ഫാ. മൈക്കിൾ കാരിമറ്റം
‘ഞാൻ കർത്താവിനെതിരായി പാപം ചെയ്തുപോയി. ദാവീദ് പറഞ്ഞു’ (2 സാമു 12,13).
അനുതാപത്തിന്റെ കാലഘട്ടമാണു നോന്പുകാലം. ചെയ്തുപോയ തെറ്റുകളെ ഓർത്ത് ദുഃഖിക്കുക, തെറ്റു സമ്മതിച്ച് ഏറ്റുപറയുക, കർത്താവിന്റെ കരുണയ്ക്കും മാപ്പിനുംവേണ്ടി മുട്ടിപ്പായി പ്രാർഥിക്കുക. ഇതെല്ലാം അനുതാപത്തിന്റെ ഭാഗംതന്നെ. അനുതാപത്തിന്റെ ഒരു ഉത്തമമാതൃകയാണു ദാവീദ് രാജാവ്. പാപബോധമാണ് അനുതാപത്തിലേക്കു നയിക്കുന്നത്.
പിതാവായ ജെസെയുടെ എട്ടു മക്കളിൽ ഏറ്റം ഇളയവൻ, അപ്പന്റെ ആടുകളെ മേയിച്ചു നടന്നവൻ. ജ്യേഷ്ഠന്മാർ സാവൂൾ രാജാവിനുവേണ്ടി യുദ്ധംചെയ്യുന്ന സൈനികരായിരുന്നപ്പോൾ ദാവീദ് ഇടയന്റെ ജോലിയിൽ വ്യാപൃതനായിരുന്നു. അവിടെനിന്ന് ദൈവം അവനെ വിളിച്ചു. പടിപടിയായി ഉയർത്തി.
ശത്രുക്കളിൽനിന്നു സംരക്ഷിച്ച് അവസാനം പന്ത്രണ്ട് ഗോത്രങ്ങൾ അടങ്ങുന്ന ഇസ്രയേൽ ജനം മുഴുവന്റെയും രാജാവാക്കി. അധികാരം, സന്പത്ത്, സ്ഥാനമാനങ്ങൾ, അനേകം ഭാര്യമാർ, സുഖസൗകര്യങ്ങൾ എല്ലാം ലഭിച്ചു. ദൈവം തന്റെ ദത്തുപുത്രനായി സ്വീകരിക്കുന്നു എന്ന് രാജാഭിഷേക വേളയിൽ പ്രവാചകൻവഴി അരുൾചെയ്തു(സങ്കീ 2,7; 2 സാമു 7,14).
ഇതെല്ലാമായിട്ടും കാലിടറി. കുളിക്കുന്ന സ്ത്രീയുടെ നഗ്നസൗന്ദര്യത്തിൽ ആകൃഷ്ടനായി. തുടർന്നു വ്യഭിചാരം, കൊലപാതകം. തന്റെ വിശ്വസ്ത സൈനികനും ബത്ഷേബായുടെ ഭർത്താവുമായ ഊറിയായെ തന്ത്രപൂർവം കൊലപ്പെടുത്തി. യുദ്ധത്തിൽ സംഭവിച്ച മരണമായി അതിനെ ചിത്രീകരിച്ചു.
മരിച്ച സൈനികനോടുള്ള ആദരവും കരുതലും പ്രകടമാക്കാൻ എന്നോണം, വിലാപദിനങ്ങൾ കഴിഞ്ഞപ്പോൾ ആളയച്ച് ബത്ഷേബായെ വരുത്തി; ഭാര്യയായി സ്വീകരിച്ചു. എല്ലാം ഭദ്രം. രാജാവിന്റെ ചെയ്തികളെ ചോദ്യംചെയ്യാൻ ആരും ധൈര്യപ്പെട്ടില്ല. താൻ ചെയ്തതിൽ എന്തെങ്കിലും തെറ്റോ കുറ്റമോ ഉള്ളതായി ദാവീദും കരുതിയില്ല. ഈ സാഹചര്യത്തിലാണ് പാറയെ തകർക്കുന്ന കൂടംപോലെ, ദഹിപ്പിക്കുന്ന അഗ്നിപോലെ ശക്തമായ ദൈവവചനവുമായി നാഥാൻ പ്രവാചകൻ കടന്നുവന്നത്.
