Monday, November 9, 2020 1:29 AM IST
ഉള്ളതു പറഞ്ഞാൽ / കെ.ഗോപാലകൃഷ്ണൻ
നിലനിൽപ്പിന്റെ ആവശ്യകതയായി മാറിയതിനാൽ പശ്ചിമബംഗാളിലേക്കും ആസാമിലേക്കും നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ പോളിറ്റ് ബ്യൂറോയുടെ ശിപാർശകൾ അംഗീകരിക്കാനും കോൺഗ്രസുമായി സഖ്യമുണ്ടാക്കി സീറ്റ് പങ്കിട്ടു മത്സരിക്കാനും സിപിഎം കേന്ദ്ര കമ്മിറ്റി തീരുമാനിച്ചു. ഇരുപാർട്ടികളും സംയുക്തമായി പ്രചാരണം നടത്തും. ഇതിനകം തന്നെ ഇരു പാർട്ടികളും തമിഴ്നാട്ടിൽ ഡിഎംകെയുടെ നേതൃത്വത്തിലുള്ള മുന്നണിയാണ്. ഈ ക്രമീകരണം മറ്റു സംസ്ഥാനങ്ങളിലേക്കു വ്യാപിപ്പിക്കാനും സാധ്യതയുണ്ട്. എന്നിരുന്നാലും, സിപിഎമ്മും കോൺഗ്രസും എതിരാളികളായ കേരളത്തിൽ രാഷ്ട്രീയ വൈരാഗ്യം തുടരാനാണ് ഇരുകൂട്ടരുടെയും തീരുമാനം.
അത്തരമൊരു തന്ത്രത്തിനുള്ള ആശയം സീതാറാം യെച്ചൂരി വർഷങ്ങൾക്കുമുമ്പ് മുന്നോട്ടുവച്ചിരുന്നുവെങ്കിലും കേരളഘടകത്തിന്റെ ഏകകണ്ഠമായ പിന്തുണയോടെ മുതിർന്ന നേതാവും മാർക്സിസ്റ്റ് ആചാര്യനുമായ പ്രകാശ് കാരാട്ട് ഈ നടപടിയെ എതിർക്കുകയായിരുന്നു. ഒക്ടോബർ അവസാന വാരം നടന്ന ദ്വിദിന കേന്ദ്രകമ്മിറ്റി യോഗത്തിൽ ചില കേരള നേതാക്കളിൽനിന്ന് എതിർപ്പുയർന്നെങ്കിലും അവർ തീർത്തും ന്യൂനപക്ഷമായിരുന്നു.
കേരളത്തിൽ സഖ്യം രൂപീകരിക്കാൻ സിപിഎമ്മിനും കോൺഗ്രസിനും കഴിയാത്തത് മനസിലാക്കാവുന്നതേയുള്ളൂ. ഇരുവരും സംസ്ഥാനത്തു ബഹുജന പിന്തുണയുള്ളവരാണ്. ഒരുമിച്ചു പ്രവർത്തിക്കുന്നത് ദീർഘകാലാടിസ്ഥാനത്തിൽ ഇരുവർക്കും നാശമുണ്ടാക്കുകയും ചെയ്യും. പശ്ചിമബംഗാളിലും ഇതേ കാരണങ്ങളാൽത്തന്നെയാണ് ഈ ആശയത്തെ ശക്തമായി എതിർത്തിരുന്നത്. എന്നാൽ, തൃണമൂൽ കോൺഗ്രസും ബിജെപിയും വേരുറപ്പിച്ച സംസ്ഥാനത്ത് പരസ്പരം എതിർക്കുന്നത് ഇരുകൂട്ടരെയും നാശകരമായ അവസ്ഥയിലാക്കുമെന്നതാണ് ഇന്നത്തെ സ്ഥിതി. ബംഗാളിൽ പ്രതീക്ഷിക്കുന്ന ത്രികോണ മത്സരത്തിൽ കോൺഗ്രസ്-സിപിഎം കൂട്ടുകെട്ടിന് ചില മണ്ഡലങ്ങളിൽ മികച്ച പ്രകടനം നടത്താനാകും.
സഖ്യസാധ്യതകൾ
സിപിഎമ്മിനെ സംബന്ധിച്ചിടത്തോളം കോൺഗ്രസിനെ തൊട്ടുകൂടാത്തവരായി നിലനിർത്തുന്ന നയം വിനാശകരമാണ്. ഇന്ന് കോൺഗ്രസ് വിരുദ്ധ വികാരം കുറച്ച് വർഷങ്ങൾക്കു മുമ്പുള്ളതുപോലെ ശക്തമല്ല.
