Tuesday, March 17, 2020 11:26 PM IST
ലോകത്തിന് ഇക്കൊല്ലം ചൈന നൽകിയ പുതുവത്സര സമ്മാനമായിരുന്നു കൊറോണ മഹാമാരി. ഇതിനകം എണ്ണായിരത്തോളം മരണം, രോഗബാധിതർ ഒന്നേമുക്കാൽ ലക്ഷം. രോഗനിവാരണ കുത്തിവയ്പ്, അതായത് വാക്സിൻ, വികസിപ്പിച്ചെടുക്കാനുള്ള സാധ്യത വിദൂരത്തിൽ. എങ്ങും അനിശ്ചിതാവസ്ഥയും ആശങ്കയും മാത്രം!
ഇന്ത്യയിൽ ഈ രോഗം ആദ്യം എത്തിയത് കേരളത്തിൽ. അത് എത്തിയതു ചൈനയിൽ വൈദ്യശാസ്ത്രം പഠിക്കാൻ പോയ മൂന്നു വിദ്യാർഥികൾ വഴി. അതിവേഗം വ്യാപിക്കുന്ന രോഗത്തിന്റെ യാത്ര തടയാൻ ഇന്ന് ഒരു വഴി മാത്രം- നാം വീടുകളിലേക്കു പിൻവലിയുക. ഇന്ത്യ ഒട്ടാകെ സ്കൂളുകളും മറ്റു വിദ്യാഭ്യാസ സ്ഥാപനങ്ങളും മാളുകളും തിയറ്ററുകളും ക്ലബുകളും നീന്തൽക്കുളങ്ങളും ജിമ്മുകളും അടച്ചുപൂട്ടാൻ കേന്ദ്ര സർക്കാർ ഉത്തരവിട്ടു കഴിഞ്ഞു. പൊതുയോഗങ്ങളും ഉത്സവങ്ങളും സമ്മേളനങ്ങളും ഒഴിവാക്കാനും നിർദേശിച്ചിരിക്കുന്നു. സാധിക്കുന്നിടത്തെല്ലാം ജീവനക്കാരെ വീട്ടിലിരുന്നു കൊണ്ടുതന്നെ ജോലി ചെയ്യിക്കാനും നിർദേശമുണ്ട്. പൊതുഗതാഗത സംവിധാനങ്ങളിലെ യാത്രയും ഒഴിവാക്കേണ്ടിയിരിക്കുന്നു.
രണ്ടു പ്രധാന ലക്ഷ്യങ്ങൾ
നമ്മുടെ പ്രധാന ലക്ഷ്യങ്ങൾ രണ്ട്- ജനങ്ങളുടെ ജീവൻ രക്ഷിക്കണം, സന്പദ്വ്യവസ്ഥയും ജീവിത സംസ്കാരത്തിനും തകർച്ചയുണ്ടാകാതെ മുന്നോട്ടു കൊണ്ടുപോകണം. ഇതിനുവേണ്ടി, ഈ വൈറസിന്റെ വ്യാപനത്തെ തടഞ്ഞുനിർത്തിയേ തീരൂ. അങ്ങനെ പതിനായിരക്കണക്കിനാളുകളുടെ ജീവനു നേരിടുന്ന ഭീഷണി അകറ്റണം. ചൈന ഈ രോഗത്തെ മിക്കവാറും നിയന്ത്രിച്ചു കഴിഞ്ഞു എന്ന് അവകാശപ്പെടുന്പോഴും അമേരിക്കയും യൂറോപ്പും ഇതിന്റെ ഭീഷണിയിലാണ്.
ലോകമെങ്ങും ഓഹരിക്കന്പോളങ്ങൾ തകരുന്നു. ഇന്ത്യയുടെ സന്പദ്വ്യവസ്ഥയാണെങ്കിൽ 2017-ലെ നോട്ട് റദ്ദാക്കലോടെ വളർച്ച മുരടിച്ച് കഴിഞ്ഞ രണ്ടു കൊല്ലമായി തുടർച്ചയായി താഴേക്കുതന്നെ പോകുന്ന സ്ഥിതിയിലാണ്. ഇപ്പോൾ ഇതാ ഈ പുതിയ ശത്രുവിന്റെ ആക്രമണം. പണ്ടേ ദുർബല, ഇപ്പോൾ ഗർഭിണിയും എന്ന സ്ഥിതി! വിദേശ നിക്ഷേപകർ ഓഹരിവിപണിയിൽനിന്നു വിറ്റൊഴിയുന്നു. രൂപയുടെ മൂല്യം നാൾക്കുനാൾ കുറയുന്നു. രൂപയെ പിടിച്ചുനിർത്താൻ റിസർവ് ബാങ്ക് നടത്തുന്ന ശ്രമങ്ങൾ പരാജയപ്പെടുന്നു.
