Thursday, March 4, 2021 12:42 AM IST
ഇക്കഴിഞ്ഞ ജനുവരി 20ന് എമിരറ്റസ് മാർപാപ്പ ബെനഡിക്ട് പതിനാറാമന് ആദ്യ കുത്തിവയ്പ് നൽകിക്കൊണ്ടാണു വത്തിക്കാനിലെ കോവിഡ് -19 വാക്സിനേഷൻ പ്രോഗ്രാമിനു തുടക്കംകുറിച്ചത്. തന്റെ വിശ്രമ വസതിയായ മത്തേർ എക്ളേസിയ ആശ്രമത്തിൽവച്ചാണ് 93 വയസുകാരനായ പാപ്പാ ഫൈസർ വാക്സിന്റെ ആദ്യ ഡോസ് സ്വീകരിച്ചത്. അദ്ദേഹത്തിന്റെ സമീപം അപ്പോൾ ഫ്രാൻസിസ് മാർപാപ്പ ഉണ്ടായിരുന്നു. അതിനുശേഷം എൺപത്തിനാലുകാരനായ ഫ്രാൻസിസ് പാപ്പായ്ക്കും വാക്സിനേഷൻ നടത്തി. വയോധികരായ തങ്ങൾ വാക്സിൻ സ്വീകരിച്ചത് ലോകത്തിന് ഒരു മാതൃകയാകണമെന്നും മഹാമാരിയെ ചെറുക്കാനുള്ള ശക്തമായ ചുവടുവയ്പാണ് വാക്സിനേഷനെന്നും ഇതുസംബന്ധിച്ച എല്ലാ ദുരൂഹതകളും അനാവശ്യ ആശങ്കകളും മാറ്റണമെന്നും ഫ്രാൻസിസ് പാപ്പാ പിന്നീട് വത്തിക്കാന്റെ പ്രസ്താവനയിൽ പറഞ്ഞു.
അതേ, കോവിഡ് വാക്സിനെ സംബന്ധിച്ച ഭയവും അതിന്റെ പാർശ്വഫലങ്ങളെപ്പറ്റിയുള്ള ആശങ്കകളുമാണ് പലരെയും ഈ സുപ്രധാന പ്രതിരോധ ചികിത്സയ്ക്കു വിധേയമാകുന്നതിൽനിന്ന് പിന്തിരിപ്പിക്കുന്നത്. അമേരിക്കയിൽ ലോസ് ആഞ്ചലസിലും ഓസ്ട്രിയയിലും മറ്റും വാക്സിനേഷനെതിരായ റാലികൾ നടന്നു. വാക്സിനേഷൻ പ്രയോജനരഹിതമായ ഒരു ചികിത്സാ പദ്ധതിയാണെന്നു വിശ്വസിക്കുന്നവർ ഏറെയാണ്. ഇന്ത്യയിൽ കോവിഡ് വാകിസിൻ വിതരണം തുടങ്ങി ഒന്നര മാസം പിന്നിടുന്പോഴും പ്രതീക്ഷിച്ചതുപോലെ വേഗത്തിലല്ല ഈ യജ്ഞം മുന്നോട്ടുപോകുന്നത്. ഒന്നാം ഘട്ടത്തിൽ മൂന്നു കോടിപ്പേർക്ക് കുത്തിവയ്പ് നൽകാൻ ലക്ഷ്യമിട്ടെങ്കിലും സ്വീകരിച്ചവർ 1.42 കോടി മാത്രം.
