ്ടാക്കി. ശനിയാഴ്ച പുലർച്ചെ ബിജെപി നേതാവ് ദേവേന്ദ്ര ഫഡ്നാവിസ് മുഖ്യമന്ത്രിയും എൻസിപി വിമത നേതാവ് അജിത് പവാർ ഉപമുഖ്യമന്ത്രിയുമായി സത്യപ്രതിജ്ഞ ചെയ്തു. കോൺഗ്രസ് - എൻസിപി -ശിവസേന നേതാക്കൾ വളരെ ദിവസങ്ങൾ ചർച്ച ചെയ്തു രൂപപ്പെടുത്തിയ പദ്ധതി അങ്ങനെ തകർത്തു.
ഏതാനും മണിക്കൂറുകൾ കൊണ്ടാണ് ഇതു നടപ്പാക്കിയത്. ബിജെപിയുടെ ബിസ്മാർക്ക് എന്നു വിളിക്കാവുന്ന അമിത് ഷായുടെ തലയിലുദിച്ച ആശയമാണ് ഇതെന്നു പലരും കരുതുന്നു. അദ്ദേഹം ഇതിനുള്ള തിരക്കഥ ഒരാഴ്ച മുന്പെങ്കിലും തയാറാക്കിയിരിക്കാം. ശരദ് പവാറിന്റെ മരുമകൻ അജിത് പവാറിനെ ഉപമുഖ്യമന്ത്രിപദം വാഗ്ദാനം ചെയ്ത് വശത്താക്കി. എല്ലായ്പ്പോഴുമെന്ന പോലെ അമിത് ഷായ്ക്ക് ലക്ഷ്യമാണു പ്രധാനം, മാർഗമല്ല. അതിനിടെ, അജിത് പവാർ ആയിരക്കണക്കിനു കോടി രൂപയുടെ അഴിമതി നടത്തിയെന്ന ആരോപണവും അദ്ദേഹത്തെ ജയിലിലടയ്ക്കുമെന്ന പ്രഖ്യാപനവുമൊക്കെ അവർ മറക്കുകയോ ക്ഷമിക്കുകയോ ചെയ്തു.
എൻസിപിയുമായി യാതൊരുവിധ കൂട്ടുകെട്ടും ബിജെപിക്ക് ഉണ്ടാവില്ലെന്നു ഫഡ്നാവിസിന്റെ 2014-ലെ പ്രഖ്യാപനവും അവർ മറന്നു. താൻ അഴിമതി നടത്തില്ലെന്നും അഴിമതി അനുവദിക്കില്ലെന്നുമുള്ള നരേന്ദ്ര മോദിയുടെ പ്രഖ്യാപനവും മറന്നു. അങ്ങനെ മോദിയുടെ ‘അഴിമതി രഹിത’ പ്രതിച്ഛായയിൽ ഏതാനും കറുത്ത പുള്ളികൾ വീണു.
ശിവസേനയെ ഒരു പാഠം പഠിപ്പിക്കാൻ വേണ്ടിയായിരുന്നിരിക്കണം ഇതെല്ലാം. ബിജെപി തങ്ങൾക്കു മുഖ്യമന്ത്രിപദം വാഗ്ദാനം ചെയ്തിരുന്നു എന്നായിരുന്നല്ലോ അവരുടെ വാദം. എന്നാൽ, അമിത് ഷാ അതു നിഷേധിക്കുന്നു.
തന്റെ ലക്ഷ്യം നേടുന്നതിനും പുതുതായി രൂപംകൊണ്ട കോൺഗ്രസ് - എൻസിപി - ശിവസേന സഖ്യത്തെ നാണം കെടുത്തുന്നതിനും അദ്ദേഹം അതുപോലുള്ള മറ്റൊരു മുന്നണിയുണ്ടാക്കി. കീഴ്വഴക്കങ്ങളെയും പരന്പരാഗത രീതികളെയുമെല്ലാം മറികടന്നുകൊണ്ട് മഹാരാഷ്ട്ര ഗവർണർ വെള്ളിയാഴ്ച അർധരാത്രിക്കും ശനിയാഴ്ച പുലർച്ചെയ്ക്കുമിടയ്ക്ക് രാഷ്ട്രപതിഭരണം പിൻവലിക്കാൻ ശിപാർശ ചെയ്തു. റിപ്പോർട്ടുകൾ വിശ്വസിക്കാമെങ്കിൽ, കേന്ദ്രമന്ത്രിസഭയുടെ ശിപാർശ പോലുമില്ലാതെ രാഷ്ട്രപതി ഭരണം പിൻവലിക്കപ്പെട്ടു.
