Thursday, April 1, 2021 12:08 AM IST
തെരഞ്ഞെടുപ്പ് പ്രചാരണം മുറുകിയതോടെ പതിവുപോലെ രാഷ്ട്രീയക്കാർ ഒരുവശത്ത് പരസ്പരം ചെളി വാരി എറിയുകയും മറുവശത്ത് വാഗ്ദാനപ്പെരുമഴ തീർക്കുകയുമാണ്. കുറച്ചു കാലമായി രാഷ്ട്രീയ പാർട്ടികളുടെ തെരഞ്ഞെടുപ്പ് പ്രകടന പത്രികയിലെ ഒരു പ്രധാന ഐറ്റം സൗജന്യങ്ങളാണ് . ഒരു രൂപയ്ക്ക് അരി, ഭക്ഷണക്കിറ്റ്, സൗജന്യ പാചകവാതകം, വിലകുറച്ച് പെട്രോൾ, എല്ലാവർക്കും പെൻഷൻ, കാർഷികവിളകൾക്കെല്ലാം ഉയർന്ന വില തുടങ്ങി മോഹന സുന്ദര വാഗ്ദാനങ്ങൾ നിരവധിയാണ്. സ്ഥിരമായി ലോട്ടറി ടിക്കറ്റെടുക്കുന്നവൻ ഒന്നാംസമ്മാനം തനിക്കുതന്നെ കിട്ടുമെന്ന് സ്വപ്നം കണ്ടു നടന്നിട്ട് ഒറ്റനമ്പർ സമ്മാനംപോലും കിട്ടാതെ വരുമ്പോഴും പ്രത്യേകിച്ച് നിരാശയൊന്നും കൂടാതെ ആ ടിക്കറ്റ് കീറി എറിഞ്ഞ് നിറഞ്ഞ പ്രതീക്ഷയോടെ അടുത്ത ടിക്കറ്റ് വാങ്ങി സ്വപ്നം കാണൽ തുടരുംപോലെ പറ്റിക്കപ്പെട്ടു ശീലമായ ജനം വീണ്ടും വീണ്ടും പോളിംഗ് ബൂത്തിലെത്തും; വോട്ട് ചെയ്യും, പറ്റിക്കപ്പെടൽ തുടരും.
പെരുകുന്ന കടം
പ്രഖ്യാപിക്കുന്ന പാർട്ടി ഏതായാലും ഇത്തരം സൗജന്യങ്ങൾ നൽകാൻ ആവശ്യമായ പണം എവിടെനിന്നു കണ്ടെത്തും എന്നതിനെ സംബന്ധിച്ച് പ്രസ്തുത പത്രികയിൽ യാതൊന്നും പറയാറില്ല . തരാനുദ്ദേശ്യമുണ്ടങ്കിലല്ലേ പറയേണ്ടൂ! അഥവാ, ഇനി എന്തെങ്കിലും ചെറിയ തോതിലെങ്കിലും ചെയ്യണമെങ്കിൽ ആകെ അറിയുന്ന വഴി കടമെടുക്കലാണ്. ഈ കടം ആരു വീട്ടും? ഈ കടമൊക്കെ വീട്ടേണ്ടത് ജനം തന്നെയാണ്: അവിടെയാണ്, അവിടെ മാത്രമാണ്, ജനാധിപത്യം എന്നാൽ ജനങ്ങളുടെ ഭരണമാണ് എന്നു തിരിച്ചറിയാൻ കഴിയുന്നത്! കടമെടുത്ത് കടമെടുത്ത് ഓരോരുത്തരുടെയും തലയ്ക്കുമീതെ എഴുപതിനായിരത്തിലും അധികമായാണ് കടം എത്തി നിൽക്കുന്നത്.