ഈ വെല്ലുവിളി നേരിടാൻ ഒറ്റയാൾ നീക്കങ്ങൾ പോരാ. കേന്ദ്ര സർക്കാരും റിസർവ് ബാങ്കും ധനകാര്യം, ആരോഗ്യം, വിദ്യാഭ്യാസം, ഗതാഗതം, വാണിജ്യം, ഗ്രാമവികസനം, കൃഷി എന്നീ മന്ത്രാലയങ്ങൾ പ്രത്യേകിച്ചും എല്ലാ സംസ്ഥാന സർക്കാരുകളും ഒരേ മനസോടെ പൂർണമായി സഹകരിച്ച് രാഷ്ട്രീയ ലക്ഷ്യങ്ങളെല്ലാം മറന്ന് പ്രവർത്തിക്കുന്ന സാഹചര്യമുണ്ടാകണം.
കാൽശതമാനമോ അര ശതമാനമോ പലിശനിരക്ക് കുറച്ചുകൊണ്ടോ പതിവുപോലുള്ള മാന്ദ്യവിരുദ്ധ പാക്കേജുകൾ നൽകിയോ പരിഹരിക്കാൻ സാധിക്കുന്ന സ്ഥിതിയല്ല ഇപ്പോഴത്തേത്. ലോകത്തിന്റെ ഫാക്ടറി എന്നു വിശേഷിക്കപ്പെടുന്ന ഏറ്റവും വലിയ മാനുഫാക്ചറിംഗ് സെന്റർ ആയ ചൈന അടച്ചുപൂട്ടിയതോടെ അവിടെനിന്നുള്ള ഉത്പന്നങ്ങൾ ഇറക്കുമതി ചെയ്ത് അവയെ സംയോജിപ്പിച്ച് മൂല്യവർധിത ഉത്പന്നങ്ങൾ കയറ്റുമതി ചെയ്തിരുന്ന അനേകം രാജ്യങ്ങൾ വെള്ളത്തിലായിരിക്കുന്നു. സപ്ലൈ ചെയിൻ എന്നു പറയുന്ന ഉത്പന്ന നിർമാണ ശൃംഖല തകർന്നിരിക്കുന്നു.
അനുകൂല സാഹചര്യവും
ഈ പ്രശ്നങ്ങൾക്കെല്ലാമിടയിൽ ഒരേയൊരു അനുകൂല സാഹചര്യം ഇന്ത്യക്കു വീണുകിട്ടിയിട്ടുണ്ട്. എണ്ണവിലയുടെ ഇടിവ്. പ്രധാന എണ്ണ ഉത്പാദകരായ റഷ്യയും സൗദി അറേബ്യയും തമ്മിലുള്ള അഭിപ്രായ വ്യത്യാസവും മത്സരവും വളരെക്കാലത്തിനു ശേഷം എണ്ണയുടെ വില 28 ഡോളർ എന്ന താഴ്ന്ന നിലയിൽ എത്തിച്ചിരിക്കുന്നു. മൊത്തം എണ്ണ ഡിമാൻഡിന്റെ 80 ശതമാനവും ഇറക്കുമതി ചെയ്യുന്ന ഇന്ത്യക്ക് ഇതൊരു ദൈവാനുഗ്രഹം! അത്യാവശ്യത്തിനുള്ള എണ്ണയുടെ ബഫർ സ്റ്റോക്ക് ഈ അവസരം നോക്കി സംഭരിക്കുക.
എവിടെയും പ്രശ്നങ്ങളാണെങ്കിലും തലവെട്ടിക്കളഞ്ഞ കോഴികളെപ്പോലെ എന്തു ചെയ്യണമെന്നറിയാതെ പരിഭ്രമിച്ച് അങ്ങുമിങ്ങും ഓടിയിട്ട് കാര്യമില്ല. ഒരുവശത്ത് രോഗം രാജ്യമെങ്ങും പടരാൻ ഇടവരാതെ കർശന പരിശ്രമം, അടച്ചുപൂട്ടൽ, കുറേ നാളേക്കെങ്കിലും തുടരണം. വൈറസ് പരിശോധന കേന്ദ്രങ്ങൾ ഇനിയും വേണം. രാജ്യമൊട്ടാകെ വേണം. സർക്കാർ ആശുപത്രികൾക്കു പുറമേ സ്വകാര്യ ആശുപത്രികളിലും കിടത്തിചികിത്സ ആവശ്യമുള്ള കൊറോണ രോഗികളെ ചികിത്സിക്കാൻ ഏർപ്പാട് ചെയ്യണം.
