ഫാ. മൈക്കിൾ കാരിമറ്റം
അടുത്തദിവസം അവർ ബഥാനിയായിൽനിന്നു വരുന്പോൾ അവന് വിശക്കുന്നുണ്ടായിരുന്നു. അകലെ തളിരിട്ടുനിൽക്കുന്ന ഒരു അത്തിമരം കണ്ട്, അതിൽ എന്തെങ്കിലും ഉണ്ടാകാമെന്നു കരുതി അടുത്തുചെന്നു. എന്നാൽ ഇലകളല്ലാതെ മറ്റൊന്നും കണ്ടില്ല. അത് അത്തിപ്പഴത്തിന്റെ കാലമല്ലായിരുന്നു. അവൻ പറഞ്ഞു, ആരും ഇനിയൊരിക്കലും നിന്നിൽനിന്നു പഴം തിന്നാതിരിക്കട്ടെ. അവന്റെ ശിഷ്യന്മാർ അതു കേട്ടു’’’’’’’’(മർക്കോ11,12-14).
തികച്ചും ബുദ്ധിശൂന്യവും ക്രൂരവും എന്നു തോന്നാവുന്ന ഒരു പ്രവൃത്തിയാണ് മർക്കോസ് ഇവിടെ വിവരിക്കുന്നത്. മത്തായിയും ഈ സംഭവം വിവരിക്കുന്നുണ്ട്, അല്പം വ്യത്യാസങ്ങളോടെ. മറ്റു സുവിശേഷങ്ങളിൽ ഇതില്ല. എന്നാൽ ഇതിനു സമാനമായ ഒരു സംഭവം ലൂക്കാ വിവരിക്കുന്നുണ്ട്, ഒരു ഉപമയുടെ രൂപത്തിൽ.
വിശുദ്ധവാരത്തിന്റെ തുടക്കത്തിൽ, ജറൂസലെമിലേക്കു രാജകീയമായി പ്രവേശിച്ചതിന്റെ പിറ്റേന്ന് എന്തേ യേശു ഇങ്ങനെയൊരു പ്രവൃത്തി ചെയ്തു? അത്തിപ്പഴത്തിന്റെ കാലമല്ലാതിരിക്കെ, പഴമില്ല എന്നതിന്റെ പേരിൽ എന്തേ ആ മരത്തെ ശപിക്കുന്നു?വിശപ്പിന്റെ കാഠിന്യത്താൽ സുബോധം നഷ്ടപ്പെട്ടോ?
മത്തായിയുടെ വിവരണത്തിൽ പഴത്തിന്റെ കാലമല്ലായിരുന്നു എന്ന സൂചനയില്ല. യേശുവിന്റെ വാക്കു കേട്ട ഉടനെ മരം ഉണങ്ങി. എന്നാൽ മർക്കോസിന്റെ വിവരണത്തിൽ പിറ്റേന്നാണ് മരം ഉണങ്ങിപ്പോയതായി കാണുന്നത്. തന്നെയുമല്ല ശാപത്തിനും ഉണങ്ങലിനും മധ്യേ സുപ്രധാനമായൊരു സംഭവം മർക്കോസ് രേഖപ്പെടുത്തിയിട്ടുണ്ട്. ദേവാലയ ശുദ്ധീകരണം. ഇതുതന്നെ വിശദീകരണത്തിനു വഴിതുറക്കുന്നു.
ഒരുമിച്ചുപോകേണ്ട ഒരു വിവരണം രണ്ടായി പിളർന്ന് അതിനുമധ്യേ മറ്റൊരു വിവരണം ചേർക്കുന്നത് സാഹിത്യരൂപമാണ്. സാൻഡ്വിച്ച് വിവരണം എന്ന് പറയും. ഈ രണ്ടു സംഭവങ്ങൾ പരസ്പരം വ്യാഖ്യാനിക്കുന്നു. മധ്യത്തിൽ തിരുകിയതിനു കൂടുതൽ പ്രാധാന്യമുണ്ട്.
ഇവിടെ ഫലശൂന്യമായ അത്തിവൃക്ഷം ഫലശൂന്യമായ ദേവാലയത്തിന്റെ പ്രതീകമാകുന്നു. ധാരാളം ഇലകളുള്ള മരത്തിൽ പഴങ്ങൾ ഉണ്ടാകാം എന്ന പ്രതീക്ഷ ഉണർത്തുന്നു. അതുപോലെയാണ് അകലെനിന്നു നോക്കുന്പോൾ ജനനിബിഡമായ ദേവാലയം. ലക്ഷക്കണക്കിന് ആളുകൾ, ആഘോഷങ്ങൾ, ബലിയർപ്പണങ്ങൾ.
എന്നാൽ അടുത്തുചെന്നു നോക്കുന്പോൾ ദേവാലയം ചന്തയായിത്തീർന്നിരിക്കുന്നു. ജനത്തെ വഞ്ചിക്കുന്ന, അർത്ഥശൂന്യമായ, വെറും പൊള്ളയായ ഒരു അടയാളം. ദൈവം വസിക്കാത്ത ആലയത്തിന് നിലനിൽപ്പില്ല. അതിന്റെ നാശം അടുത്തിരിക്കുന്നു. ഈ സന്ദേശമാണ് ഫലശൂന്യമായ അത്തിവൃക്ഷത്തിന്റെ അനുഭവത്തിലൂടെ സുവിശേഷകൻ രേഖപ്പെടുത്തുന്നത്.
ഇതേ സന്ദേശം ഒരു ഉപമയുടെ രൂപത്തിൽ ലൂക്കാ അവതരിപ്പിക്കുന്നുണ്ട് (13,6-9). മുന്തിരിത്തോട്ടത്തിൽ നട്ടുവളർത്തിയ അത്തിവൃക്ഷം ഫലശൂന്യമായി നിൽക്കുന്നു. വേലക്കാരന്റെ യാചന മാനിച്ച് അതിന് ഒരുവർഷംകൂടെ നീട്ടിക്കൊടുത്തിരിക്കുന്നു. എന്നിട്ടും ഫലം കായ്ച്ചില്ലെങ്കിൽ വെട്ടിക്കളയും. ജറൂസലെമിലേക്കുള്ള യാത്രാമധ്യേയാണ് യേശു ഈ ഉപമ പറഞ്ഞത്. യേശു ജറൂസലെമിൽ എത്തിയതോടെ ഈ കാലാവധി കഴിഞ്ഞു.
അത്തിവൃക്ഷവും ദേവാലയവും ജനത്തിന്റെ പ്രതീകമാണ്, ഇസ്രയേലിന്റെ മാത്രമല്ല നമ്മുടെയും. ബാഹ്യമോടികളിൽ ഭ്രമിക്കുന്നവർക്കു നീതി, കാരുണ്യം, വിശ്വസ്തത എന്നീ ഫലങ്ങൾ ഇല്ലെങ്കിൽ വെട്ടി തീയിൽ എറിയപ്പെടും എന്ന്; ഇന്നും പ്രസക്തമായൊരു താക്കീത്.