പാളിയ നീക്കം
മന്ത്രിസഭയുണ്ടാക്കാൻ ഫഡ്നാവിസിനെ ഗവർണർ വീണ്ടും ഔദ്യോഗികമായി ക്ഷണിച്ചോ എന്നറിയില്ല. ശനിയാഴ്ച രാവിലെ ആറുമണിക്കുശേഷം ഫഡ്നാവിസും അജിത് പവാറും സത്യപ്രതിജ്ഞ ചെയ്തു എന്നു മാത്രമാണ് അറിയാവുന്നത്. അതിന്റെ ഛായാഗ്രഹണം നടത്തിയത് ഒരു സ്വകാര്യ ഏജൻസിയായിരുന്നു. ദൂരദർശനെയോ മറ്റു മാധ്യമങ്ങളെയോ അറിയിച്ചില്ല. ഇത്ര കടുത്ത തിടുക്കം എന്തിനായിരുന്നുവെന്നു വ്യക്തമല്ല. വ്യക്തമായ ഭൂരിപക്ഷത്തോടെ മന്ത്രിസഭ രൂപീകരിക്കാനുള്ള പുതിയ കോൺഗ്രസ് - എൻസിപി - ശിവസേന സഖ്യത്തിന്റെ നീക്കം അങ്ങനെ അട്ടിമറിക്കപ്പെട്ടു.
വാർത്തയറിഞ്ഞയുടൻ പലരും സംശയിച്ചത് ശരദ് പവാറും ഈ കളിയിൽ ഭാഗഭാക്കായിരുന്നു എന്നാണ്. എൻസിപി നേതാക്കൾക്കെതിരേ പലതരം കേസുകളുള്ളതു ഒത്തുതീർപ്പാക്കുന്നതിനുള്ള ധാരണയുടെ ഭാഗമാകാം ഈ രാഷ്ട്രീയ നിലപാട് മാറ്റമെന്നും സംശയമുണർന്നു. രാജ്യസഭയിൽ എൻസിപിയുടെ ഉത്തരവാദിത്വപൂർണമായ പെരുമാറ്റത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രശംസിച്ചത് ഏതാനും നാൾ മുന്പായിരുന്നു. അതേത്തുടർന്നു മോദിയും പവാറും തമ്മിൽ ഒരു കൂടിക്കാഴ്ച നടന്നു. മഹാരാഷ്ട്ര കർഷകരുടെ പ്രശ്നങ്ങൾ ചർച്ച ചെയ്യാനായിരുന്നു അത്.
ഇതെല്ലാം കണക്കിലെടുത്തു പലരും ഉറപ്പിച്ചത് അവർ തമ്മിൽ ഒരു ധാരണയുണ്ടാക്കി എന്നാണ്. എന്നാൽ, അജിത് പവാർ എൻസിപിയെ പിളർത്തിയെന്നും സ്വന്തം നിലയ്ക്കാണ് ബിജെപിയ്ക്കൊപ്പം പോയതെന്നും ശരത് പവാർ പ്രഖ്യാപിച്ചതോടെ, രാഷ്ട്രീയമായും സാന്പത്തികമായും പ്രധാനപ്പെട്ട സംസ്ഥാനമായ മഹാരാഷ്ട്രയുടെ ഭരണം പിടിക്കാനുള്ള ബിജെപിയുടെ നീക്കമായിരുന്നു അതെന്നു വ്യക്തമായി.
അധികാരത്തിന്റെ കാര്യം വരുന്പോൾ വളരെ ചുരുക്കം രാഷ്ട്രീയ നേതാക്കൾ മാത്രമാണ് അടിസ്ഥാന മര്യാദകൾ പാലിക്കുകയും ഉത്തരവാദിത്വത്തോടെ പെരുമാറുകയും ചെയ്യുന്നതെന്നത് ഇന്ന് ഇന്ത്യയിലെ ദുഃഖകരമായ ഒരു കാഴ്ചയാണ്. സങ്കുചിത നേട്ടങ്ങൾക്കുവേണ്ടി സീനിയർ നേതാക്കൾ പോലും അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിക്കുകയും മോശം ഭാഷ ഉപയോഗിക്കുകയും അനാരോഗ്യകരമായ രാഷ്ട്രീയ നീക്കങ്ങൾ നടത്തുകയും ചെയ്യുന്നു. ജനാധിപത്യമര്യാദകളും ദീർഘകാലമായുള്ള കീഴ്വഴക്കങ്ങളും പാർലമെന്ററി മര്യാദകളുമൊന്നും പാലിക്കപ്പെടുന്നില്ല.
കഴിഞ്ഞ ഏതാനും പതിറ്റാണ്ടുകളായി ഇന്ത്യയിലെ രാഷ്ട്രീയ പാർട്ടികൾക്കു തങ്ങളുടെ തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളെ രാഷ്ട്രീയ കൊള്ളക്കാരിൽ നിന്നു സംരക്ഷിച്ചു നിർത്തേണ്ട ഗതികേടുണ്ട്. അധികാര പദവികളോ ആകർഷകമായ മറ്റ് ഓഫറുകളോ കൊണ്ട് പ്രലോഭിക്കപ്പെട്ട് അതിൽ വീഴുന്ന എംഎൽഎമാർ ഉത്തരവാദിത്വമുള്ള ഭരണത്തിൽ പങ്കാളികളാണെന്നു പ്രതീക്ഷിക്കാൻ പറ്റുമോ? സീനിയർ നേതാക്കന്മാർ വൻ ഓഫറുകളുമായി പ്രലോഭിച്ചാൽ ജനപ്രതിനിധികൾ അതിൽ വീഴുന്ന സ്ഥിതിയാണ് ഇപ്പോഴുള്ളത്.
