ഫാ. മൈക്കിൾ കാരിമറ്റം
“യേശു തന്റെ അമ്മയും താൻ സ്നേഹിച്ച ശിഷ്യനും അടുത്തു നിൽക്കുന്നതു കണ്ട് അമ്മയോടു പറഞ്ഞു, സ്ത്രീയേ ഇതാ നിന്റെ മകൻ. അനന്തരം അവൻ ശിഷ്യനോടു പറഞ്ഞു, ഇതാ നിന്റെ അമ്മ. അപ്പോൾ മുതൽ ആ ശിഷ്യൻ അവളെ സ്വന്തം ഭവനത്തിൽ സ്വീകരിച്ചു’’(യോഹ19,26-27).
യോഹന്നാൻ മാത്രം രേഖപ്പെടുത്തിയിട്ടുള്ള ക്രൂശിതന്റെ മൂന്നു തിരുവചനങ്ങളിൽ ആദ്യത്തേതാണിത്. യേശു തന്റെ ശിഷ്യനെ അമ്മയ്ക്കു മകനായും അമ്മയെ ശിഷ്യന് അമ്മയായും ഏല്പിച്ചുകൊടുക്കുന്നതിന് ആഴമേറിയ അർഥസൂചനകളുണ്ട്.
സ്വന്തം അമ്മയെ യേശു “സ്ത്രീയേ’’ എന്നു രണ്ടുതവണ വിളിച്ചതായി യോഹന്നാൻ രേഖപ്പെടുത്തിയിട്ടുണ്ട്, കാനായിലും കാൽവരിയിലും. യേശുവിന്റെ പരസ്യജീവിതത്തിന്റെ തുടക്കമാണ് കാനായിലെ അദ്ഭുതം. അവസാനമാണ് കുരിശിലെ മരണം.
രണ്ടിടത്തും, അവിടെമാത്രം അമ്മ സന്നിഹിതയാണ്. രണ്ടുതവണയും സ്ത്രീയേ എന്ന അഭിസംബോധനയിലൂടെ മറിയത്തെ പുതിയ ഹവ്വാ ആയി ചിത്രീകരിക്കുന്നു. മനുഷ്യവർഗത്തെ പാപത്തിലേക്കും നിത്യനാശത്തിലേക്കും നയിച്ച ആദിമാതാവായ ഹവ്വായുടെ തെറ്റുതിരുത്തുന്ന പുതിയ ഹവ്വാ. രക്ഷകന്റെ മാതാവ് “സ്ത്രീയേ’’ എന്നു വിളിക്കുന്നതിലൂടെ യേശു ഈ സത്യത്തിലേക്കു ശ്രദ്ധ ക്ഷണിക്കുന്നു.
കുരിശിന്റെ ചുവട്ടിൽ നിൽക്കുന്ന, യേശു സ്നേഹിച്ച ശിഷ്യൻ യേശുവിന്റെ എല്ലാ ശിഷ്യന്മാരുടെയും പ്രതിനിധിയും പ്രതീകവുമാണ്. ആ ശിഷ്യനെ തന്റെ അമ്മയ്ക്കു മകനായി നൽകുന്നതിലൂടെ എക്കാലത്തും ജീവിക്കുന്ന എല്ലാ ശിഷ്യന്മാരെയും തന്റെ അമ്മയുടെ മക്കളായി യേശു പ്രഖ്യാപിക്കുന്നു.
അതിനാൽ യേശുവിനൊപ്പം നാമെല്ലാവരും മറിയത്തിന്റെ മക്കളാണ്, യേശുവിന്റെ സഹോദരരും. “ഇതാ നിന്റെ അമ്മ’’എന്ന് ശിഷ്യനോടു പറയുന്നതിലൂടെ യേശുവിന്റെ അമ്മയെ ശിഷ്യരെല്ലാം അമ്മയായി സ്വീകരിക്കണം, ആദരിക്കണം, അനുകരിക്കണം, അനുസരിക്കണം എന്ന് അനുശാസിക്കുന്നു. അതാണ് ശിഷ്യൻ ചെയ്തത്. തന്റെ ഭവനത്തിൽ സ്വീകരിച്ചു.
യേശു തന്റെ ശിഷ്യസമൂഹത്തിനു നൽകിയ അവസാനത്തെ സമ്മാനമാണിത്. തന്റെ അമ്മയെ നമുക്കെല്ലാം അമ്മയായി നൽകിയിരിക്കുന്നു. മരിയഭക്തിയുടെ ഉത്ഭവം ഇവിടെയാണ്. യേശുവിന്റെ അമ്മയെ ആരും ആരാധിക്കുന്നില്ല. ആരാധന ദൈവത്തിനു മാത്രമേ നൽകാവൂ എന്ന കല്പനയ്ക്കു വിരുദ്ധമല്ല മരിയഭക്തി.
അമ്മയെ ആദരിക്കുന്നതുവഴി മകനെയും നാം ആദരിക്കുന്നു. മറിയത്തെ മാതൃകയും മധ്യസ്ഥയുമായി യേശുതന്നെയാണു നമുക്ക് നൽകിയത്. കാനായിൽവച്ച് യേശുവിന്റെ അടുക്കൽ മാധ്യസ്ഥ്യം വഹിച്ച അമ്മയെ കുരിശിൽവച്ച് നമുക്ക് അമ്മയായി ഏൽപ്പിച്ചുതന്നിരിക്കുന്നു.
ഈ തിരുമൊഴിയിലൂടെ തന്റെ ശിഷ്യസമൂഹത്തെ ഒരു കുടുംബമായി യേശു ചിത്രീകരിക്കുന്നു. യേശുവിന്റെ അമ്മ സഭയുടെ അമ്മയാണ്, ഓരോ വിശ്വാസിയുടെയും അമ്മയും. പരിശുദ്ധാത്മാവിന്റെ ആഗമനത്തിനുവേണ്ടി പ്രാർത്ഥനാനിരതരായി കാത്തിരുന്ന ശിഷ്യഗണത്തിനു നടുവിൽ അമ്മ ഉണ്ടായിരുന്നു (അപ്പ 1,14).
ഇന്നും അമ്മ ശിഷ്യസമൂഹത്തിനുവേണ്ടി, നാം ഓരോരുത്തർക്കുംവേണ്ടി പ്രാർത്ഥിക്കുന്നു, മാധ്യസ്ഥ്യം വഹിക്കുന്നു. യേശു സ്നേഹിച്ച ശിഷ്യൻ ചെയ്തതുപോലെ നാം അമ്മയെ സ്വന്തം ഭവനത്തിൽ, ഹൃദയത്തിൽ, സമൂഹത്തിൽ അമ്മയായി സ്വീകരിക്കണം.