കേരളത്തിൽ ഇതെഴുതുമ്പോൾ 5.87 ലക്ഷം പേരാണു വാക്സിനെടുത്തത്. തമിഴ്നാട്, തെലുങ്കാന തുടങ്ങിയ പന്ത്രണ്ട് സംസ്ഥാനങ്ങളിൽ ലക്ഷ്യമിട്ടതിന്റെ 40 ശതമാനത്തിൽ താഴെയാണ് കുത്തിവയ്പെടുത്തവരുടെ സംഖ്യ. രാജ്യത്തെ 16 സംസ്ഥാനങ്ങളിൽ കോവിഡിന്റെ രണ്ടാം തരംഗം ഉണ്ടാകുന്നുവെന്നാണ് അധികൃതർ അറിയിക്കുന്നത്. കഴിഞ്ഞ ആഴ്ചകളിൽ രാജ്യത്ത് കോവിഡ് കേസുകളിൽ 31 ശതമാനം വർധനയുണ്ടായെന്നു പഠനങ്ങൾ സ്ഥിരീകരിക്കുന്നു. കോവിഡിന്റെ അവശിഷ്ടങ്ങൾ മനുഷ്യജീവിതത്തിന്റെ വിവിധ തലങ്ങളിലും മുറിവുകളുണ്ടാക്കുമെന്നു കണക്കാക്കപ്പെടുന്നു. കോവിഡ് വ്യാപനം സൃഷ്ടിക്കാൻ പോകുന്നത് പാൻഡമിക് ജനറേഷനാണെന്നു പുതിയ പഠനങ്ങൾ.
കോവിഡനന്തര ഫലങ്ങൾ
രാജ്യത്തെ 37.5 കോടി കുട്ടികളിൽ കോവിഡനന്തര അവശതകൾ ഉണ്ടാകുമെന്നു റിപ്പോർട്ടുണ്ട്. സെന്റർ ഫോർ സയൻസ് ആൻഡ് എൻവയൺമെന്റിന്റെ വാർഷിക പഠനമാണ് ഈ വസ്തുത വെളിപ്പെടുത്തിയത്. കോവിഡ് മൂലം കുട്ടികളിൽ പോഷകാഹാരക്കുറവ്, ഭാരക്കുറവ്, പൊതുവായ ആരോഗ്യത്തിന്റെ അപര്യാപ്തത എന്നിവയുണ്ടാകുന്നു. 14 വയസിനു താഴെയുള്ള കുട്ടികളിലാണ് ഈ പ്രത്യാഘാതങ്ങൾ കൂടുതലായി കാണുന്നത്. ആഗോളതലത്തിൽ 50 കോടിയോളം കുട്ടികൾക്കാണ് സ്കൂൾ പഠനം ഉപേക്ഷിക്കേണ്ടി വന്നത്. ഇതിൽ പകുതിയിലധികവും ഇന്ത്യയിലാണ്. 11.5 കോടിയിലധികം പേർ ദാരിദ്ര്യത്തിലേക്കും കൂപ്പുകുത്തും.
2020 ജനുവരിയിൽ വൈറസിന്റെ ജനിതക കോഡ് വെളിപ്പെട്ടതോടെയാണ് വാക്സിൻ വികസിപ്പിക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചത് സാധാരണ ഗതിയിൽ വർഷങ്ങളെടുത്താണ് വാക്സിനുകൾ വികസിപ്പിച്ചെടുക്കുന്നത്. മൃഗങ്ങളിലും പിന്നീട് മനുഷ്യരിലും നടത്തുന്ന പരീക്ഷണങ്ങളുടെ ദീർഘമായ കാലഘട്ടമാണിത്. എന്നാൽ, കോവിഡ്-19 മഹാമാരിയുടെ ആപത്കരമായ പ്രത്യാഘാതങ്ങൾ കണക്കിലെടുത്ത് ലോകമെന്പാടും വാക്സിൻ നിർമാണം ദ്രുതഗതിയിൽ നടന്നു. വൈറസുകളുടെ പ്രവർത്തനശേഷി മരവിപ്പിച്ച് അവയെ നിഷ്ക്രിയമാക്കി മനുഷ്യശരീരത്തിൽ പ്രവേശിപ്പിച്ചാൽ വൈറസിനെതിരായ ആന്റിബോഡികൾ സൃഷ്ടിക്കപ്പെടുമെന്നും ആ ആന്റിബോഡികളിലൂടെ ലഭിക്കുന്ന വർധിച്ച പ്രതിരോധശക്തി മൂലം തുടർന്നുള്ള രോഗാണു തീവ്രത തടയാമെന്നതുമാണ് വാക്സിനുകളുടെ ആവിർഭാവത്തിനുള്ള അടിസ്ഥാനം. അങ്ങനെ വൈറസിന്റെ അടിസ്ഥാന ഘടനയും ജനിതക കോഡും പഠിച്ച് അവയെ നിർവീര്യമാക്കാൻ ശേഷിയുള്ള ആന്റിബോഡികൾ ഉത്പാദിപ്പിക്കുന്നു. വിവിധതരം വാക്സിനുകൾ വ്യത്യസ്തമായ നിർമാണ തത്വങ്ങളാണ് പിന്തുടരുന്നത്.