ജനവിധി അട്ടിമറിക്കപ്പെട്ടു?
ബിജെപിയെപ്പോലെ രാജ്യത്തു വിപുലമായ അധികാരവും സ്വാധീനവുമുള്ള പാർട്ടിയുടെ നേതാക്കൾ ചെറിയ ത്യാഗങ്ങൾ ചെയ്യാനും തങ്ങളുടെ ചെറിയ നഷ്ടങ്ങൾ വിസ്മരിച്ച് സംസ്ഥാനങ്ങളിൽ ചെറിയ പാർട്ടികളെ അധികാരത്തിലേറാൻ അനുവദിക്കാനും തയാറാകേണ്ടതുണ്ട്.
തങ്ങൾക്കു മുഖ്യമന്ത്രിപദം വേണമെന്ന ശിവസേനയുടെ അഭ്യർഥന ബിജെപി സമ്മതിച്ചുകൊടുത്തിരുന്നെങ്കിൽ ഇപ്പോഴത്തെ അനിഷ്ടസംഭവങ്ങളും അധാർമിക നടപടികളും ഒഴിവാക്കാമായിരുന്നു. എൻഡിഎ ഉലച്ചിലില്ലാതെ നിൽക്കുമായിരുന്നു. ഇത്തവണത്തെ തെരഞ്ഞെടുപ്പിൽ പോലും തങ്ങൾ കടുത്ത പോരാട്ടം നടത്തിയ എൻസിപിയും കോൺഗ്രസുമായി ശിവസേന സഖ്യത്തിനു ശ്രമിക്കില്ലായിരുന്നു.
ഏറ്റവും പ്രധാന കാര്യം രാഷ്ട്രീയ പാർട്ടികൾ ജനവിധി മാനിക്കുമായിരുന്നു എന്നതാണ്. മഹാരാഷ്ട്ര എൻഡിഎ ഭരിക്കണമെന്നതായിരുന്നു ഇത്തവണത്തെ ജനവിധി.
ഇപ്പോൾ ഇന്ത്യയിലെ അനാരോഗ്യകരമായ ഒരു പ്രവണത രാഷ്ട്രീയ പാർട്ടികൾ സങ്കുചിത താത്പര്യങ്ങൾക്കും ചെറിയ നേട്ടങ്ങൾക്കുംവേണ്ടി ജനവിധിക്കെതിരേ പ്രവർത്തിക്കാനും തയാറാകുന്നു എന്നതാണ്. തെരഞ്ഞെടുപ്പു ഫലം വന്നശേഷമുള്ള രാഷ്ട്രീയക്കളികൾ, ജനങ്ങൾ നിരാകരിച്ച പാർട്ടിയെ അധികാരത്തിലേറ്റാനും ചിലപ്പോൾ വഴിതെളിക്കുന്നു. ഏതാനും പതിറ്റാണ്ടുകളായി കണ്ടുവരുന്ന പ്രവണതയാണിത്. ഇതു ജനാധിപത്യത്തിന്റെ വേരുകളെ നശിപ്പിക്കുന്നു.
ഈ മാസം മുപ്പതിനകം നിയമസഭയിൽ ഭൂരിപക്ഷം തെളിയിക്കാനാണു ഫഡ്നാവിസിനോടു മഹാരാഷ്ട്ര ഗവർണർ ആവശ്യപ്പെട്ടത്. ഈ ആഴ്ച കൂറുമാറ്റത്തിനും കാലുമാറ്റത്തിനുവേണ്ടി എന്തെല്ലാം അനാരോഗ്യ നടപടികളും മര്യാദകെട്ട പ്രവർത്തനങ്ങളുമാണ് നടക്കാൻ പോകുന്നതെന്ന് ആർക്കുമറിയില്ല. അധികാരത്തിന്റെ അപ്പക്കഷണങ്ങൾ കാട്ടി എംഎൽഎമാരെ പ്രലോഭിപ്പിക്കാനുള്ള നീക്കങ്ങളുണ്ടാകും. കുതിരക്കച്ചവടവുമുണ്ടാകാം. തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികൾ ഇത്തരം പ്രലോഭനങ്ങൾക്കു വഴങ്ങുന്പോൾ ഇന്ത്യൻ ജനാധിപത്യ സന്പ്രദായം എങ്ങനെ അർഥപൂർണവും ശുദ്ധവുമാകും? ജനാധിപത്യ സംവിധാനത്തിൽ വന്ന ന്യൂനതകൾ തിരുത്താൻ നേതാക്കൾ തയാറാകണം.