രാജ്യത്തെവിടെയോ നടന്ന ഒരനീതിയായി നാഥാൻ ഒരാടിന്റെ കഥ പറഞ്ഞു. ആയിരം ആടുണ്ടായിരുന്ന ധനികന്റെ വീട്ടിൽ വിരുന്നുകാരൻ വന്നപ്പോൾ ദരിദ്രനായ അയൽക്കാരന്റെ ഏക പെണ്ണാട്ടിൻകുട്ടിയെ കശാപ്പ് ചെയ്ത് വിരുന്നൊരുക്കി.
രാജാവും സമുന്നത ന്യായാധിപനുമായ ദാവീദിന്റെ ധാർമികരോഷം സടകുടഞ്ഞെണീറ്റു. വിധി ഉടനെ വന്നു, ‘ആ മനുഷ്യൻ മരിക്കണം’ (2 സാമു12,5). കർത്താവിന്റെ നാമത്തിൽ ആണയിട്ടുറപ്പിച്ച വിധിവാചകം തന്റെമേൽത്തന്നെയാണ് പ്രസ്താവിച്ചതെന്ന് അടുത്തനിമിഷം അയാൾ അറിഞ്ഞു.
‘ആ മനുഷ്യൻ നീതന്നെ’(2 സാമു 12,7). ദൈവം നൽകിയ അനുഗ്രഹങ്ങളെ അക്കമിട്ടു നിരത്തിയതിനുശേഷമാണ് വിധിപ്രസ്താവം. ‘എന്തുകൊണ്ട് നീ എന്നെ അനുസരിക്കാതെ, എന്റെ മുന്പാകെ ഈ തിന്മ ചെയ്തു? അമ്മോന്യരുടെ വാൾകൊണ്ട് ഊറിയായെ നീ കൊല്ലിച്ചു. അവന്റെ ഭാര്യയെ നീ അപഹരിച്ചു. എന്നെ നിരസിച്ച്, ഊറിയായുടെ ഭാര്യയെ നീ സ്വന്തമാക്കിയതുകൊണ്ട് നിന്റെ ഭവനത്തിൽനിന്നു വാൾ ഒഴിയുകയില്ല’ (2 സാമു 12,9-10).
ഒഴിഞ്ഞുമാറാൻ കഴിയാത്തവിധം കുറ്റം തെളിയിച്ചുകഴിഞ്ഞു. ശിക്ഷാവിധിയും പ്രഖ്യാപിച്ചു. അവസാനം ഒരു ശിക്ഷയുംകൂടി, ‘ഈ പ്രവൃത്തികൊണ്ടു നീ കർത്താവിനെ അവഹേളിച്ചതിനാൽ നിന്റെ കുഞ്ഞ് മരിച്ചുപോകും’ (2 സാമു 12,12).
ദൈവം തനിക്കു നൽകിയ അനുഗ്രഹങ്ങളുടെ, അവയിലൂടെ പ്രകടമായ ദൈവസ്നേഹത്തിന്റെ ആഴങ്ങളെക്കുറിച്ചുള്ള അവബോധമാണ് അനുതാപത്തിലേക്കു നയിക്കുന്നത്. താൻ ആരായിരുന്നെന്നും ഇന്നത്തെ അവസ്ഥയിൽ എങ്ങനെ എത്തിയെന്നും തിരിച്ചറിയുന്പോഴാണ് താൻ ചെയ്ത തെറ്റിന്റെ കാഠിന്യം മനസിലാകുക. ‘ഞാൻ കർത്താവിനെതിരേ പാപം ചെയ്തുപോയി’. ഇതാണ് അനുതാപത്തിന്റെ ഉത്തമമായ പ്രകടനം.
സഹോദരങ്ങളോട്, സഹജീവികളോട് ചെയ്യുന്ന ഏതു തെറ്റും ദൈവത്തിനെതിരേ ചെയ്യുന്ന പാപമാണ് എന്ന അവബോധം ദാവീദിന്റെ ഈ പാപസങ്കീർത്തനത്തിൽ തെളിയുന്നു. ഏവർക്കും അനുകരണീയമായ മാതൃക. അയൽക്കാരനെതിരേ ചെയ്യുന്ന ഏതു തെറ്റും ദൈവത്തിനെതിരേ ചെയ്യുന്ന പാപമാണ് എന്ന ബോധ്യം അനുതാപത്തിലേക്കു നയിക്കണം. നോന്പാചരണത്തിന്റെ അവശ്യഘടകമാണ് അനുതാപം.