സംയുക്ത മതേതര മുന്നണി രൂപീകരിക്കുന്നതിൽ പരാജയപ്പെട്ടത്് ഇടതുപക്ഷത്തിന്റെയും കോൺഗ്രസിന്റെയും ചെലവിൽ തഴച്ചുവളരാൻ ബിജെപിയെയും പ്രാദേശിക, സാമുദായിക, ജാതി ഘടകങ്ങളെ ആശ്രയിക്കുന്ന പ്രാദേശിക പാർട്ടികളെയുമാണ് സഹായിച്ചിരിക്കുന്നത്. നിയമനിർമാണസഭകളിൽ മുഴങ്ങിക്കേട്ടിരുന്ന ഇടതുപക്ഷത്തിന്റെ ശബ്ദം ദുർബലമായി.
വീണുപോകാതെ താങ്ങാകുമായിരുന്ന ഊന്നുവടികൾ നിരസിച്ചതിന്റെ ഫലമായി ഈ പാർട്ടികൾക്ക് ഒറ്റയ്ക്ക് നിൽക്കാനുള്ള കഴിവ് നഷ്ടപ്പെട്ടു. പ്രത്യേകിച്ചും ദേശീയതലത്തിൽ സ്വാധീനമുള്ള കോൺഗ്രസ് കഴിവുറ്റതും ചലനാത്മകവുമായ നേതൃത്വത്തിന്റെ അഭാവത്തിൽ നിരാശപ്പെടുത്തുന്നു. കിഴക്കൻ മേഖലയിൽ ശക്തമായ സാന്നിധ്യമുണ്ടായിരുന്ന ഇടതുപക്ഷം അവിടെനിന്നു തുടച്ചുനീക്കപ്പെടുകയും കേരളത്തിലെങ്കിലും കഷ്ടിച്ചു പിടിച്ചുനിൽക്കാനുള്ള ശ്രമം നിരാശയിലേക്കു നീങ്ങുകയുമാണ് ചെയ്യുന്നത്.
ആകസ്മികമായി, ലാലു പ്രസാദ് യാദവിന്റെ ആർജെഡിയുമായും ബിഹാറിലെ കോൺഗ്രസുമായും ഇടതുപക്ഷത്തിന് അനൗപചാരിക സഖ്യമുണ്ട്. ഇതു മഹാസഖ്യത്തിന്റെ മതേതര പ്രതിച്ഛായ വർധിപ്പിക്കുമെന്നതിൽ സംശയമില്ല. എൻഡിഎയെ നേരിടുന്നതിൽ മഹാസഖ്യത്തിന് എത്രമാത്രം കരുത്തേകാൻ ഇടതുപക്ഷത്തിനു കഴിയുമെന്ന് ബിഹാർ ഫലം വ്യക്തമാക്കും.
ജമ്മു കാഷ്മീരിൽ നാഷണൽ കോൺഫറൻസുമായും രാജസ്ഥാനിൽ കോൺഗ്രസുമായും അത്തരമൊരു നീക്കുപോക്ക് നിലവിലുണ്ട്. ശക്തി കുറവുള്ള മറ്റു ചില സംസ്ഥാനങ്ങളിലും പ്രാദേശിക ഘടകങ്ങൾ അനൗപചാരിക നീക്കുപോക്കുകൾ നടത്തുന്നുണ്ട്.
മറ്റൊരു വിധത്തിൽ പറഞ്ഞാൽ, പൊതുവേദികളിൽ കേൾക്കുന്ന മതേതര ശക്തികളുടെ സഖ്യം സുദൃഢമായി രൂപപ്പെടാത്തതിനുകാരണം നഗരത്തിലുള്ള നേതാക്കൾ പ്രതിവാര പാർട്ടി ബുള്ളറ്റിനുകളും യോഗങ്ങളിലേക്കുള്ള കരട് പ്രമേയങ്ങളും നിർമിക്കുന്നതിൽ മാത്രം പ്രാവീണ്യമുള്ളവരായതിനാലാണ്.