കോവിഷീൽഡ് അഥവാ ചാർഡാക്സ്-1
കോവിഡ് വാക്സിനുണ്ടാക്കാനുള്ള ആദ്യ സംരംഭങ്ങൾ തുടങ്ങിയത് ഓക്സ്ഫഡ് യൂണിവേഴ്സിറ്റിയിൽത്തന്നെ. ഓക്സ്ഫഡും ആസ്ട്ര-സെനിക്ക എന്ന മെഡിക്കൽ കന്പനിയും ചേർന്നു വികസിപ്പിച്ചെടുത്ത വാക്സിന് ചാർഡാക്സ് -1 എന്ന പേരു നൽകി. ഇതിന്റെ ഇന്ത്യയിലെ പേരാണ് കോവിഷീൽഡ്. ഇന്ത്യയിൽ ഇതു നിർമിക്കുന്നത് പൂനയിലെ സിറം ഇൻസ്റ്റിറ്റ്യൂട്ടാണ്. മറ്റു പല രോഗങ്ങൾക്കുള്ള വിവിധതരം വാക്സിനുകൾ ഉത്പാദിപ്പിച്ച് വിതരണം ചെയ്യുന്ന ലോകത്തെ ഏറ്റവും വലിയ സ്ഥാപനമാണ് പൂനയിലെ സിറം ഇൻസ്റ്റിറ്റ്യൂട്ട് എന്നോർക്കണം. അതുകൊണ്ടുതന്നെ കുറഞ്ഞ ചെലവിൽ വാക്സിൻ നിർമിക്കാൻ സിറം ഇൻസ്റ്റിറ്റ്യൂട്ടിനു കഴിയുന്നു.
ചിന്പാൻസികളിലെ അഡിനോ വൈറസിൽ കൊറോണ വൈറസിന്റെ പുറംതോടിലെ സ്പൈക് പ്രോട്ടീൻ സന്നിവേശിപ്പിച്ച് ശരീരത്തിൽ പ്രവേശിപ്പിക്കുന്പോൾ കോവിഡ് വൈറസിനെതിരായ ആന്റിബോഡികൾ ഉണ്ടാകുന്നു. നിരുപദ്രവകാരികളായ അസ്നോവൈറസുകളെ വാഹനമായി ഉപയോഗിച്ചാണ് കോവിഡിന്റെ പ്രോട്ടീൻഘടകം മനുഷ്യശരീരത്തിൽ പ്രവേശിപ്പിക്കുന്നത്. കോവിഷീൽഡ് വാക്സിൻ ആദ്യത്തെ കുത്തിവയ്പിനുശേഷം 76 ശതമാനവും രണ്ടാമത്തെ ഡോസിനുശേഷം 82 ശതമാനവും പ്രതിരോധശക്തി ഉണ്ടാക്കുന്നു. കുത്തിവയ്പുകൾക്ക് ഇടയിലുള്ള സമയം രണ്ടു മുതൽ മൂന്നു വരെ മാസം നീട്ടിയാൽ പ്രതിരോധശക്തി ഏറ്റവും കൂടുതലാകുന്നു. ഇന്ത്യയിൽ വാക്സിനേഷന് കോവിഷീൽഡാണ് ഏറ്റവും കൂടുതൽ ഉപയോഗിക്കുന്നത്.
