Tuesday, September 27, 2022 10:17 PM IST
ടി.എ. ജോർജ്
സമീപകാല സാമൂഹികജീവിതത്തിൽ വലിയൊരു പ്രശ്നമായി വളർന്നിരിക്കുകയാണ് തെരുവുനായശല്യം. ദിനംപ്രതി നിരവധി പേരാണ് നമ്മുടെ നാട്ടിൽ നായ്ക്കളുടെ കടിയേറ്റ് ആശുപത്രികളിലെത്തുന്നത്. സമീപകാലത്ത് നായയുടെ കടിയേറ്റ് പേവിഷബാധയാൽ മരിച്ച പത്തനംതിട്ടയിലെ അഭിരാമി എന്ന പന്ത്രണ്ടുകാരിയുടെ വേർപാട് ഓരോ മലയാളിയെയും കരയിച്ചിട്ടുണ്ടാകും. ഇത്തരമൊരു സാഹചര്യത്തിൽ തെരുവുനായ്ക്കളില്ലാത്ത ഒരു കാലം നാമെല്ലാം സ്വപ്നം കാണുന്നു.
നിശ്ചയദാർഢ്യമുണ്ടെങ്കിൽ നടക്കാത്ത കാര്യങ്ങളൊന്നുമില്ലെന്നാണ് യൂറോപ്യൻ രാജ്യമായ നെതർലാൻഡ്സ് പഠിപ്പിക്കുന്നത്. മാറിമാറി വന്ന സർക്കാരുകൾ അനുവർത്തിച്ച നടപടികളുടെ ഭാഗമായി ലോകത്തിലെ ഏക തെരുവുനായ് രഹിത രാജ്യമായി ഈ കൊച്ചുരാജ്യം മാറി.19-ാം നൂറ്റാണ്ടിന്റെ മധ്യകാലം വരെ നമ്മെപ്പോലെ ഈ രാജ്യവും തെരുവുനായ്ക്കളാൽ ‘സമൃദ്ധ’മായിരുന്നു. ചിരപുരാതന കാലം മുതൽ സ്വന്തമായി ഒരു നായ എന്നത് ഇന്നാട്ടുകാരുടെ അഭിമാനത്തിന്റെ പ്രതീകമാണ്. സന്പന്നർ കായികവിനോദോപാധികൾക്കായി നായ്ക്കളെ വളർത്തിയപ്പോൾ പാവപ്പെട്ടവർ തങ്ങളുടെ ജീവനോപാധികൾക്കായി നായ്ക്കളെ വളർത്തി. കാര്യങ്ങൾ ഇങ്ങനെയായിരിക്കെ 19-ാം നൂറ്റാണ്ടിന്റെ മധ്യത്തോടെ രാജ്യത്ത് നായ്ക്കളുടെ എണ്ണം ക്രമാതീതമായി പെരുകി.
വൈകാതെ രാജ്യത്ത് പേവിഷബാധ പടർന്നുപിടിച്ചു. ഇതോടെ പരിഭ്രാന്തരായ ജനം തങ്ങളുടെ വളർത്തുനായ്ക്കളെ ഉപേക്ഷിച്ചു. ഇതോടെ തെരുവുകൾ മുഴുവൻ നായകളായി. ഈസമയത്താണ് നായ്ക്കളുടെ എണ്ണം കുറയ്ക്കുകയെന്ന ലക്ഷ്യത്തോടെ സർക്കാർ നായ്ക്കളെ വളർത്തുന്നവർക്ക് നികുതി ഏർപ്പെടുത്തിയത്. നികുതി താങ്ങാനാകാതെ നിരവധി പേർ തങ്ങളുടെ വളർത്തുനായ്ക്കളെ തെരുവുകളിൽ ഉപേക്ഷിച്ചു. ഇതോടെ യൂറോപ്പിൽ ഏറ്റവും കൂടുതൽ തെരുവുനായ്ക്കളുള്ള രാജ്യമായി നെതർലാൻഡ്സ് മാറി.
