Saturday, February 13, 2021 12:03 AM IST
രാജ്യത്തെ കർഷകർ അതിജീവനത്തിനായി തെരുവിലിറങ്ങി സമരം ചെയ്യുമ്പോൾ കേരളത്തിലെ കർഷകർക്ക് ഉണർവേകാൻ നൂതന ആശയങ്ങളും സാങ്കേതിക വിദ്യകളും പകർന്നു നൽകുന്ന "വൈഗ-2021' പ്രതീക്ഷയുടെ വഴികൾ തുറന്നിടുകയാണ്. അഞ്ചു ദിവസമായി തൃശൂരിൽ നടക്കുന്ന അന്തർദേശീയ കാർഷിക ശില്പശാലയും പ്രദർശനവും നാളെ സമാപിക്കും.
കർഷകർക്ക് ഉണർവും അറിവുകളും പകർന്നു നൽകാൻ മാത്രമല്ല, അന്നം നിന്നുപോകാതിരിക്കാൻ കാർഷിക രംഗത്തേക്കു കൂടുതൽ പേരെ ആകർഷിക്കുന്ന പദ്ധതികളാണ് വൈഗയിലൂടെ അവതരിപ്പിക്കപ്പെട്ടത്. "വാല്യൂ അഡീഷൻ ഫോർ ഇൻകം ജനറേഷൻ ഇൻ അഗ്രികൾച്ചർ' എന്നതിന്റെ ചുരുക്ക രൂപമായാണ് പ്രദർശനത്തിന് വൈഗ എന്ന പേര്. തൃശൂരിന്റെ എംഎൽഎ കൂടിയായ കൃഷി മന്ത്രി വി.എസ്. സുനിൽകുമാറാണ് കാർഷിക രംഗത്തെ പോരായ്മകൾ കണ്ടെത്താനും അതിനു പരിഹാരം തേടാനുമായി 2016ൽ വൈഗ എന്ന ആശയത്തിനു തുടക്കം കുറിച്ചത്.
തേങ്ങാവെള്ളത്തിൽനിന്നു പാനീയം
കാർഷിക ഉത്പന്നങ്ങളിലൂടെ അതിജീവനം കണ്ടെത്തുന്ന യുവാക്കളും സംരംഭകരുമൊക്കെ പ്രദർശനത്തിനെത്തിയിട്ടുണ്ട്. തേങ്ങാവെള്ളമുപയോഗിച്ച് ഏറ്റവും വിലക്കുറവിൽ വിപണിയിൽ രുചികരമായ പാനീയം എത്തിക്കുന്ന മലപ്പുറം സ്വദേശിയായ ജെറോമിന്റെ സംരംഭത്തിനു വൻ പിന്തുണയാണു ലഭിച്ചത്. ഒൻപതു രൂപ മാത്രമാണ് 200 മില്ലിലിറ്റർ നാളികേര പാനീയത്തിന്റെ വില. പാഴാക്കിക്കളയുന്ന നാളികേര വെള്ളം സംഭരിച്ചാണ് വിപണിയിൽ പാനീയ വിപ്ലവം സൃഷ്ടിക്കാൻ ഈ യുവാവും കൂട്ടരും ഇറങ്ങിയിരിക്കുന്നത്. കാർഷിക സർവകലാശാലയുടെ പിന്തുണയോടെയാണ് സംരംഭം. കേന്ദ്ര സർക്കാർവരെ അംഗീകരിച്ച ഈ പദ്ധതി വിപുലമാക്കുന്നതിനായി കോഴിക്കോട് മുക്കത്ത് ഫാക്ടറി ആരംഭിച്ച് ഈ വർഷം കേരളം മുഴുവൻ ഒൻപതു രൂപയ്ക്കുതന്നെ നാളികേര പാനീയമെത്തിക്കാനുളള തയാറെടുപ്പിലാണ്.
അഗ്രി ഹാക്കത്തോണ്‍
കോവിഡിന്റെ പശ്ചാത്തലത്തിൽ വൈഗ കൂടുതൽ വിപുലീകരിക്കാൻ പറ്റിയിട്ടില്ലെങ്കിലും പുതുമകൾ കൊണ്ട് കർഷകരെ ആകർഷിക്കാൻ കഴിയുന്നുണ്ട്. ബിസിനിസ് മീറ്റ്, അഗ്രി ഹാക്കത്തോണ്‍, വെർച്വൽ എക്സിബിഷൻ, വൈഗ കലണ്ടർ എന്നിവയൊക്കെ ഇത്തവണത്തെ പ്രത്യേകതകളാണ്. ഇത്തവണത്തെ പുതുമയും പ്രധാന ആകർഷണവുമാണ് അഗ്രി ഹാക്കത്തോണ്‍. കാർഷിക മേഖലയിലെ വിവിധ പ്രശ്നങ്ങൾക്കു പരിഹാരം കണ്ടെത്തുന്നതിനു വിദ്യാർഥികൾ, യുവജനങ്ങൾ, പൊതുജനങ്ങൾ, കാർഷിക മേഖലയിലെ വിദഗ്ധർ എന്നിവർ പങ്കുചേർന്ന് പ്രതിവിധികൾ നിർദേശിക്കുന്നു. തൃശൂർ സെന്റ് തോമസ് കോളജിലാണ് അഗ്രി ഹാക്കത്തോണ്‍.