കോവാക്സിൻ
ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചും (ഐസിഎംആർ) ഭാരത് ബയോടെക് കന്പനിയും സംയുക്തമായി വികസിപ്പിച്ചെടുത്തതാണു കോവാക്സിൻ. പരന്പരാഗതമായ വാക്സിൻ നിർമാണ ശൈലിയിലാണ് ഇതു വികസിപ്പിച്ചെടുത്തത്. നിഷ്ക്രിയമാക്കിയ കൊറോണ വൈറസ് തന്നെയാണ് കോവാക്സിൻ.
ഇന്ത്യയിൽ കോവിഷീൽഡിനൊപ്പം കൊടുക്കുന്ന രണ്ടാമത്തെ വാക്സിനാണ് കോവാക്സിൻ. ഇതിന്റെ ഫേസ്-മൂന്ന് ട്രയൽ അവസാനിപ്പിക്കാതെ വാക്സിൻ കൊടുക്കേണ്ടിവന്നതുകൊണ്ട് പലരും കോവാക്സിൻ സ്വീകരിക്കുന്നതിൽനിന്നു പിൻവാങ്ങി. എന്നാൽ, ഇതെടുത്തവരിൽ പറയത്തക്ക യാതൊരു പാർശ്വഫലങ്ങളും ഉണ്ടായില്ല എന്ന് പിന്നീട് തെളിഞ്ഞു. പൂർണമായും ഇന്ത്യ ഉത്പാദിപ്പിക്കുന്ന വാക്സിനെന്ന നിലയിൽ ഇതിന്റെ പ്രാധാന്യമേറുന്നു. അവസാനത്തെ പരീക്ഷണ കടന്പയായ ഫേസ്-3 ട്രയലിന്റെ ഫലങ്ങൾ പൂർണാകാത്തതു കാരണം ഈ വാക്സിന്റെ പ്രതിരോധശക്തിയെപ്പറ്റി കൃത്യമായ വിവരങ്ങൾ ലഭിച്ചിട്ടില്ല.
ഫൈസർ വാക്സിൻ
ഫൈസർ എന്ന അമേരിക്കൻ മരുന്നു കന്പനിയും ബയോൺ ടെക് എന്ന ജർമൻ കന്പനിയും ചേർന്നു നിർമിക്കുന്ന ഏറെ മേന്മകളുള്ള വാക്സിനാണിത്. രോഗതീവ്രതയെ തുരത്താൻ 94 ശതമാനത്തോളം പ്രാപ്തമാണ് ഫൈസർ വാക്സിൻ എന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നു. ലോകത്തെ സന്പന്നമായ രാജ്യങ്ങളുടെ പ്രിയപ്പെട്ട വാക്സിനാണിത്. വൈറസിന്റെ ജനിതകപദാർഥമായ മെസഞ്ചർ ആർഎൻഎയാണ് വാക്സിൻ നിർമാണത്തിന് ഉപയോഗിക്കുന്നത്.
ഒരേയൊരു പ്രശ്നമാണ് പ്രധാനമായുള്ളത്. ഈ വാക്സിൻ മൈനസ് 70 ഡിഗ്രി സെൽഷസിൽ വേണം സൂക്ഷിക്കാൻ. അതുകൊണ്ടുതന്നെ അതിനുള്ള ഫ്രീസർ സൗകര്യങ്ങൾ അത്യന്താപേക്ഷിതമാണ്. ചൂട് കൂടിയ രാജ്യങ്ങൾ ഈ വാക്സിൻ വാങ്ങിക്കുന്നില്ല. കൂടിയ വിലയും ഫൈസർ വാക്സിനെ സന്പന്നരാജ്യങ്ങളിൽ ഒതുക്കിനിർത്താൻ നിർബന്ധിക്കുന്നു.