സിഎൻവിആർ പദ്ധതി
സാഹചര്യം മനസിലാക്കി ഉണർന്നുപ്രവർത്തിച്ച സർക്കാരുകൾ തെരുവുനായ്ക്കളെ നിയന്ത്രിക്കുന്നതിനായി ഊർജിത കർമപദ്ധതികൾ ആവിഷ്കരിച്ചു നടപ്പാക്കി. കൊന്നൊടുക്കാനല്ല തീരുമാനിച്ചത്. മറിച്ച് തെരുവുനായ്ക്കളെ പിടികൂടി വന്ധ്യംകരിച്ച് കുത്തിവയ്പിനു വിധേയമാക്കിയശേഷം ദത്തെടുക്കാൻ ജനങ്ങളെ പ്രോത്സാഹിപ്പിക്കുകയാണു ചെയ്തത്. ഇതിനായി സിഎൻവിആർ(കളക്ട്, ന്യൂട്ടർ, വാക്സിനേറ്റ്, ആൻഡ് റിട്ടേൺ) എന്ന പദ്ധതി നടപ്പാക്കി. തെരുവുനായ്ക്കളുടെ എണ്ണം നിയന്ത്രിക്കാൻ ഏറ്റവും ഫലപ്രദമായ മാർഗം ഇതുതന്നെയാണെന്നാണ് വേൾഡ് അനിമൽ പ്രൊട്ടക്ഷൻ ഏജൻസിയുടെ വിലയിരുത്തൽ.
1864ൽ രാജ്യത്ത് ആദ്യത്തെ മൃഗസംരക്ഷണ ഏജൻസിയായ ദി ഡച്ച് സൊസൈറ്റി ഫോർ ദ പ്രൊട്ടക്ഷൻ ഓഫ് അനിമൽസ് സ്ഥാപിതമായി. ഇതിനു പിന്നാലെ മറ്റു നിരവധി സന്നദ്ധസംഘടനകളും മുന്നോട്ടുവന്നു. സർക്കാരുകൾക്കൊപ്പം ഈ സംഘടനകളും രംഗത്തിറങ്ങിയതോടെ തെരുവുനായരഹിത രാജ്യമെന്ന പേരിൽ ചരിത്രത്തിലിടംനേടാൻ നെതർലാൻഡ്സിന് അധികംനാൾ വേണ്ടിവന്നില്ല.
കുത്തിവയ്പിനും വന്ധ്യംകരണത്തിനും വിധേയമാക്കുന്നതിനായി പിടികൂടുന്ന നായ്ക്കളെ പാർപ്പിക്കാനായി രാജ്യത്തുടനീളം ഡോഗ് ഷെൽട്ടറുകൾ സ്ഥാപിച്ചു. വന്ധ്യംകരണത്തിനും കുത്തിവയ്പിനുംശേഷം ഈ ഷെൽട്ടറുകളിൽ കഴിയുന്ന നായ്ക്കളെ ദത്തെടുക്കാൻ രാജ്യത്തെ ജനങ്ങളോട് സർക്കാർ അഭ്യർഥിച്ചു. ഇങ്ങനെ നായ്ക്കളെ ഏറ്റെടുക്കുന്നവർക്ക് നികുതിയിളവും നൽകി. നായ്ക്കളെ ദ്രോഹിക്കുന്നവർക്കും തെരുവിൽ ഉപേക്ഷിക്കുന്നവർക്കും മൂന്നുവർഷംവരെ തടവുശിക്ഷയും പിഴയും ഈടാക്കി.
അലഞ്ഞുതിരിയുന്ന നായ്ക്കളെ കണ്ടെത്താനും അവയെ ഏറ്റെടുത്തു സംരക്ഷിക്കാനും പ്രത്യേക പോലീസ് വിഭാഗത്തിനും സർക്കാർ രൂപം നൽകി. കാലാകാലങ്ങളിൽ മാറിമാറി വന്ന സർക്കാരുകൾ പദ്ധതി ഫലപ്രദമായി നടപ്പാക്കിയതോടെ ഇപ്പോൾ ഈ കൊച്ചുരാജ്യത്ത് ഒരു തെരുവുനായ പോലുമില്ല. ഓമനമൃഗങ്ങളെ ബാസ്കറ്റുകളിലും സ്ട്രോളറുകളിലുമൊക്കെയിരുത്തി നടക്കുന്നവർ രാജ്യത്ത് ഇന്ന് പതിവുകാഴ്ചയാണ്. ഹോട്ടലുകളിൽ പോലും ഇവയെ കയറ്റുന്നു. പൊതുഗതാഗത സംവിധാനവും ഇവയ്ക്കായി ഉപയോഗിക്കുന്നു.
പ്രതിവർഷം 59,000 മരണം
ലോകത്തിലെ 150 രാജ്യങ്ങളിലായി പ്രതിവർഷം 59,000 പേർ പേവിഷബാധയേറ്റു മരിക്കുന്നതായാണ് ലോകാരോഗ്യസംഘടനയുടെ കണ്ടെത്തൽ. ഇതിൽ 95 ശതമാനവും ആഫ്രിക്ക, ഏഷ്യൻ രാജ്യങ്ങളിലാണ്. ഏഷ്യയിൽ പേവിഷബാധ മൂലമുള്ള മരണത്തിൽ ഇന്ത്യയാണ് മുന്നിൽ. ഇന്ത്യയിൽ പ്രതിവർഷം 20,000 പേർ മരിക്കുന്നതായാണ് കണക്ക്. ഇത് ലോകത്താകമാനുള്ള പേവിഷബാധ മരണത്തിന്റെ 36 ശതമാനം വരും.