36 മണിക്കൂർ നീളുന്ന "വൈഗ അഗ്രി ഹാക്ക്' മത്സരത്തിൽ 60 ടീമുകളാണ് 16 വിഷയങ്ങൾക്കുള്ള സാങ്കേതിക പരിഹാര മാർഗങ്ങൾ അവതരിപ്പിക്കുന്നത്. കീടബാധ ഉണ്ടായാൽ ഏതു കീടം, എന്തു തരം രോഗം, ഏതു മരുന്നിനാൽ നിയന്ത്രിക്കാം തുടങ്ങിയ വിവരങ്ങൾ മൊബൈൽ ആപ്ലിക്കേഷനിലൂടെ അറിയാവുന്ന രീതി. കർഷകരെ കണ്ണീരു കുടിപ്പിക്കാനെത്തുന്ന വാനരപ്പടയടക്കമുള്ള മൃഗങ്ങളെ എങ്ങനെ ഓടിക്കാം എന്നതിന്റെ പ്രായോഗിക അറിവ്, മറ്റു പ്രശ്നങ്ങൾ എങ്ങനെ നേരിടാം എന്നതിനൊക്കെ അഗ്രി ഹാക്കത്തോണിൽ ഉത്തരമുണ്ട്. സ്കൂൾ, കോളജ് വിദ്യാർഥികൾക്കു പുറമേ സ്റ്റാർട്ടപ്പ്, പ്രഫഷണൽസ്, കർഷകർ എന്നിവരുടെ ടീമുകളും പങ്കെടുക്കുന്നുണ്ട്. തെരഞ്ഞെടുക്കപ്പെടുന്ന ആശയങ്ങൾ കൃഷിവകുപ്പ് നടപ്പാക്കുമെന്നും പ്രഖ്യാപിച്ചിട്ടുണ്ട്.
ചക്കയ്ക്കു പിന്നാലെ തേൻ
ചക്കയുടെ "വലിപ്പം' ആളുകളെ ബോധ്യപ്പെടുത്താൻ വൈഗ വേണ്ടിവന്നുവെന്നു വേണമെങ്കിൽ പറയാം. വൈഗയാണ് ചക്കയെ സംസ്ഥാന ഫലമായി പ്രഖ്യാപിക്കാൻ പ്രചോദനമായത്. ഇത്തവണത്തെ വൈഗയിൽ ചക്കയുടെ നിരവധി മൂല്യവർധിത ഉത്പന്നങ്ങളാണ് വിപണനത്തിനും പ്രദർശനത്തിനുമായി എത്തിയിരിക്കുന്നത്.
ചക്കയ്ക്കു പിന്നാലെ തേനും ലോക വിപണിയിൽ ഏറ്റവും വിലയുള്ളതാക്കി മാറ്റാൻ ഇത്തവണത്തെ വൈഗ നിമിത്തമായേക്കും. വൈഗയുടെ വേദിയിൽ കേരളത്തിന്റെ പ്രകൃതിദത്തമായ തേൻ "കേരള ബ്രാൻഡ്' എന്ന പേരിൽ ബ്രാൻഡിംഗ് നടത്തുമെന്ന് കൃഷി മന്ത്രി വ്യക്തമാക്കി. തേൻ വിപണിക്കും തേൻ കർഷകർക്കും വൈഗയിലെ പ്രഖ്യാപനം നടപ്പാവുന്നത് ഏറെ പ്രയോജനകരമാവും.
കർഷകർക്കായി കർഷക ക്ഷേമനിധി ബോർഡ് സ്ഥാപിക്കുമെന്നും കൃഷി മന്ത്രി വൈഗയിലാണ് പ്രഖ്യാപിച്ചത്. പ്രഖ്യാപനം മാത്രമല്ല, ഉടൻതന്നെ ഉദ്ഘാടനം നടത്തുമെന്നും മന്ത്രി പറഞ്ഞു. തൃശൂർ ആസ്ഥാനമായാണ് കർഷക ക്ഷേമനിധി ബോർഡ് സ്ഥാപിക്കുക. കർഷകരുടെ നിരവധി പ്രശ്നങ്ങളിൽ ആശ്വാസം നൽകുന്നതായിരിക്കും ക്ഷേമനിധി ബോർഡ് എന്നാണു കരുതുന്നത്.
കർഷകരെയും പൊതുജനങ്ങളെയുമൊക്കെ ഏറെ ആകർഷിക്കുന്നതു വൈഗയിലെ പ്രദർശന സ്റ്റാളുകളാണ്. കോവിഡിന്റെ പശ്ചാത്തലത്തിൽ കഴിഞ്ഞതവണ നടത്തിയ പ്രദർശനത്തിന്റെ ഒരു പരിഛേദം മാത്രമാണ് ഇത്തവണ അവതരിപ്പിച്ചിട്ടുള്ളത്. കഴിഞ്ഞ തവണ 450 സ്റ്റാളുകളാണ് വിശാലമായ തേക്കിൻകാട് മൈതാനിയിൽ ഒരുക്കിയിരുന്നത്. എന്നാൽ, ഇത്തവണ ആകെ 35 സ്റ്റാളുകൾ മാത്രമേ ഒരുക്കാനായിട്ടുള്ളൂ. ഇൻഡോർ സ്റ്റേഡിയത്തിൽ ഒരുക്കിയിരിക്കുന്ന പ്രദർശന സ്റ്റാളുകൾ സന്ദർശിക്കാൻ കർഷകരും പൊതുജനങ്ങളുമൊക്കെ ഒഴുകിയെത്തുന്നുണ്ട്.
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നെത്തിയവരാണ് സ്റ്റാളുകൾ ഒരുക്കിയിരിക്കുന്നത്. അപൂർവമായി മാത്രം വിളയുന്ന പഴങ്ങളും ചെടികളും മരങ്ങളുമൊക്കെ വ്യാപകമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് വിവിധ സ്റ്റാളുകളിൽ ഇവ പ്രദർശിപ്പിച്ചിരിക്കുന്നത്.
പോൾ മാത്യു