ഇനി, കടമെടുത്തു നടത്തുന്നത് റോഡ്, പാലം, ഡാം എന്നിങ്ങനെയുള്ള വികസന പദ്ധതികൾ ആണെങ്കിൽ അതിന്റെ വീതം കൃത്യമായി അതുമായി ബന്ധപ്പെടുന്ന എല്ലാ ജനപ്രതിനിധികൾക്കും കിട്ടും. ഭരണത്തിൽ ഇരുന്ന ഓരോ രാഷ്ട്രീയക്കാരന്റെയും, അവർ രാഷ്ട്രീയം തുടങ്ങിയ കാലത്തെ സാമ്പത്തിക സ്ഥിതിയും ഭരണചക്രം തിരിക്കാനവസരം ലഭിച്ചതിനു ശേഷമുള്ള സാമ്പത്തിക സ്ഥിതിയും തട്ടിച്ചു നോക്കിയാൽ ഇതു വ്യക്തമാകും. കാവൽക്കാരൻ മോഷ്ടിക്കുമ്പോൾ നടത്തിപ്പുകാരനായ ഉദ്യാഗസ്ഥനും വെറുതെ ഇരിക്കില്ലല്ലോ? പിന്നെ കോൺട്രാക്ടറുടെ ലാഭവും കൂടി കഴിയുമ്പോൾ പാലത്തിന് ഓട്ട വീഴും, ഇറക്കുമതിചെയ്ത പൈപ്പ് പൊട്ടും, റോഡ് ഉണ്ടാക്കി മൂന്നാംനാൾ പൊളിയും! വികസിക്കേണ്ടവരൊക്കെ വികസിക്കും; കടം ജനത്തിന്റെ തലയ്ക്കിരിക്കും.
അവഗണനയിൽ യുവത്വം
എന്താണ് യഥാർഥമായ വരുമാനം? കടം വാങ്ങുന്നത്, ഏത് ലോകബാങ്കിൽ നിന്നായാലും, അത് വരുമാനമല്ലെന്നറിയാൻ സാമ്പത്തിക വൈദഗ്ധ്യമൊന്നും ആവശ്യമില്ലല്ലോ! ഉത്പാദനമില്ലാതെ വരുമാനമുണ്ടാക്കാൻ പറ്റുമോ? നിശ്ചയമായും ഇല്ല. ആരാണ് ഉത്പാദിപ്പിക്കേണ്ടത്? അധ്വാനിക്കാൻ ശേഷിയുള്ളവരാണ് അതു ചെയ്യേണ്ടത്. ആർക്കാണ് അധ്വാനിക്കാൻ ഏറ്റവും അധികം ശേഷിയുള്ളത്: ചെറുപ്പക്കാർക്ക്. ഇന്നാട്ടിലെ ചെറുപ്പക്കാർക്ക് തൊഴിൽ നൽകിക്കൊണ്ടു മാത്രമേ ഈ നാടിനു രക്ഷപ്പെടാനാവൂ. കാരണം നമുക്ക് ആകെയുള്ള ഒരേ ഒരു റിസോഴ്സ് ഹ്യൂമൻ റിസോഴ്സ് ആണ്. പോസ്റ്റർ ഒട്ടിക്കാനും പ്രകടനം നടത്താനും അടിപിടി കൂടാനും ഒക്കെ എല്ലാ രാഷ്ട്രീയ പ്രസ്ഥാനങ്ങളും നിർബാധം ഉപയോഗിക്കുന്ന ഈ ചെറുപ്പക്കാരാണ് നമ്മുടെ നാട്ടിലെ ഏറ്റവും അവഗണിക്കപ്പെടുന്ന വിഭാഗം! അവർക്കു തൊഴിൽ നേടാനുള്ള, അന്തസുള്ള വരുമാനം ലഭിക്കാനുള്ള, ഒരു കുടുംബമുണ്ടാക്കി ജീവിക്കാൻ പ്രാപ്തി ആർജിക്കാനുള്ള എന്ത് പദ്ധതിയാണ് ഇപ്പോൾ പ്രസിദ്ധീകരിക്കപ്പെട്ടിട്ടുള്ള മുന്നണികളുടെ പ്രകടന പത്രികകളിൽ ഉള്ളത്? വെറുതെ ആണെങ്കിൽ പോലും, ഒരു രാഷ്ട്രീയ പ്രസ്ഥാനവും അതിനെകുറിച്ച് ചിന്തിക്കുന്നു പോലും ഇല്ല എന്നതാണു വാസ്തവം.