കഴിഞ്ഞ അഞ്ചുവർഷത്തിനിടെ ഇന്ത്യയിൽ പേവിഷബാധയേറ്റ് ഒരു ലക്ഷത്തോളം പേർ മരിച്ചെന്നാണു കണക്ക്. നായ്ക്കളിൽനിന്നും പേവിഷബാധയേറ്റുള്ള മരണത്തിൽനിന്ന് പടിഞ്ഞാറൻ യൂറോപ്പ്, കാനഡ, അമേരിക്ക, ജപ്പാൻ, ഓസ്ട്രേലിയ, പസഫിക് ദ്വീപ് രാജ്യങ്ങൾ, ഏതാനും ലാറ്റിനമേരിക്കൻ രാജ്യങ്ങൾ എന്നിവ ഏറെക്കുറെ മുക്തമായിട്ടുണ്ട്.
ലോകാരോഗ്യ സംഘടന
എല്ലാ വർഷവും സെപ്റ്റംബർ 28ന് ലോകാരോഗ്യ സംഘടന ലോക പേവിഷവിരുദ്ധ ദിനമായി ആചരിക്കുന്നു. പേവിഷബാധയ്ക്കെതിരായ വാക്സിൻ കണ്ടുപിടിച്ച ഫ്രഞ്ച് ശാസ്ത്രജ്ഞൻ ലൂയി പാസ്റ്ററുടെ ചരമദിനമാണന്ന്. നായ്ക്കളിൽനിന്നും പേവിഷബാധയേറ്റുള്ള മരണത്തിൽനിന്ന് 2030ഓടെ ലോകത്തെ മുക്തമാക്കുകയെന്ന ലക്ഷ്യത്തോടെ ലോകാരോഗ്യ സംഘടന ഇപ്രാവശ്യത്തെ ലോക പേവിഷവിരുദ്ധ ദിനത്തിന്റെ മുദ്രാവാക്യമായി സ്വീകരിച്ചിരിക്കുന്നത് ‘റാബീസ്: വൺ ഹെൽത്ത്, സീറോ ഡെത്സ്’ എന്നതാണ്. പഴക്കംചെന്ന രോഗങ്ങളിലൊന്നായ പേവിഷബാധയെ പ്രതിരോധിക്കാൻ ഇന്ന് വാക്സിനും മരുന്നുകളും ഉപകരണങ്ങളും സാങ്കേതികവിദ്യയുമുണ്ടെന്നും പരസ്പര ഏകോപനത്തിലൂടെ 2030 ഓടെ ലോകത്തെ നായ്ക്കളിൽനിന്നുള്ള പേവിഷബാധ മൂലമുള്ള മരണത്തിൽനിന്ന് മുക്തമാക്കണമെന്നും ലോകാരോഗ്യ സംഘടന വ്യക്തമാക്കി.
വഡോദര മാതൃക
ലോകത്താകെ 20 കോടി തെരുവുനായ്ക്കളുണ്ടെന്നാണ് കണക്ക്. മൂന്നു കോടി തെരുവുനായ്ക്കളുള്ള ഇന്ത്യയാണ് ഇതിൽ മുന്നിൽ. എന്നാൽ, സർക്കാരുകൾ കൈക്കൊണ്ട നടപടികളുടെ ഫലമായി രാജ്യത്തെ തെരുവുനായ്ക്കളുടെ എണ്ണം 2012 മുതൽ കുറഞ്ഞുവരുന്നതായാണ് 2019ലെ ലൈവ് സ്റ്റോക്ക് സെൻസസ് സൂചിപ്പിക്കുന്നത്. രാജ്യത്തെ എല്ലാ നഗരങ്ങളിലും തെരുവുനായ് നിയന്ത്രണ പദ്ധതി(എബിസി) നടപ്പിലാക്കുന്നുണ്ടെങ്കിലും ഈ രംഗത്ത് രാജ്യത്തിന് മാതൃകയായിരിക്കുന്നത് ഗുജറാത്തിലെ രണ്ടാമത്തെ വലിയ നഗരമായ വഡോദരയാണ്. കഴിഞ്ഞ അഞ്ചുവർഷംകൊണ്ട് നഗരത്തിലെ 86 ശതമാനത്തോളം തെരുവുനായ്ക്കളെ വന്ധ്യംകരണത്തിനു വിധേയമാക്കാനായി. മുനിസിപ്പൽ കോർപറേഷന്റെ സഹായത്തോടെ ഹ്യൂമൻ സൊസൈറ്റി ഇന്റർനാഷണൽ ഇന്ത്യ(എച്ച്എസ്ഐ) എന്ന സന്നദ്ധസംഘടനയാണ് 2017ൽ നഗരത്തിൽ എബിസി പദ്ധതിക്ക് തുടക്കമിട്ടത്. വന്ധ്യംകരണത്തിലൂടെ എണ്ണം കുറയ്ക്കുകയും കുത്തിവയ്പിലൂടെ ആരോഗ്യം ഉറപ്പുവരുത്തുകയുമാണ് ലക്ഷ്യം.