അമേരിക്കയിലെ ദേശീയ ആരോഗ്യഇൻസ്റ്റിറ്റ്യൂട്ട് നിർമിക്കുന്ന മൊഡേന വാക്സിനും ഫൈസർ വാക്സിനോടു താരതമ്യപ്പെടുത്താവുന്ന ഒന്നുതന്നെ. മെസഞ്ചർ ആർ.എൻ.എ ജനിതക അടിസ്ഥാനത്തിലാണ് ഈ വാക്സിൻ നിർമിക്കുന്നത്. 94 ശതമാനം ഈ വാക്സിൻ ഫലപ്രദമാണ്. കുടാതെ റഷ്യനിർമിക്കുന്ന സ്പുട്നിക് അഞ്ച് എന്ന വാക്സിൻ ലോകത്ത് കൊറോണക്കെതിരായി ആദ്യം രജിസ്റ്റർ ചെയ്ത ഒന്നാണെന്ന് അവകാശപ്പെടുന്നു. നിർവീര്യമാക്കപ്പെട്ട കോവിഡ് വൈറസ് ഉപയോഗിച്ച് ചൈന നിർമിക്കുന്ന സിനോവാക് എന്ന വാക്സിനും പ്രചാരം നേടുന്നു.
ജനുവരി 16 മുതൽ ഇന്ത്യയിൽ കോവിഡ് വാക്സിൻ കൊടുത്തുതുടങ്ങി. അതോടെ വാക്സിനെപ്പറ്റി ഏറെ സംശയങ്ങളും ദുരൂഹതകളും ഉയരുകയും ചെയ്തു. വാക്സിൻ പ്രയോജനരഹിതമാണെന്നും അതെടുത്താൽ കോവിഡ് രോഗം തന്നെ വരുമെന്നും വാക്സിനേഷന്റെ പാർശ്വഫലങ്ങൾ അപകടകരമാണെന്നും മറ്റുമുള്ള ഒട്ടേറെ സംശയങ്ങൾ വിവിധ മാധ്യമങ്ങളിലൂടെ പ്രചരിച്ചു. പലരിലും വാക്സിനേഷനെ സംബന്ധിച്ച ഭയവും ആശങ്കയും ഇപ്പോഴും നിലനിൽക്കുന്നു.
കൊച്ചിയിലെ പഠനം
ആദ്യത്തെ ഡോസ് വാക്സിനേഷൻ കഴിഞ്ഞ 5,396 പേരെ ഉൾപ്പെടുത്തി ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ കൊച്ചിഘടകം നടത്തിയ പഠനത്തിൽ കുത്തിവയ്പിനെ സംബന്ധിക്കുന്ന ഒട്ടേറെ സംശയങ്ങൾ ദൂരീകരിക്കപ്പെട്ടു. പാർശ്വഫലങ്ങളുടെ കാര്യത്തിലാണ് പലരും ഭയപ്പെട്ടത്. പ്രായമായവരെ അപേക്ഷിച്ച് ചെറുപ്പക്കാരിലാണ് കുത്തിവയ്പിനു ശേഷമുള്ള അസ്വസ്ഥതകൾ കൂടുതലുണ്ടായത്. 30 വയസിൽ താഴെയുള്ള 81 ശതമാനംപേരിൽ അസ്വസ്ഥത ഉണ്ടായപ്പോൾ എഴുപതുവയസു കഴിഞ്ഞ 31 ശതമാനം പേർക്കു മാത്രമേ എന്തെങ്കിലും പ്രയാസങ്ങൾ ഉണ്ടായുള്ളു. ആരിലും അപകടകരമായ ഒരസ്വസ്ഥതയും ഉണ്ടായില്ല.