ഭിന്നിച്ച പ്രതിപക്ഷം
നിലവിലെ സാഹചര്യം വിവിധ മേഖലകളിലെ സംഘടനകളുടെയും വ്യത്യസ്ത സൗഹൃദ വിഭാഗങ്ങളുടെയും പിന്തുണയുള്ള ബിജെപിക്കും പരിവാറിനും അനുയോജ്യമാണ്. ഈ സംഘടനകളെ നിയന്ത്രിക്കാൻ തലപ്പത്ത് നരേന്ദ്ര മോദിയെപ്പോലുള്ള പ്രഗത്ഭനായ ഒരു പ്രസംഗകനും സഹായിയായ അമിത് ഷായുമടക്കം കഴിവും പ്രാപ്തിയുമുള്ള നേതാക്കളുണ്ട്. ഈ നേതാക്കൾക്കു ഗ്രാമീണ ജനതയ്ക്കും സാധാരണക്കാർക്കും മനസിലാകുന്ന ലളിതമായ ഭാഷയിൽ കെട്ടുകഥകളെ വസ്തുതകളാക്കി വിൽക്കാനുള്ള കഴിവുണ്ട്. എൻഡിഎ നൽകിയ അവസരങ്ങൾ മുതലെടുക്കാൻ ഇടതുപക്ഷത്തിനും കോൺഗ്രസിനുമടക്കം ഭിന്നിച്ചുനിൽക്കുന്ന പ്രതിപക്ഷത്തിനു കഴിയാത്തതിൽ അതിശയിക്കാനില്ല.
നോട്ട് നിരോധനം, ജിഎസ്ടി, സമ്പദ്വ്യവസ്ഥ കൈകാര്യം ചെയ്യാനുള്ള കഴിവില്ലായ്മ, പതിറ്റാണ്ടുകൾക്കു പിന്നിലെ അവസ്ഥയിലേക്കു വന്ന തൊഴിലില്ലായ്മ, മഹാമാരി പിടിപെട്ടതിനെത്തുടർന്ന് അതിഥിത്തൊഴിലാളികളുടെ ദുരവസ്ഥ, വിഭാഗീയത വളർത്തുന്ന വർഗീയ നയങ്ങൾ, ചിലരുടെ ഭക്ഷണശീലത്തിലുള്ള ഇടപെടൽ, ചില മേഖലകളിലെ ജനങ്ങളുടെ വായനയിലും സാംസ്കാരിക പാരമ്പര്യങ്ങളിലുമുള്ള കൈകടത്തൽ തുടങ്ങിയവയെല്ലാം രാജ്യമെമ്പാടുമുള്ള ജനങ്ങളുടെ ദുരിതത്തിന് കാരണമായി. കലഹങ്ങളിൽ ഏർപ്പെട്ടു ഭിന്നിച്ചുനിൽക്കുന്ന പ്രതിപക്ഷം ഇവയെല്ലാം മുതലെടുക്കുന്നതിൽ പരാജയപ്പെട്ടു. അതിനാൽ ഇതെല്ലാം എങ്ങനെ പ്രയോജനകരമാണെന്ന് ദരിദ്രരും നിരക്ഷരരുമായ ജനങ്ങളെ ബോധ്യപ്പെടുത്താൻ എൻഡിഎയുടെ ഉന്നത നേതൃത്വത്തിനു കഴിഞ്ഞു.
കേരളത്തിലും ആവശ്യം
ഈ സഖ്യം പ്രാവർത്തികമാകുമോ? ആർക്കും ഉറപ്പില്ല. മികച്ച ഒരു സംവിധാനം സൃഷ്ടിക്കപ്പെട്ടിട്ടുണ്ട്. അതിന്റെ ശേഷിയും ഫലപ്രാപ്തിയും എന്താണ്? ഇതുവരെ വ്യക്തമല്ല. ഇതു മുന്നോട്ടു കൊണ്ടുപോകാൻ കഴിവുള്ള ചട്ടക്കൂടുകളോ ആളുകളോ ഉണ്ടോ? കാത്തിരുന്നു കാണണം. എന്നാൽ ലക്ഷ്യത്തിനെതിരെ വിമർശനമുന്നയിക്കാൻ ആർക്കും കഴിയില്ല. മതേതരവും സമത്വപരവുമായ ഒരു സമൂഹത്തിൽ ജീവിക്കാൻ എല്ലാവരും ആഗ്രഹിക്കുന്നു. ഓരോരുത്തരും വികസനത്തിനും തുല്യതയ്ക്കുംവേണ്ടി പ്രതിജ്ഞാബദ്ധമായ ഒരു സംവിധാനത്തിനായി ഉറ്റുനോക്കുന്നു.