തെരുവുനായ്ക്കളെ വന്ധ്യംകരിക്കുന്നതിനായി നഗരത്തിൽ പ്രത്യേക സംവിധാനങ്ങളാണ് ഒരുക്കിയിരിക്കുന്നത്. ശസ്ത്രക്രിയ നടത്താനായി ഓപ്പറേഷൻ തിയറ്ററുകൾ, ശസ്ത്രക്രിയ നടത്തിയശേഷം നായ്ക്കളെ പാർപ്പിക്കാനായി പ്രത്യേക പോസ്റ്റ് ഓപ്പറേറ്റീവ് കെന്നൽ ഏരിയ, അനസ്തേഷ്യ നൽകുന്നതിനായി പ്രത്യേക സൗകര്യം, നായ്ക്കളെ പാർപ്പിക്കാനായി പ്രത്യേക കേന്ദ്രം എന്നിവയെല്ലാം ഒരുക്കിയിട്ടുണ്ട്. ഇതിനായി പ്രത്യേക വെറ്ററിനറി ഡോക്ടർമാരുടെ സംഘത്തെയും നിയോഗിച്ചിട്ടുണ്ട്. തെരുവുനായശല്യം സംബന്ധിച്ചുള്ള പരാതികൾ കേൾക്കാനും പരിഹരിക്കാനുമായി എച്ച്എസ്ഐ കമ്മ്യൂണിറ്റി എൻഗേജ്മെന്റ് പ്രോഗ്രാമും ആവിഷ്കരിച്ചു. ബോധവത്കരണത്തിനായി ‘അഭയ് സങ്കല്പ് ’ എന്ന പദ്ധതി ആവിഷ്കരിച്ചു. ഇരുന്നൂറോളം വോളണ്ടിയർമാരും കമ്മ്യൂണിറ്റി കെയർ ടേക്കർമാരും ഈ പദ്ധതിയുടെ ഭാഗമായി പ്രവർത്തിക്കുന്നുണ്ട്.
രാജ്യത്തെ കൊച്ചുസംസ്ഥാനങ്ങളിലൊന്നായ ഗോവയിലും 2013 മുതൽ തെരുവുനായ്ക്കളെ നിയന്ത്രിക്കുന്നതിനായി പദ്ധതി ആവിഷ്കരിച്ചു നടപ്പിലാക്കുന്നുണ്ട്. സംസ്ഥാന സർക്കാരിന്റെയും ബ്രിട്ടൻ ആസ്ഥാനമായ ചാരിറ്റി മിഷൻ റാബീസിന്റെയും എഡിൻബർഗ് യൂണിവേഴ്സിറ്റിയുടെയും സംയുക്താഭിമുഖ്യത്തിലാണ് പദ്ധതി നടപ്പിലാക്കുന്നത്. നായ്ക്കളെ പിടികൂടി വന്ധ്യംകരിക്കുകയും കുത്തിവയ്പ് നടത്തുകയും ചെയ്യുക, ജനങ്ങളിൽ ബോധവത്കരണം നടത്തുക എന്നിവയാണ് പദ്ധതിയിലൂടെ ചെയ്യുന്നത്. നായ്ക്കളെ പിടികൂടി വാക്സിനേഷൻ നടത്തുന്ന വാക്സിനേറ്റർമാരെ സഹായിക്കാനായി പ്രത്യേക മൊബൈൽ ആപ്പുതന്നെ രൂപകല്പന ചെയ്തിട്ടുണ്ട്. കഴിഞ്ഞ വർഷത്തെ കണക്കനുസരിച്ച് സംസ്ഥാനത്ത് 70 ശതമാനം നായ്ക്കളെയും വന്ധ്യംകരിച്ചുകഴിഞ്ഞു. 2014ൽ ഗോവ സംസ്ഥാനത്ത് 17 പേർ പേവിഷബാധയേറ്റ് മരിച്ചപ്പോൾ 2018ലും 2019ലും ഓരോ മരണം വീതമാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്.