സ്ഥിതി വഷളായാൽ വലിയ ഹോട്ടലുകളും വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഹോസ്റ്റലുകളും താത്കാലിക ആശുപത്രികളായി സജ്ജീകരിക്കണം. അത്യാവശ്യമല്ലാത്ത ചികിത്സകൾ മാറ്റിവച്ച് എല്ലാ വിദഗ്ധരും കൊറോണ ചികിത്സയ്ക്ക് ഒരുങ്ങണം.
റിസർവ് ബാങ്കിന്റെയും ധനമന്ത്രാലയത്തിന്റെയും ശ്രദ്ധ നിർണായകമായി ചില മേഖലകളിൽ പതിയണം. ഉദാഹണമായി ഫാർമസ്യൂട്ടിക്കൽസ് (ഔഷധ നിർമാണം) ഓട്ടോമൊബൈൽ (കാർ, ട്രക്ക് നിർമാണം), കെട്ടിട നിർമാണം (കൺസ്ട്രക്ഷൻ), കാർഷിക മൂല്യവർധിത ഉത്പാദനം, കൃഷി, അടിസ്ഥാന സൗകര്യ വികസനം (റോഡ് മുതലായവ) എന്നീ മേഖലകൾക്ക് പ്രത്യേക പരിഗണന നൽകണം.
ചുവപ്പുനാട നീക്കുക
ബിസിനസ് നടത്തുന്നതിന്റെ ബുദ്ധിമുട്ടും ചെലവും കുറയ്ക്കാൻ ചുവപ്പുനാട മുറിച്ചുനീക്കി അനാവശ്യ നിയന്ത്രണങ്ങൾ ഉപേക്ഷിക്കുക. നടപടിക്രമങ്ങൾ ലഘൂകരിക്കുക. ലൈസൻസുകളും പെർമിറ്റുകളും വിവിധ വകുപ്പുകൾ ഒരു വർഷത്തേക്ക് നൽകിയിരിക്കുന്നവ നടപ്പു സാന്പത്തികവർഷം അവസാനിച്ചു കഴിഞ്ഞിട്ടും അടുത്ത മൂന്നു വർഷത്തേക്ക് പുതുക്കിക്കൊടുക്കുന്നതായി പ്രഖ്യാപിക്കുക.
തകർന്നു കഴിഞ്ഞ വിപണിയിൽ എയർ ഇന്ത്യയെ വിൽക്കുന്നത് ഗുണകരമാകില്ലെന്നു മനസിലാക്കി വില്പന മാറ്റിവയ്ക്കുക. എണ്ണവില 30 ഡോളറിൽ താഴെ പോയിരിക്കുന്ന സാഹചര്യത്തിൽ ബിപിസിഎലിന്റെ സ്വകാര്യവത്കരണവും മാറ്റിവയ്ക്കുക. നമ്മുടെ നഗരസഭകളും പഞ്ചായത്തുകളും മാലിന്യസംസ്കരണം, ശുദ്ധജല വിതരണം എന്നീ മേഖലകളിൽ ശ്രദ്ധയൂന്നി പൊതുജനാരോഗ്യം സംരക്ഷിക്കാൻ സഹായിക്കുക.
ഭക്ഷ്യവിഭവങ്ങൾ ഉത്പാദിപ്പിക്കുന്ന എല്ലാ സംരംഭങ്ങളെയും കർഷകരെയും പ്രോത്സാഹിപ്പിക്കുക. എല്ലാ കാർഷിക ഉത്പന്നങ്ങൾക്കും ന്യായവില നിർണയിച്ച് വിപണി വില കുറഞ്ഞുപോയാൽ, കുറവുള്ള തുക കർഷകരുടെ ബാങ്ക് അക്കൗണ്ടിലേക്ക് കേന്ദ്ര സർക്കാർ ലഭ്യമാക്കുക. പെട്രോൾ-ഡീസൽ വില കുറയ്ക്കുക. അഴിമതിയും കുതികാൽവെട്ടും കുതിരക്കച്ചവടവും ഒരു കൊല്ലത്തേക്ക് ഒഴിവാക്കി നമ്മുടെ നേതാക്കൾ ഒരിക്കലെങ്കിലും ജനനന്മയ്ക്കു വേണ്ടി പ്രവർത്തിക്കുക.
പി.സി. സിറിയക്