ഒരു നൂറ്റാണ്ടു മുമ്പ് സ്വാമി വിവേകാനന്ദൻ “ഭ്രാന്താലയം’’എന്ന് വിശേഷിപ്പിച്ചതുകൊണ്ടു മാത്രമല്ല; കേവലം അത്തരമൊരു സഖ്യം ഇപ്പോൾ കേരളത്തിന്റെയും ആവശ്യകതയാണ്. കോൺഗ്രസിനും ഇടതുപക്ഷത്തിനും ഒത്തുചേർന്ന് വൈവിധ്യമാർന്ന സ്വഭാവമുള്ള ജാതി-സാമുദായിക ശക്തികളോട് പോരാടാൻ കഴിയുമെങ്കിൽ അത് സംസ്ഥാനത്തിന്റെ അടിയന്തര ആവശ്യമാണ്. സാമുദായിക, ജാതി ശക്തികൾ എല്ലാ മേഖലകളിലും, പ്രത്യേകിച്ച് കുറ്റകൃത്യങ്ങളിൽ പരീക്ഷണം നടത്തുകയാണ്. നയതന്ത്ര ചാനലിലൂടെ കള്ളക്കടത്ത്! പ്രകൃതിദുരന്തങ്ങൾക്ക് ഇരയായവർക്കായി സംഭാവന ചെയ്ത പണത്തിലെ അഴിമതി! സിആർപിസി, ഐപിസി നിയമപരിധിയിൽനിന്ന് വേണ്ടപ്പെട്ടവരെ ഒഴിവാക്കൽ എന്നിങ്ങനെ നീളുന്നു പട്ടിക. രാഷ്ട്രീയ എതിരാളികൾ ഒത്തുചേർന്നാൽ പരസ്പരം ഭയന്നാണെങ്കിൽപ്പോലും അവർക്ക് ഇത്തരം കുറ്റകൃത്യങ്ങൾ കുറയ്ക്കാൻ കഴിയും. എല്ലാ മേഖലയിലും മികച്ച പരിശോധനകളും പരിഹാരങ്ങളും സമത്വവും നൽകാനും കഴിയും.
മാറ്റത്തിനായി കാത്തിരിക്കാം
മാറ്റം സ്ഥിരമായ ഘടകമായതിനാൽ, ഒരുകൂട്ടം ഭരണാധികാരികൾ പരാജയപ്പെടുമ്പോൾ, തിരുത്തൽശക്തി വോട്ടർമാർ മാത്രമായിരിക്കും. പാർട്ടി സംവിധാനം പ്രതീക്ഷിച്ച ഫലങ്ങൾ നൽകാതിരിക്കുകയും പ്രത്യയശാസ്ത്രം, നയങ്ങൾ, തത്ത്വങ്ങൾ, മൂല്യങ്ങൾ എന്നിവ ഉയർത്തിപ്പിടിക്കുന്നതിൽ പരാജയപ്പെടുകയും അവ ക്രമാനുഗതമായി അധഃപതിക്കുകയും ചെയ്തതിനാൽ, വോട്ടർമാർ സ്വഭാവശുദ്ധി തെളിയിക്കപ്പെട്ടവരെയും ആത്മാർഥതയുള്ളവരെയും മാനുഷികമൂല്യങ്ങളോടു പ്രതിബദ്ധതയുള്ളവരെയും തെരഞ്ഞെടുക്കേണ്ടതുണ്ട്.
ജനങ്ങളുടെ പ്രതീക്ഷകളും അഭിലാഷങ്ങളും സംരക്ഷിക്കുന്നതിൽ പരാജയപ്പെടുമ്പോൾ നിരവധി സംവിധാനങ്ങൾ ഉയർന്നുവരുന്നതും അപ്രത്യക്ഷമാകുന്നതും നൂറ്റാണ്ടുകളായി നാം കണ്ടു. ഒരുപക്ഷേ വ്യവസ്ഥാപരമായ മാറ്റത്തിന്റെ ആവശ്യകത പൊതുജനങ്ങൾ തിരിച്ചറിഞ്ഞ് ഉൾക്കൊള്ളുന്ന ദിവസം വിദൂരമല്ല. സന്ദർഭങ്ങളും സാഹചര്യങ്ങളും പുതിയ ആശയങ്ങളെയും പുതിയ നേതാക്കളെയും പുതിയ ചിന്തകരെയും തത്ത്വചിന്തകരെയും ഉയർത്തിക്കൊണ്ടുവരും. ലോകമെമ്പാടും നിലവിലെ വഴിപിഴച്ച നേതാക്കൾക്കു പകരം പുതിയ നേതാക്കളെ കണ്ടെത്തുന്നതിനുള്ള പരിശ്രമങ്ങൾ നടക്കുന്നതിന് നാം സാക്ഷ്യം വഹിക്കുന്നില്ലേ?