അധികാരം പിടിച്ചെടുത്തു നിലനിർത്തുക, നാട്ടുകാരുടെ കണ്ണിൽ പൊടിയിടാൻ ചിലതു കാട്ടിക്കൂട്ടുക, കഴിയുന്നത്ര വാരിക്കൂട്ടുക, സ്വജന പക്ഷപാതം നടത്തുക ഇങ്ങനെ ചില വ്യായാമങ്ങളല്ലാതെ രാജ്യപുരോഗതിയെക്കുറിച്ച് ഇക്കൂട്ടർ ചിന്തിക്കുന്നേ ഇല്ല എന്നതിന്റെ ഒന്നാമത്തെ തെളിവാണ് ഇത്. ഒരു തൊഴിലില്ലാത്തതിന്റെ പേരിൽ വിലകെട്ടുപോയ, അപമാനിക്കപ്പെടുന്ന, മനസുമുറിഞ്ഞുപോയ ഇന്നാട്ടിലെ വലിയ ഒരു വിഭാഗം യുവതയെ കാണാതെപോകുന്ന ഭരണകൂടങ്ങൾ ഈ നാടിന്റെ ശാപമാണ്. രാജ്യ പുരോഗതി എന്നാൽ രാജ്യത്തെ ഓരോ പൗരന്റെയും വളർച്ചയാണ്; ഓരോ കുടുംബത്തിന്റെയും വളർച്ചയാണ്.
അഭ്യസ്തവിദ്യരായ ചെറുപ്പക്കാരെക്കൊണ്ടു നിറഞ്ഞ നാടാണു നമ്മുടേത്. ടാലന്റുകളുടെ നിധിശേഖരം. ഇതെങ്ങനെ ഉപയാഗപ്പെടുത്താം എന്ന ആലോചനയാണ് ഈ നാടിനു രക്ഷപ്പെടാനുള്ള ഒരേയൊരു വാതിൽ. ഈ അടുത്ത നാളിൽ ഒരു കോളജിൽ കെമിസ്ട്രി പഠിപ്പിക്കാനുള്ള അസിസ്റ്റന്റ് പ്രഫസർ തെരഞ്ഞെടുപ്പിനുള്ള ഇന്റർവ്യൂ നടത്താൻ പോകാനിടയായി. ഗവേഷണ ബിരുദവും വിദേശ ഗവേഷണ പരിചയവും ഉള്ള നൂറിലധികം ഉദ്യോഗാർഥികളാണ് വന്നെത്തിയത്! എല്ലാവരും തന്നെ പല ഇന്റർവ്യൂകൾ അറ്റൻഡ് ചെയ്ത് തൊഴിൽ ലഭിക്കാതെ തളർന്നവരും നിരാശരും ആയിരുന്നു എന്നത് വല്ലാതെ അലോസരപ്പെടുത്തുന്ന അനുഭവമായി.