വാക്സിനെടുത്തശേഷം 80 ശതമാനംപേരിലും ക്ഷീണം, നേരിയപനി, ശരീരവേദന, വാക്സിനെടുത്തഭാഗത്തു നേരിയ നീര് എന്നിവയുണ്ടായി. ഈ ലക്ഷണങ്ങൾ എല്ലാംതന്നെ സഹിക്കാവുന്നവമാത്രം. പ്രത്യേകിച്ചൊരു ചികിത്സയും വേണ്ടിവന്നില്ല. ചിലർ ഒന്നോ രണ്ടോ പാരസെറ്റമോൾ ഗുളികകൾ കഴിച്ചപ്പോൾ അസ്വസ്ഥതകൾക്കു ശമനംലഭിച്ചു. ഈ പഠനത്തിൽ പങ്കെടുത്ത 5,396 പേരിൽ 947 പേർ അറുപതിനു മുകളിൽ പ്രായമുള്ളവരാണ്. ആർക്കും കാര്യമായ ഒരു പാർശ്വഫലവും ഉണ്ടായില്ല. മാത്രമല്ല, പ്രായമേറിയവരിലാണു വാക്സിനേഷന്റെ ലക്ഷണങ്ങൾ കുറവായി കണ്ടത്.
ആകെ 20 ശതമാനം പേർക്ക് മാത്രമാണ് കുത്തിവയ്പിന്റെ പിറ്റേദിവസം ജോലി ബുദ്ധിമുട്ടായി തോന്നിയത്. കൂടുതലും സ്ത്രീകൾക്ക് ഈ അനുഭവമുണ്ടായി. എന്നാൽ, ഇതു താത്കാലികമായിരുന്നു. നേരത്തേ കോവിഡ് രോഗം ഉണ്ടായവരിലും പറയത്തക്ക അധിക പരാധീനതകൾ ഉണ്ടായില്ല.
വാക്സിൻ എടുത്ത ഒരാളിൽ കോവിഡ് വൈറസ് ബാധ ഉണ്ടാകാൻ സാധ്യതയുണ്ടോ എന്നു പലരും സംശയിക്കുന്നു. സാധ്യത വളരെ കുറവ്. എന്നാൽ, വൈറസ് ലോഡ് അധികമുള്ള അന്തരീക്ഷത്തിൽ ചെന്നുപെട്ടാൽ രോഗസംക്രമണം ഉണ്ടാകാം. പക്ഷേ രൂക്ഷത വളരെ കുറഞ്ഞിരിക്കും. 18 വയസിൽ താഴെയുള്ളവരെയും ഗർഭിണികളെയും മുലയൂട്ടുന്ന സ്ത്രീകളെയും മാറ്റിനി ർത്തിയാൽ ആർക്കും വാക്സിനെടുക്കാം. തീരാരോഗമുളളവർ അവരുടെ ചികിത്സകന്റെ നിർദേശം തേടുക.
വാക്സിനെടുത്തശേഷം ഒരുവർഷമെങ്കിലും പരിരക്ഷ ലഭിക്കുമെന്ന് കരുതപ്പെടുന്നു. ജനിതകമാറ്റം സംഭവിച്ച വൈറസുകൾ വീണ്ടും വ്യാപിക്കാൻ സാധ്യതയുണ്ട്. അതുകൊണ്ട് വാക്സിനേഷൻ സ്വീകരിച്ച എല്ലാവരുംതന്നെ തുടർന്നും മുഖാവരണവും ആളകലവും കൈകഴുകലുമൊക്കെ ചിട്ടയോടെ തുടർന്നുകൊണ്ടുപോകണം.
ഡോ. ജോർജ് തയ്യിൽ
(എറണാകുളം ലൂർദ് ആശുപത്രിയിലെ ഹൃദ്രോഗവിദഗ്ധനാണു ലേഖകൻ )