വിലമതിക്കപ്പെടാത്ത ഗവേഷണം
ഗവേഷണ ബിരുദങ്ങൾ സമ്പാദിച്ചിട്ടുള്ളവർ അധ്യാപന-ഗവേഷണ മേഖലകളിൽ തുടരുന്നുണ്ടെന്ന് ഉറപ്പാക്കേണ്ടത് ഒരു ആധുനിക ഭരണകൂടത്തെ സംബന്ധിച്ച് പ്രധാന ഉത്തരവാദിത്വങ്ങളിൽ ഒന്നാണ് . നമ്മുടെ രാജ്യത്തെ ഗവേഷണം ഫലദായകമല്ല എന്ന കാരണം പറഞ്ഞ്, ഗവേഷണ -ഉന്നതവിദ്യാഭ്യാസ മേഖലയിലെ ഫണ്ട് അലോക്കേഷൻ വല്ലാതെ വെട്ടിക്കുറച്ചത് മോദി ഗവൺമെന്റാണ്. ലോകത്തിലൊരിടത്തും ഗവേഷണ വിദ്യാർഥികൾ അവരുടെ പിഎച്ച്ഡി പഠനകാലത്ത് ഞെട്ടിപ്പിക്കുന്ന കണ്ടുപിടിത്തങ്ങൾ ഒന്നും നടത്താറില്ല. എന്റെ അറിവിൽ പിഎച്ച്ഡി പ്രബന്ധത്തിലെ വെളിപ്പെടുത്തലിന് ഒരാൾ മാത്രമേ നൊബേൽ സമ്മാനം നേടിയിട്ടുള്ളു: അത് ഡിബ്രോഗ്ലി എന്ന ജർമൻ ഭൗതിക ശാസ്ത്രജ്ഞനാണ്. ലോകോത്തരമായ ധാരാളം പ്രബന്ധങ്ങൾ ഭാരതീയരായ വിദ്യാർഥികൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്; അത് തുടരുന്നുമുണ്ട്. ഈ മേഖലയിലെ ധനവ്യയ ലുബ്ധ് രാജ്യത്തിന്റെ അക്കാദമിക വളർച്ചയെ വളരെ ആഴത്തിൽ ബാധിച്ചിട്ടുണ്ട്. ഗവേഷണ മേഖലയെ തളർത്തി എന്നതായിരുന്നു അമേരിക്കൻ ഇലക്ഷനിൽ പരാജയപ്പെട്ട ഡോണൾഡ് ട്രംപ് നേരിട്ട പ്രധാന ആരോപണങ്ങളിൽ ഒന്ന്.
കേരളത്തിലെ കാര്യമെടുത്താൽ, കഴിഞ്ഞ അഞ്ചു വർഷത്തിനിടയിൽ എത്രപേർക്ക് സർക്കാർ ജോലി കിട്ടിയതായി നിങ്ങൾ കേട്ടിട്ടുണ്ട്? കേരളത്തിലെ ഏറ്റവും മിടുക്കരായ വിദ്യാർഥികൾ പഠിക്കുന്ന ഒരു കോളജിലെ അധ്യാപകനും പ്രിൻസിപ്പലും ആയിരുന്നു ഞാൻ. എന്റെ അനുഭവത്തിൽ ഇക്കാര്യത്തിൽ നിരാശയാണ്. പിഎസ്സി ചെയർമാൻ ലക്ഷങ്ങൾക്ക് അഡ്വൈസ് മെമ്മോ കൊടുത്ത കണക്കു നിരത്തുമ്പോഴും ഒരുപാട് ഉദ്യോഗാർഥികളെ പരിചയമുള്ള എനിക്കോ എന്റെ അതേ മേഖലയിൽ പ്രവർത്തിക്കുന്നവർക്കോ ഏറെപ്പേരെയൊന്നും കണ്ടെത്താനാവുന്നില്ല. ഉള്ള പോസ്റ്റുകളെല്ലാം വെട്ടിക്കുറച്ചു, റിട്ടയർമെന്റ് വഴി ഒഴിവായി വരുന്ന പോസ്റ്റുകൾ തന്നെ ഇല്ലാതാവുന്നു, പുതുതായി ഒന്നും സൃഷ്ടിക്കപ്പെടുന്നുമില്ല.
എഡ്യൂക്കേഷണൽ ഹബ്
കേരളം വളർന്നു വന്ന വഴിയിൽ വാസ്തവത്തിൽ ഇവിടം ഇന്ത്യയിലെ ഒരു എഡ്യൂക്കേഷണൽ ഹബ് ആയി മാറേണ്ട സ്ഥലമായിരുന്നു. വിദ്യാർഥികൾക്കിടയിൽ നുഴഞ്ഞു കയറിയ രാഷ്ട്രീയക്കാർ സമരാഭാസം കൊണ്ടു തകർത്തു കളഞ്ഞതാണ് ആ സാധ്യതയെ. ബംഗളൂരുവും മംഗളൂരുവും ചെന്നൈയും ഹൈദരാബാദും ഒക്കെ ആ നിലയിലേക്കു വളർന്നപ്പോൾ അധ്യാപക തൊഴിലന്വേഷകരെക്കൊണ്ട് നിറഞ്ഞ കേരളത്തിലെ വിദ്യാർഥികൾ വിദ്യാഭ്യാസം തേടി അവിടങ്ങളിലേക്കാണു പോകുന്നത്. യൂണിവേഴ്സിറ്റികളുടെ ഭരണസംവിധാനങ്ങളടക്കം, അക്കാദമിക മേഖലയെ പൂർണമായും രാഷ്ട്രീയ മുക്തമാക്കിയാൽ, ഇനിയും കേരളത്തിന് അത്തരം ഒരു വലിയ സാധ്യത ഉണ്ട്. മറ്റ് സംസ്ഥാനങ്ങളിലെ എന്നല്ല, നമ്മുടെ കാലാവസ്ഥയും പ്രകൃതി ഭംഗിയും ഒക്കെ കൃത്യമായി മാർക്കറ്റ് ചെയ്താൽ, വിദേശ വിദ്യാർഥികളെപോലും ആകർഷിക്കാൻ കഴിയുന്ന ഒരു ലോകോത്തര എഡ്യൂക്കേഷൻ ഹബ് ആകാനുള്ള സാധ്യത കേരളത്തിനുണ്ട്. അതു വലിയൊരു തൊഴിൽ മേഖലയെ സൃഷ്ടിക്കാനുതകും.
ആളുകളെ ഭീഷണിപ്പെടുത്തുന്ന തൊഴിലാളി സംസ്കാരവും രാഷ്ട്രീയ കൊലപാതകങ്ങളും അതിന്റെ തുടരാഘോഷമായ ബന്ദുകളും ഒക്കെ അവസാനിപ്പിച്ചാൽ കേരളത്തിലും ഒരു സിലിക്കൺവാലിക്ക് വളർന്നു നിറയാനാവുന്നതേ ഉള്ളു. ഇവിടത്തെ ചെറുപ്പക്കാർ തങ്ങളുടെ വൈദഗ്ധ്യം വിറ്റു ജീവിക്കാൻ ലോകം മുഴുവൻ അലഞ്ഞു നടക്കുന്നത്, ഇവിടെ അവർക്ക് യാതൊരു അവസരവും ലഭിക്കാത്തതുകൊണ്ടാണ്. നമ്മുടെ മക്കൾക്ക് ഇവിടെ ജീവിക്കാൻ അവസരമുണ്ടാവണം.
ഇതൊന്നും സർക്കാരുകൾ പണം മുടക്കി ചെയ്യേണ്ട കാര്യങ്ങളല്ല. സാഹചര്യങ്ങൾ സൃഷ്ടിച്ചു കൊടുത്താൽ മാത്രം മതിയാവും. സ്വകാര്യ മേഖലയിൽ ഇവ വളർന്നോളും. ചൂഷണം ഇല്ലാതാക്കാനും ഉന്നത നിലവാരം ഉറപ്പാക്കാനുമുള്ള ഉത്തരവാദിത്വമാണ് ഭരണകൂടങ്ങൾ ചെയ്യേണ്ടത്. ഉറക്കെ ചിന്തിക്കാൻ നമ്മുടെ രാഷ്ട്രീയ പ്രസ്ഥാനങ്ങൾക്ക് കഴിയട്ടെയെന്ന് ആശംസിക്കുന്നു!
ഡോ. ജോസ് ജോൺ മല്ലികശേരി
(കോഴിക്കോട് ദേവഗിരി സെന്റ് ജോസഫ്സ് കോളേജ് റിട്ടയേർഡ് പ്രിൻസിപ്പൽ ആണ് ലേഖകൻ)